Thursday, 17 March 2022

യഥാർത്ഥവിജ്ഞാനസമൂഹം സൃഷ്ടിക്കാൻ

   യഥാർത്ഥവിജ്ഞാനസമൂഹം സൃഷ്ടിക്കാൻ

മനോജ് കെ. പുതിയവിള

['Truecopy Think'-ൽ 2022 ഫെബ്രുവരി 26-നു പ്രസിദ്ധീകരിച്ചത്. ലിങ്ക്: https://truecopythink.media/manoj-k-puthiyavila-on-cpim-policies]


വിജ്ഞാനസമ്പദ്ഘടനയെപ്പറ്റിയല്ല ഈ ലേഖനം. വിജ്ഞാനസമൂഹസൃഷിയ്യുടെ വിവരസാങ്കേതികവിദ്യാബദ്ധമായ ഭാഗത്തെപ്പറ്റിയുമല്ല. വിജ്ഞാനസമൂഹം എന്നത് കേവലമൊരു ഐറ്റി സമൂഹമായി ചുരുങ്ങരുതെന്നും അതിനപ്പുറം വിജ്ഞാനം എന്നതിന്റെ വിശാലാർത്ഥത്തിലുള്ള എല്ലാ മികവുകളും മൂല്യങ്ങളും ഉൾക്കൊള്ളുന്നതും അവയിൽ അധിഷ്ഠിതമായി സാമ്പത്തിക, ഉത്പാദന, വാണിജ്യ വ്യവഹാരങ്ങളടക്കം സകലതിനെയും പുനർനിർണ്ണയിക്കുന്നതും ആകണമെന്നും അപ്പോൾമാത്രമേ മുതലാളിത്തസങ്കല്പമായ വിജ്ഞാനസമൂഹത്തിനുള്ള ബദൽ ആകുകയുള്ളെന്നും ചൂണ്ടിക്കാട്ടുകയാണ്. സാമൂഹികമായും സാംസ്ക്കാരികമായും കടുത്ത വെല്ലുവിളി നേരിടുന്ന ഒരു സമൂഹം ആ പ്രശ്നത്തെ അഭിമുഖീകരിക്കാതെ കേവലം സമ്പദ്ഘടന പുനഃസംഘടിപ്പിക്കലിലേക്കു പോകുന്നത് എത്രമാത്രം ആശാവഹമായിരിക്കും എന്ന ആശങ്ക പങ്കുവയ്ക്കുകയാണ്. ഒപ്പം സമൂഹത്തിനാകെ പ്രക്രിയയിൽ ഉണ്ടാകേണ്ട പങ്കും ചർച്ച ചെയ്യുന്നു. 


വൈ ജ്ഞാനികസമൂഹവും വിജ്ഞാനസമ്പദ്‌ഘടനയും ആയി കേരളത്തെ പരിവർത്തിപ്പിക്കുക എന്നത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നവകേരളസൃഷ്ടിയുടെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നായി വന്നിരിക്കുകയാണല്ലോ. ഇന്നത്തെ സാഹചര്യത്തിൽ ഉത്പാദിപ്പിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്ന വൈജ്ഞാനികോത്പന്നം മിച്ചമൂല്യത്തിൽനിന്നു മുക്തമല്ലാത്ത ചരക്കായിരിക്കുകയും പ്രക്രിയ മൂലധനാധിഷ്ഠിതമായിരിക്കുകയും ചെയ്യുമെന്നതിനാൽ ഇവ സോഷ്യലിസ്റ്റ് പരിപാടികളായി വിഭാവനം ചെയ്യാനാവില്ല. അങ്ങിനെവരുമ്പോൾ മുതലാളിത്തസമ്പ്രദായത്തിലുള്ള ഈ പദ്ധതി അതിന്റെ അപകടങ്ങൾ പരമാവധി ഒഴിവാക്കി നടപ്പാക്കുക എന്നതിലായിരിക്കണം ജാഗ്രത.

വൈജ്ഞാനികസമ്പദ്ഘടന വൈജ്ഞാനികസമൂഹത്തിൽനിന്നു വേർപെടുത്താൻ ആവാത്തതാകയാൽ വൈജ്ഞാനികസമൂഹസൃഷ്ടി അടിസ്ഥാനപ്രവർത്തനം ആകേണ്ടതുണ്ട്. ആധുനികസാങ്കേതികവിദ്യകൾ ഉപയോഗിച്ചു കൂടുതൽ തൊഴിലും സാമ്പത്തികവളർച്ചയും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കുന്ന സമഗ്രപരിപാടി കെ-ഡിസ്ക് തയ്യാറാക്കി പൊതുചർച്ചകളിലൂടെ മെച്ചപ്പെടുത്തി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. സർവ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്നതും പോസ്റ്റ് ഡോക്റ്ററൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതും അടക്കം വിജ്ഞാനോത്പാദനം മികവുള്ളതാക്കാനുള്ള പദ്ധതികൾ ഉന്നതവിദ്യാഭ്യാസരംഗത്തും പ്രഖ്യാപിച്ചിട്ടുണ്ട്. വിജ്ഞാനോത്പാദനത്തിനു ശേഷിയുള്ള പുതുതലമുറയെ വളർത്തിയെടുക്കാൻ ഉതകുന്ന മാറ്റങ്ങൾ പൊതുവിദ്യാഭ്യാസത്തിലും വന്നുകൊണ്ടിരിക്കുന്നു. എന്നാൽ, കേവലവിജ്ഞാനം ഉത്പാദിപ്പിക്കലിലും അതുപയോഗിച്ചു തൊഴിലും വരുമാനവും സൃഷ്ടിക്കലിലും ഒതുങ്ങുന്നതല്ല വൈജ്ഞാനികസമൂഹസൃഷ്ടി. സർക്കാരിലും പുറത്തും അതിപ്രയത്നം വേണ്ട ഒന്നാണത്.

ഡിജിറ്റൽ ക്യാപ്പിറ്റൽ വന്നശേഷം ലോകത്തു തൊഴിലാളിയുടെ അവസ്ഥ പത്തൊൻപതാം നൂറ്റാണ്ടിലേതിനു തുല്യമായി അധഃപതിച്ചിരിക്കുന്നു എന്ന ഐ.എൽ.ഒ.യുടെ 2021 മാർച്ചിലെ റിപ്പോർട്ടിലെ വിലയിരുത്തലിനു ബദലാകുന്നതാകണം നാം സൃഷ്ടിക്കുന്ന മാതൃക. (അന്നത്തെ ‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ അവസ്ഥ’ ഏംഗൽസ് വരച്ചിട്ടിട്ടുണ്ടല്ലോ.) ലോക്‌ഡൗൺ കാലത്തും തുടർന്നും വർക്ക് ഫ്രം ഹോം രീതിയിൽ ഐറ്റി തൊഴിലാളികൾ അനുഭവിച്ച അമിതചൂഷണവും അധികഭാരവും നമുക്കുമുന്നിൽ ഉണ്ട്. ഓൺലൈൻ ചില്ലറവ്യാപാരരംഗത്തെ പെരുകിവരുന്ന അസംഘടിതവിതരണത്തൊഴിലാളികളുടെ അവസ്ഥയും നാം കാണുന്നുണ്ട്.

അപ്പോൾ, ഭരണകൂടങ്ങൾ ഇല്ലാതാകുന്ന അവസ്ഥ വിഭാവനം ചെയ്ത കാൾ മാർക്സ് ബൂർഷ്വാവിപ്ലവങ്ങൾ ഭരണയന്ത്രത്തിന്റെ കുറ്റം തീർക്കുക മാത്രമാണു ചെയ്തതെന്നു നിരീക്ഷിച്ചതു മനസിൽ വച്ചുകൊണ്ടുതന്നെ, ആ വിപ്ലവങ്ങൾ സൃഷ്ടിച്ച നവോത്ഥാനമൂല്യങ്ങൾ ഉറപ്പിച്ചും പുതിയ മൂല്യങ്ങൾ വികസിപ്പിച്ചും ചൂഷണം, തൊഴിലാളികളുടെ അദ്ധ്വാനഭാരം, സമയം എന്നിവ പരമാവധി കുറച്ചും തൊഴിൽസംരക്ഷണവും ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കിയും ആകണം വിജ്ഞാനസമൂഹവും സമ്പദ്ഘടനയും കെട്ടിപ്പടുക്കാൻ.

നാമും വൈജ്ഞാനികോത്പന്നങ്ങൾ വില്ക്കുന്നത് ആഗോളവിപണിയിൽ ആണെന്നിരിക്കെ ഇത് എത്രമാത്രം സാദ്ധ്യമാണ്? ആത്യന്തികവൈജ്ഞാനികോത്പന്നം തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ തുണ്ടവത്ക്കരിച്ച് കരാറടിസ്ഥാനത്തിൽ നിർവ്വഹിപ്പിച്ച് അവ സമന്വയിപ്പിച്ചെടുക്കുന്ന കോർപ്പറേറ്റ് പ്രവർത്തനത്തിന്റെ സങ്കീർണ്ണതയിലും അതാര്യതയിലും ഈ ഉപോത്പന്നങ്ങളുടെ യഥാർത്ഥമൂല്യവും മിച്ചമൂല്യവും വിജ്ഞാനനിർമ്മിതിയിലെ സാമൂഹികാദ്ധ്വാനവുമൊക്കെ എങ്ങനെ നിർണ്ണയിക്കും എന്നതുപോലും അവ്യക്തമായിരിക്കെ വിശേഷിച്ചും. അത്തരത്തിൽ വിലപേശണമെങ്കിൽ നാം വില്ക്കുന്ന മനുഷ്യശേഷി അത്രമാത്രം മികവുറ്റതാകണം. എന്നാൽത്തന്നെ, നമ്മുടെ ഒറ്റപ്പെട്ട വിലപേശൽശേഷി എത്രവരെ! വിജ്ഞാനസമ്പദ്ഘടനയുടെ വിപണിരസതന്ത്രം ആ രംഗത്തു വൈദഗ്ദ്ധ്യമുള്ളവരുടെ സഹായത്തോടെ വിപുലമായി പരിശോധിക്കേണ്ട വിഷയമാണ്.

വേണ്ടതു ജനകീയമുന്നേറ്റം

അതേസമയം, അതിനെയെല്ലാം അഭിമുഖീകരിക്കുമാറ് വൈജ്ഞാനികസമൂഹത്തിന്റെ (സമ്പദ്ഘടനയുടെ അല്ല) സൃഷ്ടി എങ്ങനെ സാദ്ധ്യമാക്കാം എന്നത് രാഷ്ട്രീയസാമൂഹികതലങ്ങളിൽ ചർച്ച ചെയ്യേണ്ടതാണ്. അത് സർക്കാരിനു മാത്രമായി സാദ്ധ്യമാകുന്നതല്ല. അതിനു സാക്ഷരതായജ്ഞം‌പോലെ വലിയ ജനകീയമുന്നേറ്റം ആവശ്യമാണെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതു പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കുമെന്നും സിപിഐ(എം) സംസ്ഥാനസമ്മേളനസ്വാഗതസംഘം രൂപവത്ക്കരണയോഗത്തിൽ പാർട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുകയുണ്ടായി. അതിനുള്ള വിപുലമായ ആലോചനകൾ സമ്മേളനത്തിൽ ഉണ്ടാകുമെന്നും ആ ലക്ഷ്യത്തോടെ ചരിത്രബോധം, യുക്തിബോധം, ശാസ്ത്രബോധം എന്നിവ വളർത്തിയെടുക്കാൻ ശാസ്ത്ര-സാംസ്ക്കാരിക-സാമൂഹികമണ്ഡലങ്ങളിലെ എല്ലാ പ്രസ്ഥാനങ്ങളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന, ദേശീയപ്രസ്ഥാന, ഇടതുപക്ഷ, വർഗ്ഗ-ബഹുജനസംഘടനകളുടെ സൃഷ്ടിയായ ഇടതുപക്ഷമതനിരപേക്ഷാടിത്തറ തകർക്കാനും വലതുപക്ഷവത്ക്കരണത്തിനുമായി വർഗ്ഗീയഫാഷിസ്റ്റുശക്തികൾ നടത്തുന്ന പരിശ്രമങ്ങൾ പരാജയപ്പെടുത്താനുള്ള മാർഗ്ഗം ചരിത്ര-ശാസ്ത്ര-യുക്തിബോധങ്ങൾ വളർത്തുകയാണ് എന്ന ബോദ്ധ്യമാണ് അദ്ദേഹം പങ്കുവച്ചത്. എന്നാൽ, അതിനുമാത്രമുള്ള ഒന്നായി അതു പരിമിതപ്പെട്ടുകൂടാ. സമൂഹത്തെയാകെ പുതുക്കിപ്പണിയുന്നതാകണം ആ പദ്ധതി. മുതലാളിത്തത്തിന്റെ വിജ്ഞാനസമൂഹസങ്കല്പത്തിനുള്ള ബദൽ ആയിരിക്കണം അത്; സോഷ്യലിസത്തിലേക്കു നയിക്കുന്നത്.

ഇതിന് ഒന്നാമതായി വേണ്ടത്, യുക്തിചിന്തയും പുതിയലോകവീക്ഷണവും പകരുന്നതരത്തിൽ വിദ്യാഭ്യാസം പൊതുവിലും ശാസ്ത്രബോധം വളർത്തുമാറ് ശാസ്ത്രവിദ്യാഭ്യാസവും ചരിത്രബോധം വളർത്തുമാറ് ചരിത്രവിദ്യാഭ്യാസവും ഉടച്ചുവാർക്കുക എന്നതാണ്. പൊതുവിദ്യാഭ്യാസം തൊഴിലിനുമാത്രവും ജനനം‌മുതൽ മരണം‌വരെ ജീവിതത്തിൽ സകലതിനും മതവും എന്ന ഇന്നത്തെ അവസ്ഥ മാറ്റണം. 

അതോടൊപ്പം, വിദ്യാഭ്യാസത്തെ ഇക്കാര്യങ്ങളിലെല്ലാം വിപരീതദിശയിലേക്കു കൂടുതൽ ശക്തിയോടെ നയിക്കാൻ കൃത്യമായ കർമ്മപരിപാടിയോടെ തീവ്രവലതുഭരണം ദേശീയതലത്തിൽ സർവ്വത്ര നടത്തിക്കൊണ്ടിരിക്കുന്ന പൊളിച്ചെഴുത്തിനെ ചെറുത്തുതോല്പിക്കേണ്ടതുമുണ്ട്. ഇതിനെല്ലാമപ്പുറം, ഉള്ള ശാസ്ത്രബോധവും യുക്തിബോധവും ചരിത്രബോധവുംകൂടി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പൊതുസമൂഹത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയടക്കം പുറമേക്കു കാണാത്ത വലിയൊരു ‘വിദ്യാഭ്യാസ’പദ്ധതി അരങ്ങുതകർക്കുകയുമാണ്. 

ഇതെല്ലാംകൂടി പരിഗണിക്കുമ്പോൾ ഈ രംഗത്തെ ഇടപെടൽ അതിശക്തം ആക്കേണ്ട സാഹചര്യമാണ്. ഇതിന് ഔപചാരികവിദ്യാഭ്യാസപദ്ധതി മാത്രം പോരാ. അതിനു പുറത്തുള്ള മഹാഭൂരിപക്ഷത്തിനു വേണ്ടത് ജനകീയകർമ്മപരിപാടിയാണ്. കേരളത്തിന്റെ സവിശേഷസാഹചര്യത്തിൽ ഇത് എങ്ങനെയെല്ലാം ആകാം?

വേറിട്ടുനില്ക്കുന്ന കേരളം

സമീപകാലത്തു രാജ്യത്താകെ പ്രചരിച്ച അന്ധവിശ്വാസങ്ങളുടെ സ്വീകാരം പരിശോധിച്ചാൽ കേരളവും രാജ്യത്തിന്റെ ഇതരഭാഗങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസം ഉണ്ടെന്നു കാണാം. ഭരണക്കാർ പറഞ്ഞ അസംബന്ധങ്ങൾ ഉത്തരേൻഡ്യയിൽ എത്രയോ നാവുകൾ പ്രചരിപ്പിച്ചു! പുഷ്പകവിമാനത്തെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞപ്പോൾ അക്കാലത്തെ ‘വിമാനസാങ്കേതികവിദ്യ’കളെപ്പറ്റി ‘ശാസ്ത്രപ്രബന്ധം’ അവതരിപ്പിക്കുകയായിരുന്നു രാജ്യത്തെ ശാസ്ത്രജ്ഞപ്രമാണി! ഇവയൊക്കെയും ഒരു അസ്വാഭാവികതപോലും ധ്വനിപ്പിക്കാതെ, സാധാരണ പ്രസ്താവങ്ങൾപോലെ, മാദ്ധ്യമങ്ങൾ നിർല്ലജ്ജം വാർത്തയാക്കിയതും ഓർക്കണം. 

എന്നാൽ, ഗണപതിയുടെ കോസ്മെറ്റിക് സർജറിയും ദക്ഷന്റെ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷനും കൗരവരെ ഉണ്ടാക്കിയ റ്റിഷ്യൂ കൾച്ചറും പറന്നുകളിച്ച പുഷ്പകവിമാനങ്ങളും അസ്ത്രാലയവുമൊന്നും മറ്റു നാടുകളിൽ ഉള്ളവരെപ്പോലെ കേരളീയർ മുഖവിലയ്ക്ക് എടുത്തിട്ടില്ല. കേരളീയർ ചാണകത്തിൽ കുളിക്കാതെ വാക്സീൻ എടുക്കാനാണു മുതിർന്നത്. അതിനെല്ലാമുള്ള ശാസ്ത്രബോധവും ചരിത്രബോധവും നമുക്കുണ്ട്.

അതേസമയം, നാസയെയും അന്താരാഷ്ട്രസർവ്വകലാശാലകളെയും ശാസ്ത്രസിദ്ധാന്തങ്ങളെയും കൂട്ടുപിടിച്ച് സത്യമെന്ന രീതിയിൽ വാട്ട്സാപ്പിലൂടെ പ്രചരിപ്പിക്കുന്ന പച്ചനുണകൾ ധാരാളം‌പേർ വിശ്വസിക്കുന്നു. പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്തുവിടുന്നുണ്ടാകുമോ, ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടാകുമോ എന്നെല്ലാം ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാകും. കേരളീയരിൽ ചെറുതല്ലാത്തൊരു വിഭാഗം വാക്സീൻ എടുക്കാൻ വിമുഖരാണ് എന്നതും കാണണം. നമ്മുടെ ശാസ്ത്ര-ചരിത്രബോധങ്ങളുടെ ഈ വിശേഷവൈകല്യമാണ് നമ്മുടെ പ്രശ്നം.

ഈ വീഷയം അഭിമുഖീകരിക്കണമെങ്കിൽ കേരളത്തിന്റെ പൊതുബോധത്തെ രാജ്യത്തിന്റെ മറ്റുപല ഭാഗങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ പരിശോധിക്കണം. ആധുനികകേരളീയസമൂഹത്തിന്റെ രൂപപ്പെടലിലുള്ള വ്യത്യസ്തതയാണ് അതിൽ പ്രധാനം. ഇൻഡ്യയാകെ നടന്നുകണ്ട ഒരു ദാർശനികൻ ഭ്രാന്താലയം എന്ന മുദ്ര ചാർത്തത്തക്ക അവസ്ഥയിൽനിന്നാണാ മാറ്റം എന്നോർക്കണം.

ലോകം ആധുനികമായപ്പോൾ

കേരളം സവർണ്ണമേലാളരുടെ ഭോഗലാലസതയിലും ചൂഷണത്തിലും തീണ്ടലും തൊടീലും പോലുള്ള പ്രാകൃതാനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അമർന്നുകിടന്നപ്പോൾ ലോകത്തിന്റെ മറ്റൊരുകോണിൽ നമുക്കെല്ലാമുള്ള പുതിയ സാമൂഹികക്രമങ്ങളും ആശയങ്ങളും ഉരുത്തിരിയുകയായിരുന്നു. യൂറോപ്യൻ നവോത്ഥാനം എന്ന ആ പ്രതിഭാസത്തിനു തുടക്കമാകുന്നത് ഇൻഡ്യയിൽ ഭക്തിപ്രസ്ഥാനത്തിന്റെ പ്രാരംഭമായിരുന്ന 14-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ്.

ചൈനയിൽനിന്ന് അച്ചടിയും വെടിമരുന്നും ഇൻഡ്യയിലും അറേബ്യയിലുംനിന്ന് ആൾജിബ്ര, ജ്യോമിട്രി, ഇൻഡോ അറബിക് അക്കങ്ങൾ തുടങ്ങിയവയും ഉൾപ്പെടെ പുറംസംസ്കാരങ്ങളിൽനിന്നു 13 - 15 ശതകങ്ങളിൽ നേടിയ അറിവും ഗ്രീക്ക്-റോമൻ വിജ്ഞാനങ്ങളും മൂല്യങ്ങളും സമന്വയിച്ചുണ്ടായ നവോത്ഥാനം പുതുമാനങ്ങൾ നേടി. 1789-ൽ നടന്ന ഫ്രഞ്ച്‌ വിപ്ലവം ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നീ ആധുനികതയുടെ ആധാരശിലകൾ രാഷ്ട്രീയക്കളത്തിൽ പാകി. അവയിൽനിന്നാണല്ലോ മതനിരപേക്ഷത, മനുഷ്യാവകാശങ്ങൾ തുടങ്ങി ആധുനികമായതൊക്കെ മുളപൊട്ടിയത്. 

അന്വേഷിക്കാനും അറിയാനും ചോദ്യം ചെയ്യാനും പരീക്ഷിച്ചുനോക്കാനും എല്ലാമുള്ള ത്വര വളർന്നുവന്നതാണ് സയൻസിന്റെ വികാസത്തിലേക്കു നയിച്ചത്. സയൻസിന്റെ രീതിസമ്പ്രദായം യൂറോപ്യൻ നവോത്ഥാനത്തിന്റെ ഏറ്റവും ചലനാത്മകമായ സംഭാവനയാണ്. സയൻസിന്റെ വിവിധ ശാഖകളിൽ ഉണ്ടായ മുന്നേറ്റമാണ് ലോകത്തെ മാറ്റിമറിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ തുടങ്ങുന്ന ജ്ഞാനോദയകാലം (Age of Enlightenment) യുക്തിചിന്തയുടെ കാല(Age of Reason)മാണ്. യുക്തിക്കും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള പ്രാധാന്യത്തിൽ ഊന്നിയ ആ കാലഘട്ടം സമൂഹത്തെ യുക്തി പ്രയോഗിച്ചു പരിഷ്കരിക്കാനും മതവിശ്വാസത്തിലും പാരമ്പര്യത്തിലും മാത്രം അധിഷ്ഠിതവും ആചാ‍ര്യപ്രോക്തങ്ങളും അനുഭവബോദ്ധ്യമില്ലാത്തതുമായ ‘ശാശ്വതസത്യ’ങ്ങളെ(priori truths)യും ആശയങ്ങളെയും ചോദ്യം ചെയ്യാനും ആഹ്വാനം ചെയ്തു. അത് അത്തരം ‘സനാതനസത്യ’ങ്ങളുടെ സ്വീകാര്യത നഷ്ടമാക്കി. മുട്ടുകുത്തി മാപ്പിരക്കൽ പോലുള്ള ശിക്ഷാസമ്പ്രദായങ്ങളെ വോൾട്ടെയർ വെല്ലുവിളിച്ചത് വ്യക്തിയുടെ ആത്മാഭിമാനത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടിയാണ്. 

കല്പിതമായ മുൻധാരണകളെ അടിസ്ഥാനമാക്കി പ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചു പ്രമാണങ്ങളോടു പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്ന രീതി അവസാനിക്കുകയും പ്രതിഭാസങ്ങളെ നിരീക്ഷിച്ചു പഠിച്ചു നിഗമനങ്ങളിലെത്തി, പരീക്ഷണങ്ങളിലൂടെ സിദ്ധാന്തവത്ക്കരിച്ച്, നിരന്തരമായ പുനഃപരിശോധനകളിലൂടെയും അന്വേഷണങ്ങളിലൂടെയും അവയെ ഉറപ്പിക്കുകയോ പരിഷ്കരിക്കുകയോ തള്ളിക്കളയുകതന്നെയോ ചെയ്യുന്ന സമ്പ്രദായം നടപ്പിലാകുകയും ചെയ്തു. പുതുതായി പിറന്ന സയൻസിന്റെ ഈ രീതിയാണു ശാസ്ത്രീയസമീപനം എന്നു വിവക്ഷിക്കുന്നത്. സാമൂഹികവിശകലനത്തിലും നിത്യജീവിതകാര്യങ്ങളിലുമെല്ലാം അനുവർത്തിക്കാവുന്ന, അനുവർത്തിക്കേണ്ട ഈ രീതിയുടെ അടിസ്ഥാനത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവാണു നെഹ്രു പറഞ്ഞ ശാസ്ത്രമനോഭാവം (scientific temper). ആ വിവേചനബുദ്ധിയാണു ശാസ്ത്രബോധം.

അന്ധവിശ്വാസങ്ങളെയും അസഹിഷ്ണുതയെയും എതിർക്കുകയും മനുഷ്യരെ ശാസ്ത്രരീതിയിലൂടെ നടത്തുകയും ചെയ്ത ഈ പുതിയതരം യുക്തിചിന്തയാണ് വൈജ്ഞാനിക മുന്നേറ്റങ്ങൾക്കു വഴി തുറന്നത്; മാറ്റം സൃഷ്ടിച്ചത്. മതത്തിന്റെ അടിത്തറകൂടിയാണ് ഇതിലൂടെ ഇളകിയത്. 18-ാം ശതകത്തിന്റെ ആദ്യപകുതിയിൽ ഫ്രാൻസിൽ ആരംഭിച്ച പ്രബുദ്ധതായുഗവും നവോത്ഥാനത്തിന്റെ തുടർച്ചയായിരുന്നു. പരിസ്ഥിതിബോധവും ആധുനികപ്രപഞ്ചവീക്ഷണവും വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദവുമെല്ലാം നമുക്കു സമ്മാനിച്ചത് ഈ ധൈഷണികവിപ്ലവത്തിന്റെ തുടർക്കാലമാണ്.

ഇക്കാര്യം ഇത്രയും വിശദീകരിച്ചത് ആധുനികമാകുക എന്നാൽ സാങ്കേതികവിദ്യകൾ പ്രയോഗിക്കുകയും കുറെ വൻകിടനിർമ്മിതികൾ കെട്ടിപ്പൊക്കുകയും ഇംഗ്ലിഷു പറയുകയും പുതിയ വേഷങ്ങൾ കെട്ടുകയും ചെയ്യുക എന്നല്ല അർത്ഥം എന്ന് ഓർമ്മിപ്പിക്കാൻതന്നെയാണ്.

ആധുനികമൂല്യങ്ങൾ ഉത്പാദിപ്പിച്ച ആ സാംസ്ക്കാരികപരിണാമപ്രക്രിയയിലൂടെ കടന്നുപോകാൻ ഇതരസമൂഹങ്ങൾക്ക് അവസരമുണ്ടായില്ല. അതിന്റെ ഉത്പന്നമാണു കമ്മ്യൂണിസമെങ്കിലും, കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളിലും ഇത്തരത്തിൽ നൂറ്റാണ്ടുകൾ നീണ്ട ചിന്താപരിണാമപ്രക്രിയ സംഭവിച്ചിട്ടില്ല. മുതലാളിത്തവ്യവസ്ഥയ്ക്കും ബൂർഷ്വാജനാധിപത്യത്തിനും ജനാധികാരബദലുകൾ വികസിപ്പിക്കാൻ വഴിയൊരുക്കിയ രാഷ്ട്രീയവിപ്ലവമായി വിലയിരുത്തുന്ന ചൈനയിലെ സാംസ്ക്കാരികവിപ്ലവത്തിന്റെ മൂല്യോത്പാദനം സമഗ്രമയി മനസിലാക്കപ്പെട്ടിട്ടുമില്ലല്ലോ. മറ്റിടങ്ങളിലേക്കെല്ലാം ബൂർഷ്വാവിപ്ലവോത്പന്നങ്ങളായ ജനാധിപത്യവും മുതലാളിത്തവുമൊക്കെ പറിച്ചുനടപ്പെടുകയാണുണ്ടായത്.

നവോത്ഥാനം വരാത്ത ഇൻഡ്യ

ഇൻഡ്യയുടെ കാര്യത്തിലും അങ്ങനെതന്നെ. പക്ഷെ, നാം പ്രക്രിയകൾ മാത്രമേ പറിച്ചുനട്ടുള്ളൂ; അവയുടെ ഭാഗമായ മൂല്യങ്ങൾ നട്ടില്ല. നമ്മുടെ മുതലാളിത്തം ഉപഭോക്ത്രാവകാശങ്ങളും അവയുടെ സംരക്ഷണവും കൂടാതെയുള്ളതാണ്. നമ്മുടെ ജനാധിപത്യമാകട്ടെ, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ബഹുസ്വരത, സഹിഷ്ണുത, പൗരാവകാശം, വ്യക്തിയുടെ അന്തസ്സ്, സ്വകാര്യത, സുതാര്യത, പങ്കാളിത്തം, തുടങ്ങിയവയൊന്നും കൂടാതെയുള്ള കേവലം വോട്ടുകുത്തലും. സമൂഹപരിണാമം സംഭവിക്കാതെയുള്ള ഭരണസമ്പ്രദായമാറ്റം എല്ലാ മൂല്യങ്ങളെയും ഏട്ടിലെ പുല്ലുതിന്നാത്ത പശുക്കളാക്കി ഭരണഘടനയിൽ തടവിലാക്കി.

ജാതി, അന്ധവിശ്വാസം, അനാചാരങ്ങൾ എന്നിവയിൽ അമർന്നുപോയ ഇൻഡ്യയിൽ അവയിൽ അധിഷ്ഠിതമായ ജന്മി-നാടുവാഴിത്തവ്യവസ്ഥയാണു മദ്ധ്യകാലത്തു നിലനിന്നത്. ജാതി മുഖ്യമായും പ്രയോഗിക്കപ്പെട്ടത് ചൂഷണം വർഗ്ഗപരമായി ഉറപ്പിക്കാനാണ്. ഹിന്ദു, ജൈന, ബൗദ്ധ, മുസ്ലിം മതങ്ങളെല്ലാം ജാതിവ്യവസ്ഥയെ സ്വാഭാവികതയായി കണ്ടതും മുഗൾഭരണത്തോടൊപ്പം ആ നാട്ടിൽനിന്നെത്തിയ തൊഴിലുകളെ ജാതിശ്രേണിയിൽ ഘടിപ്പിച്ചതും എങ്ങനെയെന്ന് ‘കാസ്റ്റ് ഇൻ ഇൻഡ്യൻ ഹിസ്റ്ററി’യിൽ ഇർഫൻ ഹബീബ് വരച്ചുകാട്ടുന്നുണ്ട്. ഈ സാഹചര്യങ്ങൾക്കു മീതെയാണു കൊളോണിയൽ ഭരണം സ്ഥാപിതമാകുന്നത്.

സ്വന്തം ആവശ്യത്തിനു ഫാക്റ്ററിത്തൊഴിലാളികളെയും ഗുമസ്തരെയും പട്ടാളക്കാരെയും സൃഷ്ടിക്കാൻ ബ്രിട്ടിഷുകാർ ഏർപ്പെടുത്തിയ ആധുനികവിദ്യാഭ്യാസം സാമൂഹികമാറ്റത്തിനു കാര്യമായ സംഭാവന ചെയ്തതായി പുതിയ ചരിത്രപഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല. ഭക്തിപ്രസ്ഥാനവും സ്വാതന്ത്ര്യപ്രസ്ഥാനത്തിനു സമാന്തരമായി സംഭവിച്ച സാമൂഹികപരിഷ്ക്കരണശ്രമങ്ങളുമാണ് ഈ അവസ്ഥയിൽ ചലനം ഉണ്ടാക്കിയത്. ഭക്തിപ്രസ്ഥാനം രാജ്യത്തുടനീളവും നയിച്ചത് ജാതിശ്രേണിയിൽ താഴേപ്പടികളിൽ ഉണ്ടായിരുന്നവരാണ് എന്ന് അതേപ്പറ്റി പഠനം നടത്തിയ പ്രൊഫ: കെ. സച്ചിദാനന്ദൻ അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, 19, 20 നൂറ്റാണ്ടുകളിൽ നടന്ന സാമൂഹികപരിഷ്ക്കരണങ്ങളുടെ സ്ഥിതി അതായിരുന്നില്ല. 

പരിഷ്ക്കരണേച്ഛുക്കളായ ചില ബ്രിട്ടിഷുകാരും കോളനിവാഴ്ചയുടെ സ്വാധീനത്തിൽ ഇംഗ്ലണ്ടിൽ പോയി വിദ്യാഭ്യാസം നേടിവന്ന ഉത്പതിഷ്ണുക്കളുമാണ് ഇവിടെ മാറ്റങ്ങൾക്കു മുൻകൈ എടുത്തത്. അങ്ങനെ വിദ്യാഭ്യാസത്തിന് അവസരം കിട്ടിയത് സ്വാഭാവികമായും സവർണ്ണത്വവും സാമ്പത്തികശേഷിയും ഉള്ളവർക്കാണ്. പരമ്പരാഗതവിദ്യാഭ്യാസം നേടിയിരുന്നവരിലെ ഉത്പതിഷ്ണുക്കളും അത്തരക്കാർതന്നെ. ബ്രിട്ടിഷ് ഭരണം കൊണ്ടുവന്ന പുതിയ തൊഴിൽമേഖലകളും തൊഴിലിടങ്ങളും ജാതിവ്യവസ്ഥയെ അല്പമൊക്കെ ദുർബ്ബലപ്പെടുത്തിയതല്ലാതെ ജാതീയതയ്ക്കെതിരായ കാര്യമായ പ്രവർത്തനമൊന്നും അത്തരം സാമൂഹികപരിഷ്കർത്താക്കളിൽനിന്ന് ഉണ്ടായില്ല. സതി പോലെയുള്ള അനാചാരങ്ങൾക്കും ചില അന്ധവിശ്വാസങ്ങൾക്കും എതിരെ നടന്ന ഇടപെടലുകൾക്കു തീർച്ചയായും അതിന്റേതായ പ്രാധാന്യമുണ്ട്. അദ്വൈതം പോലുള്ള ഇൻഡ്യൻ ദർശനങ്ങളിൽ ഊന്നിയുള്ള ആദ്ധ്യാത്മികപ്രവർത്തനങ്ങളായിരുന്നു പലതും. 

ജ്ഞാനോദയമല്ല, പ്രതി-ജ്ഞാനോദയമാണു നാം ഇവിടെ കണ്ടത്. മനുഷ്യോത്പത്തിയിൽ തുടങ്ങി പുതിയ അറിവുകളിലൂടെ തിരുത്തിത്തിരുത്തി അനുസ്യൂതം വികസിച്ചുകൊണ്ടേയിരിക്കേണ്ട ജ്ഞാനവികാസത്തിനു പകരം സയൻസിന്റെയടക്കം പുതിയ അറിവുകൾക്കുകൂടി പ്രാചീനദർശനങ്ങളുടെ വ്യാഖ്യാനം ചമച്ചു പിന്നോട്ടു നയിക്കുന്ന, പ്രാചീനതകളിൽ തളച്ചിടുന്ന, അതീന്ദ്രിയതകൾക്കും ദൈവികതയ്ക്കും പുത്തൻ അറിവുകൊണ്ട് ആധികാരികത സ്ഥാപിക്കാൻ ശ്രമിക്കുന്ന, തരം ചിന്താപദ്ധതി അവതരിപ്പിക്കപ്പെട്ടതാണ് പ്രതിജ്ഞാനോദയം. വിവേകാനന്ദനും ടഗോറും ജെ.സി. ബോസും സി.വി. രാമനും അടക്കമുള്ളവരിൽ‌വരെ ഈ പ്രവണത പലരും ദർശിച്ചിട്ടുണ്ട്. 

ചുരുക്കത്തിൽ, ഇൻഡ്യയിൽ യൂറോപ്പിലേതുപോലുള്ള നവോത്ഥാനം ഉണ്ടായില്ല. ഹൈന്ദവവും സവർണ്ണവും ആയ മതപരിഷ്ക്കരണം മാത്രമാണ് ഉണ്ടായത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നീക്കി ‘നല്ല’ മതം ആക്കാനുള്ള പരിശ്രമം. സമൂഹത്തെയോ പൊതുമണ്ഡലത്തെയോ മതമുക്തമാക്കുക എന്നതായിരുന്നില്ല ലക്ഷ്യം. ദേശീയപ്രസ്ഥാനത്തിൽപ്പോലും അയിത്തോച്ചാടനം അജൻഡയാകുന്നത് ഡോ: പൽപ്പു എന്ന കേരളീയനായ അവർണ്ണന്റെ ഇടപെടലിനെത്തുടർന്ന് ആയിരുന്നുവല്ലോ.

പുരോഹിതവർഗ്ഗത്തിന് ഇന്നും മറ്റ് ഇൻഡ്യൻദേശങ്ങളിലുള്ള മേൽക്കൈയാണ് അവർക്കുള്ള പ്രാമുഖ്യം ഉറപ്പിക്കുന്ന വിശ്വാസങ്ങളും വർണ്ണാശ്രമവ്യവസ്ഥയുമൊക്കെ അരക്കിട്ടുറപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. മതവികാരം വളർത്തി അവർണ്ണരെയടക്കം അവർ അതിന് ചട്ടുകങ്ങളാക്കുന്നു. അതിന്റെ പ്രശ്നങ്ങളാണ് ഇന്നു നാം കാണുന്നതെല്ലാം.

കേരളം എന്ന പരീക്ഷണശാല

എന്നാൽ, കേരളത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. അയ്യാ വൈകുണ്ഠര് (1809 – 1851), ആറാട്ടുപുഴ വേലായുധപ്പണിക്കർ (1825 - 1874), തൈക്കാട് അയ്യാവ് (1814-1909), ചട്ടമ്പിസ്വാമി (1853-1924), ശ്രീനാരായണഗുരു (1856-1928), അയ്യങ്കാളി (1863 – 1941), വാഗ്ഭടാനന്ദൻ (1885-1939), തുടങ്ങിയ സാമൂഹികപരിഷ്ക്കർത്താക്കളുടെ പരമ്പര അന്നത്തെ ജാതിവ്യവസ്ഥപ്രകാരം അവർണ്ണരോ കുറഞ്ഞപക്ഷം ശൂദ്രരെങ്കിലുമോ ആയിരുന്നു. ആ വിഭാഗങ്ങളിൽ തുടങ്ങിയ പരിഷ്ക്കരണങ്ങൾ മറ്റു ജാതികളെ സ്വാധീനിക്കുകയും അവയ്ക്കുള്ളിൽ പരിഷ്ക്കരണങ്ങൾക്കു വഴിതുറക്കുകയും ആയിരുന്നു. മന്നത്തിന്റെയും പുരോഗമനവാദികളായ ഒരുപിടി ബ്രാഹ്മണയുവാക്കളുടെയും ഉണ്ണിനമ്പൂതിരി മാസികയുടെയും ഒക്കെ നേതൃത്വത്തിൽ സവർണ്ണവിഭാഗങ്ങളിലും മാറ്റമുണ്ടായി.

കേരളീയസമൂഹനവീകരണത്തിലും മതമുക്തി ഒരു ലക്ഷ്യമായി മുന്നിൽ വന്നില്ലെങ്കിലും മതത്തെ നിഷേധിക്കുന്ന നിലയിലേക്ക് ചിലപ്പോഴെങ്കിലും എത്തിയിരുന്നു. സാമൂഹികപരിഷ്ക്കർത്താക്കളിൽ ആദ്യപഥികനായ അയ്യാ വൈകുണ്ഠൻ ‘ഒരു മതം’ എന്ന ആശയം ഉയർത്തിയതായി കാണാം. ഒരു മതം എന്നാൽ എല്ലാ മതങ്ങളെയും നിഷേധിക്കൽതന്നെയാണ്. ശ്രീനാരായണഗുരുവും ദർശനവികാസത്തിന്റെ പാരമ്യത്തിൽ ‘നമുക്കു ജാതിയോ മതമോ ഇല്ല’ എന്നു വിളംബരം ചെയ്തിട്ടുണ്ടല്ലോ.

യൂറോപ്യൻ നവോത്ഥാനത്തിന്റെ അടിസ്ഥാനമൂല്യങ്ങളായിരുന്ന മതദൈവവിശ്വാസങ്ങളുടെ നിരാസം സഹോദരൻ അയ്യപ്പൻ, ബ്രഹ്മാനന്ദശിവയോഗി, വി.റ്റി. ഭട്ടതിരിപ്പാട്, എം.സി. ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയവരിലും രാജ്യാധികാരം ചോദ്യം ചെയ്യൽ അയ്യാ വൈകുണ്ഠരിലും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയിലും കാണാം. പൊയ്കയിൽ അപ്പച്ചൻ, വക്കം അബ്ദുൾ ഖാദർ, കൃഷ്ണാദി ആശാൻ, കെ.പി. കറുപ്പൻ, കെ.പി. വള്ളോൻ തുടങ്ങി പലരിലും നവോത്ഥാനമൂല്യങ്ങളുടെ സ്വാധീനത കാണാനാകും.

മുലക്കരത്തിന്റെ രക്തസാക്ഷിയായി കണക്കാക്കുന്ന നങ്ങേലി, ദക്ഷിണ-മദ്ധ്യ-ഉത്തരകേരളങ്ങളിൽ മാറുമറയ്ക്കൽ സമരങ്ങൾ നയിച്ചവർ, പത്തിയൂരിൽ മുട്ടിനു താഴേക്കുള്ള മുണ്ടുടുത്തും പന്തളത്തു മൂക്കുത്തി ധരിച്ചും കൊല്ലത്തും മറ്റു തെക്കൻദിക്കുകളിലും കല്ലുമാല പൊട്ടിച്ചെറിഞ്ഞും പ്രതിഷേധിച്ച പേരറിയാത്ത ആയിരങ്ങൾ, ആദ്യബ്രാഹ്മണവിധവാവിവാഹം നടത്തിയ നങ്ങേമ, ഘോഷ ബഹിഷ്ക്കരിച്ച പാർവ്വതി നെന്മേനിമംഗലം, ആര്യ പള്ളം, മുസ്ലീംസ്ത്രീകളുടെ വിദ്യാഭ്യാസത്തിനു പരിശ്രമിച്ച ഹലീമ ബീവി, മറക്കുടയ്ക്കുള്ളിലെ മഹാനരകവും അടുക്കളയും ഉപേക്ഷിച്ച് അരങ്ങത്തേക്കു വന്ന അനവധി സ്ത്രീകൾ... ഇവരെല്ലാം നയിച്ച സ്ത്രീവിമോചനത്തിന്റെ ധാരയും കേരളത്തിലുണ്ട്.

പ്രബോധനബോധവത്ക്കരണങ്ങൾക്കൊപ്പം യാഥാസ്ഥിതികത്വത്തിന്റെ അടിത്തറ ഇളക്കുന്നതരം പ്രവർത്തനങ്ങളും കേരളീയസാമൂഹികപരിഷ്ക്കരണങ്ങളുടെ വ്യത്യസ്തത ആയിരുന്നു. സവർണ്ണാധിപത്യത്തോടുള്ള യുദ്ധപ്രഖ്യാപനങ്ങൾതന്നെ ആയിരുന്നു മിക്കതും. അയ്യാ വൈകുണ്ഠർ നയിച്ച സ്ത്രീകളുടെ മേൽശീലസമരവും പന്തിഭോജനവും തലയിൽക്കെട്ടി ആരാധന നടത്തിയതും വിഗ്രഹങ്ങൾ മാറ്റി കണ്ണാടി പ്രതിഷ്ഠിച്ചതും ‘സമത്വസമാജം’ സ്ഥാപിച്ചതും തിരുവിതാം‌കൂർ, മദിരാശി ഭരണകർത്താക്കളെ അനന്തപുരിയിലെ കലിനീചനെന്നും വെൺനീചനെന്നും വിളിക്കാനും നിലപാടുകളുടെ പേരിൽ ജയിലിൽ പോകാനും ധൈര്യം കാട്ടിയതുമൊക്കെ ആ കാലം ഓർക്കുമ്പോൾ അവിശ്വസനീയമാണ്. സ്ത്രീയും പുരുഷനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് അന്നു പറയുമ്പോൾ അത് എത്രമാത്രം ആധുനികമായിരുന്നു എന്ന് ഓർക്കണം.

തൊഴിലാളിസ്ത്രീ മുട്ടിനുതാഴേക്കു നീട്ടിയുടുത്ത മുണ്ടു വലിച്ചഴിച്ച മാടമ്പിധാർഷ്ട്യത്തിനെതിരെ കൃഷിത്തൊഴിലാളികളുടെ പണിമുടക്കു നടത്തിച്ചതും കീഴ്‌ജാതിത്വംകല്പിച്ചു വിലക്കിയിരുന്ന മൂക്കുത്തി ധരിച്ച മൂക്കടക്കം സവർണ്ണർ പറിച്ചപ്പോൾ കുട്ട നിറയെ മൂക്കുത്തി പണിയിച്ചു സ്ത്രീകളെക്കൊണ്ടു ധരിപ്പിച്ചതും അബ്രാഹ്മണർ ചെയ്തുകൂടെന്നു വിലക്കപ്പെട്ടിരുന്ന വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രസ്ഥാപനവും നടത്തിയതും ഈഴവർക്കായി കഥകളിയോഗം സംഘടിപ്പിച്ചതും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വിപ്ലവാത്മകപ്രവർത്തനങ്ങൾ ആയിരുന്നു. അയ്യങ്കാളിയുടെ വില്ലുവണ്ടിസമരവും വിദ്യാഭ്യാസത്തിനായി നടത്തിയ സമരവും പണിമുടക്കവും ശ്രീനാരായണഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠയുമെല്ലാം യാഥാസ്ഥികത്വത്തിനെതിരായ കലാപങ്ങൾതന്നെ ആയിരുന്നു. മൃതദേഹം എന്തു ചെയ്യണം എന്നതിന് ചക്കിലാട്ടി തെങ്ങിനിടാം എന്നൊക്കെയുള്ള ഗുരുവിന്റെ മറുപടികൾ മരണവും കർമ്മഫലവും ഒക്കെയായി ബന്ധപ്പെട്ടു നിലനിന്ന ധാരണകളുടെ അടിവേരു പറിക്കുന്നതായിരുന്നു.

മതത്തെയും ഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠയെയും സഹോദരന്റെ പുരോഗമനപ്രവർത്തനങ്ങളിലെ ‘മിശ്രം’ എന്ന പരികല്പനയെപ്പോലും അദ്വൈതത്തിന്റെ പ്രയോഗപാഠങ്ങളിലൂടെ നിഷേധിച്ചയാളാണ് മലബാറിൽ പ്രീതിഭോജനവും പ്രീതിവിവാഹവും മാറുമറയ്ക്കൽ സമരവും വിഗ്രഹങ്ങൾ കുളത്തിലെറിയുന്ന പ്രതിമോച്ചാടനവും ചാത്തൻ അടക്കമുള്ള അന്ധവിശ്വാസങ്ങൾക്കും ജാതിവിവേചനങ്ങൾക്കും എതിരായ പ്രവർത്തനങ്ങളും സംഘടിപ്പിച്ച വാഗ്ഭടാനന്ദൻ.

യുക്തിവാദിപ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഗ്രന്ഥശാലാപ്രസ്ഥാനം അടക്കമുള്ള മറ്റു പുരോഗമനപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോയ ഈ മുന്നേറ്റമാണ് കേരളസംസ്ഥാനത്തിന്റെ ആദ്യജനാധിപത്യഭരണം കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏല്പിക്കുന്നിടത്തേക്ക് എത്തിച്ചത്. ആ സർക്കാരും വിപ്ലവാത്മകമായ ഒട്ടേറെ പരിഷ്ക്കാരങ്ങൾക്കു തുടക്കമിട്ടു. ഇതൊക്കെയാണു കേരളത്തെ വ്യത്യസ്തമാക്കിയത്.

നാശം വിതച്ച പ്രതിനവോത്ഥാനം

എന്നാൽ, കേരളത്തെ ലോകോത്തരം ആക്കുമായിരുന്ന ഈ പുരോഗതി 1959-ലെ വിമോചനസമരത്തോടെ അട്ടിമറിക്കപ്പെട്ടു. മതജാതിവർഗ്ഗീയശക്തികൾ രാഷ്ട്രീയത്തിൽ ശക്തമായി ഇടപെടുകയും വലതുപക്ഷരാഷ്ട്രീയം അതിനോടു കൂട്ടുചേരുകയും മാദ്ധ്യമങ്ങൾ എല്ലാ ധാർമ്മികതയും വെടിഞ്ഞു പ്രചണ്ഡപ്രചാരണം നടത്തുകയുംചെയ്തു നടന്ന ആ രാഷ്ട്രീയാഭാസം ഇടതുപക്ഷമുന്നേറ്റത്തെ തകർത്തു. ജാതിമതങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ജനസമൂഹം വർഗ്ഗീയമായി ചേരിതിരിക്കപ്പെട്ടു. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തനിച്ചുള്ള ജയസാദ്ധ്യതയെ വിദൂരമാക്കി.

ജാതിമതദൈവവിഷയങ്ങളിൽ ശാസ്ത്രീയസമീപനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ പാർട്ടികളെ ഭയപ്പെടുത്തുന്ന അവസ്ഥ ഇതു സൃഷ്ടിച്ചു. ഈ മതജാതിഭയം പിന്നീട് മറ്റു മതനിരപേക്ഷപ്പാർട്ടികളെയും ബാധിച്ചു. മതജാതികളെ ‘പിണക്കാതെ’യുള്ള നയസമീപനങ്ങൾ കേരളരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് അങ്ങനെയാണ്. മതാധിഷ്ഠിതപാർട്ടികളുടെ അതിജീവനം സാദ്ധ്യമായതും അങ്ങനെയാണ്. നവോത്ഥാനം സംഭവിച്ച സമൂഹങ്ങളിൽ രാഷ്ട്രീയത്തിലും ഭരണത്തിലുംനിന്നു പുറത്താക്കപ്പെട്ടതും ജനാധിപത്യത്തിൽ പങ്കൊന്നും ഉണ്ടായിക്കൂടാത്തതും ഫ്യൂഡലിസത്തിന്റെ പ്രയോഗോപകരണങ്ങൾ ആയിരുന്നതുമായ ജാതിമതങ്ങൾ സമ്മർദ്ദരാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തിൽ നിരന്തരം ഇടപെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതും അങ്ങനെയാണ്.

പുതിയ ലോകത്ത് മതം സ്വയം അപ്രസക്തമാകുമ്പോഴാണ് ഇവിടെ കാര്യങ്ങൾ ഇങ്ങനെ തലകീഴ്‌ മറിയുന്നത് എന്നോർക്കണം. വികസിതലോകമായ യൂറോപ്പിലും അമേരിക്കയിലും പള്ളികൾ അടച്ചുപൂട്ടുന്നതിന്റെ എത്ര വാർത്ത വേണമെങ്കിലും ഓൺലൈനിൽ കാണാം. മെച്ചപ്പെട്ട ജീവിതവും സാമൂഹികസുരക്ഷയും അന്ധവിശ്വാസജഠിലമായ കെട്ടുപാടുകളിൽനിന്ന് ആധുനികനാഗരീകതയിലേക്കുള്ള കുടിപാർപ്പും പുതിയ വിജ്ഞാനങ്ങളും മനുഷ്യരുടെ സന്തോഷസൂചിക ഉയർത്തുന്നതായും അതിനൊത്ത് മതദൈവവിശ്വാസങ്ങളിൽനിന്ന് അവർ മോചിതരാകുന്നതായുമാണു പഠനങ്ങൾ കാണിക്കുന്നത്. സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഇതിന്റെ സാക്ഷ്യങ്ങളാണ്.

കേരളത്തിൽ സംഭവിച്ച മറ്റൊരു പ്രതിഭാസം, പിന്നീടു വ്യവസായമായി മാറിയ സേവനമേഖലകളിൽ ജാതിമതങ്ങൾ സ്ഥാപിച്ച ആധിപത്യമാണ്. വിദ്യാഭ്യാസവും ചികിത്സയും ആവശ്യമായവർ, അവിടങ്ങളിൽ തൊഴിൽ കിട്ടാവുന്നവർ, ഒക്കെ അതിനോടു ചേർന്നുനില്ക്കാൻ പ്രേരിതരായി. ഈ വലിയ ആസ്തികൾ ആ സംഘടനകളെ കൂടുതൽ ആകർഷകമാക്കുകയും അവയ്ക്കു കൂടുതൽ ജനങ്ങളിൽ സ്വാധീനത വളർത്തുകയും ചെയ്തു.

വിദ്യാഭ്യാസമേഖലയെ മതനിരപേക്ഷമാക്കുക എന്ന ആധുനികദൗത്യം ഇതോടെ അസാദ്ധ്യമായി. മതാത്മകമായ ഉള്ളടക്കങ്ങളും ആരാധനകളും വസ്ത്രധാരണവും മറ്റു പലതും അത്തരം സ്ഥാപനങ്ങളിൽ നിർബ്ബാധം നടപ്പാക്കപ്പെട്ടു. അത് പുതിയതലമുറകളെയും ജാതിമതദൈവങ്ങളിൽ തളച്ചിട്ടു. മക്കോളെയുടെ ഗുമസ്തവിദ്യാഭ്യാസപദ്ധതിയെപ്പറ്റിയൊക്കെ വാതോരാത്ത പ്രസംഗങ്ങൾ ഉണ്ടായെങ്കിലും ആ സംവിധാനത്തിന്റെ ഉള്ളടക്കവും അലകും പിടിയും പരിഷ്ക്കരിക്കുക എന്ന അനിവാര്യദൗത്യവും അസാദ്ധ്യമായി. സമീപകാലത്തുപോലും പാഠഭാഗങ്ങളിലെ മതനിരപേക്ഷപരാമർശങ്ങൾക്കെതിരെ ശബ്ദമുയർത്താൻ മതശക്തികൾക്കു ധൈര്യം പകരുന്ന അവസ്ഥ ഇതിന്റെയൊക്കെ സൃഷ്ടിയാണ്. കമ്മ്യൂണിസ്റ്റുവിരുദ്ധപത്രങ്ങളും ഇതെല്ലാം ഊട്ടിയുറപ്പിച്ചുകൊണ്ടിരുന്നു.

പണമോ സ്വാധീനമോ പഠിപ്പോ ബുദ്ധിജീവിയെന്ന ബോധമോ കാരണം വരേണ്യത്വം സ്വയം കല്പിച്ച, മിക്കവാറും മദ്ധ്യവർഗ്ഗത്തിലും ഉപരിവർഗ്ഗത്തിലും നിന്നുള്ള, കമ്മ്യൂണിസ്റ്റുപാർട്ടിവിരുദ്ധർ എന്ന ഒരുവിഭാഗത്തെ സൃഷ്ടിക്കാനും ഈ കാലഘട്ടത്തിനു കഴിഞ്ഞു. എം. ഗോവിന്ദന്റെ പൈതൃകം പേറുന്നവരുമുണ്ട് കൂട്ടത്തിൽ. കമ്മ്യൂണിസ്റ്റുകൾ എന്ന ലേബലോടെയാണ് ‘സ്വതന്ത്രവ്യക്തി’കളായി നിന്ന് ഇവർ ഭാഷ്യങ്ങൾ ചമച്ചുവന്നിരുന്നത്. എന്നാൽ, വിപ്ലവം സംഘടിപ്പിക്കാൻ ബഹുജനപ്രസ്ഥാനം വേണം എന്ന അടിസ്ഥാനതത്വം, പ്രസ്ഥാനങ്ങളിൽ ചേരാത്ത ഇവർ വിസ്മരിക്കുന്നതായും കാണാം. ജാതിബോധചിന്തയുടെ അവശിഷ്ടമായ ചില ബോദ്ധ്യങ്ങളും - തൊഴിലാളികളും മറ്റും അധമരാണെന്നും അവർക്കൊക്കെ രാഷ്ട്രീയം പറയാൻ കഴിയുമോ, അവർ പറഞ്ഞാൽ തെറ്റാവില്ലേ, ഞങ്ങളൊക്കെ പറഞ്ഞാലല്ലേ രാഷ്ട്രീയമാകൂ എന്നുമൊക്കെയുള്ള കോം‌പ്ലക്സ് – ഇവരിൽ ചിലരുടെ കമ്മ്യൂണിസ്റ്റുപാർട്ടിവിരുദ്ധതയ്ക്കു കാ‍രണമാണെന്ന് മനഃശാസ്ത്രവിശകലനത്തിൽ കണ്ടെത്താനാകും. ഇഎം‌എസിനും നായനാർക്കും ഇല്ലായിരുന്ന പാതിത്യം വിഎസിനും പിണറായിക്കും ഇക്കൂട്ടരിൽ ചിലർ കല്പിക്കുന്നതിന്റെ യുക്തിയും മറ്റൊന്നല്ല. ഇവരുടെ നിലപാടുകൾ വലതുപക്ഷത്തെയോ പലപ്പോഴും തീവ്രവലതുപക്ഷത്തെയോ ഒക്കെ സഹായിക്കുന്നവയാകുന്നതും ഇത്തരം കാരണങ്ങൾകൊണ്ടുതന്നെ. ഇത്തരക്കാരുടെ എഴുത്തുകളും പ്രസംഗങ്ങളും യുവതലമുറകളിൽ ചിലരെയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് അകറ്റിനിർത്തി.

സഹോദരനിലും വി.റ്റി. ഭട്ടതിരിപ്പാടിലും എം.സി. ജോസഫിലും കുറ്റിപ്പുഴയിലും എ.റ്റി. കോവൂരിലുംനിന്നു മുന്നോട്ടുപോകേണ്ടിയിരുന്ന യുക്തിചിന്തയെ ചെറിയതോതിലെങ്കിലും വളർത്താൻ കഴിയുമായിരുന്ന യുക്തിവാദിപ്രസ്ഥാനത്തെ കേവലയുക്തിവാദം, യാന്ത്രികയുക്തിവാദം എന്നെല്ലാമുള്ള ലേബലുകൾ ചാർത്തി എതിർത്തതും കേരളീയനവോത്ഥാനശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ്. അടിത്തറയും ചുമരും മേല്ക്കൂരയുമൊക്കെയുള്ള സിദ്ധാന്തപ്രകാരം യുക്തിചിന്തയെ സമീപിക്കുന്നവർക്ക് അതിനുള്ള അവകാശം ഉള്ളതുപോലെ അത്തരം സമീപനത്തോടെയല്ലാതെ യുക്തിചിന്ത പ്രചരിപ്പിക്കുന്നവരും സ്വതന്ത്രമായി പ്രവർത്തിക്കട്ടെ എന്ന ജനാധിപത്യബോധം അക്കാര്യത്തിൽ പുലർത്താൻ കഴിയാതിരുന്നത് അതിൽനിന്ന് ഇടതുപക്ഷത്തുള്ള വലിയൊരുവിഭാഗത്തെ അകറ്റി. എന്നാൽ, മറുഭാഗമാകട്ടെ ആ നിലയിൽ ആ ദൗത്യം ഏറ്റെടുത്തതായും കണ്ടില്ല.

മാറുന്ന കാലവും ദൗത്യവും

ആധുനികമാകുന്നതിൽനിന്നു നമ്മെ തടഞ്ഞതും നമ്മെ പിന്നോട്ടു നയിച്ചതുമായ എല്ലാ ഘടകങ്ങളോടും പോരാടി, നമുക്കുണ്ടായ പിഴവുകളെല്ലാം തിരുത്തി, കേരളസമൂഹത്തെ ആധുനികവത്ക്കരിക്കുകയും അവിടെനിന്നു മുന്നോട്ടു കൊണ്ടുപോകുകയും ആണല്ലോ ഒരു സമൂഹമെന്ന നിലയിൽ നമുക്കു മുന്നിലുള്ള ദൗത്യം. അതിനുള്ള സാഹചര്യം ഉടലെടുത്തിരിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. വിമോചനസമരത്തിനു സാക്ഷികളായ തലമുറയും അതിന്റെ സ്വാധീനത ഉണ്ടായിരുന്ന പിൻതലമുറയും ഏതാണ്ട് പിന്മാറിയിരിക്കുന്നു. ശേഷിക്കുന്നവരിൽ അതൊരു സ്വാധീനതാഘടകമായി അവശേഷിക്കുന്നുമില്ല. 

വിമോചനസമരാനന്തരവും പുരോഗമനാത്മകമായ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ, കവിതകൾ, മറ്റു സാഹിത്യങ്ങൾ, ലേഖനങ്ങൾ, പ്രസംഗങ്ങൾ, ഇടതുരാഷ്ട്രീയപ്പാർട്ടികളുടെയും മറ്റു പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങൾ ഒക്കെ തുടരുന്നുണ്ടയിരുന്നല്ലോ. അവയുടെ സമൂഹത്തിലെ സ്വാധീനതയും സമൂഹപ്രതികരണങ്ങളും ആധുനികതയുടെ മൂല്യങ്ങളെ ജ്വലിപ്പിച്ചുനിർത്തി. അടിയന്തരാവസ്ഥയെ തുടർന്നുണ്ടായ ആശയപ്രചാരണവും വർഗ്ഗീയരാഷ്ട്രീയത്തിന്റെ വളർച്ച ഉയർത്തിയ ഉത്ക്കണ്ഠകൾ സൃഷ്ടിച്ച പ്രതിരോധപ്രവർത്തനങ്ങളുമൊക്കെ കേരളത്തെ ഉണർത്തിനിർത്തി.

നഗരവത്ക്കരണത്തിലും വിദ്യാഭ്യാസത്തിലും ഉണ്ടായ മുന്നേറ്റവും ഇന്റർനെറ്റും സ്മാർട്ട് ഫോണും കൊണ്ടുവന്ന അതിവിപുലമായ ആഗോളവിവരലഭ്യതയും അടക്കമുള്ള പല ഘടകങ്ങളും തലമുറമാറ്റത്തെ വിമോചനസമരാനന്തരബോധങ്ങളിൽനിന്നു ബഹുദൂരം മുന്നോട്ടു കൊണ്ടുപോയി. അതിന്റെകൂടി സാക്ഷ്യമാണ് 1987-മുതൽ ഒന്നിടവിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേൽക്കൈയുള്ള ഭരണവും 2016 മുതൽ തുടർഭരണവും സാദ്ധ്യമായത്. കലാലയങ്ങളിലും സർവ്വകലാശാലകളിലും പ്രൊഫഷണൽ കോളെജുകളിലും ഐറ്റിഐകളിലുമൊക്കെ വലിയ ഭൂരിപക്ഷത്തോടെ എസ്.എഫ്.ഐ. തുടർച്ചയായി വിജയിക്കുന്നതും ഇതുതന്നെയാണു പറയുന്നത്.

എന്നാൽ, ഈ പ്രതീക്ഷകളെയെല്ലാം തകർക്കാൻപോരുന്ന ആസൂത്രിതമായ പ്രവർത്തനങ്ങളാണ് ഭൂരിപക്ഷ-ന്യൂനപക്ഷവർഗ്ഗീയശക്തികൾ ഒരുപോലെ നടത്തിവരുന്നത്. നൈതികതയൊന്നും വിഷയമല്ലാത്തതിനാൽ അവർ ഏതറ്റംവരെയും പോകും. വർഗ്ഗീയത വളർത്താനും ചേരിതിരിവും അസഹിഷ്ണുതയും സൃഷ്ടിക്കാനും കലാപങ്ങൾക്കു മനസുകളെ സജ്ജമാക്കാനുമുള്ള അതിവിപുലമായ പ്രവർത്തനമാണ് അവർ നടത്തുന്നത്. യൂണിയൻ സർക്കാരിന്റെ നിയന്ത്രണം കൈയടക്കിയ തീവ്രവലതുരാഷ്ട്രീയം ചരിത്രബോധവും ശാസ്ത്രബോധവും യുക്തിബോധവുമെല്ലാം അട്ടിമറിക്കാൻ നടത്തുന്ന വിദ്യാഭ്യാസപരിഷ്ക്കാരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിശ്രമങ്ങളും അതിലേറെ വലിയ വിപത്തായി വളരുന്നു.

ആയിരം വാക്കിനെക്കാൾ ശക്തിയുള്ള ചെറുപ്രവൃത്തികളിലൂടെ അതിശക്തമായാണ് അവർ ആശയങ്ങൾ മനസിൽ പതിപ്പിക്കുന്നത്. ഗാന്ധിജിയുടെ ചിത്രത്തിൽ നിറയൊഴിക്കുന്നതും ആൾക്കൂട്ടാക്രമണവും കൊലയും വീഡിയോ പിടിച്ചു പ്രചരിപ്പിക്കുന്നതും ഭക്ഷണത്തിൽ തുപ്പുന്ന വീഡിയോ നിർമ്മിച്ചു പ്രചരിപ്പിക്കുന്നതുമൊക്കെ അത്രമാത്രം ആസൂത്രണത്തോടെയാണ്.

‘ശാസ്ത്രബോധമില്ലാത്ത ശാസ്ത്രജ്ഞാന’ത്തിന്റെ വെളിവാകലാണ് തേങ്ങ ഉടച്ച് റോക്കറ്റ് വിടലും റോക്കറ്റിന്റെ മാതൃകയുണ്ടാക്കി ക്ഷേത്രത്തിൽ കാഴ്ചവയ്ക്കലുമൊക്കെ. അക്ഷയത്രിതീയ, വലം‌പിരിശംഖ്, മാന്ത്രികരത്നങ്ങൾ, ചരട്, സാമിമാർ, ജ്യോത്സം, വാസ്തു... പുതുതായി പ്രചരിപ്പിക്കപ്പെടുന്നവയാണു പലതും. യോഗ, വേദിൿ സയൻസ് എന്നിങ്ങനെ കപടശാസ്ത്രവ്യാഖ്യാനങ്ങൾ ഏറിവരുന്നു. അന്ധവിശ്വാസങ്ങളുടെ പ്രയോക്താക്കൾ ഹൈട്ടെക്കാകുന്നു. കൃത്രിമോപഗ്രഹങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്നു! ആത്മീയത വ്യവസായവും കാഷായം നല്ല ബ്രാൻഡും ആയിരിക്കുന്നു. ദൈവത്തിൽനിന്ന് ആൾദൈവത്തിലേക്കുള്ള മാറ്റം അധഃപതനമായി മനസിലാക്കാൻപോലും വിശ്വാസികൾക്കു കഴിയുന്നില്ല. ജാതിയും ശൈശവവിവാഹവും വരെ നീതിമത്ക്കരിക്കപ്പെടുന്നു! അന്ധവിശ്വാസങ്ങളും കെട്ടുകഥകളും ചരിത്രമാക്കുന്നു.

സയൻസിനെ തദ്ദേശീയമോ മതാത്മകമോ ആയ ചട്ടക്കൂട്ടിൽ അവതരിപ്പിക്കുന്ന പ്രതിനവോത്ഥാനം ശക്തമാകുന്നു. എല്ലാ ആധുനികതയെയും വീടിന്റെയും സമൂഹത്തിന്റെയും പടിക്കുപുറത്തു നിർത്തുകയും ലബോറട്ടറിയിൽ മാത്രം പ്രയോഗിക്കപ്പെടുന്ന കാര്യമായി സയൻസിനെ മനസിലാക്കുകയും ചെയ്യുന്നു. സയൻസ് സ്വീകാര്യവും ശാസ്ത്രബോധം അസ്വീകാര്യവും ആകുന്നു. NBIC സാങ്കേതികവിദ്യകൾ എന്നു വിളിക്കുന്ന നാനോടെക്നോളജി, ബയോടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, കോഗ്നിറ്റീവ് സയൻസ് തുടങ്ങിയവയുടെ സമന്വയത്തിന്റെ സാദ്ധ്യതകളെപ്പറ്റിയുള്ള ചർച്ചകളെ ശാസ്ത്രീയമനോഭാവത്തിൽനിന്നു മാറ്റി മതാത്മകമക്കുന്നതുപോലും നാം കാണുന്നു.

തുടക്കത്തിൽ പറഞ്ഞതുപോലെ, നിലവിലുള്ള പുരോഗമനാത്മകതയെ മുന്നോട്ടു കൊണ്ടുപോകുകയും ഇത്തരം പ്രതിലോമതകളെയെല്ലാം ചെറുത്തുതോല്പിക്കുകയും ചെയ്യുക എന്ന അതിഭാരിച്ച കടമയാണ് ഇടതുപക്ഷവും മറ്റു പുരോഗമനാശയക്കാരും ഏറ്റെടുക്കാനുള്ളത്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ളതാണ് സി.പി.ഐ.(എം)-ന്റെ പുതിയ തീരുമാനം എന്നാണു മനസിലാക്കേണ്ടത്. അതിൽ പറയുന്ന ശാസ്ത്രബോധം, ചരിത്രബോധം, യുക്തിബോധം എന്നിവയുടെ വളർത്തൽ ആ പദങ്ങളുടെ കേവലാർത്ഥങ്ങൾക്കപ്പുറം ഒരു സമൂഹത്തെയാകെ മാറ്റിമറിക്കുന്ന, ഓരോ വ്യക്തിയെയും സംസ്ക്കരിക്കുന്ന, കുടുംബങ്ങളെ വിപ്ലവാത്മകമായി മാറ്റിപ്പണിയുന്ന, വിദ്യാഭ്യാസം അടക്കമുള്ള സകലസാംസ്ക്കാരികമണ്ഡലങ്ങളെയും പുതുക്കിപ്പണിയുന്ന, അത്യന്തം ആഴത്തിലുള്ള ഒരു പരിവർത്തനപ്രക്രിയയായി വിഭാവനം ചെയ്യേണ്ടതുണ്ട്.

വേണ്ടത് ജ്ഞാനാടിത്തറ

ഇന്നത്തെ യഥാർത്ഥദൗത്യം ശാസ്ത്രബോധവും ചരിത്രബോധവും യുക്തിബോധവും സാമൂഹികബോധവും സമൂഹത്തിൽ വളർത്തി എല്ലാത്തരം പ്രതിലോമതകളെയും ചെറുക്കുക എന്നതാണല്ലോ. അത് ശരിയായ പ്രപഞ്ചദർശനത്തിന്മേലാണു കെട്ടിപ്പടുക്കേണ്ടത്.

പ്രപഞ്ചദ്രവ്യമാകെ രൂപപ്പെട്ടിരിക്കുന്ന അടിസ്ഥാനകണങ്ങളല്ലാതെ മറ്റൊന്നല്ല നമ്മളും എന്ന ബോദ്ധ്യമാണ് ഒന്നാമത്തേത്. ക്വാർക്കുകൾ എന്ന ആ അടിസ്ഥാനകണങ്ങൾ ചേർന്ന് ഇലക്ട്രോണാദിയായ കണികകൾ, ആറ്റങ്ങൾ, തന്മാത്രകൾ, അവയുടെ സംഘാതങ്ങളായ മൂലകങ്ങൾ, സംയുക്തങ്ങൾ, ഈ ദ്രവ്യവും ഊർജ്ജവും സ്ഥലകാലങ്ങളും ചേർന്ന പ്രപഞ്ചം, അതിന്റെ വികാസപരിണാമങ്ങൾ, മൂലകങ്ങളുടെ സംയോഗങ്ങളിലൊന്നിന്റെ സ്വഭാവമായ ജീവൻ, അതിന്റെ പരിണാമങ്ങൾ, എന്നിവയെല്ലാം ചേർന്ന ശരിയായ പ്രപഞ്ചവിജ്ഞാനം ശാസ്ത്രീയമായി ബോദ്ധ്യപ്പെടുത്തണം. ഇതൊരു ചെറിയ പദ്ധതിയല്ല.

ഈ പ്രപഞ്ചവിജ്ഞാനവും മനുഷ്യർ അത് ആർജ്ജിച്ച രീതിസമ്പ്രദായവുമാണ് നേരത്തേ പരിചയപ്പെട്ട ശാസ്ത്രബോധത്തിന്റെയും ശാസ്ത്രീയസമീപനത്തിന്റെയും അടിസ്ഥാനം. അതുപോലെതന്നെ മനുഷ്യവർഗ്ഗത്തിന്റെയും സമൂഹത്തിന്റെയും വികാസപരിണാമങ്ങളും അവ മനസിലാക്കാൻ അനുവർത്തിക്കുന്ന സമ്പ്രദായവും സമഗ്രമായി പരിചയപ്പെടുത്തുന്നതിലൂടെയേ ശരിയായ ചരിത്രബോധവും സൃഷ്ടിക്കാനാകൂ. ജനിതകവിജ്ഞാനവും ജീവനെയും മരണത്തെയും ഒക്കെപ്പറ്റിയുള്ള ശരിയായ അറിവുകളും ആത്മീയജീവിതം, ഭൗതികജീവിതം എന്നു രണ്ടില്ല എന്ന ബോദ്ധ്യം ഉറപ്പിക്കും. അതാണു മതപരതയിലും അന്ധവിശ്വാസങ്ങളിലുംനിന്നു മനുഷ്യരെ മോചിപ്പിക്കുക. അതുകൊണ്ട് സയൻസിന്റെ ആധുനികശാഖകളെയും പുതിയ കണ്ടുപിടുത്തങ്ങളെയും പരിചയപ്പെടുത്തേണ്ടതുമുണ്ട്. ഇതൊന്നും ഇല്ലാതെ ഇൻഡ്യാചരിത്രത്തിലെ വിവാദഭാഗങ്ങളിൽ നിലപാടു വിവരിക്കുകയും ശാസ്ത്രബോധം എന്താണെന്നു പറയുകയും ചെയ്യുന്ന കുറെ പ്രഭാഷണങ്ങളും സെമിനാറുകളുംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭ്യമാകില്ല.

കുട്ടികളിൽ ശാസ്ത്രബോധം പ്രഭാഷണങ്ങളിലൂടെ വളർത്താം എന്നു ചിന്തിക്കുന്നതുതന്നെ മൗഢ്യമാണ്. അതിനുള്ള സുദീർഘമായ കർമ്മപരിപാടികൾ ആവിഷ്ക്കരിച്ച്, പ്രാപ്തിയുള്ളവരെ കണ്ടെത്തി പരിശീലനം നല്കി, നടപ്പിലാക്കുകയാണു വേണ്ടത്. ‘കുട്ടികളും ശാസ്ത്രബോധവും’, ‘ശാസ്ത്രാന്വേഷണപ്രൊജക്റ്റുകൾ’, ‘ലഘുശാസ്ത്രപരീക്ഷണങ്ങൾ’ എന്നിങ്ങനെ ലക്ഷ്യബോധത്തോടെ തയ്യാറാക്കിയ അനവധി പുസ്തകങ്ങളുണ്ട്. വിജ്ഞാനോത്സവം പോലുള്ള പരിപാടികൾക്കായി ശാസ്ത്രസാഹിത്യപരിഷത്ത് ആവിഷ്ക്കരിച്ചിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ വിവരിക്കുന്ന കൈപ്പുസ്തകങ്ങളുമുണ്ട്. സംഘബോധം വളർത്താൻ ബാലസംഘത്തിനായി പലരും എഴുതിയിട്ടുള്ള പുസ്തകങ്ങളുമുണ്ട്. ഇത്തരം സാമഗ്രികളിൽ ആവിഷ്ക്കരിച്ചിരിക്കുന്നതരം പ്രവർത്തനങ്ങൾ മാതൃകയാക്കി ശില്പശാലകൾ നടത്തി ഒന്നോ രണ്ടോ വർഷത്തേക്കുവീതള്ള പ്രതിവാരപ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുകയും അവ കൃത്യമായ കാലൻഡർ ഉണ്ടാക്കി നടപ്പാക്കുകയും ഫലപ്രദമായി മോനിട്ടർ ചെയ്യുകയും വീഴ്ചയോ ദൗർബല്യമോ ഉള്ളയിടങ്ങളിൽ ഇടപെടലും പുനഃപരിശീലനവും നടത്തി മെച്ചപ്പെടുത്തുകയും വേണം. രാഷ്ട്രീയ, സാമൂഹികസംഘടനകൾക്ക് ഈ ദൗത്യം ഏറ്റെടുക്കാനാകും. ശാസ്ത്രബോധം ചരിത്രബോധം, യുക്തിബോധം എന്നിവ കുട്ടികളിൽ വളർത്തിയാൽ നാളത്തെ കാര്യം അവർ നോക്കിക്കൊള്ളും.


മൂല്യനിർമ്മിതിയും നവീകരണവും

പുതിയ മൂല്യങ്ങൾ ഉത്പാദിപ്പിക്കുകയും ആ മൂല്യങ്ങളെ നിരന്തരം നവീകരിക്കുകയും ചെയ്യുക എന്നതാണ് പരമപ്രധാനം. ബൂർഷ്വാമൂല്യങ്ങളിൽനിന്ന് എങ്ങനെയാണു മുന്നോട്ടു പോകുക? ഇക്കാര്യത്തിൽ മൂന്നു സമീപനങ്ങളാണല്ലോ ഉള്ളത്. ജനാധിപത്യമാണ് അവസാനത്തേത് എന്ന വാദം മാനവചരിത്രത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കാതെതന്നെ തള്ളാം. മറ്റൊന്ന്, ഇവയെയെല്ലാം കൂടുതൽ  മെച്ചപ്പെടുത്താം എന്നതാണ്. പലരാജ്യങ്ങളിലും ജനാധിപത്യം കൂടുതൽ ജനകീയവും പങ്കാളിത്തപൂർണ്ണവും സുതാര്യവും സമത്വപൂർണ്ണവും ഒക്കെ ആക്കാനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പരിസ്ഥിതി, ലിംഗനീതി തുടങ്ങിയ പല കാര്യങ്ങളിലും പുതിയ ചിന്തകൾ നിരന്തരം വികസിച്ചുവരുന്നുമുണ്ട്. മൂന്നാമത്തേത് മുതലാളിത്തസമ്പ്രദായങ്ങളാകെ മാറ്റുന്ന വിപ്ലവമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തിന്റെ മൂല്യബോധം എങ്ങനെ ആയിരിക്കണം എന്നു നിർണ്ണയിക്കാൻ സാംസ്ക്കാരികവിപ്ലവത്തെപ്പറ്റി കമ്മ്യൂണിസ്റ്റ് താത്വികർ പങ്കുവച്ചിട്ടുള്ള ആശയങ്ങൾ അടിസ്ഥാനമാക്കി സാമൂഹികമായ വലിയ ബൗദ്ധികപ്രവർത്തനം ആവശ്യമാണ്.

സാസ്ക്കാരികരംഗത്തെ ബദൽ പരിപാടിയാണു സുപ്രധാനമായ മറ്റൊന്ന്. ഇക്കഴിഞ്ഞ വർഷങ്ങളിൽ കാര്യമായ പ്രവർത്തനം നടത്താൻ കഴിയാതെപോയ മേഖലയാണത്. കെ. സച്ചിദാനന്ദൻ അദ്ധ്യക്ഷനായി സംസ്ഥാന ആസൂത്രണബോർഡ് രൂപം നല്കിയ വർക്കിങ് ഗ്രൂപ്പ് (ഈ ലേഖകനും അതിൽ അംഗമായിരുന്നു) തയ്യാറാക്കിയ രേഖമുതൽ ബജറ്റ് പ്രസംഗങ്ങളിലെ പദ്ധതികൾവരെ ധാരാളം ആശയങ്ങൾ ഉണ്ടായെങ്കിലും ബഹുഭൂരിപക്ഷവും കർമ്മപഥത്തിൽ എത്തിക്കാനായില്ല. 

മികച്ച സാംസ്ക്കാരികോത്പന്നങ്ങൾ കുറഞ്ഞ ചെലവിൽ ധാരാളമായി സൃഷ്ടിച്ചുലഭ്യമാക്കുക, മതനിരപേക്ഷവും പുരോഗമനാത്മകവുമായ പൊതുവിടങ്ങൾ വ്യാപകമായി വികസിപ്പിക്കുക, പ്രബുദ്ധമായ സാംസ്ക്കാരികമണ്ഡലം രൂപപ്പെടുത്തുക തുടങ്ങി വിപുലമായ പരിപാടികൾ ഈ രംഗത്തു നടപ്പാക്കേണ്ടതുണ്ട്. ആളുകൾക്കു കൂടാനും പ്രവർത്തിക്കാനും കൂട്ടായ്മകളും പ്രാദേശികമായി സാംസ്ക്കാരികോത്സവങ്ങളും ഉണ്ടാകണം. ഇമ്മാനുവൽ കാന്റുംമറ്റും സമ്മേളിച്ചു ചർച്ചകളും ആലോചനകളും നടത്തിയിരുന്ന ‘ബർലിൻ വെനെസ്‌ഡേ സൊസൈറ്റി’ പോലെയുള്ള പതിവുകൂട്ടായ്മകൾ ആശയോത്പാദനത്തിൽ പ്രധാനമാണ്. 

ആചാരങ്ങളിൽ അഭിരമിക്കുന്ന മനുഷ്യമനസിനു സമാനമായ സംതൃപ്തിപകരുന്ന കൂടിച്ചേരലുകളുടെ പരിപാടികൾ കണ്ടെത്തണം. കൂടിച്ചേരലുകൾ പുതിയ തലമുറകളെ ലക്ഷ്യമാക്കണം. ഇന്ന് കൂടുന്നവർ അവരല്ല. അവരുടെ താത്പര്യമേഖലകൾ കണ്ടത്തി അവയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണം. സമൂഹമാദ്ധ്യമം ഫലപ്രദമായി ഉപയോഗിക്കണം. അവയെ ഭൗതികമായ കൂട്ടായ്മകൾക്ക് ഉപകരണം ആക്കണം. പുതുതലമുറ ‘മാസ്സാ’ണ്! അവരുമായി ഇടപഴകണം, അവരിൽനിന്നു പഠിക്കണം. അവരെയും പഠിക്കണം. പലതരം വിയോജിപ്പുകളാൽ അകന്നുനില്ക്കുന്ന യഥാർത്ഥ ഇടതുപക്ഷബുദ്ധിജീവികളെ തുറന്ന ചർച്ചകളിലൂടെ സമരമുന്നണിയിൽ അണിചേർക്കുക എന്നതും പ്രധാനസാംസ്ക്കാരികദൗത്യമാണ്. ‘നവകേരളത്തിന്റെ സാംസ്ക്കാരികദൗത്യം’ എന്ന പേരിൽ ഒരു ലേഖനം ഈ ലേഖകൻ എഴുതിയിട്ടുള്ളതിനാൽ വിവരിക്കുന്നില്ല.

പുനഃപരിശോധന വേണ്ട ഒരു കാര്യം‌കൂടി പറയട്ടെ. ശബരിമല യുവതീപ്രവേശനലഹളയ്ക്കു പിന്നാലെ നടന്ന 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെത്തുടർന്ന് ആ വിഷയത്തിൽ ജനാഭിപ്രായം അറിയാനും നിലപാടു വിശദീകരിക്കാനുമായി നടത്തിയ ഭവനസന്ദർശനം പൊതുവിൽ സൃഷ്ടിച്ച പ്രതിച്ഛായ സ്ത്രീസമത്വനിലപാടിൽനിന്നു സിപിഐ(എം) പിന്നോട്ടുപോയി എന്നതാണ്. ഭവനസന്ദർശനം നടത്തിയ ചിലരെങ്കിലും തെറ്റുപറ്റി, ക്ഷമിക്കണം ലൈനിൽ അവതാ പറഞ്ഞതായും അന്നു കേട്ടിരുന്നു. തെരുവിൽ ഫോട്ടോയും പിടിച്ചു നടന്ന വയോധികസമൂഹം, ഞാൻ നേരത്തേ പറഞ്ഞ, അതിവേഗം നിഷ്ക്രമിക്കുന്നതും വിമോചനസമരത്തിന്റെ മാറാലക്കെട്ടിൽ കിടക്കുന്നവരുമാണ്. അവരെയല്ല കമ്മ്യൂണിസ്റ്റ് പാർട്ടി കാണേണ്ടത്. വളർന്നുവരുന്ന തലമുറയെയാണ്. നിലപാടിൽനിന്നു പിന്നോട്ടുപോയി എന്ന തോന്നൽ അവരിൽ ധാരാളം‌പേരെ നിരാശരാക്കിയിട്ടുണ്ട്. ശബരിമലനിലപാട് പാർട്ടിക്കും മുന്നണിക്കും എതിരായല്ല, അനുകൂലമായാണു പ്രവർത്തിച്ചത് എന്നത് പിന്നാലെ നടന്ന തദ്ദേശഭരണതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പും തെളിയിക്കുകയും ചെയ്തല്ലോ. വിമോചനസമരം എന്ന ചൂടുവെള്ളത്തിന്റെ ഓർമ്മ ഈ പച്ചവെള്ളം കണ്ടപ്പോൾ പ്രവർത്തിച്ചുപോയതാകാം.

ജാതി-മതസംഘടനകളുടെയും അവയുടെ മേലാളരുടെയും കാര്യത്തിലും മുഖ്യമന്ത്രിയടക്കം എടുത്ത ആധുനികസമീപനമാണ് പുതിയകാലം ആഗ്രഹിക്കുന്നത്. ശബരിമലലഹളയെത്തുടർന്ന് മുഖ്യമന്ത്രി പങ്കെടുത്തു ജില്ലതോറും നടത്തിയ നവോത്ഥാനപ്രസംഗങ്ങളുടെ തുടർച്ചയാണു വേണ്ടിയിരുന്നത്. വിജ്ഞാനസമൂഹസൃഷ്ടിയിൽ പര്യാലോചന വേണ്ട കാര്യമാണ് ഇത്തരം കാര്യങ്ങളിലെ സമീപനം.

വേണം ബദൽ‌വികസനനയം

കാലാവസ്ഥാവ്യതിയാനവുംമറ്റും മനുഷ്യരുടെയും പ്രകൃതിയുടെയുംതന്നെ നിലനില്പിനു ഭീഷണി ഉയർത്തിക്കഴിഞ്ഞിരിക്കെ പ്രകൃതിശോഷണത്തിലേക്കു നയിക്കുന്ന  മുതലാളിത്തത്തിന്റെ അന്തവും വകതിരിവും ഇല്ലാത്തതും വിനാശകരവുമായ വികസനമാതൃകയ്ക്കുള്ള ജനപക്ഷബദൽ വികസിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാനകാര്യം. മുതലാളിത്തവികസനമാതൃക പിൻപറ്റാൻ ഇടതുപക്ഷവും നിർബ്ബന്ധിതമാകുന്നത് അതേപ്പറ്റിയുള്ള സമഗ്രമായ ചർച്ച സമൂഹത്തിൽ നടക്കാത്തതുകൊണ്ടാണ്. ആ വിഷയത്തിൽ സർഗ്ഗാത്മകമായ സംവാദത്തിനു കളമൊരുക്കുക എന്നത് പരിസ്ഥിതിക്കാര്യത്തിൽ സവിശേഷ കാഴ്ചപ്പാടുള്ള മാർക്സിസ്റ്റ് ദർശനം പിൻപറ്റുന്നവർ ഏറ്റെടുക്കേണ്ട ദൗത്യമാണ്. അത് ഏറ്റെടുക്കുകയും അതിനു തടസമാകുന്ന സമീപനങ്ങൾ അനുവർത്തിക്കുന്നവരെ തിരുത്തുകയും വേണം. ഈ വഴിക്കുള്ള ചർച്ചകൾ ലോകമെമ്പാടുമെന്നപോലെ കേരളത്തിലും വളർന്നുവരുമ്പോൾ അതിനു പുറംതിരിഞ്ഞുനിന്നാൽ പിൻതിരിപ്പൻ എന്നു മുദ്രകുത്തപ്പെടുമെന്നതും കാണണം.

കേരളത്തിലേക്കു നിക്ഷേപം ആകർഷിക്കുന്ന പ്രധാനഘടകങ്ങൾ അതിന്റെ പ്രകൃതിയും ശുദ്ധജലവും ശുദ്ധവായുവും മണ്ണും ശുചിത്വവും മികച്ച മനുഷ്യവിഭവവും ഒക്കെയാണ്. കെ-ഫോൺ വഴി ഉണ്ടാകാൻപോകുന്ന കണക്റ്റിവിറ്റിയും വൈദ്യുതിലഭ്യതയുമൊക്കെ അനുകൂലമാണ്. നാലു വിമാനത്താവളവും രണ്ടു തുറമുഖവും അനവധി ചെറു പോർട്ടുകളും ദേശീയജലപാതയും മറ്റു ജലഗതാഗതങ്ങളും വിനോദ-വിനോദയാത്രാസൗകര്യങ്ങളുമൊക്കെ ആകർഷകത്വങ്ങളാണ്. നെടുനീളത്തിലും മറ്റിടങ്ങളിലേക്കു പിരിഞ്ഞുമുള്ള റയിൽവേയും ആറുവരിയായിത്തുടങ്ങിയ ദേശീയപാതകളും മലയോര, തീരദേശ സംസ്ഥാനഹൈവേകളും ഉണ്ട്. വലിയ പ്രകൃതിശോഷണം ഒഴിവാക്കിയുള്ള വികസനങ്ങൾ ഇക്കാര്യങ്ങളിൽ ആലോചിക്കുന്നതാണ് നിക്ഷേപാകർഷണത്തിനു ഗുണകരം. മനുഷ്യവിഭവത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കാകണം വിജ്ഞാനസമ്പദ്ഘടനയിൽ പ്രാമുഖ്യം.

വികസനത്തിൽ പല ബദൽ മാതൃകകളും നാം വികസിപ്പിച്ചിട്ടുണ്ടെങ്കിലും പൊതുവായ ഒരു ബദൽ വികസനസമീപനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അത് ആ രംഗത്തെ വിദഗ്ദ്ധർ ചെയ്യേണ്ടതാണ്. ഓരോ വികസനമേഖലയിലും ഇതുണ്ടാകണം. ഒരു ഉദാഹരണംമാത്രം പറയാം.

ഇപ്പോഴത്തെ വ്യാപകചർച്ചാവിഷയം ഗതാഗതമാണല്ലോ. ഇന്ന് ഏറ്റവുമധികം കാർബൺ ബഹിർഗ്ഗമനം സൃഷ്ടിക്കുന്നത് ഗതാഗതവും അതിനുണ്ടാക്കുന്ന സൗകര്യങ്ങളുമാണ്. നാളെയൊരിക്കൽ വൈദ്യുതവാഹനങ്ങൾ സാർവ്വത്രികമാകുന്നതോടെ വാഹനയിന്ധനം മൂലമുള്ള പ്രശ്നം കുറയാമെങ്കിലും ഗതാഗതത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളും വാഹനങ്ങളുമൊക്കെ നിർമ്മിക്കുന്നതിൽ കുറവുണ്ടാകുകയില്ലല്ലോ. അധികവൈദ്യുതി ഉത്പാദിപ്പിക്കേണ്ടിയും വരും.

കേരളത്തിൽ ഇപ്പോൾ പ്രധാനദേശീയപാത ആറുവരി ആക്കുന്ന പ്രവർത്തനം നടക്കുകയാണ്. അതേപ്പറ്റി വിവാദമൊന്നും കേൾക്കുന്നില്ല. സിൽവർ ലൈൻ എന്ന അതിവേഗറെയിൽവേയെപ്പറ്റിയാണു വിവാദം. അതു വേണോ വേണ്ടയോ എന്ന ചർച്ചയൊക്കെ നടക്കട്ടെ. ഇപ്പോഴത്തെ സ്ഥിതിയിൽ പ്രത്യാഘാതങ്ങൾ പരമാവധി കുറച്ച് സിൽവർ ലൈൻ നടപ്പാക്കപ്പെടും എന്നാണു ഞാൻ കരുതുന്നത്. അതിനും ശേഷമുള്ള കാര്യമാണ് സൂചിപ്പിക്കുന്നത്.

ആറുവരി ദേശീയപാതയും സിൽവർലൈനുംകൊണ്ട് കേരളത്തിന്റെ ഗതാഗതാവശ്യം നിറവേറ്റപ്പെടുമോ? തല്ക്കാലം നിറവേറിയാലും എത്രകാലത്തിനകം അവയും മതിയാകാതെയാകും? അപ്പോൾ എന്താണു വഴി? ഓരോ സർക്കാരും പുതിയപുതിയ മെഗാനിർമ്മാണപദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കിക്കൊണ്ടിരുന്നതാൽ എത്രവരെ അതു പോകും? അതിനൊക്കെ വേണ്ട പാറയും മണ്ണുമൊക്കെ എവിടെനിന്ന് ഉണ്ടാക്കും? അഥവാ, നമ്മുടെ ഇത്തരം പ്രകൃതിവിഭവങ്ങൾകൊണ്ട് എത്രവരെ ഇങ്ങനെ പോകാൻ പറ്റും? ഇതാണല്ലോ ആത്യന്തിക ചോദ്യം. ജി. മധുസൂദനൻ എഴുതി അടുത്തിടെ ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരിച്ച ‘മുതലാളിത്തവളർച്ച സർവ്വനാശത്തിന്റെ വഴി’ എന്ന പുസ്തകം അതിനുള്ള കൃത്യമായ ഉത്തരം നല്കുന്നുണ്ട്. അപ്പോൾ, ഇതിന് എവിടെയെങ്കിലും അന്ത്യം കുറിച്ചേ മതിയാകൂ. എങ്ങനെ?

ബദൽചിന്ത ഇങ്ങനെ ആയാലോ?

പ്രശ്നത്തെ ഒന്നു മറിച്ചിട്ടാൽ ഒരു ബദൽ കാണാനാവും. യാത്രകളും യാത്രകൾക്കുള്ള ആവശ്യങ്ങളും പരമാവധി കുറയ്ക്കുക എന്നതാണത്. ഇന്നത്തെത്തരം വികസ്വരസമൂഹത്തിൽ അതു സാദ്ധ്യമാണോ? ആണെന്നാണ് കോവിഡ്‌ക്കാലം നമ്മെ ബോദ്ധ്യപ്പെടുത്തിയത്.

ഇന്ന് ഏറ്റവുമധികം യാത്രകൾ എന്തിനൊക്കെയാണെന്നതിന്റെ വിവരശേഖരണം നടത്തണം. അവയിൽ കുറവു വരുത്തുകയോ ഒഴിവാക്കുകയോ ചെയ്യാവുന്നവ ഏതൊക്കെ എന്നു നിർണ്ണയിക്കണം. തൊഴിലിടങ്ങളിലേക്കും തിരികെയുമുള്ള യാത്രകളാണല്ലോ നല്ലൊരുപങ്ക്. ഭൗതികമായി മനുഷ്യസാന്നിദ്ധ്യം വേണ്ട ജോലികൾ ഉള്ളവ ഒഴികെ എല്ലാം വീട്ടിലിരുന്നു ചെയ്യാവുന്ന സംവിധാനം ഉണ്ടാക്കാം. സർക്കാർജോലികളിൽ ജനങ്ങൾക്കു നേരിട്ടു ഭൗതികസേവനം നല്കുന്നവ ഒഴികെ എല്ലാം വർക്ക് ഫ്രം ഹോം ആക്കാം.

ഓരോ തസ്തികയിലെയും ജോലി കൃത്യമായി നിർവ്വചിക്കാനും കണക്കാക്കാനും അതു നിർവ്വഹിക്കുന്നതു നിരീക്ഷിക്കാനും വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് ബുദ്ധിമുട്ടില്ല. കമ്പ്യൂട്ടറിൽ ജീവനക്കാർ ലോഗ് ഇൻ ചെയ്യുന്നതും തുടർച്ചയായി എത്രസമയം ജോലിചെയ്യുന്നു, അഥവാ ചെയ്യുന്നില്ല, എന്നതും ഓരോ ഫയലും എത്രദിവസം ഒരാളുടെ പക്കൽ ഇരിക്കുന്നു എന്നതുമൊക്കെ നിരീക്ഷിക്കാനാകും. ഫയൽ ഒരാഴ്ച അനങ്ങാതിരുന്നാൽ മേലുദ്യോഗസ്ഥരുടെ കമ്പ്യൂട്ടറിലോ ഫോണിലോ പോപ് അപ് അലേർട്ട് വരണം.

പത്തുമുതൽ അഞ്ചുവരെ എന്നതു മാറ്റി ദിവസം ഇത്ര മണിക്കൂർ എന്നു ജോലിസമയം പുനർനിർവ്വചിക്കണം. അപ്പോൾ ഓരോ ആൾക്കും അയാളുടെ സ്വന്തവും കുടുംബപരവും സാമൂഹികവും ഒക്കെയായ കാര്യങ്ങളിൽക്കൂടി ഏർപ്പെട്ടുകൊണ്ട് ജോലി ചെയ്യാനാകും. തൊഴിലെടുക്കുന്നവരെ കഴിയുന്നത്ര പീഡിപ്പിക്കുക എന്ന സമീപനം മാറ്റി അവർക്കു പരമാവധി സ്വസ്ഥതയോടെ ജോലി ചെയ്യാൻ അവസരം നല്കുക എന്നതാണു പ്രധാനം. അതിലൂടെ വയോജനങ്ങൾ, പലതരം വെല്ലുവിളികൾ നേരിടുന്നവർ, കുട്ടികൾ തുടങ്ങിയവരുടെ പരിപാലനവും സാദ്ധ്യമാകും. ഇതെല്ലാം ആ വിഭാഗങ്ങളുടെയും ജീവനക്കാരുടെയും പൊതുവിൽ ആ കുടുംബങ്ങളുടെയും സന്തോഷസൂചിക ഉയർത്തും. പഞ്ചിങ് പോലുള്ള പാഴ്‌വേലകളും പാഴ്ചെലവും ഓഫീസ് പ്രവർത്തനത്തിനു വേണ്ടിവരുന്ന വിപുലമായ സ്ഥലവും അവയുടെ വൈദ്യുതിവത്ക്കരണവും ഫർണീച്ചറും വൈദ്യുതിക്കും വെള്ളത്തിനും ഒക്കെയുള്ള ചെലവുകളുമെല്ലാം ഒഴിവാക്കാം. ഇതെല്ലാം കാർബൺ നിർഗ്ഗമനം കുറയ്ക്കും. 

ജീവനക്കാരുടെ സാന്നിദ്ധ്യം അനിവാര്യമായ ആശുപത്രിയും സ്കൂളും പോലുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും സമീപവാസികളെ നിയമിക്കുന്ന രീതി നടപ്പാക്കണം. ഇന്നത്തെപ്പോലെ വിദൂരജില്ലകളിലൊക്കെ പോസ്റ്റ് ചെയ്തു പീഡിപ്പിക്കുന്ന രീതി അവസാനിപ്പിച്ചാൽ യാത്രയുടെ ആവശ്യം കുറയുന്നതുപോലെതന്നെ ശിശുവികസനമടക്കമുള്ള കാര്യങ്ങളിൽ അവരുടെ കുടുംബങ്ങളിൽ അതുണ്ടാക്കുന്ന പ്രയാസങ്ങൾ ഇല്ലാതാകുകയും ചെയ്യും.

ക്യാൻസർചികിത്സയ്ക്കും മറ്റും വളരെദൂരം യാത്രചെയ്യേണ്ടിവരുന്നതൊക്കെയാണല്ലോ പല ഗതാഗതചർച്ചകളിലും ഉയരുന്ന പ്രധാനപ്രശ്നങ്ങൾ. ഇന്ന് ജില്ലാ ആശുപത്രികളിൽവരെ ക്യാൻസറിനും ഹൃദ്രോഗം അടക്കമുള്ള ഗുരുതരപ്രശ്നങ്ങൾക്കും ചികിത്സാസൗകര്യം ഉണ്ട്. അതിന്റെ ഗുണമേന്മ ഉറപ്പാക്കി ജനങ്ങളിൽ വിശ്വാസം പകർന്ന് ആ സേവനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണു വേണ്ടത്. ചികിത്സാസൗകര്യങ്ങളുടെ സൂപ്പർ സ്പെഷ്യാലിറ്റി കേന്ദ്രീകരണം വികേന്ദ്രീകരിക്കാൻ കൂടുതൽ ധനവിഭവങ്ങൾ ചെലവാക്കുന്നത് നീതിയുക്തമാകുമല്ലോ.

സ്വന്തം ആവശ്യങ്ങൾ സാധിച്ചുകിട്ടാൽ ഓഫീസുകൾ കയറിയിറങ്ങുന്നവരാണ് യാത്ര ചെയ്യുന്ന മറ്റൊരു വിഭാഗം. മുഴുവൻ സേവനവും ആവശ്യക്കാരുടെ കയറിയിറങ്ങൽ കൂടാതെ ലഭ്യമാക്കാൻ കഴിയുമാറ് ഭരണം കാര്യക്ഷമം ആക്കിയാൽ അത്തരം യാത്രകൾ ആവശ്യമില്ലാതാകും. സെക്രട്ടേറിയറ്റ് പോലുള്ള അനാവശ്യസംവിധാനങ്ങൾതന്നെ ഒഴിവാക്കാം. ഇതടക്കമുള്ള ഭരണപരിഷ്ക്കാരങ്ങൾക്ക് ഇന്നുള്ള തടസങ്ങൾ കണ്ടെത്തി ശക്തമായ നടപടികളിലൂടെ അവ പരിഹരിക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്.

ഇന്നത്തെ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം കൂടുതൽ ഫലപ്രദമായാൽ സ്വാഭാവികമായും ദൂരെയുള്ള സ്കൂളുകളിലേക്കു കുട്ടികളെ വാഹനങ്ങളിൽ അയയ്ക്കുന്ന രീതി അവസാനിക്കും. അയൽപ്പക്കവിദ്യാലയങ്ങൾ എന്ന ചിരകാലാവശ്യം സാദ്ധ്യമാകും. അപ്പോൾ കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും ആരോഗ്യപൂർവ്വം സ്കൂളുകളിലേക്കു പണ്ടത്തെപ്പോലെ നടന്നോ സൈക്കിളിലോ പൊയ്ക്കൊള്ളും. കുട്ടികളുടെ സാമൂഹികവത്ക്കരണത്തിന് സ്കൂൾ അനിവാര്യമാണല്ലോ. എന്നാൽ, ട്യൂഷനുകൾ നിരുത്സാഹപ്പെടുത്തുകയോ പൂർണ്ണമായും ഓൺലൈൻ ആക്കുകയോ ചെയ്യാം.

വിജ്ഞാനസമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി കമ്പനികളിൽ പോകാതെ ചെയ്യാവുന്ന തൊഴിലുകളിലേക്കു സ്ത്രീകളെയടക്കം ധാരാളമായി കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളോടെ പ്രാദേശികതലങ്ങളിൽ അതിനായി പൊതുതൊഴിലിടങ്ങൾ ഒരുക്കുമെന്നു നേരത്തേ സർക്കാർ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഐറ്റി സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കുകൂടി അത്തരം അയൽപ്പക്കകേന്ദ്രങ്ങളിലിരുന്നു ജോലിചെയ്യാനുള്ള അവസരം അതതു കമ്പനികളുമായി ചർച്ചചെയ്ത് ഒരുക്കുകയാണെങ്കിൽ ഐറ്റി മേഖലയിലെ ജോലിക്കായി നിരവധിപേർ നടത്തുന്ന യാത്രകളും ഒഴിവാക്കാം. ആ മേഖല വർക്ക് ഫ്രം ഹോമുമായി പരിചയിച്ചുകഴിഞ്ഞതുമാണ്.

അത്തരം കമ്പനികൾ നിർമ്മിച്ചതോ ഉപയോഗിക്കുന്നതോ ആയ കെട്ടിടങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാദ്ധ്യതയും തെളിയും. മുഴുവൻപേർക്കും വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള കമ്പ്യൂട്ടറും മെച്ചപ്പെട്ട നെറ്റ് കണക്റ്റിവിറ്റിയും മേശകസേരകളും ഉൾപ്പെടെ ഉറപ്പാക്കി വർക്ക് ഫ്രം ഹോം നടപ്പിലാക്കിയതോടെ ഒഴിഞ്ഞുകിട്ടിയ, ഇരുനൂറിൽപ്പരം പേർക്കു ജോലി ചെയ്യാൻ നിർമ്മിച്ച, അത്തരമൊരു സൗകര്യം റ്റിഷ്യൂ കൾച്ചർ ബിസിനസിനായി പരിവർത്തിപ്പിക്കാൻ ആലോചിക്കുന്നതായി ആ സ്ഥാപനയുടമ അടുത്തിടെ പറഞ്ഞത് ഈ ചിന്തയ്ക്കു പ്രേരണയായിട്ടുണ്ട്.

ഉപഭോഗവസ്തുക്കളുടെ വാങ്ങലിന് ഓരോ ഇടത്തരം, ഉപരിവർഗ്ഗ കുടുംബവും കാറിൽ വ്യാപാരകേന്ദ്രങ്ങളിൽ പോകുന്നത് കുറയ്ക്കാൻ ചെറുകിടവ്യാപാരമേഖല ഓൺലൈൻ ആക്കിക്കൊണ്ടു സാധിക്കും. ഇന്ന് ആ രംഗത്തുള്ള ആഗോളക്കുത്തകളുടെ ധനസമാഹരണവും തൊഴിലാളിചൂഷണവും ഒഴിവാക്കുമാറ് കുടുംബശ്രീ അടക്കമുള്ളസംവിധാനങ്ങളും സപ്ലൈക്കോയും കൺസ്യൂമർഫെഡും ഹോർട്ടി കോർപും പോലുള്ള സ്ഥാപനങ്ങളും ബന്ധപ്പെടുത്തി വാതിൽപ്പടിവിതരണശൃംഖല വികസിപ്പിക്കാനാകും. വൈദ്യുതസ്കൂട്ടറുകൾ ഉപയോഗിച്ചു നിർവ്വഹിക്കാവുന്ന വിതരണമേ പ്രാദേശികതലത്തിൽ ഉണ്ടാകൂ. അതതുപ്രദേശത്തെ നിലവിലുള്ള ചില്ലറവ്യാപാരികൾക്കും ഹോട്ടലുകൾക്കും ബേക്കറികൾക്കുമൊക്കെ ഈ വിതരണശൃംഖല ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കണം. ജനങ്ങൾക്ക് ഇഷ്ടമുള്ള കടയിൽനിന്ന് ഇഷ്ടമുള്ള സാധനം വാങ്ങാൻ കഴിയുമാറ് അവയെയെല്ലാം ഓൺലൈൻ വ്യാപാരത്തിനു പ്രാപ്തരാക്കാൻ സർക്കാൻ ധനസഹായം നല്ക്കുന്നതും ഹരിതനിക്ഷേപം ആയിരിക്കും. പ്രാദേശികമായ തൊഴിൽസൃഷ്ടിക്കും ഇതു ഗണ്യമായി ഉതകും. ഓൺലൈൻ ചില്ലറവ്യാപാരഭീമർ നടത്തുന്ന തൊഴിലാളിചൂഷണത്തിനും ഇതു മറുമരുന്നാകും.

ഇത്തരം മാറ്റങ്ങളിലൂടെ ഗതാഗതസംവിധാനത്തിൽ സമ്മർദ്ദം കുറയുമ്പോൾ വിനോദയാത്രകളും ബിസിനസ് ആവശ്യങ്ങൾക്കു സ്വന്തം താത്പര്യത്തിൽ നടത്തുന്ന യാത്രകളുമൊക്കെ സൗകര്യപ്രദമാകും.

തെക്കുവടക്കു മാത്രമല്ലല്ലോ നാം യാത്രചെയ്യുന്നത്. പ്രാദേശികറോഡുകളും കാലാകാലം പുതുക്കണം. ഉപയോഗിച്ച വസ്തുക്കൾകൊണ്ടുതന്നെ വീണ്ടും റോഡു പണിയാവുന്ന സാങ്കേതികവിദ്യ നാം പരീക്ഷിച്ചതു വ്യാപകമാക്കണം. ബദൽ നിർമ്മാണവസ്തുക്കൾ വികസിപ്പിക്കാനും നിർമ്മിക്കാനുമുള്ള പ്രവർത്തനം ഊർജ്ജിതമാക്കണം. റോഡുകളും മറ്റും അടിക്കടി കേടാകാൻ ഇടയാക്കുന്ന എല്ലാ ഘടകങ്ങളും ഇല്ലാതാക്കണം. വിനാശകരമായ മുതലാളിത്തവികസനം ലോകമാകെ അതിഗൗരവത്തോടെ ചർച്ചചെയ്യുമ്പോൾ ഇത്തരം ബദലുകൾ വികസിപ്പിച്ചു മാതൃകകാട്ടുകയല്ലേ കേരളം ചെയ്യേണ്ടത്?

ആഗോളതാപനത്തിനുള്ള കരുതൽ

പരിസ്ഥതിക്കാര്യത്തിൽ മുതലാളിത്തസമീപനത്തെക്കാൾ മാർക്സിയൻ സമീപനമാണ് ഉചിതം എന്നാണ് ഈ ലേഖകൻ കരുതുന്നത്. നമ്മൾ ഇപ്പോൾ ഏറ്റവും പ്രാധാന്യം നല്കേണ്ടത് ആഗോളതാപനംമൂലം കടൽ ഉയരുമ്പോൾ മുങ്ങാനിടയുണ്ടെന്നു വിദഗ്ദ്ധർ മുന്നറിയിപ്പു നല്കുന്ന പ്രദേശങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികൾക്കാണെന്നും കരുതുന്നു. കടൽനിരപ്പിലുംതാണ കുട്ടനാടും കൊച്ചിയും സുദീർഘമായ കടലോരസമതലങ്ങളും കടലിൽ ബന്ധിതമായ കായലുകളുടെ തീരങ്ങളും ഒക്കെയാണ് ഭീഷണി നേരിടുന്നത്. കുട്ടനാടിന്റെയും കൊച്ചിയുടെയും കാര്യത്തിലെങ്കിലും കടൽഭിത്തിക്കു പകരം കടൽക്കോട്ടതന്നെ വേണ്ടിവരില്ലേ! അതിനുവേണ്ട പാറയെങ്കിലും സഹ്യനിൽ നാം കണ്ടെത്തേണ്ടെ?

ബദൽ മാതൃകകൾക്കുള്ള അന്വേഷണത്തോടൊപ്പം അത്തരം ബദലുകളുടെ ആവശ്യവും സാദ്ധ്യതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, അതിനനുസരിച്ച മനോഭാവമാറ്റം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള അടിസ്ഥാനബോധവത്ക്കരണമാണ് പലതിനും മാതൃക സൃഷ്ടിച്ചിട്ടുള്ള കേരളം നടത്തേണ്ടത്.

ലക്ഷ്യം അടിസ്ഥാനമാറ്റമാകണം

ഇത്തരമൊരു ദൗത്യം നിർവ്വഹിക്കണമെങ്കിൽ അതിനു നേതൃത്വം നല്കുന്നവർ കുറെ മുന്നൊരുക്കങ്ങളും സ്വയംസജ്ജമാകലും നടത്തേണ്ടതുണ്ട്. സമൂഹത്തിൽ വളർത്തിയെടുക്കേണ്ട മൂല്യങ്ങൾ സ്വന്തം സംവിധാനത്തിലാകെ സ്വാംശീകരിക്കുക എന്നതാണ് അതിൽ പ്രധാനം.

ഇതുവരെ പറഞ്ഞത് നവോത്ഥാനമൂല്യങ്ങളെപ്പറ്റിയാണ്. മുതലാളിത്തത്തിനും ബൂർഷ്വാജനാധിപത്യത്തിനും ഒപ്പം പിറന്ന ആ മൂല്യങ്ങൾ ബൂർഷ്വാമൂല്യങ്ങളാണെന്നതു വിസ്മരിച്ചുകൂടാ. അതിനുമപ്പുറമുള്ള മൂല്യങ്ങളുടെ സൃഷ്ടിയാകണം നമ്മുടെ ലക്ഷ്യം. ഇന്നും ലൈംഗികന്യൂനപക്ഷങ്ങളോടും ശാരീരികമോ മാനസികമോ ആയ വെല്ലുവിളികളോ ഭിന്നശേഷികളോ ഉള്ളവരോടും വയോജനങ്ങളോടും കുട്ടികളോടും അരികുവത്ക്കരിക്കപ്പെട്ടവരോടും ന്യൂനപക്ഷങ്ങളോടും ഒക്കെയുള്ള നമ്മുടെ സമൂഹത്തിലെ സമീപനം വളരെ അപരിഷ്കൃതമാണ്. വംശീയവും ജാതീയവും മതപരവും ലിംഗപരവും രൂപപരവും പദവിപരവും ഒക്കെയായ അധിക്ഷേപങ്ങൾ ഇന്നും നമുക്കിടയിൽ സാധാരണമാണ്. ഇതൊക്കെ തെറ്റാണെന്നുപോലും മനസിലാകാത്തവരാണു മഹാഭൂരിപക്ഷവും. ഇടതനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ ‘മൂരി’ പ്രയോഗമൊക്കെ ഇതാണു വെളിവാക്കുന്നത്. ലിംഗസമത്വം, പരിസ്ഥിതിബോധം തുടങ്ങിയവ പൊതുസമൂഹത്തിനു സ്വാംശീകരിക്കാൻ കഴിയാത്ത ബുദ്ധിജീവിവിഷയങ്ങളാണിന്നും.

വിവരവിപ്ലവവും വിശാലലോകത്തേക്കുള്ള തുറവും ഇത്തരം കാര്യങ്ങളിൽ പുതിയ ആശയങ്ങൾ സംക്രമിപ്പിക്കുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും അതു കുറെയെല്ലാം സമൂഹത്തിലേക്ക് എത്തുന്നുമുണ്ട്. എന്നാലും, കേരളീയരുടെ ഒരു പ്രധാനപ്രശ്നം, ഇത്തരം ആധുനികാശയങ്ങളെല്ലാം പൊതുമണ്ഡലത്തിലെ ചർച്ചയ്ക്കും ബുദ്ധിജീവിപരിവേഷത്തിനുമുള്ള കാര്യങ്ങളാണെന്നും ജീവിതത്തിലോ കുടുംബത്തിലോ നടപ്പാക്കാനുള്ളതല്ലെന്നുമുള്ള ബോധമാണ്. വീട്ടിനുള്ളിൽ രാഷ്ട്രീയം സംസാരിക്കില്ല എന്നത് ഭൂഷണമായി പറയുന്ന രാഷ്ട്രീയക്കാർപോലും ഉള്ള നാടാണു നമ്മുടേത്. പൊതുവിദ്യാഭ്യാസം ജോലിക്കും മതബോധം കുടുംബ, സാമൂഹികജീവിതങ്ങൾക്കും എന്ന പ്രാകൃതാവസ്ഥയിലാണു നാം. വിവാഹധൂർത്തിനെതിരെ പ്രസംഗിക്കുന്ന നേതാക്കൾപോലും കുടുംബത്തിലെ വിവാഹങ്ങൾക്ക് ആയിരങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ഈ ഹിപ്പോക്രിസികൾ തച്ചുടയ്ക്കുക എന്നതും പ്രധാനമാണ്. കുടുംബങ്ങൾ ആധികചിന്തകളുടെയും സമീപനങ്ങളുടെയും വിതയിടങ്ങൾ ആകണം. സ്ത്രീസമത്വത്തിനായി പ്രസംഗിക്കുന്നവരുടെ നാവിൽനിന്നു സ്ത്രീവിരുദ്ധപ്രസ്താവങ്ങൾ ഉണ്ടാകുന്നതും തൊഴിലാളിവർഗ്ഗത്തിനായി പ്രവർത്തിക്കുന്നവരിൽനിന്ന് തൊഴിലാളിയെ അധിക്ഷേപിക്കാൻ ജന്മിവർഗ്ഗം രൂപപ്പെടുത്തിയ തരം സംബോധനകളും പദപ്രയോഗങ്ങളും ഉണ്ടാകുന്നതുമൊക്കെ അവർ പറയുന്ന ആശയങ്ങളെ ശരിയായി ഉൾക്കൊള്ളാത്തതുകൊണ്ടാണ്.

വിമർശനപൂർവ്വം സമൂഹം പരിശോധിക്കേണ്ട ചില സമകാലികസംഭവങ്ങൾകൂടി സൂചിപ്പിക്കാം. അവിവാഹിതയായ സ്ത്രീയുടെ കുട്ടിയെ ശിശുക്ഷേമസമിതിയിൽ ഏല്പിച്ചതിനെയും അതിനെ താത്ക്കാലികരക്ഷിതാക്കൾക്കു നല്കിയതിനെയും ചൊല്ലി വിവാദമുണ്ടായപ്പോൾ മറ്റൊരു സ്ത്രീയുടെ ഭർത്താവിൽനിന്നു ഗർഭം ധരിച്ചതിന് ആ സ്ത്രീയെ കുറ്റപ്പെടുത്താനാണ് കേരളസമൂഹത്തിൽ സ്ത്രീകളടക്കം നല്ലൊരുപങ്കും തയ്യാറായത്. കുട്ടിയെ സംരക്ഷിക്കാവുന്ന അവസ്ഥ ഇല്ലാതിരുന്നപ്പോൾ എന്തുകൊണ്ട് കുട്ടിയെ ചോദിച്ചില്ല എന്നൊക്കെയുള്ള വാദങ്ങൾ ആധുനികബോധത്തിനു നിരക്കുന്നതല്ലെങ്കിലും പുരോഗമനപക്ഷത്തുള്ളവരിൽനിന്നുപോലും ഉയർന്നു. തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെട്ടാൽ അവ പരിശോധിക്കുന്നതിനുപകരം വിതണ്ഡവാദങ്ങളോ ആക്രമണംതന്നെയോ നടത്തി പ്രതിരോധിക്കുക എന്ന സമീപനം തിരുത്തപ്പെടണം. സ്വീകാര്യതയുള്ളവർ ഉന്നയിക്കുമ്പോൾ ആ വാദങ്ങൾ പലരും സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നില ഉണ്ടാകും. ആ പ്രവണത തെറ്റായ ആശയപ്രഖ്യാപനങ്ങളിലൂടെ സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകുമെന്നും അതു നാം വർഷങ്ങളായി വളർത്തിയെടുക്കുന്ന മൂല്യബോധങ്ങളെ ദുർബ്ബലപ്പെടുത്തുമെന്നും കാണണം.

ഭോഗലാലസമായിരുന്ന പുരുഷാധിപത്യസമൂഹം സ്ത്രീയുടെ അംഗലാവണ്യവും ചലങ്ങളും ആസ്വദിക്കാനും സംബന്ധം, ദേവദാസിത്വം തുടങ്ങിയ സമ്പ്രദായങ്ങൾക്കു പരുവപ്പെട്ടിരുന്ന സ്ത്രീസമൂഹം പുരുഷന്മാരെ ആകർഷിക്കാനും ഉപാധിയാക്കിയിരുന്ന കലാരൂപം എന്നു ചില ചരിത്രവ്യാഖ്യാതാക്കൾ പറഞ്ഞിട്ടുള്ള തിരുവാതിര പുരോഗമനപ്രസ്ഥാനം അവതരിപ്പിക്കുമ്പോൾ, കലോത്സവയിനമായി പരിവർത്തിപ്പിക്കാൻ അതിന്റെ ലാസ്യചലനങ്ങളിൽ പില്ക്കാലത്തു വരുത്തിയ മാറ്റങ്ങളും സ്ത്രീകളുടെ കൂട്ടായ കലാവിഷ്ക്കാരം എന്ന നിലയിൽ ഉള്ള പ്രസക്തിയും എന്തു കലാപ്രകടനം നടത്തണം എന്നു തീരുമാനിക്കാനുള്ള അധികാരം അത് അവതരിപ്പിക്കുന്നവർക്കാണ് എന്ന അടിസ്ഥാനനിലപാടും അടക്കമുള്ള ആശയങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് വേണമായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ കൊലയാളികളായി ചിത്രീകരിച്ചുവന്ന മാദ്ധ്യമങ്ങൾക്ക് അതു തിരുത്തേണ്ടിവന്നത് സ്വന്തം പ്രവർത്തകർ തുടർച്ചയായി കൊല്ലപ്പെട്ടിട്ടും തിരിച്ചടി എന്ന നിലയിൽപ്പോലും ആ പാർട്ടി കൊലപാതകങ്ങൾ നടത്തുന്നില്ല എന്നു സമൂഹം മനസിലാക്കിയപ്പോഴാണ്. എസ്.എഫ്.ഐ. ഒരു കൊലപോലും നടത്തിയിട്ടില്ല എന്ന് അതേ മാദ്ധ്യമങ്ങൾക്കു പറയേണ്ടിവന്നു. മാനവികമൂല്യത്തിലുള്ള അചഞ്ചലമായ വിശ്വാസം‌ ഉറപ്പിക്കുകയും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുക എന്നത് പ്രധാനമാണ്. എന്നാൽ, നിലപാടിലെ ഈ ഔന്നത്യം മറ്റുചില മണ്ഡലങ്ങളിൽ പുലർത്താനാവുന്നില്ല എന്നത് ഗൗരവമായി കാണണം.

വ്യക്തിസ്വാതന്ത്ര്യം, സമത്വം, സഹിഷ്ണുത, പ്രതിപക്ഷബഹുമാനത്തോടെയുള്ള സംവാദം, സംയമം തുടങ്ങിയ മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടവരാണ് പുരോഗമനരാഷ്ട്രീയപക്ഷം. മറുപക്ഷം അവയൊക്കെ ലംഘിച്ചേക്കാം. അവരെ അത്തരം ആധുനികബോധത്തിലേക്കു കൊണ്ടുവരുന്നതിനുപകരം അതേ നാണയത്തിൽ തിരിച്ചടിക്കുന്നത് ആധുനികതയുടെ മൂല്യങ്ങൾക്കു ചേർന്നതല്ല – ഭൗതികലോകത്തായാലും വെർച്വൽ ലോകത്തായാലും. 

പൊതുമണ്ഡലത്തിലും മാദ്ധ്യമങ്ങളിലും കള്ളങ്ങൾ പറയുന്നവർ തുറന്നുകാട്ടപ്പെടണം. മദ്യവിരുദ്ധസമരത്തിനു നേതൃത്വം നല്കുന്ന ആൾ മദ്യം കഴിക്കുന്നത് തുറന്നുകാട്ടണം. ആധുനികസുഖസൗകര്യങ്ങൾ ആവശ്യമില്ലെന്നു പറയുന്നവർ അത് ആസ്വദിക്കുന്നതും തുറന്നുകാട്ടണം. രാഷ്ട്രീയവിരോധത്തിന്റെപേരിൽ വ്യക്തികളെയോ അവരുടെ കുടുംബാംഗങ്ങളെയോ അധിക്ഷേപിക്കുന്നവരുടെ ആ സമീപനത്തെയും തുറന്നുകാട്ടണം. ഇതൊന്നും അവരെ പകരം അധിക്ഷേപിച്ചുകൊണ്ടോ അവരുടെ സ്വാതന്ത്ര്യം, അന്തസ്സ്, വസ്തുനിഷ്ഠമായ സംവാദം, സഹിഷ്ണുത, സംയമം തുടങ്ങിയവ കൈവിട്ടുകൊണ്ടോ ആകാതിരിക്കാനുള്ള ഔന്നത്യം ഉറപ്പാക്കണം.

അതുപോലെതന്നെ, മാർക്സിസത്തിന്റെ അവിഭാജ്യഭാഗമായ പരിസ്ഥിതിസംരക്ഷണത്തിന് എതിരായ ചിന്തയിലേക്ക് ഇത്തരം ഇടപെടലുകൾ വഴിതെറ്റാതിരിക്കാനുള്ള ജാഗ്രതയും ഉണ്ടാകണം. ബൂർഷ്വാനവോത്ഥാനമൂല്യങ്ങൾ പോലും പാലിക്കാൻ കഴിയാത്തവർ തൊഴിലാളിവർഗ്ഗമൂല്യസംഹിത എങ്ങനെ വികസിപ്പിക്കും എന്ന ചോദ്യത്തിലേക്കാവും അതു നയിക്കുക.

സമൂഹമാദ്ധ്യമങ്ങൾ കാര്യമായി നിരീക്ഷിക്കുന്ന ആളെന്ന നിലയിൽ അനിവാര്യമായി പറയണം എന്നു തോന്നുന്ന ഒരു കാര്യം‌കൂടി സൂചിപ്പിക്കട്ടെ. അത് അവിടെ കാണുന്ന അനഭിലഷണീയമായ വ്യക്തിപൂജയാണ്. ഇത് അശേഷം വ്യക്തിപരമല്ലാത്ത കാര്യമാണ്; പ്രവണതയെ സംബന്ധിച്ചാണ്. ഫ്യൂഡൽ മൂല്യബോധത്തിൽനിന്നു മുക്തമല്ലാത്ത നമ്മുടെ സമൂഹം വളരെവേഗം ഇത്തരം കാലഹരണപ്പെട്ട സമീപനങ്ങളിലേക്കു വീണുപോകാം. വീഴാതിരിക്കാനുള്ള ബോധവത്ക്കരണം അത്ര വിപുലമായൊന്നും നടന്നിട്ടില്ലല്ലോ.

ഒരു മുന്നണി ആവിഷ്ക്കരിച്ച് ജനകീയാംഗീകാരം നേടുന്ന പ്രകടനപത്രികയും ആ മുന്നണിയുടെ നയപരിപാടികൾക്കനുസരിച്ചു നടപ്പാക്കുന്ന മറ്റു പ്രവർത്തനങ്ങളുമാണ് സർക്കാരുകൾ ചെയ്യുന്നത്. ആ ഭരണത്തെ ജനത താരതമ്യം ചെയ്യേണ്ടതും വ്യത്യസ്തമുന്നണികളുടെയും വ്യത്യസ്തപാർട്ടികളുടെയും സമീപനങ്ങൾ എന്ന നിലയിലാണ്. അതാണല്ലോ തെരഞ്ഞെടുപ്പിന്റെ ആധാരം. അതാണല്ലോ ശരിയായ രാഷ്ട്രീയബോധം. സമൂഹമാദ്ധ്യമങ്ങളിലെയടക്കം രാഷ്ട്രീയപ്രചാരണത്തിന്റെ രീതി ശരിയായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ പുനർനിർവ്വചിക്കണം.

ആരാധനയുടെ ഭാഗമായി എകെജിയും ഇഎം‌എസും മുതൽ വി‌എസും പിണറായിയും കോടിയേരിയും വരെയുള്ള നേതാക്കളുടെ ചിത്രങ്ങൾ സ്വന്തം പ്രൊഫൈൽ പടമാക്കിയിട്ടുള്ള പല സോഷ്യൽ മീഡിയ ഹാൻഡിലുകളും കാണുന്നുണ്ട്. വ്യക്തിപൂജയ്ക്കപ്പുറം, ഇത്തരം ഹാൻഡിലുകൾ നടത്തുന്ന പ്രതികരണങ്ങൾ ആ പ്രൊഫൈൽപ്പടത്തിലെ നേതാക്കൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ പലപ്പോഴും അവമതിക്കുന്നവ ആകുന്നുമുണ്ട്. പാർട്ടിക്കൊടിയും ചിഹ്നവുമൊക്കെ പ്രൊഫൈൽപ്പടം ആക്കിയവരുടെ കാര്യത്തിലുമുണ്ട് ഈ പ്രശ്നം. പൊതുസമൂഹത്തിനു സ്വീകാര്യമല്ലാത്ത പ്രയോഗങ്ങൾ മുതൽ ഭീഷണികളും അവഹേളനകളും സമൂഹമാദ്ധ്യമാക്രമണങ്ങളും ഇത്തരം പ്രൊഫൈലുകൾ നടത്തുന്നു. ആശയപ്രശ്നം മാത്രമല്ല, ഇത് പൊതുവിൽ പാർട്ടിക്കുണ്ടാക്കുന്ന അവമതിപ്പും ചെറുതല്ല. അത്തരത്തിൽ പാർട്ടിമുദ്രകളോടെ പ്രച്ഛന്നവേഷത്തിൽ അനുഭാവികളും‌മറ്റും പ്രത്യക്ഷപ്പെടുന്നത് നിരുത്സാഹപ്പെടുത്തുന്നത് നന്നായിരിക്കും. ഇങ്ങനെ വേറെയും അനവധി കാര്യങ്ങളുണ്ട് തിരുത്തേണ്ടതായി. 

ചുരുക്കത്തിൽ, ഇത്തരത്തിലെല്ലാമുള്ള സ്വയം നവീകരണത്തിലൂടെ സുസജ്ജമായി വേണം നിർദ്ദിഷ്ട സാമൂഹികദൗത്യം സിപിഐ(എം) ഏറ്റെടുക്കാൻ. അല്ലെങ്കിൽ സ്വീകാരം കുറഞ്ഞും വിമർശങ്ങൾ നേരിട്ടും പ്രതിരോധത്തിലായും മറുപടികളിലും വിശദീകരണങ്ങളിലും ന്യായീകരണങ്ങളിലും ഈ മഹാദൗത്യം ഒടുങ്ങും.

പ്രതിരോധിക്കാനുള്ളത് ഓരോ മേഖലയിലും അതിവിപുലമായ കാര്യങ്ങളാണ്. കേവലം ഒരു രാഷ്ട്രീയപരിപാടിയായി ചുരുക്കിക്കാണേണ്ടതും നടത്തേണ്ടതുമല്ല അത്. വലിയ ബഹുജനമുന്നേറ്റമായി അതു വരണം. കേരളത്തിൽ സാദ്ധ്യമാകാതെപോയ നവോത്ഥാനമാകണം ലക്ഷ്യം. ശ്ലോകത്തിൽ കഴിക്കാവുന്ന ഒന്നല്ല പ്രഖ്യാപിതദൗത്യം എന്നർത്ഥം. പക്ഷേ ഇനി ഇതേ കേരളത്തിനുമുന്നിൽ വഴിയുള്ളൂ. അതിനുള്ള സാഹചര്യങ്ങൾ നമുക്കുണ്ട്. വേണ്ടത്ര ആലോചനകളില്ലാതെ ഊഴിയംപോക്കലായി ഇത് ഒടുങ്ങിയാൽ കേരളത്തെ പിന്നെ രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല.

വാൽക്കഷണം

സാഹചര്യത്തിന്റെ ഈ ഗൗരവം നമ്മുടെ മാദ്ധ്യമങ്ങളും ഉൾക്കൊള്ളേണ്ടതുണ്ട്. സമ്മേളനക്കാലത്തു ചർച്ചചെയ്യപ്പെടാനായി മാദ്ധ്യമങ്ങൾ ഉയർത്തേണ്ടത് അത്തരം ഗൗരവമുള്ള കാര്യങ്ങളാണ്. വിഭാഗീയതയെന്ന സിംഗിൾ പോയിന്റിൽ രചിക്കപ്പെടുന്ന ആവർത്തനവിരസങ്ങളായ പൈങ്കിളിക്കഥകൾക്കും ആരോഗ്യകരവും ജനാധിപത്യപൂർണ്ണവുമായ ചർച്ചകളിലെ ഭിന്നാഭിപ്രായങ്ങൾ, വിമർശനങ്ങൾ തുടങ്ങിയവയെപ്പറ്റി കേട്ടു ചോർന്നുകിട്ടിയ എന്തോ മഹാസംഭവങ്ങൾ പോലെയുള്ള അവതരണങ്ങൾക്കും പകരം ആ നിലയിലേക്കു മാദ്ധ്യമപ്രവർത്തനം പരിവർത്തിപ്പിച്ചാൽ മുതലാളിമാരും ജീവനക്കാരും ഒഴികെയുള്ള പൊതുസമൂഹത്തിനും എന്തെങ്കിലുമൊക്കെ പ്രയോജനമുണ്ടാകും.

Friday, 7 January 2022

ബുദ്ധിജീവികൾക്കു സംഭവിക്കുന്നത്

  ബുദ്ധിജീവികൾക്കു സംഭവിക്കുന്നത്

മനോജ് കെ. പുതിയവിള




[പുരോഗമന കലാസാഹിത്യസംഘത്തിന്റെ ‘സാഹിത്യസംഘം‘ മാസികയുടെ 2022 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.]


പുതിയ നീതിബോധവും അവകാശ-സ്വാതന്ത്ര്യബോധങ്ങളും നാളെയുടെ ഇതരമൂല്യങ്ങളും സൃഷ്ടിക്കുക, അവയ്ക്കു നിരക്കാത്തവയെ തുറന്നുകാട്ടി വിമർശിക്കുക, മാറ്റത്തിനായുള്ള ബഹുഭൂരിപക്ഷത്തിന്റെ മുന്നേറ്റത്തിന് ഊർജ്ജവും മാർഗ്ഗദർശനവും പകരുക... അതിനെല്ലാം കഴിയുന്ന നവബുദ്ധിജീവിവർഗ്ഗം വളർന്നുവരേണ്ടിയിരിക്കുന്നു.


 വിഷയം എഴുതാൻ നിർദ്ദേശിച്ചപ്പോൾ ആശയപ്രതിസന്ധികളുള്ള അത് എഴുതാൻ കഴിഞ്ഞേക്കില്ലെന്നു സൂചിപ്പിച്ചിരുന്നു. ബുദ്ധിജീവിയുടെ നിർവ്വചനംതന്നെ പൊതുവ്യവഹാരത്തിൽ ഉള്ളതിൽനിന്നു വ്യത്യസ്തമാണ്. അതേസമയം, പൊതുവ്യവഹാരത്തിലെ ബുദ്ധിജീവിസങ്കല്പം ആധാരമാക്കി വിഷയം എഴുതുകയും വേണം. അതിബൃഹത്താണ് ബുദ്ധിജീവനം എന്ന വിഷയം. ഹെഗലിന്റെ പിൻഗാമികൾ 1800 കളിൽ തുടങ്ങിയ ചർച്ചകൾ അനവധി പ്രമാണഗ്രന്ഥങ്ങളിലൂടെ വികസിച്ച് ഇന്നും തുടരുന്നു. ഇക്കാര്യത്തിൽ ഉൾക്കാഴ്ച പകരാൻ സഹായിക്കുന്ന ചില നിരീക്ഷണങ്ങൾ മാത്രം നോക്കാം. നമ്മുടെ ധാരണപ്രകാരമുള്ള ബുദ്ധിജീവികളെത്തന്നെ ഒന്നുകൂടി വിലയിരുത്താനും അതു സഹായിക്കും.


ബുദ്ധിജീവനം എന്തിന്?

ജീവന്റെ അടിസ്ഥാനം നിരന്തരം നവീകരിക്കലാണ്. പ്രതികൂലതകൾക്കൊത്ത അതിജീവനശേഷികൾ ആർജ്ജിക്കൽ. മനുഷ്യരുടെ കാര്യത്തിൽ അതു ജനിതകത്തിൽ ഒതുങ്ങുന്നില്ല. സാംസ്ക്കാരിക, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മണ്ഡലങ്ങളിലൊക്കെ നാം നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണം. അല്ലെങ്കിൽ സമൂഹം തോറ്റു തകർന്നുപോകും. ഈ മണ്ഡലങ്ങളിലെല്ലാം പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും ദർശനങ്ങളും സിദ്ധാന്തങ്ങളും മാതൃകകളും സമ്പ്രദായങ്ങളും സംവിധാനങ്ങളുമൊക്കെ വികസിപ്പിച്ചുകൊണ്ടാണ് സമൂഹം നിരന്തരം നവീകരിക്കപ്പെടുക.

ആരാണ് അതൊക്കെ ചെയ്യുന്നത്? ബുദ്ധിജീവികൾ എന്നാണ് ഉത്തരം. എല്ലാവരും ജീവിക്കുന്നത് ബുദ്ധി ഉപയോഗിച്ചല്ലെ, പിന്നെന്താണ് ചിലരെമാത്രം ബുദ്ധിജീവി (intellectual) എന്നു വിളിക്കുന്നത്? അന്റോണിയോ ഗ്രാംഷി അവരെ നിർവ്വചിച്ചത്, ബുദ്ധിയെ പ്രയോഗമേഖലയായും അതിൽ പ്രയോഗിക്കുന്ന ഉപകരണമായും ഉപയോഗിച്ച് ബൗദ്ധികമൂല്യമുള്ള സാംസ്ക്കാരികോത്പന്നങ്ങൾ നിർമ്മിക്കുന്നവർ എന്നാണ്. അവർ സാധാരണക്കാരിൽനിന്നു വ്യത്യസ്തരും അവർക്കുമേൽ പലതരത്തിൽ സ്വാധീനമുള്ളവരും ആയിരിക്കും എന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്.

മനുഷ്യസ്വാതന്ത്ര്യവും വിജ്ഞാനവും മുന്നോട്ടു കൊണ്ടുപോകുകയാണ് ബുദ്ധിജീവികളുടെ പ്രവർത്തനത്തിന്റെ ഉദ്ദേശ്യം എന്നാണ് എഡ്വേഡ് സെയ്ദ് നിർവ്വചിക്കുന്നത്. മനുഷ്യാവകാശലംഘനത്തിനും അനീതിക്കുമെതിരെ ഉണര്‍ന്നിരിക്കുക എന്നതാണ് ബുദ്ധിജീവികളുടെ പ്രഥമചുമതല എന്നും അദ്ദേഹം പറയുന്നു. അപ്പോൾ പ്രധാനം മനുഷ്യാവകാശബോധവും നീതിബോധവുമാണ്. അവയാകട്ടെ സദാ സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയും വേണം.

നോം ചോംസ്കിയെപ്പോലൊരാൾ, താന്‍ ബുദ്ധിജീവിയല്ല, ഭാഷാശാസ്ത്രജ്ഞനും മനുഷ്യനുമാണ് എന്നു പ്രഖ്യാപിക്കുമ്പോൾ ആശയക്കുഴപ്പം തോന്നാമെങ്കിലും അതു ബുദ്ധിജീവനത്തിനു കൂടുതൽ കൃത്യത നല്കുന്നു. ആഗോളരാഷ്ട്രീയവിഷയങ്ങളിലും സാമൂഹികവിഷയങ്ങളിലും മനുഷ്യനെന്ന നിലയ്ക്കുള്ള നിലപാടുകള്‍ മാത്രമാണ് തന്റേത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാഷാശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള സ്വാധീനം ഇതരമണ്ഡലങ്ങളിൽ പ്രയോഗിക്കാറില്ലെന്നും അതിനു പ്രത്യയശാസ്ത്രപ്രതിഫലനങ്ങളില്ലെന്നും ചോംസ്കി അന്നു വിശദീകരിച്ചു. ബുദ്ധിജീവനം എന്തെന്നു പറഞ്ഞില്ലെങ്കിലും എന്തല്ല എന്നു പറഞ്ഞു.

മനുഷ്യവംശത്തിന്റെ യാതനകള്‍ കണ്ടില്ലെന്നു നടിച്ചിരുന്നെങ്കില്‍ താന്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലോമറ്റോ ഒരു പ്രൊഫസര്‍ ആകുമായിരുന്നു എന്ന മാർക്സിന്റെ അഭിപ്രായപ്രകടനവും അവ തമ്മിലുള്ള അന്തരം സുവ്യക്തമാക്കുന്നു.


ആരല്ല ബുദ്ധിജീവി

ഇതുപ്രകാരം സ്വന്തം മണ്ഡലങ്ങളിൽ ബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുകയും എന്നാൽ, സ്വന്തം മേഖലയിലെ സ്വാധീനം ഇതരമേഖലകളിൽ പ്രയോഗിക്കാതിരിക്കുകയും അവയ്ക്കു പ്രത്യയശാസ്ത്രപ്രതിഫലനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന ആരും ബുദ്ധിജീവി ആകുന്നില്ല. എഴുത്തുകാർ, കലാകാരർ, മറ്റു സാംസ്ക്കാരികപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ, എൻജിനീയർമാർ, ഡോക്റ്റർമാർ, സാങ്കേതികവിദഗ്ദ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയവരാരും സ്വാഭാവികമായി ബുദ്ധിജീവികളായി വ്യവഹരിക്കപ്പെടാൻ അർഹരല്ല, ഇവരുടെ പ്രവർത്തനങ്ങൾ മേല്പറഞ്ഞ തരത്തിൽ മാത്രം ആയിരിക്കുന്നിടത്തോളം.

അപ്പോൾ, ഒരാൾ ബുദ്ധിജീവിയായി പരിഗണിക്കപ്പെടണമെങ്കിൽ, ലളിതമായി പറഞ്ഞാൽ, നമ്മെ മുന്നോട്ടു നയിക്കാൻ അയാൾ എന്തു ചെയ്തു, ചെയ്യുന്നു, സമൂഹത്തെ മെച്ചപ്പെടുത്താൻ ബുദ്ധികൊണ്ടു പുതുതായി എന്തു സൃഷ്ടിച്ചുനല്കി, എന്നുള്ള ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ടായിരിക്കണം. കേരളത്തിൽ ശങ്കയെന്യേ ഉദാഹരിക്കാവുന്നവർ നവോത്ഥാനനായകർ (മതനവീകരണക്കാരല്ല) ആണ്.

അങ്ങനെ നോക്കുമ്പോൾ, ഇന്നു ബുദ്ധിജീവികളായി കണക്കാക്കപ്പെടുന്ന പലരും സാസ്ക്കാരികനേതാക്കളോ സാമ്പത്തികവിദഗ്ദ്ധരോ വികസനവിദഗ്ദ്ധരോ ഒക്കെ മാത്രമാണ്. കേൾക്കുമ്പോൾ അസ്വസ്ഥത തോന്നുന്നെങ്കിൽ അത് നമ്മൾ ഏറെക്കാലമായി നിലനിർത്തിപ്പോരുന്ന ധാരണയുടെ പ്രശ്നം മാത്രമാണ്.

ഫലത്തിൽ, യഥാർത്ഥ ബുദ്ധിജീവികളിൽനിന്ന് ഉണ്ടാകേണ്ട സംഭാവനകൾ നമ്മുടെ സമൂഹത്തിന് ഇന്നു വളരെക്കുറച്ചേ കിട്ടുന്നുള്ളൂ. മൗലികചിന്തകൾ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്തതിന് അക്കാദമികനിലവാരവും സമൂഹത്തിലെ പ്രധാന സ്വാധീനവർഗ്ഗത്തിന്റെ സ്വഭാവപരിണാമവും സാമൂഹികകാഴ്ചപ്പാടുകളിലെ മാറ്റവും ഒക്കെ കാരണമാണ്.


പൊതുബുദ്ധിജീവികൾ

ഈ നിർവ്വചനങ്ങൾ അംഗീകരിക്കുമ്പോൾ, ഇന്നു പൊതുമണ്ഡലത്തിൽ സമാദരണീയരായിരിക്കുന്ന വിവിധതുറകളിലെ പ്രമുഖരെ ഏതുഗണത്തിൽ പെടുത്തും? അവരാണല്ലോ നമ്മുടെ പ്രതിപാദ്യർ. ബൗദ്ധികമൂല്യമുള്ള സാംസ്ക്കാരികോത്പന്നങ്ങൾ നിർമ്മിക്കുന്നവരും സാധാരണക്കാരിൽനിന്നു വ്യത്യസ്തരും അവർക്കുമേൽ പലതരത്തിൽ സ്വാധീനമുള്ളവരും എന്ന ഗ്രാംഷിയുടെ വിശാലനിർവ്വചനത്തിൽ പെടുത്തി പൊതുബുദ്ധിജീവികൾ (public intellectuals) എന്ന് അവരെ വിളിക്കാം. ‘സ്വന്തം കർമ്മമേഖലയിലും പുറത്തുമുള്ള കാലികവിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയാനുള്ള സന്നദ്ധതകൊണ്ടു സമൂഹത്തിൽ അറിയപ്പെടുന്ന, ഏതെങ്കിലും മേഖലയിലെ, വിദഗ്ദ്ധരെ’യാണ് അങ്ങനെ വിളിക്കുന്നത്. ഇവർ ആദരിക്കപ്പെടുന്നത് അനീതിയുള്ളിടത്തൊക്കെ ശബ്ദമുയർത്തുന്നതുകൊണ്ടാണ്.

യൂറോപ്യൻ നവോഥാന, ജ്ഞാനോദയ കാലങ്ങളിലെ ബുദ്ധിജീവികൾ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന, മാറ്റിമറിക്കുന്ന, ആശയങ്ങൾ ഉത്പാദിപ്പിച്ചവരാണ്. അതുകൊണ്ട് അന്ന് അത് എടുത്തുപറയേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ, സാമ്പത്തികവും രാഷ്ട്രീയവും ഒക്കെയായ സമൂഹക്രമമാകെ വലിയ മാറ്റങ്ങൾക്കു വിധേയമായതോടെ ഈ സ്ഥിതിക്കു മാറ്റം ഉണ്ടായി. ആധുനികോത്തരതയും ആഗോളീകരണത്തോടൊപ്പം സംഭവിച്ച മുതലാളിത്താശയങ്ങളുടെ ബൗദ്ധികയിടപെടലുകളും ആശയോത്പാദനവുമെല്ലാം കാണണം. ഇവ ബൗദ്ധികോപജീവനവിഭാഗത്തിൽ നിറഭേദങ്ങൾ വരുത്തിയിരിക്കുന്നു.

“ബുദ്ധിജീവികളുടെ ഉത്തരവാദിത്വം” 1967-ൽ വിസ്തരിച്ചു പരിശോധിച്ച ചോംസ്കി ആ പ്രബന്ധത്തിന്റെ അമ്പതാം വാർഷിക ആഘോഷിച്ച 2017-ൽ നിരീക്ഷിച്ചത് ‘എലീറ്റ് ബുദ്ധിജീവികൾ’ സർക്കാരിനെ ഉപദേശിക്കുന്നവരായി കൂടുതൽ മാറുകയും വിമർശകബുദ്ധിജീവികൾ ആപത്ക്കരമാംവിധം ചുരുങ്ങുകയും ചെയ്തിരിക്കുന്നു എന്നാണ്. ലോകം ബുദ്ധിജീവികളെ ഏറ്റവുമധികം ആവശ്യപ്പെടുന്ന കാലത്താണിതെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.


ബുദ്ധിയുടെ വർഗ്ഗം

മാർക്സും ഏംഗൽസും ബുദ്ധിജീവികളുടെ വർഗ്ഗസ്വാധീനം സമഗ്രമായി വിലയിരുത്തിയിട്ടുണ്ട്. ഭൗതികോത്പാദനത്തിനുള്ള ഉപാധികൾ നിയന്ത്രണത്തിലുള്ള വർഗ്ഗത്തിന് മാനസികോത്പന്നങ്ങളുടെ ഉപാധികളുടെയും നിയന്ത്രണം ഉണ്ടായിരിക്കും എന്ന് ‘ദ് ജെർമ്മൻ ഐഡിയോളജി’യിൽ മാർക്സും ഏംഗൽസും പറയുന്നു. ആ ഭരണവർഗ്ഗത്തിലെ ഒരു തൊഴിൽവിഭാഗമായ ചിന്തകരിലാണ് അതു നിക്ഷിപ്തമായിരിക്കുന്നത്. സ്വതന്ത്രനിലപാടുമൂലം ചിന്തകരും മറ്റുള്ളവരും തമ്മിൽ അകൽച്ചയും തജ്ജന്യമായ സംഘർഷവും ഉണ്ടാകാമെങ്കിലും അത് ആ വർഗ്ഗത്തെ ബാധിക്കുമെന്നുവന്നാൽ ആവിയായിപ്പോകും. ഇത് ആ വർഗ്ഗത്തിന്റെ ഭരണാശയങ്ങൾ ഭരണവർഗ്ഗത്തിൽനിന്നു ഭിന്നമായ ഒന്നാണെന്ന പ്രതീതി ഇല്ലാതാക്കുന്നു. ഇത് ‘റൂളിങ് ക്ലാസ് ആൻഡ് റൂളിങ് ഐഡിയാസ്’ എന്ന ശീർഷകത്തിൽ അവർ വ്യക്തമാക്കുന്നു. മേൽക്കൈയുള്ള വർഗ്ഗത്തിന്റെ മൂല്യസംഹിതകളാണ് ആ സമൂഹത്തിൽ മേൽക്കൈ പുലർത്തുക. അപ്പോൾ, ആശയോത്പാദനത്തെ വ്യക്ത്യധിഷ്ഠിതമായി കാണുന്നത് യുക്തിസഹമല്ല. ബുദ്ധിജീവികളുടെ നിലപാടു വിലയിരുത്തുന്നതിലും ഈ പ്രശ്നമുണ്ട്.

ഉടലെടുക്കുന്ന ഓരോ സാമൂഹികവിഭാഗവും സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ അതിന്റെ ധർമ്മത്തെപ്പറ്റിയുള്ള അവബോധവും ഏകതാനതയും നല്കുന്ന ഒന്നോ ഒന്നിലേറെയോ ബുദ്ധിജീവിവിഭാഗങ്ങളെ ജൈവികമായി സൃഷ്ടിക്കുന്നു എന്ന് ഗ്രാംഷി ‘ദ് ഇന്റലെക്‌ച്വൽസി’ൽ പറയുന്നു. പുരോഗതിക്കുള്ള നിലപാടുപക്ഷത്തോട് ഒത്തുപോകുന്ന ഇവരെയാണ് ‘ജൈവബുദ്ധിജീവി’ എന്ന് അദ്ദേഹം വിളിക്കുന്നത്. സമൂഹത്തെ മാറ്റാനുള്ള ദൗത്യം ജൈവബുദ്ധിജീവികൾക്കുണ്ട്. ബുദ്ധിജീവികള്‍ സ്വതന്ത്രമായ വര്‍ഗ്ഗമാണോ, ഓരോ സാമൂഹികവര്‍ഗ്ഗത്തിനും അതതിന്റെ ബുദ്ധിജീവികളുണ്ടോ എന്നതും ഗ്രാംഷി അപഗ്രഥിച്ചിട്ടുണ്ട്. ഒരു പ്രത്യേകകാലഘട്ടത്തിൽ വിപ്ലവാശയങ്ങളുടെ സാന്നിദ്ധ്യം നിലനില്ക്കുന്നുണ്ടെങ്കിൽ ഒരു വിപ്ലവവർഗ്ഗം നിലനില്ക്കുന്നു എന്ന് അനുമാനിക്കാം എന്ന മാർക്സിന്റെയും ഏംഗൽസിന്റെയും വിലയിരുത്തലിനു ബുദ്ധിജീവനത്തിന്റെ വർഗ്ഗബന്ധത്തിന്റെ സാക്ഷ്യത്തിനപ്പുറവും അർത്ഥങ്ങളുണ്ടല്ലോ. അതൊക്കെക്കൊണ്ട്, ബുദ്ധിജീവിയുടെ ‘നിഷ്പക്ഷത’ സംബന്ധിച്ച വാദമൊക്കെ നമുക്കു മാറ്റിവയ്ക്കാം.



ഇൻഡ്യൻ ബുദ്ധിജീവനം

ബൂർഷ്വാജനാധിപത്യവ്യവസ്ഥയിൽ ജനാധിപത്യം, സ്വാതന്ത്ര്യം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങളുടെ ബുദ്ധിജീവിവ്യവഹാരങ്ങളാണു സ്വാഭാവികമായും കാര്യമായി നടക്കേണ്ടത്. അപ്പോൾ, ഇൻഡ്യയിൽ ഈ മൂല്യങ്ങൾക്കു മങ്ങലേല്ക്കുകയോ ബുദ്ധിജീവികൾ അവയ്ക്കുപകരം മതഭരണത്തിന്റെയോ ഏകാധിപത്യത്തിന്റെയോ ഫാഷിസത്തിന്റെയോ മൂല്യങ്ങൾ വികസിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ എന്താണു നാം അനുമാനിക്കേണ്ടത്? ഇൻഡ്യൻ സമൂഹത്തിന്റെ വർഗ്ഗസ്വഭാവത്തിന്റെ സങ്കീർണ്ണമോ സവിശേഷമോ ആയ മുഖമാണോ അതു വെളിവാക്കുന്നത്?

അതേസമയംതന്നെ ബൂർഷ്വാമൂല്യങ്ങൾക്കായി നിലകൊണ്ട ബുദ്ധിജീവിവിഭാഗത്തിന് എന്താണു സംഭവിക്കുന്നത്? ബൂർഷ്വാ വ്യവസ്ഥിതിയോടു കലഹിക്കുന്ന വിപ്ലവവർഗ്ഗബുദ്ധിജീവികൾക്ക് ആ വർഗ്ഗത്തിന്റെ മൂല്യനിർമ്മിതിക്കും വ്യാപനത്തിനും പകരം ബൂർഷ്വാമൂല്യങ്ങളുടെ സംരക്ഷണദൗത്യം ഏറ്റെടുക്കേണ്ടിവരുന്നുണ്ടോ? എങ്കിൽ അതിന്റെ സാഹചര്യവും യുക്തിയും എന്താണ്? ആഴത്തിലുള്ള വിശകലനം വേണ്ട കാര്യങ്ങളാണിത്. ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള വിവിധ നിരീക്ഷണങ്ങൾ മാത്രം തത്ക്കാലം സംഗ്രഹിക്കാം.

മുതലാളിത്തത്തിന്റെ വക്താക്കളായ ബുദ്ധിജീവികൾപോലും അതിലെ അനീതികൾക്ക് എതിരായിരുന്നു. ഫാഷിസത്തെയും അവർ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാൽ, പുത്തന്‍ ആഗോളീകരണം സൃഷ്ടിച്ച ഉപരിവര്‍ഗത്തിലെ ബുദ്ധിജീവികളും കോര്‍പറേറ്റുമാധ്യമങ്ങളും ലിബറൽ മൂല്യങ്ങൾ കയ്യൊഴിഞ്ഞിരിക്കുന്നു. അവരിൽനിന്ന് ബുദ്ധിജീവനത്തിന്റെ അടിസ്ഥാനമായ മിനിമം സത്യസന്ധതപോലും ലഭിക്കാത്തത് പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടുന്നുണ്ട്.

ലക്ഷണമൊത്ത ഫാഷിസ്റ്റ് സഖ്യം അധികാരം കയ്യാളുന്ന അവസ്ഥയ്ക്കെതിരെ രാജ്യത്തെ പ്രമുഖ ഇടതുപക്ഷേതര ലിബറല്‍ധൈഷണികശബ്ദങ്ങൾ ഉയരുന്നില്ല. ഇക്കാര്യം പൊതുവല്‍ക്കരിച്ചുതന്നെ പറയാം. കോര്‍പറേറ്റ് മൂലധനത്തിന്റെയും വര്‍ഗീയഫാഷിസത്തിന്റെയും സഖ്യം ശക്തമായതോടെ പല പ്രമുഖ ബുദ്ധിജീവികളും അതുമായി സമരസപ്പെട്ടുകഴിഞ്ഞു. നവലിബറൽ സമ്പദ്‌നയങ്ങളുടെ അത്താണി രാഷ്ട്രീയസ്വേച്ഛാധിപത്യമാണെന്ന് അറിഞ്ഞുകൊണ്ടാണു പല ലിബറല്‍ ബുദ്ധിജീവികളും അതിനു പിന്തുണ നല്കുന്നത്.

ഇത് വിനാശകരമാണെന്നതിനു ചരിത്രസാക്ഷ്യങ്ങളുണ്ടായിട്ടും നവലിബറലിസത്തിന്റെ ഗുണഭോക്താക്കളായി മാറിയ ലിബറല്‍ ബുദ്ധിജീവിവിഭാഗം നോക്കുന്നത് ജനതാല്‍പര്യമല്ല, വിശേഷാധികാരങ്ങള്‍ ഉൾപ്പെടെയുള്ള സ്വാർത്ഥങ്ങളാണ്. അതിനായി ഫാസിസവുമായിപ്പോലും പൊരുത്തപ്പെടുകയാണ്. ഇന്ത്യയിൽ വിദ്യാർഥികളെയും ആക്ടിവിസ്റ്റുകളെയും കോവിഡ്‌മൂർദ്ധന്യകാലത്തുപോലും സർക്കാരും ഫാഷിസ്റ്റ് കുറുവടിസംഘവും വേട്ടയാടിയതിനെ അപലപിക്കാൻ ബ്രിട്ടീഷ് ബുദ്ധിജീവികൾ വേണ്ടിവന്നതിൽ ഈ ഇൻഡ്യൻ പൊതുബുദ്ധിജീവികൾ നാണിക്കണം.

ഇൻഡ്യൻ‌മനസിൽ വേരുറപ്പിച്ച ജാതിയധിഷ്ഠിതം‌കൂടിയായ അസമത്വബോധവും ഇതിൽ പ്രവർത്തിക്കുന്നു. കാലമിത്രയായിട്ടും ആധുനികതയുടെ മൂല്യങ്ങളെ ജീവിതത്തിലും ചിന്തയിലും സർഗ്ഗാത്മകവും ഇതരവുമായ ആവിഷ്ക്കാരങ്ങളിലുമൊന്നും ഉൾച്ചേർക്കാൻ കഴിയാത്തതും സമൂഹത്തിന്റെയാകെത്തന്നെ വലിയ ന്യൂനതയാണ്. അത്തരം സമൂഹത്തിൽ കപടബുദ്ധിജീവനത്തിനു വിപണിമൂല്യം കൂടുമല്ലോ.

രാജ്യത്തെ സാമ്പത്തികാസമത്വത്തിലെ വളർച്ച ചൂണ്ടിക്കാട്ടി ‘ദ് റ്റെലിഗ്രാഫി’ൽ എഴുതിയ ‘പെസന്റ്സ് ആൻഡ് പ്രൊഫസേഴ്സ്’ എന്ന ലേഖനത്തിൽ നവലിബറൽ നയങ്ങളുടെ ഗുണഫലങ്ങൾ ലഭിച്ച നഗരമദ്ധ്യവർഗ്ഗത്തെയും അവരുടെ മനോഭാവത്തെയും പ്രഭാത് പട്‌നായിക് പരിശോധിക്കുന്നു. പ്രൊഫസർമാർ അടക്കമുള്ള ബുദ്ധിജീവികളിൽ നല്ലൊരുപങ്ക് നവലിബറൽ നയത്തിന്റെ ഗുണഭോക്താക്കളായി വളരെ ഉയർന്ന വരുമാനമുള്ളവർ ആയിരിക്കുന്നതിന്റെ സ്വാധീനത പരിശോധിക്കേണ്ടതുണ്ട്.

ഫാഷിസത്തിനെതിരെ പ്രതികരിക്കേണ്ട ലിബറൽ ബുദ്ധിജീവികൾ അതു ചെയ്യാത്തത് അവരിൽ വരേണ്യവർഗ്ഗബോധം വളരുകയും അതു സ്വാധീനിക്കുകയും ചെയ്യുന്നതുകൊണ്ടാണോ? അവർക്ക് കർഷകരുടെയും തൊഴിലാളികളുടെയും ജീവിതസാഹചര്യങ്ങളും യാതനകളും മനസിലാകാതെയും വിഷയമല്ലാതെയും പോകുന്നുണ്ടോ? പ്രഭാത് പട്നായിക്‌തന്നെ ‘ചിന്ത’യിൽ എഴുതിയ ‘ജീര്‍ണത ബാധിച്ച ലിബറല്‍ ബുദ്ധിജീവികള്‍’ എന്ന ലേഖനം ലിബറൽ ബുദ്ധിജീവനത്തെ അവലോകനം ചെയ്യുന്നുണ്ട്. അത് എഴുതിയ 2015-നുശേഷം ഇൻഡ്യൻ ഭരണത്തിലും രാഷ്ട്രീയത്തിലും ശക്തിപ്പെട്ട ഫാഷിസ്റ്റുവത്ക്കരണം - പാക് ചാരർ, ഭീകരർ, വിഘടനവാദി, ദേശദ്രോഹി, അർബൻ നക്സൽ മുദ്രകൾ കുത്തിയുള്ള വേട്ടയാടലുകളും കള്ളക്കേസുകളും റെയ്ഡുകളും കൊലകളും ഒക്കെയായുള്ള ഭീകരവാഴ്ച - ബുദ്ധിജീവികളെ സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ടോ? ‘നഷ്ടപ്പെടുവാൻ പലതുമുണ്ടാകുമ്പോൾ’ വരാവുന്ന പിന്നൊതുങ്ങൽ സംഭവിക്കുന്നുണ്ടോ? ഇവയും വിശദമായി പരിശോധിക്കേണ്ടതുണ്ട്. 

റൊമീല ഥാപ്പർ മറ്റ് അഞ്ചു പണ്ഡിതരുടെകൂടി ലേഖനങ്ങൾ ചേർത്തു പ്രസിദ്ധീകരിച്ച ‘ദ് പബ്ലിക് ഇന്റലെക്‌ച്വൽ ഇൻ ഇൻഡ്യ’ എന്ന പുസ്തകം ഇൻഡ്യൻ ബുദ്ധിജീവിസമൂഹത്തിന്റെ വികാസവും വിപര്യയവും അടങ്ങുന്ന പരിണാമം അടയാളപ്പെടുത്തുന്നു. അതിൽ ‘ഇൻഡ്യൻ ഇന്റലെക്‌ച്വലിസം ആൻഡ് ദ് ഹിന്ദു-മുസ്ലിം ട്രാപ്’ എന്ന ലേഖനത്തിൽ മതപുനരുജ്ജീവനത്തെയും അതിനോടുള്ള വ്യത്യസ്തരാഷ്ട്രീയങ്ങളുടെ ‘അപര്യാപ്തമായ’ പ്രതികരണങ്ങളെയുംപറ്റി ജാവേദ് നഖ്വി ഉയർത്തുന്ന ചോദ്യങ്ങൾ അടിസ്ഥാനപരമാണ്. ഇടതുപക്ഷേതര, ബൂര്‍ഷ്വാ രാഷ്ട്രീയപ്പാർട്ടികളുടെ സമീപനം പിന്നെയും മാറിയിരിക്കുന്നു. ‘യഥാർത്ഥഹിന്ദുഭരണ’മെന്നൊക്കെ രാഹുൽ ഗാന്ധി പറയുന്ന നില കൂടുതൽ ഗൗരവമുള്ളതാണ്.

ആഗോളീകരണത്തിന്റെ ഒരു ദശകം രൂപപ്പെടുത്തിയ 21–ാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ചത് പൊതുമണ്ഡലത്തിലും രാഷ്ട്രീയമണ്ഡലത്തിലുംനിന്നു ബുദ്ധിജീവികൾ വേർപിരിയുന്നതാണ്. ജനപഥങ്ങളിൽനിന്നുള്ള അക്കാദമികതയുടെ ഈ വഴിമാറ്റത്തെ തീവ്രമായി പ്രൊഫഷണലൈസ് ചെയ്ത കോർപ്പറേറ്റ്-മാനേജീരിയൽ ലോകത്തേക്കുള്ള വലിയലായാണു പലരും വ്യാഖ്യാനിക്കുന്നത്. ‘മൂല്യസത്യങ്ങൾ ആപേക്ഷികമാ’ണെന്നും ‘ശബ്ദമില്ലാത്ത ലോകത്ത് ഏതെങ്കിലും മൂല്യസ്വരത്തെ പ്രതിനിധാനം ചെയ്യേണ്ടതില്ലെ’ന്നും ഒക്കെയുള്ള സ്വയം‌ന്യായങ്ങൾ ഈ അധഃപതനത്തിന് അവർ ചമച്ചിട്ടുണ്ട്. ശുദ്ധ അക്കാദമികതയ്ക്കു പാവനത്വം, പൊതുമണ്ഡലത്തിലെ ഇടപെടലിനു പാതിത്യം എന്ന മനുഷ്യേതരപരികല്പനയാണു മറ്റൊന്ന്. ഇതിന്റെ അശ്ലീലമുഖമാണ് സുനിൽ പി. ഇളയിടത്തിനുനേരെ നടന്ന ആക്രമണങ്ങളിൽ കണ്ടത്.

ആഗോളീകരണം, ഉദാരീകരണം, നവോദാരീകരണം, ചൂഷണം തുടങ്ങിയവ ക്ലീഷേ ആയി ഏതെങ്കിലും ബുദ്ധിജീവികൾക്കു തോന്നുന്നെങ്കിൽ അത് അവയുടെ സുഖശീതളിമ ആസ്വദിക്കുന്നതുകൊണ്ടുകൂടി ആകാം. വിശക്കുമ്പോൾ വിശക്കുന്നു എന്നു പറയുന്നത് ക്ലീഷേയാണെന്നുവന്നാൽ വിശപ്പ് ഉന്നയിക്കപ്പെടാതിരിക്കാം എന്നാണോ?

ചുരുക്കത്തിൽ, സാംസ്ക്കാരികനേതാക്കളെയും ബുദ്ധിജീവികളെയും നാം തരം തിരിക്കേണ്ടിയിരിക്കുന്നു; വർഗ്ഗാടിസ്ഥാനത്തിൽ അല്ലെങ്കിലും വർഗ്ഗസമീപനത്തിന്റെ അടിസ്ഥാനത്തിലെങ്കിലും. ബൗദ്ധികകാപട്യങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പല പ്രവർത്തനവും കെട്ടുകാഴ്ച ആയിപ്പോകും; ബുദ്ധിജീവികളിൽ അമിതപ്രതീക്ഷ അർപ്പിക്കാനും അബദ്ധത്തിൽ ചാടാനും ഇടയാകും.




വിമോചനത്തിന്റെ ബുദ്ധിജീവനം

പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകേണ്ട വിഷയങ്ങളും അവയിൽ പ്രതികരണങ്ങൾക്കു മുതിരാതിരിക്കുന്ന സാംസ്ക്കാരികപ്രവർത്തകരെയും മറുകണ്ടം ചാടിയവരെയും പുരോഗമനമുഖം‌മൂടി അണിഞ്ഞു പിന്തിരിപ്പൻ ആശയങ്ങൾ ഒളിച്ചുകടത്തുന്നവരെയുമൊക്കെ വായനക്കാർക്കു നന്നായി അറിയാമെന്നതിനാൽ ആ പട്ടികകൾ നിരത്തുന്നില്ല.

അദ്ധ്വാനവും വിജ്ഞാനവും  വേർതിരിക്കപ്പെട്ടത് അദ്ധ്വാനിക്കുന്നവർക്കു ബൗദ്ധികത പാടില്ലെന്നോ അവരുടെ ബൗദ്ധികതയ്ക്കു മൂല്യമില്ലെന്നോ ഒക്കെയുള്ള ധാരണകൾ വളർത്തി. ബൗദ്ധികതയുടെ മേൽക്കൈ കരസ്ഥമാക്കിയ പൗരോഹിത്യ-ഭരണവർഗ്ഗങ്ങൾ തങ്ങളുടെ പദവികൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ മറ്റുള്ളവർക്കു വിജ്ഞാനം വിലക്കി. അക്ഷരം പഠിക്കുകയും വേദം കേൾക്കുകയും ചെയ്യുന്ന അവർണ്ണർക്കും ശൂദ്രർക്കും ബ്രാഹ്മണമതം വിധിച്ചിരുന്ന ശിക്ഷകളും ചോദ്യങ്ങൾ ചോദിച്ചവരെ മദ്ധ്യകാലയൂറോപ്പിലെ കൃസ്ത്യൻപൗരോഹിത്യവും അവരുടെ ചൊൽപ്പടിഭരണവും വേട്ടയാടിയതും നമുക്കറിയാം. ഇത് അടിച്ചമർത്തപ്പെട്ടവരിലും അദ്ധ്വാനിക്കുന്നവരിലും സ്വതന്ത്രചിന്ത മുരടിപ്പിച്ചു. എണ്ണത്തിൽ പ്രാബല്യമുള്ള വർഗ്ഗത്തിനു സമൂഹത്തിൽ മേൽക്കൈ ഇല്ലാതാക്കി. അവരുടെ ശക്തി സ്ഥാപിക്കാൻ കഴിയുന്ന മാറ്റത്തിന് ആശയനേതൃത്വം നല്കാൻ കഴിയുന്ന ബുദ്ധിജീവിവിഭാഗം വളർന്നുവരുന്നതു തടഞ്ഞു.

ആ അവസ്ഥയ്ക്കു യൂറോപ്പിൽ മാറ്റം ഉണ്ടായത് നവോത്ഥാനത്തിലൂടെയാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഉജ്ജ്വലമുദ്രാവാക്യങ്ങൾ പിറക്കുകയും വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കുകയും മതത്തിനു സ്ഥാനമില്ലാത്ത ജനാധിപത്യം സ്ഥാപിക്കുകയും തൊഴിലാളിവർഗ്ഗത്തെയും അദ്ധ്വാനത്തെയും ഒക്കെ കേന്ദ്രബിന്ദുവാക്കിയുള്ള ദർശനങ്ങൾ പിറക്കുകയും അതെല്ലാം ലോകമാകെ വ്യാപിക്കുകയും ചെയ്യുന്നതിലേക്ക് അതു വളർന്നു.

യൂറോപ്യൻ നവോത്ഥാനത്തിനു തുല്യമായ ഒന്ന് ഇൻഡ്യയിൽ ഉണ്ടാകാത്തതാണ് നാം ഇന്നും പ്രാചീന്യമൂല്യങ്ങളിൽ തളഞ്ഞുകിടക്കാൻ കാരണം. ഇൻഡ്യയുടെ പൊതുമാതൃകയിൽനിന്നു മാറി കേരളത്തിൽ മതപരിഷ്ക്കരണത്തിനപ്പുറം നവോത്ഥാനത്തിന്റെ സ്വഭാവവിശേഷങ്ങൾകൂടി ഉൾച്ചേർന്ന സാമൂഹികപരിഷ്ക്കരണമാണു സംഭവിച്ചത്. പ്രധാനകാരണം, അതു നയിച്ചവർ കീഴാള‌മുദ്രകുത്തിയ ജാതികളിൽനിന്ന് ആയിരുന്നു എന്നതുതന്നെ. ഉത്പാദിപ്പിക്കപ്പെടുന്ന ആശയങ്ങളിലെ വർഗ്ഗസ്വഭാവത്തിന്റെ സ്വാധീനത.

ഇന്നു നമുക്കാവശ്യം ഇത്തരത്തിൽ അടിസ്ഥാനവിഭാഗങ്ങളിൽനിന്നുള്ള നവീനാശയങ്ങളുടെ ജനകീയമായ ഉത്പാദനമാണ്. കാരണം, വിമോചനം ആവശ്യമില്ലാത്ത വർഗ്ഗത്തിന്റെ ബുദ്ധിജീവിവിഭാഗം ഇങ്ങനെ നിർണ്ണായകസന്ദർഭങ്ങളിൽ നിശബ്ദരാകുകയോ മറുഭാഗം ചേരുകയോ നിഷ്പക്ഷനാട്യത്തിൽ ഉപരിവർഗ്ഗസേവ ചെയ്യുകയോ ഒക്കെ ചെയ്യും.


ബുദ്ധിജീവനത്തിന്റെ പുതുക്കാലം 

ഫ്യൂഡൽ മൂല്യമായ ആരാധന ഇല്ലാതാകുകയാണ്. ‘ആരാദ്ധ്യർ’ അസാദ്ധ്യമാണ്. ജനാധിപത്യവത്ക്കരണവും വികേന്ദ്രീകരണവുമാണു ക്രമം. അപ്പോൾ, മാറ്റത്തിനായി ചിന്തിക്കുന്ന പുതുബുദ്ധിജീവികളെ നാനാതുറകളിലും ധാരാളമായി സൃഷ്ടിക്കുകയാണു പരമപ്രധാനം. 

ചിന്താശീലവും ശാസ്ത്രീയസമീപനവും ചരിത്രബോധവും ഒക്കെ വളർത്തുന്ന വിദ്യാഭ്യാസത്തിലാകണം ഊന്നൽ. അതുപോലെതന്നെ, ബുദ്ധിജീവിപ്രതികരണങ്ങൾ - പ്രസംഗം, എഴുത്ത്, കല, എല്ലാം – സാധാരണക്കാർക്കു മനസിലാകണം. കാപട്യങ്ങൾകൊണ്ടു ജനങ്ങളിൽനിന്ന് അകലരുത്.

സമൂഹമാദ്ധ്യമങ്ങളുടെ പുതുക്കാലം നാനാതുറകളിലും തനതുചിന്തയും കാഴ്ചപ്പാടുമുള്ള, പ്രക്ഷോഭങ്ങളിൽ അണിനിരക്കുന്ന, വലിയൊരു വിഭാഗത്തെ സംഭാവന ചെയ്യുന്നു. മുമ്പ് പ്രകാശനത്തിന് അവസരമില്ലായിരുന്നവർ തനിമയാർന്ന, ഗൗരവതരമായ, ആശയങ്ങൾ പങ്കുവയ്ക്കുന്നു. ബുദ്ധിജീവിമുദ്രചാർത്തി അന്യവത്ക്കരിക്കാതെ അവരുടെ ചിന്തകൾക്കു പ്രചാരവും സ്വീകാരവും നല്കാനും അവരെ ജനബോധനത്തിനായി പ്രയോജനപ്പെടുത്താനും കഴിയണം. വികേന്ദ്രീകരണത്തിന്റെ ഇക്കാലത്ത്, സൂക്ഷ്മതലത്തിൽ ഫലപ്രദമായി ഇടപെടലുകൾ നടത്താനും പോർമുന്നണി താഴേത്തലത്തിൽനിന്നു കെട്ടിപ്പടുക്കാനും ഇതു സഹായിക്കും.

പരമ്പരാഗതമാദ്ധ്യമങ്ങളിലെ ആഴം കുറഞ്ഞ ചർച്ചകളിൽ ‘വിശാരദർ’ നടത്തുന്നത് വസ്തുതകളുള്ള പഠനവിശകലനങ്ങളല്ല, അസംബന്ധവിടുവായത്തമാണ്. അന്ധമായ ചില വിരോധങ്ങളാൽ കാഴ്ച വികലമായ ചില ബുദ്ധിജീവികൾ വർഗ്ഗീയവിപത്തിനും കോർപ്പറേറ്റ് വിപത്തിനും എതിരെ ശക്തമായി പോരാടുന്നവരെ ദുർബ്ബലപ്പെടുത്താൻ യത്നിക്കുന്നതും നാം കാണുന്നു. ഇവരെയെല്ലാം തുറന്നുകാട്ടുന്നത് സമൂഹമാദ്ധ്യമങ്ങളിലെ സാധാരണമനുഷ്യരാണ്. സമൂഹമാദ്ധ്യമങ്ങളിലെ ആഴം കുറഞ്ഞതും പുരോഗമനവിരുദ്ധവുമായ പ്രതികരണങ്ങളെയും ഇവർ തുറന്നുകാട്ടുന്നു.

പക്ഷെ, ഇന്നും വിസിബിലിറ്റി ഒരു ഘടകമാണ്. ഒരു ശാഖായോഗത്തിലോ കരയോഗത്തിലോ പോലും പ്രവർത്തിച്ചിട്ടില്ലാത്ത എത്രപേരെയാണ് ബാലൻസിങ് എന്ന വ്യാജനിർമ്മിതിയിലൂടെ വിസിബിലിറ്റി നല്കി മാദ്ധ്യമങ്ങൾ നേതാക്കളാക്കിയത് എന്നതിന് ഇന്നത്തെ ബിജെപി നേതാക്കൾതന്നെ മികച്ചസാക്ഷ്യം. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയർന്നുവരുന്ന ചർച്ചാകാരർ ഇവരിൽനിന്നു വ്യത്യസ്തത പുലർത്തുന്നതും നാം കാണുന്നു. അത്തരം നല്ല ചിന്തകർക്കു സമൂഹത്തിൽ ദൃശ്യത വർദ്ധിപ്പിക്കാനുള്ള വേദികൾ ധാരാളമായി ഉയർത്തേണ്ടതുണ്ട്.

അധികാരവുമായി ബന്ധപ്പെട്ട് എപ്പോഴും രൂപംകൊള്ളുന്ന പരമ്പരാഗതവിഭാഗങ്ങളെ കൂടെക്കൂട്ടാനും സ്വാധീനിക്കാനും ജൈവബുദ്ധിജീവിസംഘങ്ങൾക്കു കഴിഞ്ഞപ്പോഴൊക്കെയാണ് പല സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായത് എന്നതിനു ചരിത്രം സാക്ഷ്യം. അവർക്കു സുരക്ഷയും പിന്തുണയും ഉറപ്പാക്കി ഒപ്പം നിർത്താനുള്ള ബോധപൂർവ്വമായ ശ്രമം ആവശ്യമാണ്.

സാമ്പത്തികത്തകർച്ചയും ചെലവുചുരുക്കലിന്റെ പ്രയാസങ്ങളും വരുമാനക്കുറവും യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയുംപോലെ ഇൻഡ്യയിലെ നഗരമദ്ധ്യവർഗ്ഗത്തെയും മാറിച്ചിന്തിപ്പിക്കും എന്ന പ്രഭാത് പട്‌നായിക്കിന്റെ 2015-ലെ പ്രതീക്ഷ എത്രമാത്രം സംഭവിച്ചു എന്നത് അറിയാനിരിക്കുന്നതേയുള്ളൂ. എങ്കിലും അതിനുതകുന്ന വിപുലമായ ആശയപ്രചാരണവും അവരെക്കൂടി അണിനിരത്താൻ കഴിയുന്ന പ്രക്ഷോഭങ്ങളും ആ മാറ്റം സാദ്ധ്യമാക്കുകതന്നെ ചെയ്യും. ഇങ്ങനെയെല്ലാമുള്ള ലക്ഷ്യവേധിയായ ബഹുമുഖയിടപെടൽ നമ്മിൽനിന്നു കാലം ആവശ്യപ്പെടുന്നു.




Monday, 27 December 2021

വികസനം ഉത്സവമായ വിസ്മയനാളുകൾ

 വികസനം ഉത്സവമായ വിസ്മയനാളുകൾ

മനോജ് കെ. പുതിയവിള

ഇൻഡ്യ സ്വതന്ത്രമായി അഞ്ചുപതിറ്റാണ്ടും കേരളം പിറന്ന് നാലുപതിറ്റാണ്ടും എടുത്തു അതിലേറെ പ്രായമുള്ള പ്രാദേശികസ്വയം‌ഭരണം എന്ന സ്വപ്നം അർത്ഥപൂർണ്ണമായി യാഥാർത്ഥ്യമാകാൻ. കേരളത്തിന്റെ വികസനചരിത്രത്തിലെ ദീപ്തസ്തംഭവും ലോകമാതൃകയുമായി മാറിയ ജനകീയാസൂത്രണമാണ് അതു യാഥാർത്ഥ്യമാക്കിയത്. രജതജൂബിലി ആഘോഷിക്കുന്ന ജനകീയാസൂത്രണത്തെപ്പറ്റി.


അന്നമനട ഗ്രാമപ്പഞ്ചായത്തിന്റെ ‘ഗ്രാമദർശനം’ ത്രൈമാസികയുടെ ‘ജനകീയാസൂത്രണം രജതജൂബിലിപ്പതിപ്പി’(2021 നവംബർ)ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർൺനരൂപം.

നപഥങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലുമൊക്കെ ജനലക്ഷങ്ങൾ പങ്കുചേർന്നു നടന്ന എണ്ണമറ്റ പ്രവർത്തനങ്ങളുടെ വിസ്മയകഥയാണു ജനകീയാസൂത്രണത്തിന്റേത്. അതു സാദ്ധ്യമാക്കിയതിനു പിന്നിലെ സംഭവപരമ്പരകളും കൗതുകകരമാണ്.

1996 ഓഗസ്റ്റ് 17-ന് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാർ ഉദ്ഘാടനം ചെയ്ത ജനകീയാസൂത്രണപ്രസ്ഥാനം അത്യാവേശത്തോടെയാണു കേരളജനത ഏറ്റെടുത്തത്. ആ ഏറ്റെടുക്കലിന്റെ ഫലമായാണ് കേരളഭരണനിർവ്വഹണത്തിന്റെ അലകും പിടിയും മാറ്റിയ, കേരളവികസനത്തിനു പുതിയ കുതിപ്പേകിയ, വികസനസങ്കല്പവും സംസ്ക്കാരവും പൊളിച്ചെഴുതിയ, രാജ്യത്തിനു മാതൃകയായ, ആധുനികലോകത്തിന്റെ പരീക്ഷണശാലയായ കേരളത്തിലേക്കു വീണ്ടും ലോകശ്രദ്ധ കൊണ്ടുവന്ന മഹാപ്രസ്ഥാനമായി അതു മാറിയത്.

അന്നുവരെ വികസനക്ഷേമകാര്യങ്ങളൊന്നും തീരുമാനിക്കുന്നതിൽ ജനങ്ങൾക്കു പങ്കൊന്നും ഉണ്ടായിരുന്നില്ല. ആസൂത്രണക്കമ്മിഷൻ ദേശീയതലത്തിൽ ചില ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് അവ നേടിയെടുക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയായിരുന്നു രീതി. ഭൂപ്രകൃതി, കാലാവസ്ഥ, ജനവിഭാഗങ്ങൾ, സംസ്ക്കാരം, വിളവുകളും കൃഷിരീതികളും, ജീവത്പ്രശ്നങ്ങൾ, ആവശ്യങ്ങൾ, വികസനത്തിലെ ഏറ്റക്കുറവ് എന്നിങ്ങനെ അനവധിഘടകങ്ങളിലെ അപാരമായ അന്തരങ്ങളൊന്നും പരിഗണിക്കാതെ ഉള്ളതായിരുന്നു ഈ പദ്ധതികൾ. അതിന്റെ ചുവടുപിടിച്ച് സംസ്ഥാന ആസൂത്രണബോർഡും വിഭവലഭ്യതയ്ക്കനുസരിച്ച് കുറെ പദ്ധതികൾ ആവിഷ്ക്കരിക്കും.

ഇവ ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥസംവിധാനം ഉപയോഗിച്ചു നടപ്പാക്കുക ആയിരുന്നു രീതി. നടപ്പാക്കലിന്റെ വിലയിരുത്തൽപോലും ഭൗതികനേട്ടം വിലയിരുത്തി ആയിരുന്നില്ല. നീക്കിവച്ച ധനം ചെലവാക്കിയോ എന്നതിനായിരുന്നു പരിഗണന. ഇതൊക്കെക്കൊണ്ടുതന്നെ രാജ്യത്തെ വികസനവും ജനജീവിതവും ഏന്തിയും വലിഞ്ഞും തിരുനക്കരെത്തന്നെ കിടന്നു.

എന്നാൽ, ബ്രിട്ടിഷുകാർ വിഭവചൂഷണത്തിനായും രാജാക്കന്മാർ ജനഹിതങ്ങൾ ഗൗനിക്കാതെ തന്നിഷ്ടപ്രകാരവും നാടൻഭൂപ്രഭുക്കളുടെയും അവരുടെ ഗുണ്ടകളുടെയുമൊക്കെ പിൻബലത്തോടെ ജനങ്ങളെ അടിച്ചമർത്തി നടത്തിവന്ന ഭരണം അവസാനിപ്പിക്കുമ്പോൾ പകരം ജനങ്ങളുടെ ഭരണമാണു നടപ്പാകേണ്ടതെന്ന ചിന്ത കേരളത്തിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന പുരോഗമനപക്ഷത്തിനു വളരെ വ്യക്തമായിത്തന്നെ ഉണ്ടായിരുന്നു. അത് എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച് ഇ.എം.എസിനെപ്പോലെയുള്ളവർ മുന്നോട്ടുവച്ച കാഴ്ചപ്പാട് ഇന്നും നമുക്കു സ്വപ്നം മാത്രം കാണാൻ കഴിയുന്നതരത്തിൽ സർക്കാർസംവിധാനങ്ങളെ ജനകീയമാക്കാനുള്ളതായിരുന്നു!

വിമോചനസമരം തകർത്ത സ്വപ്നം

യൂറോപ്യൻനവോത്ഥാനവും ജനാധിപത്യവിപ്ലവങ്ങളും കാരണം ആ സമൂഹങ്ങളിൽ വികസിച്ചുവന്ന നവമാനവമൂല്യങ്ങൾ അത്തരം സാംസ്ക്കാരികനവോത്ഥാനമൊന്നും ഉണ്ടാകാതെപോയ ഇൻഡ്യയിലേക്കു കടന്നുവന്നില്ല. ഭരണമാറ്റം എന്നത് ഭരിക്കുന്ന ആളുകൾ മാറി എന്നതിലും ആ ആളുകളെ തെരഞ്ഞെടുക്കാൻ അഞ്ചുകൊല്ലം കൂടുമ്പോൾ വോട്ടുകുത്താനുള്ള അവകാശം കൈവന്നു എന്നതിലും ഒതുങ്ങി.

സാമ്രാജ്യത്വഭരണയന്ത്രം അപ്പടി നിലനിന്നു. വികസനവും ക്ഷേമവുമെല്ലാം ‘അധികാരികളു’ടെ ദയാദാക്ഷിണ്യങ്ങളായും അതു കിട്ടാൻ കാലുപിടിക്കുകയും കൈക്കൂലി കൊടുക്കുകയും വേണമെന്നും ‘അധികാരികൾ’ക്ക് പ്രജകളെ ആട്ടാനും തുപ്പാനും അവകാശമുണ്ടെന്നും എല്ലാമുള്ള നിലകളും മാറിയില്ല. ശമ്പളം കൊടുക്കുന്ന പൗരർ അവരുടെ ശമ്പളം വാങ്ങുന്നവരെ എഴുന്നേറ്റുനിന്നു വണങ്ങി സർ എന്നു വിളിക്കേണ്ട തലകീഴവസ്ഥ!

ഇതെല്ലാം അടിച്ചുടയ്ക്കാനുള്ള പരിപാടികളുമായാണ് കേരളത്തിലെ ആദ്യസർക്കാർ അധികാരത്തിൽ വന്നത്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. തന്നെ അദ്ധ്യക്ഷനായ ഭരണപരിഷ്ക്കാരക്കമ്മിഷന്റെ ആശയൗന്നത്യങ്ങളോടെ ആ സർക്കാർ കൊണ്ടുവന്ന വിപ്ലവാത്മകമായ നിയമങ്ങൾ പക്ഷെ, എക്കാലത്തെയും വലിയ അശ്ലീലമായ വിമോചനസമരവും പിരിച്ചുവിടലും കാരണം നടപ്പിലായില്ല. പൊലീസും ജയിലും സിവിൽ ഡിഫൻസും റവന്യൂ രേഖകളും വരെ ജില്ലാഭരണത്തിനു വികേന്ദ്രീകരിച്ചു കൈമാറാനുള്ള വിപ്ലവാത്മകചിന്തകൾ മുന്നോട്ടുവച്ച് 1967-ൽ കൊണ്ടുവന്ന ബില്ലുകളും നടപ്പാക്കപ്പെട്ടില്ല. അധികാരവികേന്ദ്രീകരണത്തിന്റെ അന്തഃസത്ത നഷ്ടമായ മറ്റൊരു ബിൽ നിയമമാകുകയും കാര്യമായ അധികാരമൊന്നുമില്ലാത്ത തദ്ദേശഭരണസമിതികൾ നിലവിൽവരികയും തെരഞ്ഞെടുപ്പുകൾ പോലും നടക്കാതെ അവ തുടരുകയും ഉദ്യോഗസ്ഥഭരണത്തിലാകുകയും ഒക്കെ ചെയ്ത കാലഘട്ടത്തിന് അന്ത്യമാകുന്നത് 87-ലെ നായനാർ സർക്കാർ 88-ൽ തെരഞ്ഞെടുപ്പു നടത്തുകയും 91-ൽ ജില്ലാക്കൗൺസിൽ കൊണ്ടുവരികയും ചെയ്തതോടെയാണ്.

അധികാരവികേന്ദ്രീകരണത്തിനായുള്ള 73, 74 ഭരണഘടനാഭേദഗതികൾ 1993-ലും അതിന്റെ അടിസ്ഥാനത്തിലുള്ള കേരളനിയമങ്ങൾ 1994-ലും വന്നതിനാൽ ജില്ലയ്ക്കു പൊതുവായ ജനകീയഭരണം എന്ന വലിയ സാദ്ധ്യത അവസാനിക്കുകയും ജില്ലയിലെ ഗ്രാമങ്ങൾക്കു മാത്രമായുള്ള ജില്ലാപ്പഞ്ചായത്തു വരികയും ചെയ്തു. നിയമപരിഷ്ക്കാരത്തിന്റെപേരിൽ ഒരുവട്ടം‌കൂടി തദ്ദേശഭരണസമിതികളുടെ കാലാവധി നീളുകയും ഉദ്യോഗസ്ഥഭരണം വരികയും ചെയ്തു. 1995 സെപ്റ്റംബർ 3-ന് ഇന്നത്തെ ത്രിതലസമ്പ്രദായത്തിലുള്ള ആദ്യഭരണസമിതികൾ നിലവിൽവന്നു.

പ്രാദേശിക‘സർക്കാരുകൾ’

തദ്ദേശസ്ഥാപനങ്ങൾക്കു കൂടുതൽ അധികാരങ്ങൾ നല്കുകയും അതിനു ഭരണഘടനയുടെ പിൻബലം നല്കുകയും തെരഞ്ഞെടുപ്പുകൾ സമയബന്ധിതമാക്കുകയും ഒക്കെ ചെയ്ത വലിയ ചുവടുവയ്പായിരുന്നു ഭരണഘടനാഭേദഗതികൾ. അധികാരം താഴേക്കു നല്കുക എന്ന ദർശനത്തിന്റെ സ്പിരിറ്റ് ഉൾക്കൊണ്ട് സ്വന്തം അധികാരമൊന്നും സംസ്ഥാനങ്ങൾക്കായി വികേന്ദ്രീകരിക്കാൻ പക്ഷെ, കേന്ദ്രം കൂട്ടാക്കിയില്ല. ഭേദഗതിയാകട്ടെ, അധികാരവികേന്ദ്രീകരണത്തിന്റെ വ്യാപ്തി തീരുമാനിക്കാനുള്ള അധികാരം അതതുസംസ്ഥാനനിയമസഭകൾക്കു നല്കുകയാണു ചെയ്തത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വികേന്ദ്രീകരിക്കാൻ വ്യവസ്ഥ ആയെങ്കിലും സംസ്ഥാനതലത്തിൽ അധികാരം കയ്യാളുന്ന ഭരണാധികാരികളോ ഉദ്യോഗസ്ഥരോ സ്വന്തം അധികാരങ്ങൾ കൈവിടാൻ തയ്യാറായിരുന്നില്ല എന്നത് കൊട്ടിഘോഷിക്കപ്പെട്ട ഭരണഘടനാഭേദഗതികൾക്കു ശേഷമുള്ള ഇൻഡ്യൻസംസ്ഥാനങ്ങളുടെ സ്ഥിതി പരിശോധിച്ചാൽ ബോദ്ധ്യമാകും.

കേരളത്തിൽ 1994-ൽ പാസാക്കിയ നിയമങ്ങൾ ഭരണഘടന നിർദ്ദേശിച്ച അധികാരങ്ങൾ കൈമാറാൻ വ്യവസ്ഥ ചെയ്തു. പ്രാദേശികസർക്കാരുകൾ എന്നൊക്കെയുള്ള വലിയ വാക്കുകൾ കേട്ടു ചുമതലയിലേക്കുവന്ന പഞ്ചായത്തുസമിതികൾക്കു പക്ഷെ, ഈ അധികാരങ്ങൾ നിർവ്വഹിക്കാൻ ധനമോ ഉദ്യോഗസ്ഥസംവിധാനമോ നല്കിയിരുന്നില്ല. നാമമാത്രമായ ഉപാധിരഹിതഫണ്ട് (untied fund) മാത്രമായിരുന്നു ധനം.

എന്നാൽ, 1996-ൽ ചുമതലയേറ്റ നായനാർ സർക്കാർ ഈ നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിക്കുകയും അതിനായി ബംഗാളിലെ വികസനവിദഗ്ദ്ധനായ എസ്.ബി. സെന്നിനെ കമ്മിഷനായി നിയമിക്കുകയും ചെയ്തു. സെന്നും അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് അദ്ധ്യക്ഷനായ വി.ജെ. തങ്കപ്പനും നയിച്ച കമ്മിഷൻ നല്കിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ കേരള പഞ്ചായത്ത്, മുനിസിപ്പൽ നിയമങ്ങൾ സമഗ്രമായി ഭേദഗതി ചെയ്തു.

പഞ്ചായത്ത് രാജ് നിയമത്തിലെ ആകെയുള്ള 285 വകുപ്പുകളിൽ 105-ഓളം വകുപ്പുകൾ ഭേദഗതി ചെയ്തു. സര്‍ക്കാരിന് തദ്ദേശഭരണസ്ഥാപനങ്ങളുടെമേൽ ഉണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചു. ഭരണസമിതികളെയും അംഗങ്ങളെയും പറ്റിയുള്ള പരാതികൾ തീർപ്പാക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിൽനിന്നു രണ്ടു ജുഡീഷ്യൽ സ്ഥാപനങ്ങൾക്കു കൈമാറി. വീഴ്ചകളും അഴിമതികളുമെല്ലാം ഓംബുഡ്സ്‌മാനിൽ നിക്ഷിപ്തമാക്കി. പ്രാദേശികസർക്കാരുകളുടെ പ്രമേയം റദ്ദാക്കാൻ സംസ്ഥാനസർക്കാരിനുണ്ടായിരുന്ന അധികാരം കളഞ്ഞു. ഭരണസമിതി പിരിച്ചുവിടണമെങ്കിലും ഓംബുഡ്‌സ്‌മാന്റെ അനുമതി വേണം. അംഗത്വം റദ്ദാക്കാനുള്ള അധികാരം തെരഞ്ഞെടുപ്പുകമ്മിഷനാക്കി. ഭരണസമിതിത്തീരുമാനങ്ങൾ സംബന്ധിച്ച പരാതികൾക്ക് അപ്പലേറ്റ് ട്രിബ്യൂണൽ കൊണ്ടുവന്നു. പ്രാദേശികസർക്കരുകളുടെ രാഷ്ട്രീയാധികാരികൾക്കു നല്കിയ  ധനവിനിയോഗത്തിനുള്ള അധികാരം (authorisation) മന്ത്രിമാർക്കുപോലും ഇല്ലാത്തതാണ്! ഇതെല്ലാമാണു തദ്ദേശഭരണസ്ഥാപനങ്ങൾക്കു സ്വതന്ത്രപരമാധികാരത്തോടെയും ശക്തമായും പ്രവർത്തിക്കാൻ പ്രാപ്തമാക്കിയത്. 


2000-ൽ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സര്‍ക്കാരിൽ നിക്ഷിപ്തമായിരുന്ന വാര്‍ഡ് വിഭജനം, സംവരണനിര്‍ണ്ണയം തുടങ്ങിയ അധികാരങ്ങളും തെരഞ്ഞെടുപ്പുകമ്മിഷനു നല്കി. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തി അധികാരവികേന്ദ്രീകരണം പൂര്‍ണ്ണമായി നടപ്പിലാക്കി.

ഒരു രാഷ്ട്രീയ‘അട്ടിമറി’

എന്നാൽ, അധികാരം ജനങ്ങൾക്കു കൈമാറാൻ നിയമങ്ങൾ മാത്രം പോരെന്നും ഒരുപക്ഷെ, നിയമങ്ങൾ അതു യാഥാർത്ഥ്യമാക്കിയേക്കില്ലെന്നും ക്രാന്തദർശിയായ ഇ.എം.എസ്. മനസിലാക്കിയിരുന്നു. അതിനാൽ, സെന്നിനെ കമ്മിഷനായി നിയമിക്കാൻ ആലോചിക്കുമ്പോൾത്തന്നെ അദ്ദേഹം മറുമരുന്നു കണ്ടെത്തിയിരുന്നു. അധികാരത്തിനായുള്ള ആവശ്യബോധം ജനങ്ങളിൽ സൃഷ്ടിച്ച് അതിനുള്ള ശക്തമായ ജനകീയസമ്മർദ്ദം വളർത്തിക്കൊണ്ടുവരിക എന്നതായിരുന്നു അത്.

ആ നിയോഗം ലഭിച്ചത് ഡോ: റ്റി.എം. തോമസ് ഐസക്കിനും ഇ.എം. ശ്രീധരനും അംഗങ്ങളായ, ഐ.എസ്. ഗുലാത്തി ഉപാദ്ധ്യക്ഷനായ സംസ്ഥാന ആസൂത്രണബോർഡിനായിരുന്നു. ജനകീയസമ്മർദ്ദം ഉയർത്താനും രാഷ്ട്രീയമായി ഉണ്ടാകാവുന്ന എതിർപ്പുകളും ഭരണതലത്തിൽ ഉണ്ടാകാവുന്ന തടസങ്ങളും ദുർബ്ബലപ്പെടുത്താനുമായി ആദ്യം നടപ്പാക്കിയ തന്ത്രം സംസ്ഥാനത്തിന്റെ ഒൻപതാം പഞ്ചവത്സരപദ്ധതിയുടെ ധനത്തിൽ 35 – 40 ശതമാനം തദ്ദേശഭരണസ്ഥാപനങ്ങൾക്കു കൈമാറും എന്നതായിരുന്നു.

തദ്ദേശസ്ഥാപനങ്ങൾക്കു ധനവും അധികാരവും കൊടുത്താൽ അതു വിനിയോഗിച്ചു വികസനവും ക്ഷേമവുമൊക്കെ ആസൂത്രണം ചെയ്തു നടപ്പാക്കാൻ അവർക്കാകുമോ എന്ന ആശങ്കയാണ് എക്കാലവും അതിനു തടസം നിന്നത്. ശേഷി വളർത്തിയിട്ടു പണം നല്കാം എന്ന നിലപാടാണ് സ്വാതന്ത്ര്യത്തിന്റെ അരനൂറ്റാണ്ടും അതു വൈകിപ്പിച്ചത്. അതുകൊണ്ടുതന്നെ, ഇനി അതു പറ്റില്ല, പണം നല്കുക, അതിന്റെ വിനിയോഗത്തിലൂടെ ശേഷി വികസിപ്പിക്കാം എന്ന സമീപനം സ്വീകരിച്ചത്. സർക്കാർ ഇതു പ്രഖ്യാപിച്ചതോടെ നടപ്പാക്കുക എന്നതു സർക്കാരിന്റെ ബാദ്ധ്യതയായി. അതായിരുന്നു ആ തന്ത്രത്തിന്റെ ഉദ്ദേശ്യം.

മറ്റൊരു ഉദ്ദേശ്യം, പണം കൈമാറിക്കിട്ടുന്നതോടെ അതു വിനിയോഗിച്ചു കാര്യങ്ങൾ ചെയ്യാൻ വേണ്ട ഉദ്യോഗസ്ഥസംവിധാനം വേണമെന്ന ആവശ്യം പ്രാദേശികതലത്തിൽനിന്ന് ഉയരും. അക്കാര്യത്തിൽ ഉദ്യോഗസ്ഥവിഭാഗങ്ങളിലും വകുപ്പുകളിലും ഒക്കെനിന്ന് ഉയരാവുന്ന എതിർപ്പുകൾക്കെതിരായ ജനകീയസമ്മർദ്ദമായി ഇത് ഉപയോഗപ്പെടുത്തുക.

അപ്പോഴും യഥാർത്ഥത്തിൽ ഉണ്ടാകുമായിരുന്ന പ്രശ്നം ഇത്ര വലിയ തുകയ്ക്കുള്ള വികസനപദ്ധതികൾ പ്രാദേശികസർക്കാരുകൾ എങ്ങനെ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യും എന്നതുതന്നെ ആയിരുന്നു. എന്നാൽ, അതിനുള്ള ചില മാതൃകകൾ അതിനകം പരീക്ഷിക്കപ്പെട്ടിരുന്നു.

ഇനി ഇതൊന്നും ഇല്ലായിരുന്നെങ്കിലും നിലനില്പിനു മറ്റു വഴികൾ കേരളത്തിനു മുന്നിൽ ഉണ്ടായിരുന്നില്ല എന്ന വലിയ യാഥാർത്ഥ്യവും നിലനിന്നു.

അനിവാര്യമാക്കിയ പ്രതിസന്ധി

ഇതിനൊരു പശ്ചാത്തലമുണ്ടായിരുന്നു. സമ്പത്തുത്പാദനം കാര്യമായില്ലാതിരുന്നിട്ടും വികസനസൂചികകളിൽ പലതിലും വികസിതലോകത്തിനൊപ്പം എത്തിയിരുന്ന കേരളം അന്ന് ആഗോളവികസനവിദഗ്ദ്ധർക്കു കൗതുകമായിരുന്നു. ‘കേരള മോഡൽ’ എന്ന അവരുടെ പ്രയോഗത്തിൽ നാം അഭിമാനം കൊള്ളുകയും ചെയ്തുവന്നു.

എന്നാൽ, ആ നേട്ടത്തിന് ആധാരമായിരുന്ന ഗൾഫ് കുടിയേറ്റവും അതുവഴിയുള്ള വിദേശവരുമാനവും നിലയ്ക്കാമെന്ന ആശങ്ക അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തോടെ ഗൾഫ് മേഖലയിൽ തുടങ്ങിയ അനിശ്ചിതത്വത്തോടെ ശക്തിപ്പെട്ടു. ധനവിഭവം കുറവുള്ള സംസ്ഥാനത്തിന്റെ വരുമാനത്തിൽ സിംഹഭാഗവും ഉത്പാദനേതരമായ കാര്യങ്ങൾക്കാണു വിനിയോഗിക്കുന്നത്. വിഭവസമാഹരണത്തിനു പുതിയ വഴികൾ തേടിയും ആഭ്യന്തരസാമ്പത്തികോത്പാദനം വർദ്ധിപ്പിച്ചുമല്ലാതെ നമ്മുടെ വികസനനേട്ടങ്ങൾ നിലനിർത്താനും മുന്നോട്ടുപോകാനും കഴിയില്ല എന്നു വ്യക്തമായി. 

ഈ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള വഴിതേടാനാണ് 1994 ഓഗസ്റ്റ് 27, 28, 29 തീയതികളിൽ ആദ്യത്തെ അന്താരാഷ്ട്ര കേരളപഠനകോൺഗ്രസ് എ.കെ.ജി. പഠനഗവേഷനകേന്ദ്രം സംഘടിപ്പിക്കുന്നത്. ഫലപ്രദമായ അധികാരവികേന്ദ്രീകരണത്തിന്റെ അനിവാര്യതയിലേക്കും അതിന്റെ സാധ്യതകളിലേക്കും അതു വിരൽ ചൂണ്ടി.

പരീക്ഷണക്കളരികൾ

ഇതിനു സമാന്തരമായി പ്രാദേശികതലത്തിൽ വിഭവസമാഹരണവും ജനപങ്കാളിത്തവും സാദ്ധ്യമാക്കി വികസനപ്രവർത്തനവും ആസൂത്രണവും സംഘടിപ്പിക്കാനുള്ള പരീക്ഷണങ്ങളും നടന്നുവരികയായിരുന്നു.

ഗ്രാമശാസ്ത്രസമിതികളിലൂടെയുംമറ്റും ഗ്രാമതലത്തിൽ ഇടപെടലുകൾ നടത്തിവന്നിരുന്ന കേരള ശാസ്ത്രസാഹിത്യപരിഷത്ത് മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിൽ 1976-ൽ വിഭവസർവ്വേ നടത്തി വികസനപരിപാടി തയ്യാറാക്കിയിരുന്നു. എട്ടാം പഞ്ചവത്സരപദ്ധതി മുതൽതന്നെ അധികാരവികേന്ദ്രീകരണവും പ്രാദേശികാസൂത്രണവും സംബന്ധിച്ച പഠനങ്ങളും ഇടപെടലുകളും പരീക്ഷണങ്ങളും മാതൃകകൾ വികസിപ്പിക്കലുമൊക്കെ നടത്തിത്തുടങ്ങിയിരുന്നു. പരിഷത്തിലെ വിദഗ്ദ്ധർ മെച്ചപ്പെട്ട അധികാരവികേന്ദ്രീകരണവും പ്രാദേശികഭരണവും ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ പോയി പഠനങ്ങൾ നടത്തുകയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചർച്ചകൾ നടത്തുകയുമൊക്കെ ചെയ്തിരുന്നു. വികേന്ദ്രീകൃതാസൂത്രണത്തെപ്പറ്റി പ്രൊ: ഐ. എസ്. ഗുലാത്തിയുടെ പ്രബന്ധം പരിഷത്തിന്റെ 1986-ലെ സംസ്ഥാനസമ്മേളനത്തിൽ സംഘടിപ്പിച്ചതും ഈ വിഷയത്തിൽ 1987-ൽ തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ശില്പശാല നടത്തിയതും 1988-ൽ ‘കേരളത്തിന്റെ എട്ടാം പദ്ധതി: ചര്‍ച്ചകള്‍ക്കൊരാമുഖം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ‘അധികാരം ജനങ്ങള്‍ക്ക്‌’ എന്ന മുദ്രാവാക്യം ഉയർത്തി 1989-ൽ വികസനജാഥ നടത്തിയ തുമൊക്കെ എടുത്തുപറയാവുന്ന മുൻകൈകളാണ്.

സെന്റര്‍ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസു(CESS)മായി ചേർന്നു പരിഷത്തു നടപ്പാക്കിയ വിഭവഭൂപടനിർമ്മാണം പ്രയോഗതലത്തിലെ വലിയ ചുവട് ആയിരുന്നു. ആദ്യഘട്ടം 1991-ൽ വലിയ 23 പഞ്ചായത്തുകളിൽ നടപ്പാക്കി. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ 1993-94-ൽ നടത്തിയ സാമൂഹിക സാമ്പത്തിക സര്‍വ്വെയുടെ വിവരങ്ങൾ വിഭവഭൂപടത്തോടു കൂട്ടിയിണക്കി 1994-ൽ ജനപങ്കാളിത്തത്തോടെ സമഗ്രപഞ്ചായത്തുവികസനപദ്ധതി ആവിഷ്ക്കരിച്ചതോടെ പ്രാദേശികാസൂത്രണം എങ്ങനെ സാദ്ധ്യമാക്കാം എന്നതിനു രൂപരേഖയായി. പുതിയ കേരള പഞ്ചായത്തിരാജ്‌ നിയമം നിലവിൽ വരുന്നതിനു മുമ്പായിരുന്നു ഇത്. കല്യാശ്ശേരി അനുഭവം പങ്കുവയ്ക്കാൻ 1995 ഒക്റ്റോബർ 2, 3 തീയതികളിൽ സെന്റര്‍ഫോര്‍ ഡെവലപ്മെന്റ്‌ സ്റ്റഡീസി(സി. ഡി. എസ്. )ൽ സംഘടിപ്പിച്ച സെമിനാറാണ് പഠനക്കോൺഗ്രസുപോലെ ഈ ചരിത്രത്തിലെ സുപ്രധാനനാഴികക്കല്ല്. ഇ. എം. എസ്‌. നമ്പൂതരിപ്പാട്‌, എ. കെ. ആന്റണി തുടങ്ങിയ രാഷ്ട്രീയനേതാക്കളും ഡോ. കെ. എന്‍. രാജ്‌, പ്രൊഫ. ഐ. എസ്‌. ഗുലാത്തിതുടങ്ങിയ വികസനവിദഗ്ദ്ധരും പങ്കെടുത്ത സെമിനാർ ഈ മാതൃക വിപുലമായി പരീക്ഷിക്കാനും വികസന-സാങ്കേതികവിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയുമൊക്കെ കേരളവികസനത്തിൽ കണ്ണിചേർക്കാനും തീരുമാനിച്ചു. 

സി. ഡി. എസ്. ആരംഭിച്ച കേരള റിസേർച്ച് പ്രോഗ്രാം ഫോർ ലോക്കൽ ലെവൽ ഡെവലപ്‌മെന്റ് (KRPLLD) ആരംഭിച്ച പ്രാദേശികവികസനം സംബന്ധിച്ച ധാരാളം പഠനങ്ങൾക്കു പ്രചോദനമായി. ഈ വിഷയത്തിലേക്കു ഗവേഷണകുതുകികളുടെ ശ്രദ്ധ ക്ഷണിക്കാനും പ്രാദേശികതലപഠനങ്ങൾക്കു രീതിശാസ്ത്രം വികസിപ്പിക്കാനും പരിചയിപ്പിക്കാനുമൊക്കെ ഇതു സഹായകമായി. ഒട്ടേറെ വിവരങ്ങൾ ഇതു സമൂഹത്തിനു സംഭാവന ചെയ്തു. 

വിഭവഭൂപടനിർമ്മാണവും സാമൂഹിക സാമ്പത്തിക സർവ്വേയും തയ്യാറാക്കി പ്രാദേശികവികസനപദ്ധതി തയ്യാറാക്കുന്ന കല്യാശേരി മാതൃക വിപുലമായി പരീക്ഷിക്കാനുള്ള പദ്ധതി സി. ഡി. എസിന്റെ കെ. ആർ. പി. എൽ. എൽ. ഡി. പദ്ധതിയിൽ പരിഷത്തിന്റെ ഗ്രാമീണസാങ്കേതികവിദ്യാകേന്ദ്ര(IRTC)ത്തിന്റെ പ്രോജക്‌ടായി ഉള്‍പ്പെടുത്തി. മയ്യിൽ (കണ്ണൂര്‍), മെഴുവേലി, (പത്തനംതിട്ട), കുമരകം (കോട്ടയം), മാടക്കത്തറ (തൃശ്ശൂര്‍), ഒഞ്ചിയം (കോഴിക്കോട്‌) എന്നീ പഞ്ചായത്തുകളിൽ 1995 മുതൽ ഇത് ആരംഭിച്ചു. തെരെഞ്ഞെടുത്ത പഞ്ചായത്തുകളിൽ വിപുലമായ പരിശീലനങ്ങളും സംഘടിപ്പിച്ചു.

1987-ലെ നായനാർ സർക്കാർ എസ്.ബി. സെന്നിന്റെ ശുപാർശപ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് ഉപാധിരഹിതഫണ്ട് എന്ന നിലയിൽ ഗ്രാന്റ്-ഇൻ-എയ്ഡ് അനുവദിച്ചതും ജില്ലാക്കൗൺസിൽ വന്നതുമൊക്കെ ഇതിനെല്ലാം ആക്കം കൂട്ടിയിരുന്നു. ഭരണഘടനാഭേദഗതികൾകൂടി ആയതോടെ എല്ലാനിലയിലും കളമൊരുങ്ങി.

ജനകീയാസൂത്രണത്തിലേക്ക്

അങ്ങനെ കേരളം ചരിത്രം കുറിക്കാൻ തയ്യാറായി. അധികാരവികേന്ദ്രീകരണത്തിനായി ബഹുജനങ്ങളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി അണിനിരത്താനുള്ള വിപുലമായ ആശയപ്രചാരണം സർക്കാർ സംവിധാനങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും രാഷ്ട്രീയപ്പാർട്ടികൾ അടക്കമുള്ള ബഹുജനപ്രസ്ഥാനങ്ങളിലൂടെയുമെല്ലാം സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. വലിയൊരു ഉത്സവത്തിലേക്കു കേരളം വീഴുന്നതാണു പിന്നീടു കണ്ടത്. 

വൈസ് ചാൻസലർമാർ, ശാത്രസാങ്കേതികസ്ഥാപനങ്ങൾ, എല്ലാരംഗത്തെയും വിദഗ്ദ്ധർ, ബാങ്കുമേധാവികൾ, പത്രാധിപർമാർ, നാനാമേഖലകളിലെയും ബഹുജനസംഘടനകൾ, ഉദ്യോഗസ്ഥർ... എല്ലാവരുടെയും വെവ്വേറെ കോൺഫറൻസുകളായിരുന്നു പിന്നെ. പ്രാദേശിക ജനപ്രതിനിധികളുടെ കോൺഫറൻസുകൾ ജില്ലാതലത്തിൽ ചേർന്നു. 1996 ഓഗസ്റ്റോടെ ഇതെല്ലാം പൂർത്തിയാക്കി എല്ലാ മേഖലയുടെയും പിന്തുണ ഉറപ്പാക്കി. 

ഇ. എം. എസ്. നമ്പൂതിരിപ്പാട് ചെയർമാനും മുൻമുഖ്യമന്ത്രിമാരും  പ്രതിപക്ഷനേതാക്കളും വി. ആർ. കൃഷ്ണയ്യർ, സുകുമാർ അഴീക്കോട്, പ്രൊഫ: കെ. എൻ. രാജ് എന്നീ പ്രാമാണികരും ഉപാദ്ധ്യക്ഷരും മുഖ്യമന്ത്രി ഇ. കെ. നായനാർ രക്ഷാധികാരിയും തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടി കൺവീനറുമായി കേരള എം.പി.മാരും എം.എൽ.എ.മാരും രാഷ്ട്രീയ, സാമൂഹിക നേതാക്കളും ഉദ്യോഗസ്ഥപ്രമുഖരും സാഹിത്യ-കലാ-സാംസ്കാരികപ്രതിഭകളും പണ്ഡിതരുമെല്ലാം അടങ്ങുന്ന 451 അംഗ ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിക്കും രൂപം നല്കി. മലയാളവർഷപ്പിറവിയായ ചിങ്ങം ഒന്നിനു ചേർന്ന ഈ സമിതിയുടെ ആദ്യയോഗത്തിൽ മുഖ്യമന്ത്രി ജനകീയാസൂത്രണപരിപാടി ഉദ്ഘാടനം ചെയ്തു.

ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതി ആറു കമ്മിഷനുകളായി മാർഗ്ഗനിർദ്ദേശങ്ങൾ ആവിഷ്ക്കരിച്ചു. അവ അടിസ്ഥാനമാക്കി പരിപാടിയുടെ സമീപനരേഖ തയ്യാറാക്കി. ക്യാമ്പയിൻ നടത്തിപ്പ് സംസ്ഥാന ആസൂത്രണബോർഡിനായിരുന്നു. അതിനായി ബോർഡിൽ വിദഗ്ദ്ധസെല്ലിനും രൂപം നല്കി. ഈ ലേഖകനും അംഗമായിരുന്ന സെല്ലിലുള്ളവർ ശരാശരി 12-14 മണിക്കൂർ പണിയെടുത്തിരുന്നെന്നാണ് ‘ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും’ എന്ന പുസ്തകത്തിൽ തോമസ് ഐസക്ക് എഴുതിയിട്ടുള്ളത്. 

തദ്ദേശഭരണം, ഗ്രാമവികസനം എന്നീ വകുപ്പുകൾക്കും ആസൂത്രണബോർഡിനുമായി ഏകോപനസമിതിക്കും രൂപം നല്കി. ജില്ലാ ആസൂത്രണസമിതികൾ ജില്ലാതലത്തിൽ ക്യാമ്പയിനിന്റെ ചുക്കാൻ പിച്ചു. ഇവയ്ക്കൊപ്പം ജില്ലാ പ്ലാനിങ് ഓഫീസുകളും ചേർന്നതായിരുന്നു സംഘടനാരൂപം. 

ചരിത്രപദ്ധതിയിലേക്ക്

‘ധനകാര്യചരിത്രത്തിലെ നാഴികക്കല്ല്’ എന്നു വിശേഷിപ്പിക്കപ്പെട്ട തീരുമാനം സർക്കാർ കൈക്കൊണ്ടു - ഒൻപതാം പഞ്ചവത്സരപദ്ധതിയടങ്കലിന്റെ 35-40 ശതമാനം തദ്ദേശഭരണസ്ഥാപനങ്ങൾക്കു നല്കുക. അതതു ജനങ്ങളുടെ ആവശ്യാഭിലാഷങ്ങളും ലഭ്യമായ വിഭവങ്ങളും അടിസ്ഥാനമാക്കി ഇത്രയും തുകയ്ക്കുള്ള പദ്ധതികൾ തദ്ദേശഭരണതലത്തിൽ രൂപപ്പെടുത്തണം. അതായിരുന്നു യഥാർത്ഥ വെല്ലുവിളി. ലോകത്തുതന്നെ ആദ്യം. മുൻമാതൃകകളില്ല. ചെയ്തുനോക്കിയും തെറ്റിയാൽ തിരുത്തിയും മുന്നോട്ടുപോകുക – അതല്ലാതെ വഴിയില്ലായിരുന്നു.

അഞ്ചു ഘട്ടങ്ങളുള്ള പ്രവർത്തനപദ്ധതി ഇതിനായി ആവിഷ്ക്കരിച്ചു. പുതിയ കാര്യമല്ലേ. ബന്ധപ്പെട്ട എല്ലാവർക്കും ധാരണ ഉണ്ടാക്കണം. ആവശ്യബോധം ജനിപ്പിക്കണം. ശീലങ്ങളുടെ സുഖം ഉപേക്ഷിച്ചു സ്വയം മാറാൻ പ്രേരിപ്പിക്കണം. ഇതിനായി വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും സന്നദ്ധപ്രവർത്തകർക്കുമെല്ലാം സമഗ്രമായ പരിശീലനം നല്കുകയായിരുന്നു ആദ്യപടി. സംസ്ഥാന, ജില്ലാ തലങ്ങളിലായി നടന്ന അതിവിപുലമായ ഈ ബോധവത്ക്കരണയജ്ഞം മൂന്നാഴ്ചകൊണ്ടു പൂർത്തിയാക്കി! ഗ്രാമസഭയുടെ സംഘാടനം മുതൽ ദ്വിതീയവിവരശേഖരണവും പ്രൊജക്റ്റ് തയ്യാറാക്കലും ഓരോ തലത്തിലെയും പദ്ധതിരേഖ തയ്യാറാക്കലും അടക്കം പദ്ധതിരൂപവത്ക്കരണത്തിന്റെ ഓരോഘട്ടത്തിനുംമുമ്പ് അവയ്ക്കുള്ള പരിശീലനങ്ങളും നല്കി. അങ്ങനെ ഓരോ പഞ്ചായത്തിലും പരിശീലനം നേടിയ പത്തുപേരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കി. 

ഓരോ ഘട്ടത്തിലും ഓരോ തലത്തിലും നടക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ കൈപ്പുസ്തകങ്ങൾ തയ്യാറാക്കിയായിരുന്നു പരിശീലനങ്ങളെല്ലാം. അരലക്ഷത്തിൽപ്പരം അച്ചടിത്താളുകളിൽ ഉൾക്കൊള്ളുന്ന വിജ്ഞാനമാണ് ജനകീയാസൂത്രണവേളയിൽ ജനങ്ങളിലേക്ക് എത്തിയത്! ധാരാളം ഡോക്യുമെന്ററികളും മറ്റുതരം ബോധവത്ക്കരണസാമഗ്രികളും വേറെയും.

തെരുവുനാടകങ്ങളും നാടൻകലാരൂപങ്ങളും ചൊൽക്കാഴ്ചകളുമൊക്കെയായി ജനാധികാരകലാജാഥകൾ മുക്കിലും മൂലയിലും വികസനസന്ദേശം എത്തിച്ചു. 

എല്ലാ വികസനമേഖലകളിലും നൂറുകണക്കിനു പ്രൊജക്റ്റുകളാണ് തയ്യാറാകേണ്ടത്. അതിന് ഉദ്യോഗസ്ഥർക്കു പരിശീലനം വേണം. മറ്റു ധാരാളം വിദഗ്ദ്ധരെ രംഗത്തിറക്കണം. ഇതിനൊക്കെ എതിർപ്പുകൾ ഉണ്ടായി. കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പ്രശ്നം പരിഹരിച്ചത് ചെറിയ യത്നമായിരുന്നില്ല. 

വേണ്ടത്ര മുന്നൊരുക്കങ്ങളോടെ ബഹുമുഖപ്രവർത്തനങ്ങൾ സമാന്തരമായി ഒരേസമയം സംഘടിപ്പിച്ചു മുന്നോട്ടുപോയ ഇത്തരമൊരു ബഹുജനക്യാമ്പയിൻ ലോകത്തുതന്നെ ഉണ്ടായിട്ടില്ല! 

ജനം നിറഞ്ഞ ഗ്രാമസഭകൾ

ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹാരങ്ങളും തേടാൻ ഗ്രാമസഭകൾ വിളിച്ചുചേർക്കലായിരുന്നു ആസൂത്രണപ്രക്രിയയുടെ അഞ്ചുഘട്ടങ്ങളിൽ ആദ്യത്തേത്. ഗ്രാമസഭയ്ക്കുള്ള വിപുലമായ അധികാരങ്ങൾ അവയെ പദ്ധതിരൂപവത്ക്കരണത്തിനുള്ള അടിസ്ഥാനഘടകമാക്കാൻ സഹായിച്ചു. അധികാരങ്ങളും ചുമതലകളും നിറവേറ്റാൻ കഴിയുമാറു ഗ്രാമസഭകളുടെയും വാർഡുസഭകളുടെയും സമ്മേളനം മാറണമെങ്കിൽ പൗരരെ അവയെപ്പറ്റി ബോധമുള്ളവരും പ്രാപ്തരും ആക്കണം. റോഡും പാലവുമാണു വികസനമെന്ന ധാരണ മുതൽ തിരുത്തണം. പരിശീലനങ്ങൾക്കൊപ്പം പത്രമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രചാരണങ്ങളും റ്റി. വി. പരിപാടികളും ലേഖനങ്ങളും കലാജാഥയുമൊക്കെ ഇതിനു പ്രയോജനപ്പെടുത്തി. 

രാഷ്ട്രീയപ്പാർട്ടികളുടെയും ബഹുജന-സാമൂഹിക-സാംസ്കാരികസംഘടനകളുടെയും പഞ്ചായത്തുതലയോഗങ്ങൾ, സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കാൻ മഹിളാസംഘടനകളുടെയും അങ്കണവാടിപ്രവർത്തകരുടെയും യോഗങ്ങൾ, വാർഡുതലത്തിൽ എല്ലാ സംഘടനകളും അടങ്ങുന്ന സംഘാടകസമിതികൾ, വാർഡിലെ മുഴുവൻ പൗരർക്കും വാർഡുമെംബറുടെ ക്ഷണക്കത്ത്, വാർഡുതലപദയാത്രകൾ, തെരുവുനാടകങ്ങൾ, കലാജാഥകൾ, വികസനച്ചുമർ, കുട്ടികളുടെ വികസനസ്ക്വാഡ്, വികസനക്വിസ്, പോസ്റ്റർ പ്രചാരണം... വിപുലവും നൂതനവുമായിരുന്നു താഴെയറ്റത്തു നടന്ന പ്രവർത്തനങ്ങൾ. 

മാതൃകാസമ്മേളനനടപടി പോലും തയ്യാറാക്കി നല്കിയിരുന്നു. പദ്ധതിവിഹിതത്തിൽ 40 ശതമാനം ഉത്പാദനമേഖലയിലും 30 ശതമാനംവീതം സേവന, പശ്ചാത്തല മേഖലകളിലും ആയിരിക്കണം എന്ന നിഷ്ക്കർഷയും വച്ചു. ഇവയായിരുന്നു ആകെയുള്ള ബാഹ്യയിടപെടൽ.

1996 സെപ്റ്റംബർ 15-നു . മുഖ്യമന്ത്രി ഇ. കെ. നായനാർ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് പഞ്ചായത്തിലെ ഗ്രാമസഭകളിൽ ഇ. എം. എസും തദ്ദേശഭരണമന്ത്രിയും വിദഗ്ദ്ധരുമെല്ലാം ആദ്യന്തം പങ്കെടുത്തു. ആയിരത്തിലേറെപ്പേർ പങ്കെടുത്ത ഒന്നാംഘട്ടഗ്രാമസഭകൾവരെ ഉണ്ടായിരുന്നു. ശരാശരി 180 പേർ പങ്കെടുത്തു എന്നാണു കണക്ക്. എല്ലാ ഗ്രാമസഭകളിലുംകൂടി പങ്കെടുത്തവർ 30 ലക്ഷം! 

ഒന്നും നടക്കില്ല, നമുക്കെന്തു ചെയ്യാനാകും എന്നീ അശുഭാപ്തിചിന്തകളും നിസംഗതയും കുടഞ്ഞെറിഞ്ഞ് കേരളീയസമൂഹം പ്രത്യാശയോടെ കർമ്മോന്മുഖമാകുന്നതാണ് അവിടെ കണ്ടത്. രാഷ്ട്രീയപ്പാർട്ടികളുടെയും കൊടികൾ ഒന്നുച്ചുകെട്ടിയ ഗ്രാമസഭാപ്രചാരണവാഹനങ്ങൾ കേരളത്തിനു പുതിയ അനുഭവമായിരുന്നു!

വിഭവവിവരശേഖരണം

മനുഷ്യവിഭവവും പ്രകൃതിവിഭവങ്ങളും സംബന്ധിച്ച അനവധി സ്ഥിതിവിവരങ്ങൾ വേണമായിരുന്നു ആസൂത്രണത്തിന്.  എല്ലാം ശേഖരിക്കണം. തുടക്കമെന്ന നിലയിൽ ദ്വിതീയവിവരശേഖരണം മതി എന്നു തീരുമാനിച്ചു. പഞ്ചായത്തുതല ആസൂത്രണ ഗവേഷണ പ്രൊജക്റ്റിന്റെ ഭാഗമായി ശാസ്ത്രസാഹിത്യപരിഷത്തു തയ്യാറാക്കിയിരുന്ന ചോദ്യാവലി ഫീൽഡ് ടെസ്റ്റ് നടത്തി, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെച്ചപ്പെടുത്തി. ഇതുപയോഗിച്ച് ജനസംഖ്യാസെൻസസ്, കന്നുകാലിസെൻസസ്, കാർഷികസെൻസസ്, തദ്ദേശഭരണം, റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, വൈദ്യുതി, ജലസേചനം, മണ്ണുസംരക്ഷണം, സാമൂഹികക്ഷേമം, ഗ്രാമവികസനം, സഹകരണം തുടങ്ങിയ വകുപ്പുകളിലെ നൂറ്റിപ്പത്തിലേറെ രേഖകൾ എന്നിവയിൽനിന്നെല്ലാം കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ചു. ഇതിനുംവും പരിശീലനം നല്കി.

ഇതിനുപുറമെ, പ്രകൃതി-മനുഷ്യവിഭവങ്ങളുടെ വിതരണം, ഉപയോഗം, വിനിയോഗചരിത്രം തുടങ്ങി പലതും ആവശ്യമായിരുന്നു. വിഭവഭൂപടങ്ങളാണ് ഇതിനു വേണ്ടിയിരുന്നത്. റവന്യൂ വില്ലേജിന്റെ സർവ്വേമാപ്പുകളിൽ സന്നദ്ധപ്രവർത്തകർ സർവ്വേ നടത്തി ശാസ്ത്രജ്ഞർ അതു വിശകലനം ചെയ്തു വിഭവഭൂപടങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനം നൂറോളം പഞ്ചായത്തിൽ നടന്നിരുന്നു. ബാക്കി മഹാഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഇതിനു വേറെ പ്രവർത്തനം സംഘടിപ്പിക്കേണ്ടിയിരുന്നു. 

ദ്രുതവിവരശേഖരണം നടത്തുന്ന പഠനപര്യടനം മാണ് ഇതിന് ഉചിതമായി കണ്ടെത്തിയത്. കാര്യങ്ങളെല്ലാം നേരിൽ കാണാൻ അനുയോജ്യമായ ഒരു സഞ്ചാരപാത നിർണ്ണയിച്ച് അതിലൂടെ സഞ്ചരിച്ച് വിവരങ്ങൾ വിശദമായി ശേഖരിച്ചു. സെന്റർ ഫോർ ഏർത്ത് സയൻസ് സ്റ്റഡീസ്, ഭൂവിനിയോഗബോർഡ് എന്നിവ സഹായിച്ചു. 

സ്വപ്നങ്ങളുടെ പുസ്തകം

ഓരോ തദ്ദേശഭരണസ്ഥാപനവും വികസനറിപ്പോർട്ട് തയ്യാറാക്കുക എന്നതായിരുന്നു ഈ ഘട്ടത്തിന്റെ അടിസ്ഥാനലക്ഷ്യം. ഓരോ മേഖലയിലെയും പ്രശ്നങ്ങളെയും അവയുടെ കാരണങ്ങളെയും വിശകലനം ചെയ്തു ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തി അവ പ്രൊജക്റ്റുകൾ തയ്യാറാക്കാൻ ഇതു വേണമായിരുന്നു. സാമ്പത്തിക, സാമൂഹിക തലങ്ങൾ മുതൽ സ്ഥാനീയാസൂത്രണം (special planning) വരെ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതായിരുന്നു തുടർന്നുള്ള വികസനപ്രവർത്തനങ്ങളുടെയൊക്കെ ആധാരം. 

രണ്ടാം ഘട്ടത്തിൽ ഈ പ്രവർത്തനൾക്കായി അഞ്ചുദിവസത്തെ പരിശീലനം സ്ഥാനതലത്തിൽ നല്കി. ആകെ 26 ക്ലാസുകളാണ് സമാന്തരവേദികളിൽ! എല്ലാ പഞ്ചായത്ത്-മുനിസിപ്പൽ സെക്രട്ടറിമാരെയും ബ്ലോക്ക്, ജില്ലാതലങ്ങളിലെ മുഴുവൻ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു ജില്ലാതലത്തിൽ മൂന്നുദിവസത്തെ പരിശീലനവും. ഓരോ വികസന ഉപമേഖലയിലെയും പൊതുവികസനസമീപനങ്ങൾ, മാതൃകാപരിപാടികൾ എന്നിവയ്ക്കു പുറമെ പട്ടികജാതി-പട്ടികവർഗ്ഗക്ഷേമം, സ്ത്രീയും വികസനവും, സഹകരണസംഘങ്ങൾ, സംഘക്കൃഷി തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിരുന്നു. കൃഷി, മൃഗപരിപാലനം, കുടിവെള്ളം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, പരിസരശുചിത്വം, വൈദഗ്ദ്ധ്യപോഷണം, സ്ത്രീകളും വികസനവും തുടങ്ങിയ 12 വിഷയങ്ങളിൽ കൈപ്പുസ്തകങ്ങളും തയ്യാറാക്കി. 

രണ്ടുമാസംകൊണ്ട് എല്ലാ തദ്ദേശഭരണസ്ഥാപനവും വികസനറിപ്പോർട്ട് തയ്യാറാക്കി. എല്ലാംകൂടി ഒരുലക്ഷത്തിൽപ്പരം പേജുള്ള പ്രാദേശികവികസനപരിപ്രേക്ഷ്യം! കേരളത്തിന്റെ സാമൂഹികസാമ്പത്തികവ്യവസ്ഥ സംബന്ധിച്ച വിപുലമായ ഗവേഷണസാമഗ്രി. പ്രാദേശികവിജ്ഞാനീയത്തിലേക്കുള്ള മുതൽക്കൂട്ട്. 

തുടർന്ന്, ഓരോ വിഷയവും അടിസ്ഥാനമാക്കി വികസനസെമിനാറുകൾ ചേർന്നു 12 ഗ്രൂപ്പുകളായി തിരിഞ്ഞ് വികസനറിപ്പോർട്ട് ചർച്ച ചെയ്ത് അന്തിമരൂപം നല്കി. ഓരോ വികസന-ക്ഷേമമേഖലകളിലെയും പ്രൊജക്റ്റുകൾ തയ്യാറാക്കാൻ വേണ്ട കർമ്മസമിതികൾ(Task Forces)ക്കും രൂപം നല്കി.

ജനകീയപദ്ധതിയിലേക്ക്

കർമ്മസമിതികൾ യോഗം ചേർന്നു പ്രൊജക്റ്റുകൾ തയ്യാറാക്കിയതായിരുന്നു മൂന്നാം ഘട്ടം. പലതരം പ്രൊജക്റ്റുകൾ പരിചയപ്പെടൽ, ഗുണഭോക്തൃനിർണ്ണയനം, എസ്റ്റിമേറ്റുകൾ ഉണ്ടാക്കൽ, നേട്ട-കോട്ടവിശ്ലേഷണം തുടങ്ങി തികച്ചും സാങ്കേതികം. 

പ്രൊജക്റ്റുകൾ പരിശോധിച്ച് ഡി. പി. സി. കൾ അംഗീകരിക്കുക, പ്രൊജക്റ്റുകളുടെ ത്രിതലസംയോജനം, പുറംഫണ്ടിങ് ആവശ്യമുണ്ടെങ്കിൽ അത്, പ്രൊജക്റ്റ് നിർവ്വഹണത്തിന്റെ മോനിട്ടറിങ് ഒക്കെ നടക്കണമെങ്കിൽ പ്രൊജക്റ്റ് രേഖ കുറ്റമറ്റതാകണം. അതിന് ചെക്ക് ലിസ്റ്റ് തയ്യാറാക്കിനല്കുകയും ചെയ്തു. പങ്കാളിത്തരീതിയിൽ ഇതെല്ലാം സാദ്ധ്യമാക്കാൻ മികവും താത്പര്യവുമുള്ള യുവഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിൽനിന്നു തെരഞ്ഞെടുത്ത് ആഴ്ചകൾ നീണ്ട എഴുത്തുകളരി സംഘടിപ്പിച്ചു. ഒരുലക്ഷത്തിൽപ്പരം കർമ്മസമിതിയംഗങ്ങളെയാണ് ഈ ഘട്ടത്തിൽ പരിശീലിപ്പിച്ചത്. പ്രൊജക്റ്റുകൾ തയ്യാറാക്കിക്കൊണ്ടുള്ള പ്രായോഗികപരിശീലനം. 

ഇങ്ങനെ ഉണ്ടാക്കിയ മാതൃകാപ്രൊജക്റ്റുകൾ മൂന്നാംഘട്ടകൈപ്പുസ്തകത്തിൽ ചേർത്തു വീണ്ടും വിമർശാത്മകപരിശോധന നടത്തിയാണ് പ്രൊജക്റ്റ് രേഖയുടെ പൊതുചട്ടക്കൂടു തയ്യാറാക്കിയത്.

ധനകാര്യവിശകലനത്തിന് ബാങ്കുദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കാൻ അവരുടെ ട്രേഡ് യൂണിയനുകളുടെ യോഗം, സംസ്ഥാനതല ഓറിയന്റേഷൻ, ജില്ലാതല യോഗങ്ങൾ, ജില്ലാ ബാങ്കിങ് സെൽ രൂപവത്ക്കരണം, ബ്ലോക്കുതലത്തിൽ പ്രൊജക്റ്റ് ക്ലിനിക്കുകൾ ഒക്കെ നടന്നു. 

പ്രൊജക്റ്റുകൾ പരിശോധിച്ച് വിഭവലഭ്യതയ്ക്കനുസരിച്ചു പ്രൊജക്റ്റുകൾ മുൻഗണനപ്രകാരം തെരഞ്ഞെടുത്ത് അതതു പ്രാദേശികസർക്കാരിന്റെ പഞ്ചവത്സരപദ്ധതിരേഖ തയ്യാറാലായിരുന്നു നാലാം ഘട്ടം. പഞ്ചായത്തുപദ്ധതികൾസംയോജിപ്പിച്ചു ബ്ലോക്കുതലത്തിലും അവ സംയോജിപ്പിച്ചു ജില്ലാതലത്തിലും പദ്ധതിരേഖകൾക്കു രൂപം‌കൊടുക്കൽ അഞ്ചാം ഘട്ടവും. 

സാങ്കേതികവിദഗ്ദ്ധസേന

നിർവ്വഹണമാണ് പിന്നെയുള്ളത്. അതിന് ഈ ജനകീയപദ്ധതികൾ ജില്ലാ ആസൂത്രണസമിതി(DPC)കൾ പരിശോധിച്ച് അംഗീകാരം നല്കണം. പക്ഷെ, ആയിരക്കണക്കായ ഈ പ്രൊജക്റ്റുകളും പദ്ധതിരേഖകളുമെല്ലാം കുറഞ്ഞസമയത്തിനുള്ളിൽ സൂക്ഷ്മമായി പരിശോധിക്കുക ദുഃസാദ്ധ്യം. കൃഷിയും കുടിവെള്ളവും‌തൊട്ട് നിർമ്മാണങ്ങൾവരെയുള്ള മേഖലകളിൽ സാങ്കേതികവൈദഗ്ദ്ധ്യമുള്ള വലിയൊരു സംഘം എല്ലാ ജില്ലയിലും വേണം. ഇതു വലിയ പ്രതിസന്ധിയായി.

അതതു വിഷയങ്ങളുമായി ബന്ധപ്പെട്ട സർക്കാർവകുപ്പുകളിൽ പ്രവർത്തിക്കുന്നവരും സർവ്വീസിൽനിന്നു വിരമിച്ചവരും സ്വകാര്യമേഖലയിൽ പണിയെടുക്കുന്നവരും തൊഴിലന്വേഷകരും അക്കാദമിക-ഗവേഷണ-സാങ്കേതികവിദ്യാസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും ഒക്കെയായ പരമാവധി വിദഗ്ദ്ധരെ രംഗത്തിറക്കുക എന്നതാണ് കണ്ടെത്തിയ വഴി. ഇവർ സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണം. സർക്കാരിന്റെ ആഹ്വാനത്തിനു ലഭിച്ച് സ്വീകരണം അത്ഭുതാവഹം ആയിരുന്നു! അവരെ ചേർത്തു സന്നദ്ധസാങ്കേതികസേന(Volunteer Technology Core – VTC)യ്ക്കു രൂപം നല്കി. അവരും ഉദ്യോഗസ്ഥരും ചേർന്ന് ഈ പുതിയഘട്ടം വിജയിപ്പിച്ചു. 

ആദ്യവർഷം‌തന്നെ അംഗീകാരം ലഭിച്ച പ്രൊജക്റ്റുകളുടെ നിർവ്വഹണത്തിനായി പദ്ധതിവിഹിതത്തിന്റെ ആദ്യഗഡുവും നല്കി. ഒൻപതാം പദ്ധതിയുടെ ആദ്യവർഷമായ 1997-98-ലെ സംസ്ഥാനവാർഷികപദ്ധതിയടങ്കലായ 2855 കോടി രൂപയുടെ 36 ശതമാനമായ 1025. 37 കോടി രൂപ തദ്ദേശഭരണസ്ഥാപനങ്ങൾക്കു കൈമാറി. അട്ടിമറിക്കപ്പെടാതിരിക്കാൻ ഇതു ബജറ്റിലൂടെയാണു കൈമാറിയത്. 

രാഷ്ട്രീയപക്ഷപാതിത്വത്തിത്തിനുള്ള എല്ലാ പഴുതും അടച്ച് തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള ധനം ജനസംഖ്യ മാത്രം മാനദണ്ഡമാക്കി വിഭജിക്കാൻ എടുത്ത തീരുമാനമായിരുന്നു നിർണ്ണായകം. എസ്. റ്റി. പി. , റ്റി. എസ്. പി. ഫണ്ടുകൾ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ എണ്ണതിനനുസരിച്ചും വീതംവച്ചു. ഒന്നിലും ഒരു ആക്ഷേപവും ഉണ്ടായില്ല.

നിർവ്വഹണവും ജനകീയം

ജനകീയസമിതികളുടെയും ഗുണഭോക്തൃസമിതികളുടെയും നേതൃത്വത്തിലും മേൽനോട്ടത്തിലുമൊക്കെ പദ്ധതികളുടെ നിർവ്വഹണവും ആവേശപൂർവ്വം നടന്നു. പദ്ധതികളുടെ ഗുണഭോക്താക്കളെ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് മാർക്കിട്ട് ഗ്രാമസഭകൾ വഴി തെരഞ്ഞെടുത്തു. ആ പട്ടിക പിന്നെയും പൊതുവായി പ്രദർശിപ്പിച്ചു പരാതികൾ തീർത്തു. അന്നന്നത്തെ വരവുചെലവുകണക്കുകൾ എഴുതി പ്രദർശിപ്പിക്കുന്നത്ര സുതാര്യമായാണു പലയിടത്തും നിർമ്മാണങ്ങൾ നടന്നത്. ലക്ഷക്കണക്കിനു മനുഷ്യർ അദ്ധ്വാനവും വിഭവങ്ങളും സമർപ്പിച്ചു.

അത്ഭുതങ്ങളാണുണ്ടായത്. തടയണകൾ, പാലങ്ങൾ, വികസന-ക്ഷേമാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, കൃഷി-ഭക്ഷ്യസംസ്ക്കരണപദ്ധതികൾ, ലേബർ ബാങ്കുകൾ, തരിശുകളിൽ കൃഷിയിറക്കൽ, വിദ്യാഭ്യാസ-ആരോഗ്യപദ്ധതികൾ, വ്യവസായപൊതുസൗകര്യകേന്ദ്രങ്ങൾ, പാർപ്പിടങ്ങൾ... ഗ്രാമീണജനത സാദ്ധ്യമാക്കിയത് ചെറിയ കാര്യങ്ങൾ ആയിരുന്നില്ല!

വെള്ളം കടക്കാത്ത അറകളായി നിന്ന പഞ്ചായത്ത്, മുനിസിപ്പൽ, ഗ്രാമവികസന, ടൗൺ പ്ലാനിങ്, എൻജിനീയറിങ് വകുപ്പുകൾ ഏകോപിപ്പിച്ച് തദ്ദേശഭരണവകുപ്പ് ഉണ്ടാക്കാനും അനകീയാസൂത്രണം വഴിയിരുക്കി. ഉദ്യോഗസ്ഥസംവിധാനത്തിന്റെ മനോവംതന്നെ ഉടച്ചുവാർക്കപ്പെട്ടു. ക്ഷേമക്കുതിപ്പുണ്ടായി. സാമ്പത്തികവളർച്ചയുടെ പുതിയ മുഖം തുറന്നു. പുതിയ വികസനസംസ്ക്കാരം പിറന്നു...

ലേഖനങ്ങളിൽ ഒതുങ്ങാത്തതാണ് ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങൾ. ഭരണമാറ്റങ്ങൾ ഇതിന്റെ മുന്നേറ്റത്തിൽ ഏറ്റിറക്കങ്ങൾ സൃഷ്ടിച്ചു. ക്യാമ്പയിനിന്റെ ആവേശം നിലനിർത്താനാകാതെ വന്നിട്ടുണ്ട്. എങ്കിലും പ്രളയങ്ങളിലും കോവിഡിലുമൊക്കെ തുണയായ നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനശേഷി ആ അനുഭവക്കരുത്താണ്. നവകേരളവും ജ്ഞാനസമൂഹവും ഡിജിറ്റൽ സമ്പദ്ഘടനയുമൊക്കെ സ്വപ്നം കാണുന്ന നമുക്ക് ആ മാതൃകയിൽനിന്നു പലതും എടുക്കാനുണ്ട്.


Wednesday, 3 November 2021

നവകേരളത്തിന്റെ സാംസ്കാരികദൗത്യം

 നവകേരളത്തിന്റെ സാംസ്കാരികദൗത്യം

മനോജ് കെ. പുതിയവിള



പുരോഗമനകലാസാഹിത്യസംഘത്തിന്റെ ‘സാഹിത്യസംഘം’ മാസികയുടെ 2021 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.


വകേരളം ഒരു വിത്താണ്. സ്വച്ഛന്ദം വളർന്നുപടരുന്ന ഒന്ന്. അതിന് എപ്പോഴും പുതുനാമ്പുകൾ വരാം. വളവും വെള്ളവും അനുകൂലസാഹചര്യങ്ങളും ഒരുക്കിയും കളകളെയും കീടങ്ങളെയും ഇത്തിക്കണ്ണികളെയും അകറ്റിനിർത്തിയും ആ വളർച്ച ആരോഗ്യകരവും മുരടിപ്പുബാധിക്കാത്തതുമായി നിലനിർത്തുക എന്നതാണ് നമ്മുടെ കടമ. ഈ വളർച്ചയുടെ വളം ഇന്നൊവേഷൻ എന്ന നൂതനാശയങ്ങളാണ്. അതിനു വേണ്ടത് തല പുകയ്ക്കലും. അതിനാൽ ഈ കേരളപ്പിറവിയിൽ നമുക്കു തുടക്കം കുറിക്കാം നവകേരളത്തിനായുള്ള നൂതനാശയങ്ങൾ വികസിപ്പിക്കാനുള്ള മഹായത്നം.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ചു നടപ്പാക്കാൻ തുടങ്ങിയതും ഇപ്പോഴത്തെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നതുമായ നവകേരളം കർമ്മപദ്ധതിയുടെ ലക്ഷ്യങ്ങളും അനുക്ഷണവികസ്വരമാണ്. പുതിയ കേരളം എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും പാർപ്പിടവും പരിസരവും ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുന്നതാണ്. ഇതിലെ ‘മെച്ചപ്പെട്ട’ എന്നതാണ് തന്ത്രപ്രധാനം. മെച്ചപ്പെടൽ എന്നത് നൈരന്തര്യമുള്ള ഒന്നാണ്. അതുകൊണ്ടാണ് നവകേരളം നിരന്തരം നവീകരിക്കപ്പെടുന്ന കേരളം ആകുന്നത്.

അടിസ്ഥാനകരുക്കൾ

ജീവിതം മെച്ചപ്പെടലാണ് അടിസ്ഥാനം. അതിനു തൊഴിൽ മെച്ചപ്പെടണം. അതിന് ആധുനികതൊഴിൽമേഖലകൾ വികസിക്കണം. അതിന് കനത്ത നിക്ഷേപം വേണം, പൊതുമേഖലയിലും സ്വകാര്യമേഖലയിലും. പൊതുമേഖലയിൽ നിക്ഷേപിക്കണമെങ്കിൽ സർക്കാരിന്റെ വരുമാനം അത്രയ്ക്ക് ഉയരണം. അതിന് സംസ്ഥാനത്തെ സമ്പത്തുത്പാദനം വർദ്ധിക്കണം. അതിനും വേണ്ടത് മൂലധനനിക്ഷേപവർദ്ധനയാണ്. സ്വകാര്യമൂലധനം ആകർഷിക്കണമെങ്കിൽ അതിനുള്ള ആകർഷകത്വം നാടിനുണ്ടാകണം.

അതിൽ ഒന്നാണ് മെച്ചപ്പെട്ട അടിസ്ഥാനസൗകര്യം. കര-ജല-വ്യോമഗതാഗതസൗകര്യങ്ങൾ, വൈദ്യുതി, ഇന്റർനെറ്റ് കണക്റ്റിവിറ്റി, സംരംഭങ്ങൾ തുടങ്ങാൻ വേണ്ട സൗകര്യങ്ങളോടുകൂടിയ പലതരം വ്യവസായപാർക്കുകൾ, നവീനാശയങ്ങൾ വികസിപ്പിക്കാനുള്ള ഇന്നവേഷൻ സോണുകൾ എന്നിങ്ങനെ പലതുണ്ട് അതിൽ. പിന്നെ വേണ്ടത് മികച്ച മനുഷ്യവിഭവമാണ്. അതിൽ പ്രധാനം ആരോഗ്യമുള്ള സമൂഹമാണ്. മികച്ച ആരോഗ്യസംവിധാനമാണ്. അതുപോലതന്നെ പ്രധാനമാണ് സംരംഭകർക്ക് ആവശ്യമുള്ളതരം തൊഴിൽവൈദഗ്ദ്ധ്യം. വിദ്യാഭ്യാസത്തെ ആധുനികമാക്കുന്നത് അതിനാണ്. അതോടൊപ്പം പലതരം വിദ്യാഭ്യാസം നേടിയവരെ തൊഴിലെടുക്കാൻ പ്രാപ്തരാക്കാനുള്ള നൈപുണ്യപരിശീലനവും ഫിനിഷിങ് കോഴ്സുകളും വ്യാപിപ്പിക്കുന്നു.

പിന്നത്തെ പ്രധാനഘടകങ്ങളാണ് പഠനവും ആരോഗ്യവും നന്നാകാൻ അനിവാര്യമായ നല്ല പാർപ്പിടവും പരിസരവും. ശുചിയും ആരോഗ്യകരവുമായ പരിസരവും സുഖകരമായ കാലാവസ്ഥയും പ്രകൃതിയും പ്രകൃതിക്കു ദോഷംവരാതെ പ്രയോജനപ്പെടുത്താവുന്ന വിഭവങ്ങളും സംരംഭകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ശുദ്ധമായ മണ്ണും വെള്ളവും വായുവും ഉറപ്പാക്കാനുള്ള ഹരിതകേരളം പദ്ധതിയുടെ പ്രസക്തി അതാണ്.

സംരംഭകർക്കും അവിടെ അദ്ധ്വാനിക്കുന്നവർക്കും വിനോദവും ഇന്നു പ്രധാനമാണ്. വ്യായാമത്തിനും കായികവിനോദങ്ങൾക്കും മറ്റുവിനോദങ്ങൾക്കും വിനോദയാത്രകൾക്കും ഒക്കെയുള്ള സൗകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള എല്ലാ ഘടകങ്ങളും ഉൾച്ചേർന്നതാണ് നവകേരളം കർമ്മപദ്ധതി.

പ്രളയത്തിന്റെ അനുഭവവും ലോകത്താകെ ബാധിച്ചുകാണുന്ന കാലാവസ്ഥാമാറ്റത്തിന്റെ വെല്ലുവിളികളും കൂടുതൽ മെച്ചപ്പെട്ട പുനർനിർമ്മാണത്തിനു പ്രേരണയായിരിക്കുന്നു. റീബിൽഡ് കേരള പദ്ധതിയിൽ അതിനും പ്രത്യേക ഊന്നലുണ്ട്. കോവിഡ് മഹാമാരിയെ കേരളം നേരിട്ട രീതിയെ ലോകം വാഴ്ത്തുന്ന നില വന്നതോടെ സുരക്ഷിതമായ നാട് എന്ന പതക്കം കേരളത്തിനു പതിച്ചുകിട്ടിയതും ഐക്യരാഷ്ട്രസഭ രാജ്യങ്ങളുടെ പദവിയോടെ കേരളത്തെ അംഗീകരിച്ചതും കേരളം എന്ന നാമം ലോകം മുഴുവൻ അറിയാൻ ഇടവന്നതും മൂലധനനിക്ഷേപത്തിലും ടൂറിസത്തിലുമൊക്കെ നമുക്ക് അനുഗ്രഹം ആകുകയും ചെയ്തിരിക്കുന്നു.

ഇതിന്റെയെല്ലാം തുടർച്ചയാണ് 2021-22-ലെ ബജറ്റിലൂടെ ആവിസ്കൃതമായ ജ്ഞാനസമൂഹം (knowledge society), വൈജ്ഞാനികസമ്പദ്ഘടന (knowledge economy) എന്നീ ആശയങ്ങൾ. പുതിയതരം തൊഴിലുകൾ വൻതോതിൽ സൃഷ്ടിക്കുകയും വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്കു നാട്ടിൽത്തന്നെ തൊഴിൽ ലഭ്യമാക്കുകയും ചെയ്യുക എന്ന പ്രധാനലക്ഷ്യത്തിനൊപ്പം സ്ത്രീകളെക്കൂടി വലിയതോതിൽ തൊഴിൽസേനയുടെ ഭാഗമാക്കുകവഴി ഉത്പാദനവർദ്ധന, വിദേശനാണ്യം അടക്കമുള്ള വരുമാനം, സ്ത്രീപദവി ഉയർത്തൽ തുടങ്ങിയ പല ലക്ഷ്യങ്ങളും ഇതിൽ ഉൾച്ചേർത്തിരിക്കുന്നു. തളഞ്ഞുകിടക്കുന്ന വീട്ടകങ്ങളിൽനിന്നു സ്ത്രീകളെ മോചിപ്പിക്കാൻ അടുക്കളജോലികളുടെ ആധുനികീകരണം അടക്കം വേറിട്ട പല സമീപനങ്ങളും നാം ആവിഷ്ക്കരിച്ചിരിക്കുകയാണ്.

അങ്ങനെ നവകേരളം എന്ന ലക്ഷ്യത്തിലേക്കു നാം പ്രതീക്ഷിച്ചതിലും വേഗത്തിൽ നീങ്ങുകയാണ്.

ഉൾച്ചേർക്കലാണു സംസ്ക്കാരം

സർക്കാരിന്റെ നിശ്ചയദാർഢ്യവും കിഫ്ബിയുടെ പണവും ഉള്ളിടത്തോളം സ്കൂളും ആശുപത്രിയും വീടും റോഡും കെ-ഫോണുമൊക്കെ വന്നുകൊള്ളും. നവകേരളസൃഷ്ടിയിൽ നമുക്കു വഹിക്കാനുള്ള പങ്ക് സാംസ്ക്കാരികതലത്തിലാണ്.

വികസനകാര്യത്തിൽ ഇ.എം.എസ്. മുന്നോട്ടുവച്ച കക്ഷിരാഷ്ട്രീയത്തിനതീതമായ സമീപനം സാംസ്ക്കാരികവികസനത്തിലും അനിവാര്യവും അതിപ്രധാനവുമാണ്. രാഷ്ട്രീയാതിപ്രസരവും വിമോചനസമാരാഭാസത്തെ തുടർന്നുണ്ടായ വിദ്വേഷരാഷ്ട്രീയവും ഓരോ വിഭാഗത്തെയും ഇതരരാഷ്ട്രീയാശയങ്ങൾ ചർച്ചചെയ്യുന്ന വേദികളിൽനിന്ന് അകറ്റിനിർത്തുന്നു. സാംസ്ക്കാരികസ്ഥാപനങ്ങളും പൊതുവിടങ്ങളും ഏതെങ്കിലും രാഷ്ട്രീയവുമായിച്ചേർത്തു ബ്രാൻഡ് ചെയ്യപ്പെട്ടാൽ ഇതരവിഭാഗങ്ങൾ അകന്നുനില്ക്കുകയും ആശയവിനിമയവും സംവാദവും സാദ്ധ്യമല്ലാതാകുകയും ആശയവ്യാപനം സംഭവിക്കാതെ പ്രസ്ഥാനങ്ങളുടെ വളർച്ച മുരടിച്ച ഇന്നത്തെനില തുടരുകയും ചെയ്യും. അതിനാൽ ആരുടെയും ‘തനിപ്പിടി’ വേണ്ടെന്നു നാം തീരുമാനിക്കുകയും അത് അനുവദിക്കാതിരിക്കുകയും വേണം. 

കാര്യങ്ങൾ ശരിയായി മനസിലാക്കാൻ കഴിയാത്തതിനാൽ പുരോഗമനാശയങ്ങളോട് അകന്നു കഴിയുന്നവരെ ചേർത്തുപിടിക്കാനുള്ള വലിയ മനസാണല്ലോ തൊഴിലാളിവർഗ്ഗസംസ്ക്കാരം. എന്നാൽ, വർഗ്ഗബഹുജനസംഘടനകളുടെയെല്ലാം പരിപാടികളിൽ കാണുന്നത് എന്നും ഒരേ ആളുകളെയാണ്. ഒരേ കാഴ്ചപ്പാടുള്ള കുറച്ചുപേരെ. വേദികൾ മാറുന്നതല്ലാതെ സദസു മാറുന്നില്ല.

ഈ അവസ്ഥ ബോധപൂർവ്വം മാറ്റിയെടുക്കേണ്ടത് ലക്ഷ്യബോധമുള്ള പുരോഗമനപക്ഷത്തിന്റെ കടമയാണ്. അതുകൊണ്ട്, കൂടുതൽ പൊതുവിടങ്ങൾ സൃഷ്ടിക്കുകയും അവയെ കയ്യടക്കിവയ്ക്കാതെ വിശാലവേദികളാക്കി എല്ലാവർക്കുമായി തുറന്നിടുകയും ഇതരനിലപാടുകാരെ സൗഹൃദപൂർവ്വം സ്വാഗതം ചെയ്ത് ആനയിക്കുകയുമാണു വേണ്ടത്. ഇക്കാര്യത്തിൽ ഇന്നത്തെ സമീപനം ആത്മവിമർശനമായിത്തന്നെ പരിശോധിക്കപ്പെടണം.

സാംസ്ക്കാരികയുള്ളടക്കം

ഡോ. തോമസ് ഐസക്ക് പലയിടത്തും പറഞ്ഞിട്ടുള്ളതുപോലെ സമൂഹത്തെ മുതലാളിത്തവളർച്ചയ്ക്കു പരുവപ്പെടുത്തുന്ന സാംസ്ക്കാരിക ആഗോളീകരണത്തെ പ്രതിരോധിക്കാൻ വേണ്ടത് നല്ല സമൂഹം സൃഷ്ടിക്കാൻ ഉതകുന്ന സാംസ്ക്കാരികോത്പന്നങ്ങൾ മുതലാളിത്തസാംസ്ക്കാരികോത്പന്നങ്ങളെ വെല്ലുന്ന സ്വീകാര്യതയോടെ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുയാണ്. നവകേരളം സാംസ്ക്കാരികമായി എങ്ങനെയായിരിക്കും എന്നത് ഇക്കാര്യത്തിൽ നാം നിറവേറ്റുന്ന ഉത്തരവാദിത്വത്തിന് അനുസരിച്ചിരിക്കും.

കഴിഞ്ഞ സർക്കാർതന്നെ ഈ വഴിക്കു ചില ശ്രമങ്ങൾക്കു തുടക്കം കുറിച്ചിരുന്നെങ്കിലും അവ പൂർണ്ണമായി ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. അതുമുതൽ തുടങ്ങേണ്ടതാണ് നമ്മുടെ സാംസ്ക്കാരികദൗത്യം.

പെരുകണം പൊതുവിടങ്ങൾ

ജില്ലതോറുമുള്ള സാംസ്ക്കാരികസമുച്ചയങ്ങളാണ് ഇതിൽ പ്രധാനം. ഇവ സാഹിത്യരചനകൾക്കും ചിത്ര-ശില്പരചനകൾക്കും നാടകക്യാമ്പുകൾക്കും മറ്റു കലകളുടെ ശില്പശാലകൾക്കും അവയുടെയെല്ലാം പ്രദർശനങ്ങൾക്കും വിപണനത്തിനും ആസ്വാദനത്തിനും ആസ്വാദകപരിശീലനത്തിനും വായനയ്ക്കും ജനകീയഗവേഷണങ്ങൾക്കും ഒക്കെ സൗകര്യമുള്ള കേന്ദ്രങ്ങൾ ആകണം.

ഈ സമുച്ചയങ്ങളുടെ രൂപകല്പന കാണാൻ അവസരം കിട്ടിയിട്ടില്ലാത്തതിനാൽ അവ നിർമ്മിക്കുന്നത് ഈ ലക്ഷ്യങ്ങൾ എത്രമാത്രം നിറവേറ്റാൻ പാകത്തിലാണ് എന്ന് അറിയില്ല. എന്തെങ്കിലും അപാകങ്ങളുണ്ടോ എന്നു പരിശോധിക്കാനും ഉണ്ടെങ്കിൽ ആ കുറവുകൾ പരിഹരിക്കാനും കുറവുള്ള സൗകര്യങ്ങൾ അതേ ക്യാമ്പസുകളിൽത്തന്നെ വികസിപ്പിക്കാനും നമുക്കു മുൻകൈ എടുക്കാൻ കഴിയണം.

ഈ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ അവയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കാനുള്ള ജാഗ്രതയും സാംസ്ക്കാരികകേരളത്തിന്റെ മുൻകൈയിൽ ഉണ്ടാകണം. അവിടെ ഓരോ വർഷവും ഉണ്ടാകേണ്ട സാംസ്ക്കാരികോത്പന്നങ്ങളുടെയും നടക്കേണ്ട കലാസാംസ്ക്കാരികപ്രവർത്തനങ്ങളുടെയും കാലൻഡർ മുൻകൂട്ടി തയ്യാറാക്കാം. ഈ കേന്ദ്രങ്ങളുടെ നടത്തിപ്പു സർക്കാർസംവിധാനത്തിനും ഉദ്യോഗസ്ഥർക്കും വിടാതെ ജനകീയസമിതികളെ ഏല്പിക്കണം.

ഈ കേന്ദ്രങ്ങളെ പുരോഗമന-ജനാധിപത്യ-മതനിരപേക്ഷ-ലിംഗനിരപേക്ഷ പൊതുവിടങ്ങളായി വികസിപ്പിക്കുകയും നിലനിർത്തുകയും വേണം. ഭിന്നശേഷീസൗഹൃദവും വനിതാ-ലിംഗലൈംഗികന്യൂനപക്ഷസൗഹൃദവും ആയിരിക്കണം നിർമ്മാണവും നടത്തിപ്പും. ഇതെല്ലാം നമ്മുടെ സാംസ്ക്കാരികപ്രവർത്തനങ്ങളുടെയും പൊതുവിടങ്ങളുടെയും മുഖമുദ്രയാക്കണം; പൊതുസമീപനവും ആകണം.

വേണം സ്ഥിരം വേദികൾ

നാടകത്തിനു സാമൂഹികമാറ്റത്തിലുള്ള സ്വാധീനം കേരളീയരെ പഠിപ്പിക്കേണ്ടതില്ല. എന്നാൽ ആസ്വാദകരെ മറന്ന ബൗദ്ധികപരീക്ഷണങ്ങളാലും മറ്റും ആ രംഗം ജനങ്ങളെ അകറ്റി. അതിന്റെ വീണ്ടെടുപ്പ് ആവശ്യമാണ്. ഇക്കാലത്തും ശാസ്ത്രകലാജാഥ പോലുള്ള ജനകീയകലാവതരണങ്ങൾ ജനസാമാന്യത്തെ ആകർഷിക്കുന്നു എന്നതു കാണണം. അപ്പോൾ പ്രശ്നം നാടകം എന്ന മാദ്ധ്യമത്തിന്റേതല്ല. അതിനാൽ, ജനങ്ങൾ സ്വീകരിക്കുന്ന സാമൂഹികനാടകങ്ങൾ പ്രോത്സാഹിപ്പിക്കുകതന്നെ വേണം.

നാടകങ്ങൾക്കു പണം മുടക്കാൻ ആളില്ലാത്തതും നാടകനിർമ്മാണത്തിനു ചെലവേറിയതും പുതിയ നാടകങ്ങൾ ഉണ്ടാ‍കാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ആവിഷ്ക്കരണത്വരയുടെ ശമനംപോലെ പല നാടകവും ഒറ്റ അവതരണത്തിൽ ഒടുങ്ങുന്നു. നാടകം‌കൊണ്ടു ജീവിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാത്തിടത്തോളം ആ രംഗത്തു കലാകാരരെ പിടിച്ചുനിർത്താനാവില്ല.

മുൻസർക്കാരിന്റെ മറ്റൊരു ബജറ്റ്‌പ്രഖ്യാപനം ആയിരുന്നു സ്ഥിരം നാടകവേദികൾ. ആദ്യം മൂന്നു നഗരങ്ങളിലും പിന്നീടു കൂടുതൽ കേന്ദ്രങ്ങളിലും. ഇതും സാദ്ധ്യമായില്ല. കോവിഡ് പോലുള്ള പ്രതികൂലസാഹചര്യങ്ങളും ഇതിനു കാരണമായിട്ടുണ്ടാകാം.

2020-21 ബജറ്റിലും നാടകത്തിനുവേണ്ടി പ്രഖ്യാപനം ഉണ്ടായിരുന്നു. പുതിയ നാടകങ്ങൾ ഉണ്ടാകാൻ നാടകനിർമ്മാണത്തിനു പത്തുലക്ഷം രൂപവീതം നല്കുന്ന പദ്ധതിയായിരുന്നു അത്. ആ പദ്ധതിയോടു നാടകലോകം പ്രതികരിച്ചത് പ്രതീക്ഷയ്ക്കൊത്തവണ്ണം ആകാതെപോയത് എന്തുകൊണ്ടെന്ന് ആ രംഗത്തുള്ളവരുമായി ചർച്ച ചെയ്യണം. ഇതിനൊക്കെയുള്ള സർക്കാരിലെ കടമ്പകൾ പൊളിക്കാൻ നമുക്കാകണം.

തൊഴിൽസൃഷ്ടി മുഖ്യലക്ഷ്യമായ വൈജ്ഞാനികസമ്പദ്ഘടനയിൽ കലയ്ക്കും സംസ്ക്കാരത്തിനും എങ്ങനെയെല്ലാം മെച്ചപ്പെട്ട തൊഴിലും ജീവിതവും പ്രദാനം ചെയ്യാനാകും എന്ന അന്വേഷണത്തിനും ഉണ്ടാകണം പ്രത്യേക ഊന്നൽ.

വികേന്ദ്രീകൃതയിടപെടൽ

നാടകവും സാമൂഹികബദ്ധമായ മറ്റു കലാവിഷ്ക്കാരങ്ങളും പ്രോത്സാഹിപ്പിക്കാൻ സർക്കാരിതരമായും സംവിധാനങ്ങൾ ഉണ്ടാകണം. എന്തൊക്കെയോ മാറ്റം ഉണ്ടാകുമെന്നു പലരെയും വ്യാമോഹിപ്പിച്ച സഹസ്രാബ്ദപ്പിറവി കോർപ്പറേറ്റിസം, ചങ്ങാത്തമുതലാളിത്തം, വർഗ്ഗീയത, സമഗ്രാധിപത്യം തുടങ്ങിയവയെയൊക്കെ തഴപ്പിച്ചതല്ലാതെ വിശേഷിച്ചൊന്നും സംഭവിപ്പിക്കാതെ അപ്രസക്തമായപ്പോൾ നിലത്തിറങ്ങിയ സാമാന്യജനത ഇന്ന് ചെറു കൂട്ടം‌ചേരലുകളിലേക്കു മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇത് നല്ല സാദ്ധ്യതയും അവസരവുമാണ്.

നാട്ടിടകളിലെ ആർട്സ് ക്ലബ്ബുകൾ പുനരുജ്ജീവിപ്പിക്കാൻ ഇന്ന് എളുപ്പമായേക്കും. അവർക്കു സമൂഹബദ്ധമായ കലാവിഷ്ക്കാരങ്ങൾ നടത്താൻ വേണ്ട ഭൗതികസാഹചര്യങ്ങൾ ഇന്നു വളരെയേറെ മെച്ചപ്പെട്ടിട്ടുമുണ്ട്. മറ്റിടങ്ങളിലെ ക്ലബ്ബുകളുമായി ബന്ധപ്പെടാനും പരിപാടികൾ പങ്കുവയ്ക്കാനും സംയുക്തമായി പരിപാടികൾ നടത്താനുമൊക്കെയുള്ള സാദ്ധ്യതകളും വിപുലമാണ്. ഇത്തരം സംഘങ്ങളുടെ മികച്ച അവതരണങ്ങൾ തെരഞ്ഞെടുത്ത് വർഷം മുഴുവൻ അവതരിപ്പിക്കാവുന്ന സ്ഥിരംവേദികൾക്കും സാദ്ധ്യതയുണ്ട്. ഇതൊന്നും സർക്കാർപരിപാടി ആക്കാതെ ജനകീയസംരംഭങ്ങളായി സംഘടിപ്പിക്കാൻ കഴിയണം. ഇവരെ പ്രോത്സാഹിപ്പിക്കാനും അവതരണയോഗ്യമായ കലാവിഷ്ക്കാരങ്ങൾ നടത്താനും സർക്കാർ ധനസഹായം നല്കുന്നതു നന്നായിരിക്കും.

ആദിവാസികലകൾ അടക്കമുള്ള നമ്മുടെ തനതുകലകളെല്ലാം സംരക്ഷിക്കാനും പരിശീലിപ്പിക്കാനും തനിമയോടെതന്നെ അവതരിപ്പിക്കാനും ഡോക്യുമെന്റ് ചെയ്യാനും പ്രത്യേകശ്രദ്ധ ആവശ്യമാണ്. നവകേരളത്തിന്റെ പ്രധാനമേഖലകളിൽ ഒന്നായ ടൂറിസം രംഗത്തും അതിന്റെ മൂല്യം വലുതാണ്. തദ്ദേശഭരണതലത്തിലേക്കു ടൂറിസം എത്തിക്കാനുള്ള സർക്കാർപരിപാടി നടപ്പാകുമ്പോൾ അതതുനാട്ടിലെ കലാരൂപങ്ങൾക്കു പരിഗണന നല്കേണ്ടതുണ്ട്.

സാംസ്ക്കാരികവിമലീകരണം

പുറമേക്കു നാം കാണുന്നില്ലെങ്കിലും അതിഭയങ്കരമായ സാംസ്ക്കാരികമലിനീകരണമാണു നാട്ടിൽ നടക്കുന്നത്. തുറന്നതല്ലാത്ത വാട്ട്സാപ് എന്ന സന്ദേശമാദ്ധ്യമം നിറയെ ആപത്ക്കരമായ വർഗ്ഗീയവിഷവും വിദ്വേഷവുമാണ്. പല കുടുംബങ്ങളെയും ബന്ധുപരിസരങ്ങളെയും അതു ബാധിച്ചുകഴിഞ്ഞു. കേരളമനസിനെ ആ ക്യാൻസർ അനുനിമിഷം കാർന്നെടുക്കുകയാണ്. ഇതു പ്രതിരോധിക്കാൻ പുരോഗമനപക്ഷത്തിനു കഴിയുന്നില്ല. അതിബൃഹത്തായ കർമ്മപദ്ധതി ഇതിനായി ആവിഷ്ക്കരിക്കാൻ അമാന്തിച്ചുകൂടാ.

ശബരിമല യുവതീപ്രവേശനവിഷയത്തിൽ ലിംഗനീതിയിലും ഭരണഘടനയിലും അധിഷ്ഠിതമായ സുപ്രീം‌കോടതിവിധി വന്നപ്പോൾ അതു ചരിത്രവിധിയായി കൊണ്ടാടേണ്ടിയിരുന്ന സമൂഹമാണു കേരളം. അതിനുള്ള ഔന്നത്യം കേരളസംസ്ക്കാരം ആർജ്ജിച്ചിരുന്നതാണ്. എന്നാൽ സംഭവിച്ചത് സാമൂഹികജീർണ്ണതയുടെ അങ്ങേയറ്റം ലജ്ജാകരമായ തേർവാഴ്ചയാണ്. പരിഷ്ക്കൃതലോകത്തിനുമുന്നിൽ, ലോകമാദ്ധ്യമങ്ങളിൽ, കേരളം ആദ്യമായി അവഹേളനപാത്രമായി. പുരോഗമനപക്ഷത്തുള്ള ചിലർതന്നെ വോട്ടുഭയത്താൽ സർക്കാർസമീപനത്തെ കുറ്റപ്പെടുത്തുന്നതുപോലും കാണേണ്ടിവന്നു. ആശയവ്യക്തതയുടെ ഈ കുറവ് പ്രതിലോമതകൾക്കു നല്ല വളമാണ്.  ഇതൊരു നിസ്സാരകാര്യമല്ല.

അന്ന് ആ സാംസ്ക്കാരികാഭാസത്തെ ചെറുക്കാനായത് ശാസ്ത്രബോധവും നീതിബോധവും നല്ല വായനയും ആശയവ്യക്തതയും ഉയർന്ന ചിന്തയുമുള്ള ഒരു ചെറുവിഭാഗത്തിന്റെ രാപ്പകലില്ലാത്ത ശക്തമായ ഇടപെടൽകൊണ്ടാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ അന്നു പ്രചരിച്ച പുരോഗമനാശായങ്ങൾക്കു തുല്യമായ ഒന്ന് സമീപകാലകേരളചരിത്രത്തിൽ ഉണ്ടോ എന്നു സംശയമാണ്. അതു സാദ്ധ്യമാക്കിയവർ ആരെന്നു നാം അന്വേഷിക്കണം. ആ തലമുറയിൽ മേല്പറഞ്ഞ ബോധങ്ങളും ചിന്തകളുമൊക്കെ നിവേശിച്ചതെങ്ങനെ എന്നു മനസിലാക്കണം. പുതിയ തലമുറയെ അത്തരത്തിൽ വഴിനയിക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനപദ്ധതികൾ ആവിഷ്ക്കരിക്കണം. ബാലസംഘം, ബാലവേദി പ്രവർത്തനങ്ങൾ ഊഴിയം പോക്കൽ ആകാതെ ഉള്ളറിഞ്ഞുള്ളതാകണം.

നവോത്ഥാനമൂല്യങ്ങൾക്കുമുണ്ട് സുപ്രധാനപങ്ക്. ശബരിമലവിവാദകാലത്ത് മുഖ്യമന്ത്രി പിണറായിവിജയൻ കേരളം മുഴുവൻ സംഘടിപ്പിച്ച നവോത്ഥാനപ്രസംഗങ്ങൾ ചെലുത്തിയ സ്വാധീനം ഒന്നു മതി അതു മനസിലാക്കാൻ. മുലക്കരത്തിനുപകരം മുലയരിഞ്ഞു നല്കിയ നങ്ങേലിമുതൽ ആറാട്ടുപുഴ വേലായുധപ്പണിക്കരും അയ്യാ വൈകുണ്ഠനും അയ്യങ്കാളിയും വൈകുണ്ഠസ്വാമിയും ശ്രീനാരായണഗുരുവും വാഗ്ഭടന്ദനും സഹോദരൻ അയ്യപ്പനും പൊയ്കയിൽ അപ്പച്ചനുമൊക്കെ നടത്തിയ ധീരമായ ഇടപെടലുകളുടെ ചരിത്രം മുത്തശ്ശിക്കഥ കേൾക്കുന്ന കൗതുകത്തോടെയാണു മഹാഭൂരിപക്ഷം ജനങ്ങളും കേട്ടത്. ആധുനികകേരളം രൂപപ്പെട്ട ആ കഥ തീർച്ചയായും നവകേരളസൃഷ്ടിക്കുള്ള മികച്ച ഇന്ധനമാണ്. ആ കഥകൾ പല സാംസ്ക്കാരികരൂപങ്ങളിലൂടെ പുനരാവിഷ്ക്കരിക്കാനും സമസ്തജനങ്ങളിലേക്കും എത്തിക്കാനും പദ്ധതി ഉണ്ടാകണം. കഥപോലെ അവ പറയുന്ന വീഡിയോകൾപോലും രസകരമാകും.

ശരിയായ ചരിത്രബോധവും ശാസ്ത്രബോധവും സാമൂഹികബോധവും വളർത്താനുതകുന്ന മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ അടിയന്തരമായി കൊണ്ടുവരണം. ചരിത്രം മാറ്റിയെഴുതുന്നതിൽ വർഗ്ഗീയഫാഷിസം കാട്ടുന്ന ഭ്രാന്തമായ ആവേശത്തിൽനിന്നു നാം പാഠം ഉൾക്കൊള്ളണം. പലതരത്തിൽ വളച്ചൊടിച്ച ചരിത്രമാണ് വാട്ട്സാപ് സർവ്വകലാശാലയിലെ മുഖ്യ പാഠ്യവിഷയങ്ങളിൽ ഒന്ന്. അതിലെ അപകടം ചെറുതല്ല. അതെല്ലാം നിരീക്ഷിക്കാനും ഫലപ്രദമായി പ്രതിരോധിക്കാനും ശരിയായ ചരിത്രകാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സംവിധാനം വികസിപ്പിച്ചില്ലെങ്കിൽ നവകേരളം വർഗ്ഗീയഭ്രാന്തിന്റെ കൊലക്കളമായിരിക്കും.

ശാസ്ത്രം, ചരിത്രം, നവമൂല്യങ്ങൾ

അനൗപചാരികവിദ്യാഭ്യാസം സുപ്രധാനസാംസ്ക്കാരികദൗത്യമായി നവകേരളയജ്ഞത്തിൽ മാറണം. സമ്പൂർണ്ണസാക്ഷരതാനേട്ടത്തിന്റെ തുടർച്ചയായി വിഭാവനം ചെയ്ത തുടർസാക്ഷരതാപ്രവർത്തനങ്ങൾക്കു സംഭവിച്ച വിപര്യയം വിലയിരുത്തേണ്ടതുണ്ട്. സമ്പൂർണ്ണസാക്ഷരത ഉന്നം ആയിരുന്നതിഅനാൽ സാമൂഹികയിടപെടലിനുള്ള പ്രാപ്തി നഷ്ടമായ വയോജനങ്ങളെയടക്കം സാക്ഷരരാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, അതുതന്നെയാണോ ഇന്നും തുടരേണ്ടത് എന്നു പരിശോധിക്കണം. കൊഴിഞ്ഞുപോക്കും മോശം കുടുംബ-സാമൂഹികസാഹചര്യങ്ങളും കാരണം അക്ഷരം നേടാനാകാതെപോയ മദ്ധ്യവയസ്ക്കർ വരെയുള്ളവരെ അക്ഷരവും ഡിജിറ്റൽ സാക്ഷരതയും ഉള്ളവരാക്കുക എന്നത് അർത്ഥപൂർണ്ണമാണ്. അതിനപ്പുറം ആവശ്യമുണ്ടോ?

സാക്ഷരതാപ്രവർത്തനം എന്നതു കേവലമായ അക്ഷരം പഠിപ്പിക്കലിനപ്പുറത്തേക്കു വളരണം. ആളുകളെ പഠനത്തിലേക്ക് ആകർഷിക്കാൻ അവരുടെ തൊഴിൽ മെച്ചപ്പെടുത്താൻ ഉതകുന്നതടക്കമുള്ള പരിശീലനങ്ങളും ആരോഗ്യസാക്ഷരത, ക്ഷേമസേവനനിയമസാക്ഷരതകൾ എന്നിങ്ങനെ പ്രഥമദൃഷ്ട്യാ പ്രയോജനകരമെന്നു തോന്നുന്ന വിഷയങ്ങളും ഉൾപ്പെടുത്തേണ്ടിവരും. അങ്ങനെ ആകർഷിക്കാൻ കഴിയുന്ന സമൂഹത്തിൽ ശാസ്ത്രബോധസാക്ഷരതയും ചരിത്രസാക്ഷരതയും ഭരണഘടനാസാക്ഷരതയും സാമൂഹികസാക്ഷരതയും പുരോഗമനമൂല്യസാക്ഷരതയും ഉപഭോക്തൃസാക്ഷരതയുമൊക്കെ വളർത്താനുള്ള യജ്ഞങ്ങൾ നടപ്പാക്കണം.

ഓരോ തദ്ദേശഭരണസ്ഥാപനപ്രദേശത്തും ധാരാളമായി പൊതുവിടങ്ങൾ വികസിപ്പിക്കുകയും പ്രഭാഷണങ്ങളുടെയും ചർച്ചകളുടെയും പെരുമഴ സൃഷ്ടിക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. അച്ചടിപ്പുസ്തകങ്ങളിൽനിന്നു ഡിജിറ്റൽ വായനയിലേക്കു യുവതലമുറ ചുവടുമാറ്റുന്നതു മനസിലാക്കി നമ്മുടെ ഗ്രന്ഥശാലകളെ ആകർഷകങ്ങളായ പൊതുവിടങ്ങളാക്കി മാറ്റണം. പുസ്തകചർച്ചകൾ, ലോകത്ത് ഇറങ്ങുന്ന സുപ്രധാനപുസ്തകങ്ങൾ പരിചയപ്പെടുത്തൽ, പ്രാദേശികചരിത്രരചന അടക്കമുള്ള കൂട്ടായ പുസ്തകരചനാസംരംഭങ്ങൾ, നാട്ടിലെ പ്രധാനികളുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ജീവചരിത്രങ്ങൾ രചിച്ചു പ്രാദേശികമായി പ്രസിദ്ധീകരിക്കൽ തുടങ്ങി പലതും ആലോചിക്കാം. ചർച്ചയ്ക്കുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നല്ല ജാഗ്രത പുലർത്താനാകും. പുതുതലമുറയ്ക്കടക്കം താത്പര്യം തോന്നുന്ന പുസ്തകങ്ങൾ ധാരാളമായി ഉൾപ്പെടുത്തിയാൽ അവരെ ആകർഷിക്കാൻ പ്രയാസം വരില്ല. പ്രളയത്തിലും കോവിഡിലുമൊക്കെ കണ്ട സന്നദ്ധയൗവനത്തിന്റെ സമൂഹബദ്ധതയിൽ സംശയിച്ചുനില്ക്കേണ്ടതില്ല.

ചരിത്രപഠനം രസകരം ആക്കാനുള്ള പരിപാടികൾ കണ്ടെത്തണം. പട്ടണത്തേതുമാതിരിയുള്ള ഉദ്ഘനനവും സമാനമായ ചരിത്രഗവേഷണങ്ങളും ജനപങ്കാളിത്തമുള്ള അനുബന്ധപ്രവർത്തനങ്ങളിലൂടെ ജനകീയമാക്കണം. അത്തരം പഠനങ്ങൾ കൂടുതൽ ഉണ്ടാകണം.

ഫേസ്‌ബുക്ക് മികച്ച എഴുത്തകമാണ്. അവിടെയുള്ള എണ്ണമറ്റ പ്രതിഭകളെ അതതു നാട്ടിലെ പുരോഗമനയിടപെടലുകളുമായി ബന്ധിപ്പിക്കുന്നതു പ്രധാനമാണ്. അവർക്ക് ആത്മപ്രകാശനത്തിനുള്ള ഭൗതികവേദികൾ ഒരുക്കിനല്കാം. പ്രാദേശികകവിയരങ്ങുകളും കഥപറയൽ കൂട്ടങ്ങളും ഒച്ചഭാഷിണിയൊന്നുമില്ലാതെ വായനശാലാഹാളിൽ നടത്താം. സ്കൂളുകളിലെ സൗകര്യങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകണം. ആവശ്യമായ ഉത്തരവുകൾ നല്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയും ആകാം.

നവകേരളത്തിലെ കുടുംബം

നാം സൃഷ്ടിക്കുന്ന നവകേരളം ലിംഗസമത്വമുള്ളതും കൂടുതൽ മെച്ചപ്പെട്ടു മുന്നോട്ടുപോകുന്നതും ആകണമല്ലോ. കുടുംബം എന്ന സ്ഥാപനത്തെ ജനാധിപത്യവത്ക്കരിക്കുകയും ലിംഗനീതിപൂർണ്ണം ആക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. അതു പെട്ടെന്നു മാറ്റിമറിക്കാവുന്ന ഒന്നല്ല. എന്നാലും നന്നായി ആലോചിച്ചാൽ ഫലപ്രദമായ പ്രവർത്തനപരിപാടി ആവിഷ്ക്കരിക്കാനാവും. അതിൽ വിജയിച്ചാൽ നമുക്കതൊരു വലിയൊരു നേട്ടമായിരിക്കും.

ലിംഗസമത്വം പുലരുന്ന യൂണിറ്റുകളായി ഓരോ കുടുംബത്തെയും രൂപപ്പെടുത്താൻ കുടുംബങ്ങളെ ചർച്ചാവേദികളാക്കണം. ‘വീട്ടിൽ രാഷ്ട്രീയം പറയാറില്ല’ എന്നതു കേമത്തമായി എഴുന്നള്ളിച്ചുനടക്കുന്നവരെ തിരുത്തി, എല്ലാ പൊതുക്കാര്യങ്ങളും ആരോഗ്യപൂർവ്വം ചർച്ചചെയ്യുന്ന സ്ഥിതി വളർത്തണം. പുറത്തു പ്രസംഗിക്കുന്ന ആദർശങ്ങൾ ചെരിപ്പിനൊപ്പം അഴിച്ചു പുറത്തുവച്ചു വീട്ടിൽ കയറുന്നതിനാലാണ് സ്വന്തം മക്കളുടെ വിവാഹക്കാര്യം വരുമ്പോൾ ജാതിയും മതവും സാമൂഹികപദവിയും ജാതകവും മുഹൂർത്തവുമെല്ലാം പരിഗണനാവിഷയം ആകുന്നത്.

സ്ത്രീധനവും സ്ത്രീധനപീഡനവും സ്ത്രീകൾ അനുഭവിക്കുന്ന മഹാദുരിതങ്ങളുടെ കൂടുതൽ ദൃശ്യതയുള്ള ഒരു ഭാഗം മാത്രമാണ്. അതിനു മാത്രമായുള്ള ചികിത്സയല്ല, സാമൂഹികബോധമാകെ ഉടച്ചുവാർക്കുന്ന പ്രവർത്തനങ്ങളാണ് ആവശ്യം. ഇത്തരം കാര്യങ്ങളിലെല്ലാം ജനകീയമായ പരിഹാരങ്ങൾക്കാണു മുൻഗണന നല്കേണ്ടത്.

ഒരുപക്ഷെ, നവകേരളം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്രവർത്തനം കുടുംബങ്ങളുടെ രാഷ്ട്രീയവത്ക്കരണം ആയിരിക്കും. ആ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല, സാമൂഹികനീതിയുടെയും ലിംഗസമത്വത്തിന്റെയും അനാചാര-അന്ധവിശ്വാസവിരുദ്ധതതയുടെയും സ്വതന്ത്രചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെയും ഒക്കെ പുരോഗമനരാഷ്ട്രീയമാണ്.

വളർന്നുവരുന്ന തലമുറയിൽ ലിംഗനീതിബോധം വളർത്താനുള്ള പരിപാടികളും അതോടൊപ്പം വേണം. പാഠ്യപദ്ധതിയെ ജെൻഡർ സെൻസിറ്റീവ് ആക്കുക അനിവാര്യമാണ്. ഈ ബോധമൊക്കെ കുടുംബങ്ങളിൽ വളർത്താൻ അച്ഛനമ്മമാരിലും മറ്റു കുടുംബാംഗങ്ങളിലും നിരന്തരബോധവത്ക്കരണവും ആവശ്യമാണ്.

ചില ചിതറിയ ചിന്തകൾ മാത്രമാണ് ഇവിടെ പങ്കുവച്ചത്. നവകേരളസൃഷ്ടിക്ക് ഇതൊന്നും പോരാ. അതിനുള്ള ഒറ്റയ്ക്കും കൂട്ടുചേർന്നുമുള്ള വിപുലമായ ആലോചനകൾ വേണം. ആ ആലോചനകൾക്കുള്ള തീപ്പൊരിയെങ്കിലും ഉതിർക്കാൻ കഴിയണം എന്ന് ആഗ്രഹിച്ച് എഴുതിത്തുടങ്ങിയതാണ്. പക്ഷെ, വക്കോ മൂലയോപോലും സ്പർശിക്കാൻ ആയിട്ടില്ല. എല്ലാവരും ചേർന്ന് ഈ ചിന്തകളെ സമ്പുഷ്ടമാക്കിയാലും.