Sunday 21 March 2021

ഇരുട്ടിലെ കരിംപൂച്ചയല്ല; ‘മുഖ്യശത്രു’ നക്ഷത്രം‌പോലെ മുന്നിൽ

ഇരുട്ടിലെ കരിംപൂച്ചയല്ല; ‘മുഖ്യശത്രു’ നക്ഷത്രം‌പോലെ മുന്നിൽ

 

മനോജ് കെ. പുതിയവിള


(2021 നിയമസഭാതെരഞ്ഞെടുപ്പിലെ സവിശേഷമായ രാഷ്ട്രീയസാഹചര്യവും വിവിധകക്ഷികളുടെ തന്ത്രങ്ങളും അവയുടെ പ്രത്യാഘാതവും വിശകലനം ചെയ്യുന്നു.)

 

Picture courtesy: Wikipedia with CC BY-SA 4.0 license. Own work of Kambliyil

രാത്രി എട്ടുമണിക്കായിരുന്നു പ്രധാനമന്ത്രി മോഡിയുടെ നാടകീയവിളംബരം – നോട്ടു നിരോധനം. വെറും മുക്കാൽ മണിക്കൂറിനകമായിരുന്നു കേരളധനമന്ത്രി തോമസ് ഐസക്കിന്റെ പത്രസമ്മേളനം. നോട്ടുനിരോധനം ഹിമാലയൻ മണ്ടത്തരമാണെന്നും പൊളിഞ്ഞുപാളീസാകുമെന്നും ജനങ്ങൾ ദുരിതത്തിലാകുമെന്നും സമ്പദ്ഘടന തകരുമെന്നും നോട്ടുനിരോധനത്തിലൂടെ കള്ളപ്പണമൊന്നും പിടിക്കാനാവില്ലെന്നും കാര്യകാരണസഹിതം ഐസക്ക് തുറന്നടിച്ചു.

2016 നവംബർ എട്ടിലെ പ്രധാനമന്ത്രിയുടെ നാടകീയനീക്കത്തിൽ ആദ്യമൊന്നു പകച്ചുപോയ രാജ്യത്തെ സാമ്പത്തികവിദഗ്ദ്ധരുടെയും പൊതുപ്രവർത്തകരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും ട്രേഡ് യൂണിയനുകൾ അടക്കമുള്ള സംഘടനകളുടെയും കൊള്ളാവുന്ന മാദ്ധ്യമപ്രവർത്തകരുടെയും വൻ നിരയെ കേരളധനമന്ത്രിയുടെ ആദ്യപ്രഹരമാണ് തട്ടിയുണർത്തി കളത്തിലിറക്കിയത്. ആ ചർച്ചയാണ് നോട്ടുനിരോധനനാടകത്തിന്റെ പൊളിയൽ നിരീക്ഷിക്കാനും വസ്തുനിഷ്ഠമായി വിലയിരുത്താനും രാജ്യത്തിനു പ്രേരണയായത്.

2019-ലെ തെരഞ്ഞെടുപ്പിൽ വർഗ്ഗീയചേരിതിരിവും വെറുപ്പും ഹിന്ദുത്വവികാരവും ആളിക്കത്തിക്കാനുള്ള പദ്ധതി ആയിരുന്നു ബീഫിന്റെ പേരിൽ നടത്തിയ കൊലകളും മുസ്ലിം, ദളിത് വിഭാഗങ്ങൾക്കു നേരെ ഉണ്ടായ ആൾക്കൂട്ടക്കൊലകളുമൊക്കെ. അന്ന് കേരളത്തിൽ ഡി.വൈ.എഫ്.ഐ. ആണ് ബീഫ് ഫെസ്റ്റിവൽ നടത്തി വ്യാപകപ്രതിഷേധം സംഘടിപ്പിച്ചത്.

വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കുള്ള ഒന്നാന്തരം മറുപടിയായിരുന്നല്ലോ മാനവസംഗമങ്ങൾ. അവ സംസ്ഥാനത്തു പലയിടത്തും സംഘടിപ്പിച്ചത് മതനിരപേക്ഷമനസുള്ള, ഇടതുചിന്തയുള്ള യുവസമൂഹമായിരുന്നു.

ആണും പെണ്ണും ഒന്നിച്ചിരുന്നാൽ ആക്രമിക്കുന്ന, ആളുകളുടെ സ്വകാര്യതകളിൽ കടന്നുകയറി ദുരാചാരഗൂണ്ടായിസം നടത്തുന്ന ഹിന്ദുത്വഫാഷിസ്റ്റ് ആവിഷ്ക്കാരത്തെ ബീച്ചുകളിലും പൊതുവിടങ്ങളിലും ഒന്നിച്ചിരുന്നും സ്നേഹസംഗമങ്ങൾ നടത്തിയും കിസ് ഓഫ് ലൗ എന്ന ചുംബനസമരം നടത്തിയും മനോഹരമായി ചെറുത്തു.

വർഗ്ഗീയതയും അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കാനുള്ള സംഘപരിവാർ ശക്തികളുടെയും അവർ നേതൃത്വം നല്കുന്ന ഭരണസംവിധാനത്തിന്റെയും പിടിയിൽ അമരുകയായിരുന്ന രാജ്യത്തെ തിരിച്ചുപിടിക്കാൻ മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങളിൽ ഊന്നി  ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി സംഘടിപ്പിച്ചത് സി.പി.ഐ.(എം.) നേതാവായ പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായ കേരളനിയമസഭയാണ്. ഇതരസംസ്ഥാനങ്ങളിലെ യുവാക്കളെയും വിവിധമണ്ഡലങ്ങളിലെ പ്രമുഖരെയും അണിനിരത്തി നടത്തിയ ആ പരിപാടി ദേശീയതലത്തിൽത്തന്നെ സംഘപരിവാർ അജൻഡയ്ക്കേറ്റ അടി ആയിരുന്നു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ നൂറ്റമ്പതാം വാർഷികത്തിൽ ഗാന്ധിഘാതകരെ തുറന്നുകാട്ടി സംസ്ഥാനത്തുടനീളം ‘രക്തസാക്ഷ്യം’ എന്ന പരിപാടി സംഘടിപ്പിച്ചതും ഇടതുസർക്കാർ.

പിന്നീടാണു ശബരിമലവിവാദം ഉണ്ടാകുന്നത്. കോടതിവിധിയെ ദേശീയതലത്തിൽ സ്വാഗതം ചെയ്ത ആർഎസ്.എസും കോൺഗ്രസും കേരളതലത്തിൽ അനൗദ്യോഗികസഖ്യം തീർത്ത് എതിർക്കുകയും ശബരിമലയിലും സംസ്ഥാനത്തുടനീളവും കലാപം സൃഷ്ടിക്കുകയും ചെയ്തപ്പോൾ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അതിവിപുലമായ ബോധവത്ക്കരണവും പ്രതിരോധവും സംഘടിപ്പിച്ചത് സി.ഐ.ഐ(എം.) നേതൃത്വം നല്കുന്ന സർക്കാരും മുന്നണിയുമാണ്. സ്ത്രീകളെ സംഘടിപ്പിച്ചു നടത്തിയ വനിതാമതിൽ വിവേചനങ്ങൾക്കെതിരെ ലിംഗനീതിക്കായുള്ള ബൃഹത്തായ ഉദ്ബോധനം‌കുടി ആയിരുന്നു. നവോത്ഥാനത്തിന്റെ സന്ദേശം ഉയർത്തി മുഖ്യമന്ത്രി സംസ്ഥാനത്തുടനീളം മഹാസമ്മേളനങ്ങളിൽ സുദീർഘം പ്രസംഗിച്ചതും നവോത്ഥാനചരിത്രം പറയുന്ന പ്രദർശനങ്ങൾ സംഘടിപ്പിച്ചതും വിദ്യാലയങ്ങളിൽ ഭരണഘടനാസന്ദേശം പ്രചരിപ്പിച്ചതും അതിനായി പുസ്തകം പ്രസിദ്ധീകരിച്ചതും ഭരണഘടനാസംരക്ഷണവാരം ആചരിച്ചതുമൊക്കെ സംഘപരിവാറിന്റെ വിഷബീജങ്ങളിൽനിന്നു കേരളസമൂഹത്തെ സംരക്ഷിക്കാനായിരുന്നു.

അന്ന് ഭരണഘടനയുടെ മുഖപ്രസാദമായ ‘വി, ദ് പീപ്പിൾ’ എന്ന ഖണ്ഡം പേരാക്കി നടത്തിയ മഹാസംഗമവും ആർത്തവത്തിന് അശുദ്ധി പ്രഖ്യാപിക്കുന്ന കാലഹരണപ്പെട്ട ദുരാചാരത്തിനെതിരെ പെണ്ണവകാശത്തിനായി, സമത്വത്തിനായി സംഘടിപ്പിച്ച ‘ആർപ്പോ ആർത്തവ’വും രാഷ്ട്രീയബാനറുകൾക്ക് അതീതമായി കേരളത്തിലെ ഇടതുമതനിരപേക്ഷമനസിന്റെ മുന്നറിയിപ്പുകൾ ആയിരുന്നു.

എത്ര വിപുലമായ വിജ്ഞാനവ്യാപനമാണ് ആ ഘട്ടത്തിലൊക്കെ കേരളത്തിൽ നടന്നത്. അതിന്റെയൊക്കെ സ്വാധീനം വരുംകാലങ്ങളിലാണു കൂടുതൽ ദൃശ്യമാകുക.

അന്നു വിശ്വാസികളെന്ന നാട്യത്തിൽ കലാപം സംഘടിപ്പിച്ച അഞ്ഞൂറിൽപ്പരം സംഘപരിവാർ അക്രമികളെയാണ് എൽ.ഡി.എഫ്. സർക്കാർ പിടിച്ചു കേസെടുത്തു ജയിലിൽ അടച്ചത്. അവരെ ജാമ്യത്തിൽ ഇറക്കാൻപോലും സംഘപരിവാർ ശക്തികൾ മെനക്കെട്ടില്ല എന്നത് അവരിൽ പലരെയും ആ പ്രസ്ഥാനങ്ങൾക്ക് എതിരാക്കിയതും ചരിത്രം.

ഇതെല്ലാം കഴിഞ്ഞാണ് സാക്ഷാൽ സി.എ.എ. എന്ന പൗരത്വഭേദഗതിനിയമം വരുന്നത്. രാജ്യത്താകെയുള്ള മതന്യൂനപക്ഷങ്ങൾ ഭയന്നുവിറങ്ങലിക്കുകയും അഭൂതപൂർവ്വമായ പക്ഷോഭത്തിന് ഇറങ്ങുകയും ചെയ്ത ആ നാളുകളിൽ സി.എ.എ.യ്ക്കെതിരെ കരുത്തുറ്റ പ്രഖ്യാപനം കേട്ടത് ഇങ്ങു തെക്കേയറ്റത്തെ കേരളത്തിൽനിന്നാണ്. സി.എ.എ.യും എൻ.പി.ആർ. എന്ന ദേശീയജനസംഖ്യാരജിസ്റ്ററും ഈ സംസ്ഥാനത്തു നടപ്പാക്കില്ല എന്നു കേരളത്തിലെ എൽ.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ചു. അക്കാര്യത്തിൽ കേരളനിയമസഭ ബി.ജെ.പി. പ്രതിനിധിയായ ഒ. രാജഗോപാലിന്റെയടക്കം വോട്ടോടെ ഏകകണ്ഠമായി പ്രമേയവും പാസാക്കി. പിന്നാലെ പല സംസ്ഥാനങ്ങളും ആ നിലപാടു പ്രഖ്യാപിക്കുകയും പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു.

കേന്ദ്രസർക്കാരിന്റെ വിദ്വേഷവ്യാപനത്തിനും ഭിന്നിപ്പിക്കലിനും എതിരെ എൽ.ഡി.എഫ്. ആഹ്വാനം ചെയ്ത മനുഷ്യമഹാശൃംഖല പല അടരുകളുള്ള മനുഷ്യമഹാമതിലാക്കിത്തീർത്തതും നമ്മുടെ ഇടതു-മതനിരപേക്ഷമനസുതന്നെ. ജെ.എൻ.യു.വും ജാമിയ മിലിയയും ഹൈദരബാദും അടക്കമുള്ള സർവ്വകലാശാലകളിൽ വിദ്യാർത്ഥികളെ വേട്ടയാടാനും ഉന്നതവിദ്യാഭ്യാസം‌തന്നെ തകർക്കാനും കേന്ദ്രസർക്കാർ തയ്യാറായപ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തിയതും കേരളത്തിലെ വിദ്യാർത്ഥികളുടേത് അടക്കമുള്ള ഇടതുസംഘടനകളാണ്.

ഏറ്റവുമൊടുവിൽ കാർഷികനിയമപരിഷ്ക്കാരങ്ങളും കർഷകസമരവും രാജ്യത്തെ ഇളക്കിമറിച്ചപ്പോഴും ചരിത്രം ആവർത്തിച്ചു. കേരളത്തിലെ എൽ.ഡി.എഫ്. സർക്കാർ ആ നിയമഭേദഗതികൾക്കെതിരെ പ്രമേയം കൊണ്ടുവന്ന് കർഷകർക്കു പിന്തുണപ്രഖ്യാപിച്ചു. കർഷകരുടെ അവസ്ഥയിൽ വേദനയുണ്ടായിരുന്ന ബി.ജെ.പി. എം.എൽ.എ. ഒ. രാജഗോപാലടക്കം മുഴുവൻ സാമാജികരും വോട്ടുചെയ്ത് ആ പ്രമേയവും പാസാക്കി. അതാണ് അക്കാര്യത്തിലും മറ്റു സംസ്ഥാനങ്ങൾക്കു പ്രചോദനമായത്.

...ചുരുക്കത്തിൽ സംഘപരിവാറിനു രാജ്യത്തെ ഏറ്റവും വലിയ തലവേദനയാണ് അവരുടെ എല്ലാ പ്രധാനയജൻഡകളും അപ്പപ്പോൾ പൊളിച്ചടുക്കുന്ന ഈ കൊച്ചുതുരുത്തിലെ ഇടതുഭരണം.

അതേസമയം, രാജ്യത്ത് മുമ്പില്ലാത്ത ആപത്ക്കരമായ കാര്യങ്ങൾ ഒന്നിനുപിറകെ ഒന്നായി നടക്കുമ്പോൾ കോൺഗ്രസ് അവയോടൊന്നും പ്രതികരിക്കാതെ നിഷ്പക്ഷനാട്യത്തിൽ എല്ലാത്തിനെയും പിന്തുണയ്ക്കുക ആയിരുന്നു. അവർ വാ തുറന്നതാകട്ടെ, യുവാക്കളുടെ പ്രതിഷേധാവിഷ്ക്കാരങ്ങളായ സമരരൂപങ്ങളെ വിമർശിക്കാനും. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി അവർക്കു പാഴ്ചെലവും അഴിമതിയുമാണല്ലോ. ശബരിമലവിഷയത്തിൽ ബി.ജെ.പി.യുമായിച്ചേർന്നു പോരാടുക മാത്രമല്ല, സംഘപരിവാറിന്റെ സമരത്തിൽ പങ്കെടുത്തുകൊള്ളാൻ അണികൾക്കു കോൺഗ്രസ് അനുമതിപോലും നല്കി!

ആ കോൺഗ്രസാണു കേരളത്തിൽ ബി.ജെ.പി.യുടെ മുഖ്യശത്രു എന്നാണ് ഇവിടെ ചില സുന്ദരവിഢികൾ ഇപ്പോൾ പാടിനടക്കുന്നത്! വിചിത്രം എന്നല്ലാതെ എന്തു പറയാൻ!

പരസ്പരം ആലോചിച്ചു കാര്യങ്ങൾ ചെയ്യുന്ന, സ്ഥാനാർത്ഥിനിർണ്ണയം പോലും പരസ്പരധാരണയിൽ നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന കേരളത്തിലെ കോൺഗ്രസിനോട് ബി.ജെ.പി.ക്കും സംഘപരിവാറിനും എന്തിനു ശത്രുത! ബി.ജെ.പി.യുടെ സ്വന്തം ‘ഫിക്സഡ് ഡെപ്പോസിറ്റുകളാ’യ സഹോദരങ്ങൾ, അവരുടെ എന്ത് അജൻഡയും നടപ്പാക്കാൻ തയ്യാറായും അവരുടെ അജൻഡകൾക്കെതിരെ പ്രവർത്തിക്കുന്ന ഇടതുശക്തികളെ തകർക്കാൻ ഒത്താശചെയ്തും പ്രവർത്തിച്ചുവരുന്ന നല്ല ചങ്ങാതിമാർ, കമ്മ്യൂണിസ്റ്റുപാർട്ടിക്കെതിരായ സഖ്യത്തിലെ പങ്കാളി... അങ്ങനെയുള്ള കോൺഗ്രസിനോടു ബി.ജെ.പി.ക്കും സംഘപരിവാറിനും ശത്രുതയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്കു ഷോക്ക് അടക്കമുള്ള ചികിത്സ നല്കുകയല്ലേ വേണ്ടത്?

രാജ്യത്തും വിവിധസംസ്ഥാനങ്ങളിലും കോൺഗ്രസിനു കുത്തകയുണ്ടായിരുന്ന, അവർക്കൊപ്പം ജനങ്ങൾ ഉണ്ടായിരുന്ന കാലത്ത് കോൺഗ്രസ്‌മുക്തഭാരതം സംഘപരിവാറിന്റെ ആവശ്യവും മുദ്രാവാക്യവും ആയിരുന്നു. ഇന്ന് അവർ അതു നേടിയിരിക്കുന്നു. കോൺഗ്രസ് ഭാരതത്തിന്റെ എല്ലാഭാഗത്തുനിന്നും സ്വയം അധികാരമുക്തരായിക്കഴിഞ്ഞു. അടുത്തകാലത്തായി സംസ്ഥാനങ്ങളെ സോൺഗ്രസ്‌മുക്തമാക്കാൻ അവർ ആശയപ്രചാരണമോ രാഷ്ട്രീയതന്ത്രമോ ഒന്നും പ്രയോഗിക്കുന്നില്ല.

ഏതെങ്കിലും സംസ്ഥാനത്ത് വോട്ടുകിട്ടി കോൺഗ്രസ് അധികാരത്തിൽ വന്നാൽപ്പോലും ബി.ജെ.പി.ക്ക് അവരെ ‘മാനേജ്’ ചെയ്യാവുന്നതേയുള്ളൂ. അതിനുള്ള പണവിഭവങ്ങൾ ഇന്നു ധാരാളമാണ്. നോട്ടുനിരോധനം, രാഷ്ട്രീയപ്പാർട്ടികൾക്കുള്ള കോർപ്പറേറ്റ് സംഭാവനകളുടെ പരിധി എടുത്തുകളയൽ, വിദേശസംഭാവനകൾ അനുവദിക്കൽ, സംഭാവന നല്കുന്നവരുടെ പേരു പരസ്യപ്പെടുത്താതിരിക്കൽ, സംഭാവന നല്കാത്തവർ നേരിടേണ്ടിവരുന്ന പലതരം റെയ്‌ഡുകൾ, നോട്ടുനിരോധനാനന്തരം വികസിച്ച, പ്രത്യേകാവശ്യത്തിനുള്ള, സ്വർണ്ണ-ഡോളർ കടത്തുകളും കൺവേർഷനുകളും, പൊതുമേഖലാസ്ഥാപനങ്ങളുടെയും ദേശീയവിഭവങ്ങളുടെയും വില്പനക്കമ്മീഷൻ... സാദ്ധ്യതകൾ അനവധിയുണ്ടല്ലോ!

എന്നുവച്ചാൽ, കോൺഗ്രസ്‌മുക്തഭാരതം ഇന്ന് അവർക്ക് അജൻഡയേയല്ല. അത് അവരുടെ ഓർമ്മയിൽപ്പോലും ഇല്ല.

കേരളത്തിലെ കാര്യം എടുത്താൽ, ഇവിടെ ബി.ജെ.പി.ക്ക് അധികാരം പോയിട്ട് സീറ്റുപോലും സ്വപ്നം കാണാനാവില്ലല്ലോ. അതിനു കാരണം കോൺഗ്രസിന്റെ ഭരണക്കുത്തകയല്ല. ബി.ജെ.പി.ക്ക് ആ നിലയിൽ വളർച്ചയും സ്വീകാരവും ഉണ്ടാകാത്തതാണു കാരണം. അതിനു കാരണമാകട്ടെ, സി.പി.ഐ.(എം.) നേതൃത്വം നല്കുന്ന ശക്തമായ ഇടതുപക്ഷവും. അവരുടെ എല്ലാ പദ്ധതിയും പൊളിക്കുന്ന കൂട്ടർ. കോൺഗ്രസിനെപ്പോലെ വിലയ്ക്കെടുക്കാൻ പറ്റാത്തവർ.

അധികാരം സ്വപ്നം കാണാൻപോലും ആവില്ല എന്നതിനാൽ, സ്വന്തം അജൻഡകളും സംഘടനവളർത്തലും ഭംഗിയായി, തടസങ്ങൾ കൂടാതെ, നടത്താൻ പറ്റിയ ഒരു ഭരണം ഇവിടെ ഉണ്ടാക്കുക എന്നതാണ് അവർക്ക് ആവശ്യം. അത് ഏതു ഭരണം? തീർച്ചയായും യു.ഡി.എഫിന്റേതുതന്നെ. ഇവിടെ തുടക്കം‌മുതൽ പറഞ്ഞ കാര്യങ്ങൾ അതു വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ പ്രത്യക്ഷമായിക്കഴിഞ്ഞ കേരളതല ബി.ജെ.പി.-കോൺഗ്രസ് കൂട്ടുകെട്ട് അതിന്റെ മികച്ച സാക്ഷ്യവുമാണ്.

ചുരുക്കത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുന്നതാണ് സംഘപരിവാറിന് എല്ലാംകൊണ്ടും നല്ലത്.

അതേസമയം എൽ.ഡി.എഫ്. അധികാരത്തിൽ തുടർന്നാലോ? ഒരു പണിയും നടക്കില്ല. അതിന്റെ വമ്പിച്ച വേവലാതി അവർക്കുണ്ട്. ആ പരിഭ്രാന്തിയാണ് കേന്ദ്രയേജൻസികളെയെല്ലാം തുടലൂരിവിട്ട്, പേപ്പിടി കൂട്ടി, കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരിനെ വേട്ടയാടിക്കുന്നതിൽ കാണുന്നത്.

അതെ, അക്കൂട്ടർക്ക് കൃത്യമായ അജൻഡയുണ്ട്. തങ്ങളുടെ എല്ലാ ‘എമണ്ടൻ’ പദ്ധതികളും രായ്ക്കുരാമാനം പൊളിക്കുന്ന, രാജ്യത്തെ മറ്റുസംസ്ഥാനങ്ങളിൽപ്പോലും സ്വാധീനമാകുന്നതരം നീക്കങ്ങൾ നടത്തുന്ന, മതന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നല്കുന്ന, ജനസ്വാധീനം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെയും അതിനെ നയിക്കുന്ന പാർട്ടിയെയും തകർക്കണം. ഭരണം ഇല്ലാതാക്കി അവരുടെ സ്വാധീനം ഇല്ലാതാക്കണം.

അതിനോ, അവർക്കു ജനപിന്തുണനേടിക്കൊടുക്കുന്ന ലൈഫും കെ-ഫോണും പോലുള്ള പദ്ധതികളിൽ അഴിമതിയുണ്ടെന്നു സ്ഥാപിച്ച് അവ പൊളിക്കണം. ആ പാർട്ടിയുടെ നേതാവിന്റെ മകന്റെ പേരിൽ കേസും അന്വേഷണവും നടത്തി പാർട്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്തണം. നേതാവിന്റെ ഭാര്യ ‘ദുരൂഹമായ’ ഫോൺ ഉപയോഗിക്കുന്നു എന്നു പറഞ്ഞു വിവാദമുണ്ടാക്കണം. എന്നാൽ, പ്രതിപക്ഷനേതാവ് എംബസിയിൽനിന്നു ദുരൂഹഫോൺ കൈപ്പറ്റിയതിനെപ്പറ്റി അന്വേഷണമില്ല! ലക്ഷ്യം കോൺഗ്രസ്‌മുക്തകേരളം ആണെങ്കിൽ അദ്ദേഹത്തെ വേണ്ടേ വേട്ടയാടാൻ?

എല്ലാം പകൽപോലെ കേരളീയർക്കു വ്യക്തമാണ്. കേരളത്തിൽ സംഘപരിവാറിന്റെ മുഖ്യശത്രു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്; വിശേഷിച്ചും സി.പി.ഐ.(എം.). സി.പി.ഐ.(എം.)മുക്തകേരളം എന്നതാണ് അവരുടെ ലക്ഷ്യം. സംഘപരിവാറിന്റെ പ്രമാണപുസ്തകം പ്രഖ്യാപിക്കുന്ന രാജ്യത്തിന്റെ മൂന്നു ശത്രുക്കളിൽ മൂന്നാമത്തെ ശത്രുവാണല്ലോ കമ്മ്യൂണിസ്റ്റുകാർ.

ആ പാർട്ടിയുടെ നേതാവായ പിണറായി വിജയൻ മറ്റുസംസ്ഥാനങ്ങളിൽ പ്രസംഗിക്കുന്നതു മാത്രമേ ഗൂണ്ടായിസം‌കൊണ്ടു തടയാൻ അവർ ശ്രമിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഓഫീസിനെതിരെ സ്വർണ്ണക്കടത്തുകേസിന്റെ അന്വേഷണം തിരിച്ചുവിടാനാണ് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ കള്ളക്കടത്തു പുറത്തായയുടൻ വെപ്രാളപ്പെട്ട് ആദ്യവ്യാജപ്രസ്താവന നടത്തിയത്. അതേത്തുടർന്നാണ് മാസങ്ങളായി കേരളം കാണുന്ന അന്വേഷണനാടകമെല്ലാം അരങ്ങേറിയത്. ഇപ്പോൾ ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിനു നാന്ദികുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ കുന്തമുനയും പിണറായിക്കും സംസ്ഥാനസർക്കാരിനും സി.പി.ഐ.എമ്മിനും നേരെ ആയിരുന്നല്ലോ.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുള്ള നാടുപോലും അവർക്കു ചതുർത്ഥിയാണ്. അതുകൊണ്ടാണ് അവർ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം (ഹേറ്റ് ക്യാമ്പയിൻ) രാജ്യവ്യാപകമായി നടത്തുന്നത്.  എത്ര നുണകളാണ് കേരളത്തെ അപമാനിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെയും അവർ വിലയ്ക്കെടുത്തതും അവർക്കു സ്വയം സമർപ്പിച്ചതുമായ മാദ്ധ്യമങ്ങളിലൂടെയും ഇക്കഴിഞ്ഞ ഏതാനുംകൊല്ലത്തിനിടെ പ്രചരിപ്പിച്ചത്! അവരുടെ എത്ര മുതിർന്ന നേതാക്കളാണ് അതിനെല്ലാം നേതൃത്വം നല്കിയത്!

കേരളത്തോട് അവർക്കുള്ള ഈ അസഹിഷ്ണുത ഇവിടെ കോൺഗ്രസ് ഉള്ളതുകൊണ്ടല്ല, കമ്മ്യൂണിസ്റ്റുപാർട്ടി ഉള്ളതുകൊണ്ടാണ്. അതുകൊണ്ടു മാത്രമാണ്. കോൺഗ്രസുള്ള സംസ്ഥാനം എന്നതാണു ശത്രുതയ്ക്കു കാരണമെങ്കിൽ പല സംസ്ഥാനങ്ങൾക്കെതിരെയും വിദ്വേഷപ്രചാരണം നടത്തേണ്ടേ? അതില്ലല്ലോ.

കേരളത്തിലെ കൂട്ടുകെട്ടിനെപ്പറ്റി ഒ. രാജഗോപാൽതന്നെ എല്ലാം പരസ്യമായി പറഞ്ഞിട്ടുണ്ടല്ലോ. കമ്മ്യൂണിസ്റ്റുപാർട്ടിയെ തോല്പിക്കാനാണ് അതെല്ലാം ചെയ്തിരുന്നതെന്നാണ് അദ്ദേഹം വ്യക്തമായി പറഞ്ഞത്. കഴിഞ്ഞതവണ നേമത്തു നടത്തിയ വോട്ടുമറിക്കലിന്റെ അനുഭവമുള്ള, ഹിന്ദുത്വവർഗ്ഗീയതയ്ക്കെതിരെ ചിന്തിക്കുന്ന, ജനങ്ങളാരും കോൺഗ്രസിന് വോട്ടു ചെയ്യില്ല എന്ന് അറിയാവുന്നതിനാൽ അവരെ പറ്റിക്കാനുള്ള അടവാണ് ഇത്തവണ നേമത്തിന്റെ പേരിൽ നടത്തിയ നാടകങ്ങൾ. ഞങ്ങൾ ബിജെപിയെ ‘ശക്ത’മായി നേരിടുകയാണ് എന്ന വ്യാജസന്ദേശം കൊടുക്കാനുള്ള തന്ത്രം. ആ പ്രതിച്ഛായയുടെ മറവിൽ അവിടെയും വട്ടിയൂർക്കാവിലും മലമ്പുഴയിലും അടക്കം പലയിടത്തും ബിജെപിക്കു വോട്ടുമറിക്കാനും പകരം മറ്റു മണ്ഡലങ്ങളിൽ വോട്ടു നേടാനും രഹസ്യധാരണ സ്ഥാപിക്കാനുള്ള ബുദ്ധികൂടിയാണത്.

ധർമ്മടത്ത് ‘ശക്തൻ വരു’മെന്ന മീഡിയ ഹൈപ്പ് ഉണ്ടാക്കുകയും ഒടുവിൽ ദുർബ്ബലസ്ഥാനാർത്ഥിയെ മത്സരത്തിനിറക്കുകയും ചെയ്തതു മറ്റൊരു തന്ത്രം. യുഡിഎഫ്, ബിജെപി വോട്ടുകൾ ഒന്നിച്ചു സമാഹരിച്ചു ബിജെപിക്കു നല്കാനുള്ള കളി. ഇതിനുള്ള മറുകച്ചവടമാണ് തലശേരിയിൽ നാമനിർദ്ദേശപത്രിക ശരിയായരീതിൽ നല്കാതെ ബിജെപിക്കു സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതി ഉണ്ടാക്കിയതിലൂടെ സാധിച്ചിരിക്കുന്നതെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. അവിടെ ബിജെപിയുടെ വോട്ടു കോൺഗ്രസിന്റെ പെട്ടിയിൽ വീഴ്ത്താനുള്ള തന്ത്രം.

വോട്ടുമറിക്കൽ നടത്തുന്ന കൂടുതൽ മണ്ഡലങ്ങളിലെ കാര്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏതായാലും ഇതെല്ലാം കേരളജനതയ്ക്കുമുന്നിൽ പൊളിഞ്ഞുകഴിഞ്ഞു. ആദ്യം മൂന്നെന്നും പിന്നെ അഞ്ചെന്നും പത്തെന്നും ഒടുവിൽ 50 എന്നുമൊക്കെ മാദ്ധ്യമങ്ങൾതന്നെ പറഞ്ഞിരിക്കുന്നു. യുഡിഎഫിന്റെയും ബിജെപിയുടെയും വോട്ടു കൂട്ടിച്ചേർത്താൽ എൽഡിഎഫിന്റെ വോട്ടിലും കൂടുതലാകുന്ന മണ്ഡലങ്ങൾ തെരഞ്ഞുപിടിച്ചാണു ധാരണ. ഇക്കാര്യത്തിൽ അന്തിമധാരണ ആകാത്തതാണ് ഇരുകൂട്ടരുടെയും സ്ഥാനാർത്ഥിപ്പട്ടിക വൈകാൻ കാരണമെന്നു വാർത്ത ഉണ്ടായിരുന്നല്ലോ. അതു കഴിഞ്ഞപ്പോൾ പട്ടികകൾ ഏതാണ്ട് ഒരുമിച്ചു വരികയും ചെയ്തു.

ഈ രീതി തെരഞ്ഞെടുപ്പു ജയിക്കാൻ നല്ലതാണ് എന്നു വന്നാൽ ജനാധിപത്യവിരുദ്ധമായ ഇത്തരം വൃത്തികേടുകൾ പതിവാകും. അതു ജനാധിപത്യത്തെ എന്നെന്നേക്കുമായി കുഴിച്ചുമൂടും. ഏതു പ്രകടനപത്രികയും ഏതു പ്രത്യയശാസ്ത്രവും ആണു കൂടുതൽപേർ നല്ലതായി കണ്ടു സമ്മതി നല്കിയത് എന്നത് അറിയാനാണല്ലോ തെരഞ്ഞെടുപ്പ്. ആ അടിസ്ഥാനധർമ്മവും ജനഹിതവും അട്ടിമറിക്കപ്പെടുകയാണ് വോട്ടുമറിക്കലിലൂടെ ഉണ്ടാകുന്നത്. കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള പൗരർ ഇത്തരം നീക്കങ്ങൾ ബോധപൂർവ്വം പരാജയപ്പെടുത്തേണ്ടതുണ്ട്. കോ-ലീ-ബി സഖ്യം എന്ന് അറിയപ്പെടുന്ന ഈ കോൺഗ്രസ് – മുസ്ലിംലീഗ് –ബിജെപി സഖ്യം ആദ്യം പരീക്ഷിച്ചപ്പോൾ ബേപ്പൂരിലെയും വടകരയിലെയും പ്രബുദ്ധരായ ജനങ്ങൾ അതിനു കനത്ത തിരിച്ചടി നല്കിയിരുന്നു. പില്ക്കാലത്തും ഇക്കാര്യത്തിൽ കേരളജനത ജാഗ്രത പുലർത്തിയിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ നേമത്താണ് ആദ്യമായി ആ നീക്കം വിജയിച്ചത്. അതിന്റെ ഗുണഭോക്താവായ ഒ. രാജഗോപാൽതന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. അതിന്റെ ഇരയായി അടുത്ത മണ്ഡലത്തിൽ തോറ്റ അന്നത്തെ യു.ഡി.എഫ്. സ്ഥാനർത്ഥി സുരേന്ദ്രൻ പിള്ളയും ഈയിടെ അന്നത്തെ കാര്യങ്ങൾ വെളിപ്പെടുത്തി. യുഡിഎഫ് വച്ച അന്വേഷണക്കമ്മിഷൻ ഇക്കാര്യം സ്ഥിരീകരിച്ചതും നടപടി ശുപാർശ ചെയ്തതും അടക്കമുള്ള കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു.

ബിജെപി അക്കൗണ്ട് തുറക്കുന്നതിലേക്ക് എത്തിച്ച ആ അട്ടിമറി കേരളത്തിന്റെ ദേശീയപ്രതിച്ഛായയെത്തന്നെ എത്ര ബാധിച്ചു എന്നു നമുക്കറിയാം. തൊട്ടടുത്ത സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കു ജയിക്കാൻവേണ്ടി ആയിരുന്നു ആ ജനാധിപത്യവിരുദ്ധത നടപ്പാക്കിയത്. ഇക്കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പിലും ഈ വോട്ടുപങ്കുവയ്ക്കൽ പലയിടത്തും നടപ്പാക്കി.

ഇതൊക്കെവച്ചു നോക്കുമ്പോൾ ഒന്നു വ്യക്തമാണ്. എൽഡിഎഫ് അധികാരത്തിൽ വരാതിരിക്കാൻ ബിജെപി ആവതെല്ലാം ചെയ്യും. അതിന് അവർ യുഡിഎഫിന് വോട്ടു മറിച്ചേക്കാം. പകരം, കുറെ സീറ്റുകളിൽ യുഡിഎഫിന്റെ വോട്ടു വാങ്ങുകയും ചെയ്യാം. യുഡിഎഫ് നേരിയവ്യത്യാസത്തിൽ മാത്രം പിന്നിൽ നില്ക്കുന്ന മണ്ഡലങ്ങളിൽ ഇങ്ങനെ കിട്ടുന്ന ബിജെപി വോട്ടുകൾ അവർക്കു വിജയം നല്കിയേക്കാം. അങ്ങനെ യുഡിഎഫ് അധികാരത്തിൽ വരുന്ന സ്ഥിതി ഉണ്ടായാൽ കേരളം ബഹുദൂരം പിന്നോട്ടുപോകും. ക്ഷേമവും വികസനവുമെല്ലാം പഴങ്കഥയാകും. അഴിമതിയും അരാജകത്വവുമെല്ലാം കൊടികുത്തി വാഴും. പിന്നീട് ഒരു വീണ്ടെടുപ്പ് അതീവദുഷ്ക്കരം ആയിരിക്കും. ചുരുക്കത്തിൽ കേരളത്തിന്റെ നിലനില്പും പുരോഗതിയും സംബന്ധിച്ചു രണ്ടിലൊന്നു തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണിത്.

ഈ സത്യങ്ങളെല്ലാം നക്ഷത്രം‌പോലെ വെട്ടിത്തിളങ്ങി നില്ക്കുമ്പോൾ കോൺഗ്രസ്‌മുക്തകേരളമാണ് ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ ലക്ഷ്യമെന്നൊക്കെ വിളമ്പുന്ന നമ്മുടെ ചില രാഷ്ട്രീയക്കാരുടെയും മാദ്ധ്യമങ്ങളുടെയും യഥാർത്ഥ ഉദ്ദേശ്യം തിരിച്ചറിയേണ്ടതുണ്ട്. മുകളിൽപ്പറഞ്ഞ കാര്യങ്ങളൊന്നും അറിയാത്തവരാണ് ഇതൊക്കെ പറയുന്നതെന്നും രാഷ്ട്രീയവിശകലനത്തിനുള്ള കഴിവില്ലായ്മകൊണ്ടാണു കാര്യങ്ങൾ ഇങ്ങനെ വിലയിരുത്തുന്നതെന്നും കരുതാനാവില്ല. അങ്ങനെ കരുതുന്നത് അപകടകരവുമാണ്.

ഇങ്ങനെയുള്ളവരുടെ രഹസ്യയജൻഡ തിരിച്ചറിഞ്ഞ്, അവരുടെ കെണിയിൽ വീഴാതെ, രാഷ്ട്രീയം വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരാനും നാടിന്റെ ഉത്തമതാത്പര്യത്തിന് അനുഗുണമായ തീരുമാനങ്ങൾ എടുക്കാനും പൗരരെ പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുകയാണു വേണ്ടത്. സത്യാനന്തരകാലത്ത് വ്യാജവാർത്തകളുടെയും വ്യാജവിശകലനങ്ങളുടെയും ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള സ്വയം‌ജാഗ്രതയും മറ്റുള്ളവരെ ജാഗ്രതപ്പെടുത്തലുമാണ് ഈ ഘട്ടത്തിലെ സുപ്രധാനകടമ.

കഴിഞ്ഞ പാർലമെന്റുതെരഞ്ഞെടുപ്പിൽ ആനമണ്ടത്തരം പറ്റുകയും അതു വേദനയോടെ തിരിച്ചറിയുകയും ചെയ്യുന്ന കേരളസമൂഹം ഇത്തവണ ഇക്കൂട്ടരുടെ പറ്റിക്കലിൽ വീഴാൻ ഇടയില്ല. കാരണം, ഇത് വെന്തുചാകാൻപോരുന്ന വെട്ടിത്തിളയ്ക്കുന്ന വെള്ളമാണെന്ന് അന്നു ചൂടുവെള്ളത്തിൽ വീണ പൂച്ചകൾക്കു മനസിലാകും. വർഗ്ഗീയഫാഷിസത്തെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷ രാജ്യത്തിനാകെ നല്കുന്ന ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സമത്വചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പുരോഗമനചിന്തയുടെയും ഒക്കെയായ ഈ ചുവപ്പുതുരുത്ത് പരിരക്ഷിക്കപ്പെടേണ്ടത് ദേശീയതലത്തിൽത്തന്നെ അതിപ്രധാനമാണ്.

Friday 19 March 2021

പരിസ്ഥിതിസ്നേഹികൾക്ക് സ്നേഹത്തോടെ

പരിസ്ഥിതിസ്നേഹികൾക്ക് സ്നേഹത്തോടെ

മനോജ് കെ. പുതിയവിള


കണ്ണിൽപ്പെടാത്ത ചില മാറ്റങ്ങളാണ് ദീർഘകാലത്തിൽ വലിയ ഗുണഫലങ്ങൾ വിളയിക്കുക. പരിസ്ഥിതിരംഗത്തെ ഇടപെടലുകൾ അത്തരത്തിലുള്ളതാണ്. ആരോഗ്യം മുതൽ വ്യവസായനിക്ഷേപാകർഷണം വരെ വീവിധമണ്ഡലങ്ങളിലാണ് അവ വലിയ മാറ്റമുണ്ടാകുക. സുസ്ഥിരവികസനത്തിന്റെ ആധാരമായ അത്തരം ഒരുപിടി മാറ്റങ്ങളുടെ കണക്കെടുപ്പാണീ ലേഖനം.

(...... പ്രസിദ്ധീകരിച്ചത്)



റെക്കാലമായി എല്ലാക്കൊല്ലവും രണ്ടു മഴക്കാലത്തും മുടങ്ങാതെ പത്രത്താളുകളിലും റ്റി. വി. വാർത്തകളിലും നിറഞ്ഞിരുന്ന പകർച്ചപ്പനിഭീതി മൂന്നുനാലുവർഷമായി പത്രത്തിൽ കണ്ടിട്ടില്ല എന്നത് ഒരുപക്ഷെ, ഇതു വായിക്കുമ്പോഴാകും നിങ്ങളിൽ പലരും ശ്രദ്ധിക്കുന്നതുതന്നെ. കാരണം, അത്തരം മാറ്റങ്ങൾ പൊടുന്നനെ ശ്രദ്ധയിൽ പെടുന്നവയല്ല.

സൗമ്യമായി സംഭവിക്കുന്ന അത്തരം മാറ്റങ്ങൾ വേറെയുമുണ്ട്. അവയിലൊന്നാണ് നമ്മുടെ ഗ്രാമനഗരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളും ദുർഗ്ഗന്ധവും അപ്രത്യക്ഷമായത്. മാലിന്യങ്ങൾ സംബന്ധിച്ച നിരന്തരവാർത്തകളും ഇന്നു പത്രമാദ്ധ്യമങ്ങളിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

അത്തരത്തിൽ മാദ്ധ്യമങ്ങളിൽനിന്നു മാഞ്ഞുപോയ പതിവുവാർത്തകളിൽ ഒന്നാണ് കുടിവെള്ളപ്രശ്നം. ഇന്നു വേനൽ ചെരിപ്പിടുമ്മുമ്പേ കുടിവെള്ളപ്രശ്നത്തിനുള്ള പരിഹാരനടപടി കേരളപര്യടനം പൂർത്തിയാക്കുന്നു.

പലതുമുണ്ട് ഇങ്ങനെ. നാലുകൊല്ലം മുമ്പ് നമ്മുടെ വാട്ട്സാപ് സർവ്വകലാശാലയിലെ പ്രധാനപാഠ്യപദ്ധതി രാസവിഷം കലർന്ന പച്ചക്കറികളെയും മറ്റു ഭക്ഷണങ്ങളെയും അതുമൂലം ഉണ്ടാകുന്നതായി പറയപ്പെട്ട ക്യാൻസർ പോലുള്ള രോഗങ്ങളെയുംപറ്റി ഉള്ളതായിരുന്നു. ഇന്ന് അവയൊന്നും ആ സർവ്വകലാശാലയിൽ ഓടുന്നില്ല. ആ കോഴ്സുകൾക്ക് ആളില്ല. നമ്മുടെ ആഭ്യന്തരപച്ചക്കറിയുത്പാദനം കൂടിയതും ഗുണമേന്മയുള്ള, രാസവിഷം കലരാത്ത പച്ചക്കറിയും പഴങ്ങളും ധാരാളം ലഭ്യമായതും രാസവിഷവും മായവും തടയാൻ കർശന നടപടി സ്വികരിച്ചതുമൊക്കത്തന്നെ കാരണം.

2007 മുതൽ 2015 വരെ 12-ലും 13-ലും ചാഞ്ചാടിനിന്ന കേരളത്തിന്റെ ശിശുമരണനിരക്ക് 2016-ൽ 10-ലേക്കും 2018-ൽ ഐക്യരാഷ്ട്രസഭയുടെ 2020-ലെ സുസ്ഥിരവികസനലക്ഷ്യമായ 8-ലും താഴെ 7-ലേക്കും എത്തിയതും ഇപ്പോൾ പിന്നെയും കുറഞ്ഞ് 6-ലേക്കു നീങ്ങുന്നതും കണ്ടറിയാനാവാത്ത മാറ്റമാണ്. ബണ്ടി ചോർ വരെ വന്നു നിരങ്ങിയ, പത്രങ്ങൾ കുറ്റകൃത്യങ്ങൾക്കു പ്രാദേശികമായി പ്രത്യേക പേജു തുടങ്ങിയ, റ്റി. വി. ചാനലുകളിൽ ക്രൈം ബുള്ളറ്റിൻ തുടങ്ങിയ ഒരു കാലം ഉണ്ടായിരുന്നത് ഓർമ്മയായതും ഇതുപോലെതന്നെ.

ഇങ്ങനെ ശ്രദ്ധിക്കാതെപോകുന്ന മാറ്റങ്ങൾ പലതുണ്ട്. ഇതിൽ ആദ്യം പറഞ്ഞ മറ്റു നാലു മാറ്റങ്ങളും സംഭവിച്ചത് കൃഷി, ജലവിഭവം, വനം, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും ഫലപ്രദമായ പ്രവർത്തനവും അവയുടെയെല്ലാം ഈ ദിശയിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നിശബ്ദം പ്രവർത്തിച്ചുവരുന്ന ഹരിതകേരളമിഷന്റെ ലക്ഷ്യബോധത്തോടെയുള്ള പരിപാടികളും കാരണമാണ്.

 

കണ്ണിൽപ്പെടാത്ത മാറ്റങ്ങൾ

രണ്ടരലക്ഷം വീടുപണിതതും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളും സാമൂഹികാരോഗ്യകേന്ദ്രങ്ങളും ആയതും ജില്ലാ-താലൂക്ക് ആശുപത്രികളും മെഡിക്കൽ കോളെജുകളുമെല്ലാം അത്യാധുനികവും രോഗീസൗഹൃദവും ആയതും സ്കൂളുകൾക്കു പുതിയ ഗംഭീരകെട്ടിടങ്ങളും ഹൈട്ടെക് ക്ലാസുകളും ഉണ്ടായതും അവ മികവിന്റെ കേന്ദ്രങ്ങൾ ആയതുമൊക്കെ നമ്മുടെ കണ്മുന്നിൽ നടന്ന മാറ്റങ്ങളാണ്. അതുപോലെയല്ല നമ്മുടെ അടുത്ത പറമ്പിൽ ഒരു പച്ചത്തുരുത്തു വളരുന്നതും നമ്മുടെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരുന്നതും അയൽവീടുകളിൽ അടുക്കളത്തോട്ടം ഉണ്ടാകുന്നതും അടുത്ത ഗ്രാമത്തിലെ തരിശുപാടത്തു നെല്ലു വളരുന്നതും നമ്മുടെയടക്കം പറമ്പുകളിൽ ഫലവൃക്ഷങ്ങൾ വളരുന്നതുമൊന്നും.

അതു മാറ്റമായി നാം അറിയുന്നത് കേരളമാകെ നട്ടുവളർത്തപ്പെട്ട മരങ്ങൾ നാലരക്കോടിയാണെന്നു മനസിലാക്കുമ്പോഴാണ്. റീച്ചാർജ്ജ് ചെയ്തത് 62,921 കിണറുകളാണ് എന്ന് അറിയുമ്പോഴാണ്. സംസ്ഥാനത്ത് 18,883 കുളവും 23,158 കിണറും പുനർനിർമ്മിച്ചെന്നും 25,241 കുളവും 13,942 കിണറും നവീകരിച്ചെന്നും കേൾക്കുമ്പോഴാണ്. 42,774 കിലോമീറ്റർ തോടുകളും 412 കിലോമീറ്റർ പുഴകളും പുനർജ്ജനിപ്പിച്ചു എന്നു കാണുമ്പോഴാണ്.

ഇത്തരം പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ഹരിതകേരളമിഷന്റെ പ്രവർത്തനം പലതും മാദ്ധ്യമങ്ങളുടെ കണ്ണിൽ പെടാതെപോയത് അവ താഴേത്തലത്തിൽ നടക്കുന്നവയാണ് എന്നതിനാലാണ്. പ്രാദേശികവാർത്താത്താളുകളിൽ ഒരു ഫോട്ടോയോ ഒരുതുണ്ടു വാർത്തയോ വന്നാലായി. ആ ഒറ്റയൊറ്റ പ്രവർത്തനങ്ങൾ മാത്രം കാണുന്ന ഒരാൾക്ക് അതിനപ്പുറമുള്ള പ്രാധാന്യം അതിൽ തോന്നുകയുമില്ല. ഈ പ്രവർത്തനങ്ങൾ പലതും ജനപങ്കാളിത്തത്തോടെയാണു നടക്കുന്നതെങ്കിലും അവയിൽ പങ്കെടുക്കുന്നവരിൽ മഹാഭൂരിപക്ഷത്തിനുപോലും ആ ‘ചെറിയ’ പ്രവർത്തനം ഉണ്ടാക്കുന്ന വലിയ നേട്ടങ്ങൾ മനസിലാകുകയില്ല. റോഡും പാലവും കെട്ടിടവും വികസനമായി കാണുന്ന നമ്മുടെ സമൂഹത്തെ അത്തരം കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുകയും എളുപ്പമല്ല.

എന്നാൽ, സർക്കാർ ഇതിനെ കണ്ടത് എങ്ങനെയാണ് എന്നതിന്റെ സാക്ഷ്യമായിരുന്നു ഹരിതകേരളമിഷന്റെ ഉദ്ഘാടനദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അതിനെ വിശേഷിപ്പിച്ച വാക്കുകൾ: “ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം നടക്കാന്‍‌പോകുന്ന ഏറ്റവും വലിയ ഭരണനടപടിയാണ് ഹരിതകേരളം പദ്ധതി.” ‘ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി ആരംഭിച്ച മിഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്’ ആയും അദ്ദേഹം അതിനെ പ്രഖ്യാപിച്ചു. ‘അശാസ്ത്രീയമായ വികസനസങ്കല്പങ്ങള്‍ വികലമാക്കിയ നമ്മുടെ മണ്ണിനേയും പ്രകൃതിയേയും തിരിച്ചുപിടിക്കുക’ എന്നതാണ് ഹരിതകേരളം പദ്ധതിയുടെ ആത്യന്തികലക്ഷ്യമായി മുഖ്യമന്ത്രി വിശദീകരിച്ചത്.

ഇന്ന് അഞ്ചുവർഷം തികയാറാകുമ്പോൾ ഈ രംഗത്തു കൈവരിച്ച നേട്ടത്തെപ്പറ്റി തദ്ദേശഭരണമന്തി എ. സി. മൊയ്തീനോടു ചോദിച്ചു. മറുപടിയിൽ തികഞ്ഞ അഭിമാനം: “പരിസ്ഥിതിസംരക്ഷണത്തിൽ നിർണ്ണായകനേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിനായിട്ടുണ്ട്. ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾ നടത്തിയ വലിയ ജനകീയമുന്നേറ്റമാണ് ഇതു സാദ്ധ്യമാക്കിയത്. കുടുംബശ്രീ, തൊഴിലുറപ്പുമിഷനുകൾ, ശുചിത്വമിഷൻ തുടങ്ങിയ ഏജൻസികളും ഇതിൽ പങ്കാളികളായി.”

പരിപാടിയുടെ ദർശനം അദ്ദേഹം ഇങ്ങനെ സംഗ്രഹിച്ചു: “വികസനസംസ്കാരത്തിന്റെ അളവുകോലായി കാണേണ്ട മാലിന്യസംസ്കരണത്തിനുള്ള അവബോധം ജനങ്ങളിൽ വളർത്തിയെടുത്ത് ജനകീയപങ്കാളിത്തത്തോടെയേ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാൻ കഴിയൂ എന്ന ബോദ്ധ്യത്തിലാണ് ഹരിതകേരളം മിഷനു രൂപം നൽകിയത്.” ഇത്രകൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ജനക്ഷേമം എന്നത് മണ്ണും വെള്ളവും പ്രകൃതിയും വീണ്ടെടുക്കൽകൂടിയാണ്.” കേരളഭരണത്തിനു പലപ്പോഴും പരിചിതമല്ലാതിരുന്ന ഈ നവദർശനമാണ് ഈ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചത്.

ഈ ഹരിതദർശനം യാഥാർത്ഥ്യമാക്കാനുള്ള യത്നത്തിനു ചുക്കാൻ പിടിച്ച ഹരിതകേരളമിഷന്റെ ഉപാദ്ധ്യക്ഷ ഡോ: റ്റി. എൻ. സീമയും ഈ ആശയം‌തന്നെ പങ്കുവയ്ക്കുന്നു: “ഇതുവരെ നേരിട്ട പരിസ്ഥിതിദുരന്തങ്ങളുടെ അനുഭവപാഠങ്ങളിൽനിന്നുകൂടി രൂപപ്പെടുത്തിയ പാരിസ്ഥിതികബോധത്തിന്റെ വെളിച്ചത്തിൽ നാടിന്റെ പരിസ്ഥിതിസന്തുലിതാവസ്ഥ വീണ്ടെടുക്കാനുള്ള പരിശ്രമമാണു മിഷൻ നടത്തിയത്.”

 

ഭക്ഷണപ്പേടി പോയി

ആഹാരത്തിൽനിന്നുതന്നെ തുടങ്ങാം. പുറം‌നാട്ടിലെപ്പോലെ അനിയന്ത്രിതവും അശാസ്ത്രീയവുമായ രാസവിഷപ്രയോഗമില്ലാതെ സംസ്ഥാനത്തു പുതുതായി 2,24,000 ഹെക്റ്ററിൽ നെൽക്കൃഷിയും 82,167 ഹെക്റ്ററിൽ പച്ചക്കറിക്കൃഷിയും ഹരിതകേരളം മിഷന്റെ പ്രവർത്തനത്തിലൂടെ മാത്രം സാദ്ധ്യമാക്കി.

സുജലം സുഫലം’ പദ്ധതിയിലൂടെ നെൽക്കൃഷിയിൽ മുന്നേറ്റം സൃഷ്ടിച്ചു. 24,000 ഹെക്ടർ തരിശുനിലങ്ങളിൽ നെൽക്കൃഷി ചെയ്തു. ഇതിനകം 87 ഗ്രാമങ്ങൾ തരിശുരഹിതമാക്കി. ഇപ്പോൾ 152 ഗ്രാമങ്ങൾ ആ പാതയിലാണ്. 240 ക്ലസ്റ്ററുകളിൽ ജൈവപച്ചക്കറിക്കൃഷി നടപ്പിലാക്കി. നല്ല മുറ കൃഷിസമ്പ്രദായത്തിനു പ്രോത്സാഹനവും നല്കിവരുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലെ 1,344 വാർഡുകൾ ഹരിതസമൃദ്ധി വാർഡുകൾ ആക്കി; 546 വാർഡുകൾ ആ വഴിയിൽ മുന്നേറുന്നു.

ജൈവപച്ചക്കറിക്കൃഷിക്കുള്ള ജനകീയക്യാമ്പയിനിലൂടെ തരിശുകളിൽപ്പോലും കൃഷി വ്യാപിപ്പിച്ചും ഒട്ടെല്ലാ  കുടുംബങ്ങളെയും പങ്കാളികളാക്കിയും ഒൻപതുലക്ഷം മെട്രിക് ടൺ പച്ചക്കറി അധികമായി ഉത്പാദിപ്പിച്ചു. 2015-16-വർഷത്തെ 6.28 ലക്ഷത്തിൽനിന്ന് 2019-20-ൽ 15 ലക്ഷം മെട്രിക് ടണിലേക്കുള്ള വർദ്ധന. വിദ്യാർത്ഥികളുടെ മുൻകൈയിൽ അടുക്കളപ്പച്ചക്കറിത്തോട്ടം വ്യാപകമാക്കി വിദ്യാഭ്യാസവകുപ്പും യജ്ഞത്തിൽ പങ്കാളിയായി.

മിഷന്റെ ഭാഗമല്ലാതെയും കൃഷിവകുപ്പു ധാരാളം പ്രവർത്തനങ്ങൾ ഈ ലക്ഷ്യത്തിനായി നടപ്പാക്കിയിട്ടുണ്ട്. ഹരിതനഗരി, ടെറസ്സുകൃഷി തുടങ്ങിയ വിവിധപദ്ധതികൾ‌വഴി നഗരങ്ങളിൽപ്പോലും പച്ചക്കറി വിളയിച്ചു. പച്ചക്കറിക്കൃഷിക്ക് ഉതകുംവിധം ഫ്ലാറ്റുസമുച്ചയങ്ങളിലും വീടുകളിലും മലിനജലം സംസ്ക്കരിച്ച് ഉപയോഗിക്കാൻ 10 ലക്ഷം രൂപവീതം നല്കുന്ന പ്രോജക്ട് പോലെ പല പദ്ധതികളും നടപ്പാക്കി.

തരിശായി കിടന്ന ആറൻമുള, മെത്രാൻ കായൽ, ആവളപ്പാണ്ടി, തഴവ കായൽ പുഞ്ച, കീഴാൽ പാടശേഖരം, റാണി-ചിത്തിര കായൽ എന്നീ പാടശേഖരങ്ങളിൽ കർഷകഗ്രൂപ്പുകളുടെ സഹായത്തോടെ കൃഷിയിറക്കി. തരിശ്ശിടുന്ന മറ്റു പാടശേഖരങ്ങൾ ഏറ്റെടുത്തു കർഷകഗ്രൂപ്പുകൾവഴി കൃഷിചെയ്യാൻ പഞ്ചായത്തുകൾക്ക് അധികാരം നല്കി. ഇതിനായി തണ്ണീർത്തടസംരക്ഷണനിയമം ഭേദഗതിയും ചെയ്തു. പ്രകൃതിദത്തജലസംഭരണിയായ നെൽവയലുകൾ സംരക്ഷിക്കുന്നത് പ്രകൃതി, ആവാസവ്യവസ്ഥകളുടെ സംരക്ഷണമായി കണ്ട് വിസ്തൃതിക്കനുസരിച്ചു നിലമുടമകൾക്കു റോയൽറ്റി നല്കാനും തുടങ്ങി. ഇങ്ങനെ ഭാവനാപൂർണ്ണമായ പലതും പ്രകടനപത്രികയിൽത്തന്നെ എൽ. ഡി. എഫ്. പ്രഖ്യാപിച്ചിരുന്നതും ഓർക്കാം.

ഇതെല്ലാം ഫലം കണ്ടു. രൂക്ഷമായ വരൾച്ചയിൽ പതിനായിരക്കണക്കിനു ഹെക്ടർ കൃഷി നശിച്ചിട്ടും 2016-17-വർഷം  1,71,398 ഹെക്ടറിൽ നെൽക്കൃഷി ചെയ്തിരുന്നു. ഇത് 2017-18-ൽ 2,20,449 ഹെക്ടർ ആയി. ഉദ്പാദനം ആറുലക്ഷത്തിലധികം മെട്രിക് ടൺ അരി. മഹാപ്രളയത്തിൽ 2018-19-ൽ പതിനായിരക്കണക്കിനു ഹെക്ടർ കൃഷി നശിച്ചിട്ടും ‘പുനർജ്ജനി’ പ്രവർത്തനങ്ങളിലൂടെ രണ്ടുലക്ഷം ഹെക്ടറിൽ നെല്ലു വിളയിച്ചു; 2019-20-ൽ 2,02,049 ഹെക്ടറിലും. നെൽക്കൃഷിഭൂമിയുടെ വിസ്തൃതി ഈ പഞ്ചവത്സരപദ്ധതി പൂർത്തിയാകുമ്പോൾ മൂന്നുലക്ഷം ഹെക്ടറായി വർദ്ധിക്കും.

 

വികസനം ഇനി നീർത്തടതലത്തിൽ

പ്രകൃതിസംരക്ഷണവും വിഭവപരിപാലനവും അതിന്റെ അടിസ്ഥാനത്തിലുള്ള സുസ്ഥിരവികസനവും നീർമറിപ്രദേശങ്ങൾ (watershed) എന്ന തണ്ണീർത്തടങ്ങൾ അടിസ്ഥാനമാക്കി വേണമെന്നതാണ് ആധുനികകാലത്തെ പ്രധാനസമീപനം. ഇതിനായി സംസ്ഥാനത്തെ പ്രാദേശികസർക്കാരുകളിലെ നീർത്തടവിവരശേഖരണം ഏറെക്കുറെ പൂർത്തിയായി.

ഹരിതകേരളമിഷന്റെ മുൻകൈയിൽ 923 ഗ്രാമപ്പഞ്ചായത്തും  105 ബ്ലോക്കും അടക്കം 1028 തദ്ദേശസ്ഥാപനങ്ങളിൽ സമഗ്രനീർത്തടപ്ലാൻ തയ്യാറാക്കി. പ്രാദേശികസർക്കാരുകൾ ഇതിന്റെ തുടർപ്രവർത്തനങ്ങൾ നടത്തുകയാണ്. പ്ലാൻ പ്രകാരം 100 ഗ്രാമപ്പഞ്ചായത്തിൽ ജി.ഐ.എസ്. അധിഷ്ഠിത പദ്ധതികൾ അന്തിമഘട്ടത്തിലാണ്. പ്ലാനിൽവരുന്ന കുളങ്ങളുടെയും നീർച്ചാലുകളുടെയും പുനരുദ്ധാരണം, അധികജലസംരക്ഷണം ഉറപ്പാക്കാൻ തടയണകളുടെ നിർമ്മാണം, ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നിർമ്മിതികൾ തുടങ്ങിയവയും നടക്കുന്നു. ഇങ്ങനെ പുനരുദ്ധരിക്കുന്ന 703 കുളങ്ങളിൽ 364 എണ്ണം പൂർത്തിയായി.

 

പുതുവെള്ളത്തിന്റെ ചില്ലൊളി

ആദിപമ്പ-വരട്ടാർ പുനർജ്ജനിച്ചു എന്നു കേട്ടപ്പോൾ കേരളീയർക്ക് വിസ്മയമായിരുന്നു. ആ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞത്, വരട്ടാറില്‍ മാത്രമായി പരിമിതപ്പെടുത്താവുന്ന ഒരു പ്രവര്‍ത്തനമല്ല ഇതെന്നാണ്. “കേരളത്തിലെ നാല്പത്തിനാലു നദികളും അതിന്റെ പ്രൗഢിയോടെ ഒഴുകുന്നു എന്നുറപ്പുവരുത്താന്‍ പോരുന്ന തരത്തില്‍ കേരളമാകെ ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാകണം.”

ഉണ്ടായി. മണ്ണും ചെളിലും മാലിന്യങ്ങളും നിറഞ്ഞു നികന്നും ഒഴുക്കുനിലച്ചും പോയിരുന്നു ഒട്ടേറെ നദികൾക്കു സാധാരണമനുഷ്യർ പുനർജ്ജനി നല്കിയപ്പോൾ കേരളചരിത്രത്തിലെ ഒരു പുതിയ ഏടായി അതു മാറി.  പത്തനംതിട്ട വരട്ടാറിനു പിന്നാലെ കിളളിയാർ (തിരുവനന്തപുരം), കുട്ടമ്പേരൂറാർ (ആലപ്പുഴ), മീനച്ചിലാർ (കോട്ടയം), കരുമാത്തൂർ (കണ്ണൂർ), ചാലിയാർ (മലപ്പുറം), കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കോരയാർപ്പുഴ (പാലക്കാട്) എന്നീ നദികളും കോലറയാർ, കാനാപ്പുഴയാർ, പള്ളിക്കലാർ, പൂനൂറാർ, അടിയഞ്ചാലിൽ പുത്തൻതോട്, പാണ്ടിവയൽ തോട് എന്നിവയും ജനപങ്കാളിത്തത്തിൽ പുനർജ്ജനിച്ചു.

ഹരിതകേരളം മിഷന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായ ഇതിനു കർമ്മപരിപാടി ഉണ്ടാക്കിയതുതന്നെ ജനങ്ങളാണ്. ഡോ: സീമ അത് ഇങ്ങനെ വിശദീകരിച്ചു: “പുഴയൊഴുകിയ വഴികളിലൂടെയുള്ള ‘പുഴനടത്തം’ മുതൽ  ചിട്ടയായ പ്രവർത്തനങ്ങളുടെ ഒരു പരമ്പര ജനങ്ങൾതന്നെ ആവിഷ്ക്കരിച്ചു. നദീപുനരുജ്ജീവനത്തിനു ജനകീയസമിതികൾ ഉണ്ടാക്കി.  ‘പുഴപുനരുജ്ജീവനം - പ്രവർത്തനരേഖ’ തയ്യാറാക്കി. ‘എല്ലാവരും ജലാശയങ്ങളിലേക്ക്’ എന്ന പേരിൽ ജലസ്രോതസ്സുകളുടെ ഏകദിനജനകീയപുനരുജ്ജീവനം, ‘ഇനി ഞാനൊഴുകട്ടെ’ എന്ന പേരിൽ നീച്ചാലുകളുടെ ജനകീയവീണ്ടെടുപ്പ് ഒക്കെ സാദ്ധ്യമാക്കി. പുനരുജ്ജീവനം ആവശ്യമായ നദികൾ തെരഞ്ഞെടുത്തതും ജനപങ്കാളിത്തത്തോടെതന്നെ. തൊഴിലുറപ്പുപദ്ധതിയും ഫലപ്രദമായി ഉപയോഗപ്പെടുത്തി.”

അങ്ങനെ സംസ്ഥാനത്തെ 412 കി.മീ. നീളം പുഴകളും 42,774 കിലോമീറ്റർ നീളത്തിൽ നീർച്ചാലുകളും പുനരുജ്ജീവിപ്പിച്ചു. അടഞ്ഞുപോയ പല നീരൊഴുക്കുകളും തുറന്നു. സംസ്ഥാനത്ത് ആകെയുള്ള തോടുകൾ 82,000 കിലോമീറ്ററാണെന്ന് അറിയുമ്പോഴാണ് അതിൽ പകുതിയിലേറെയാണു നാം ശുചീകരിച്ചു വീണ്ടെടുത്തത് എന്നു മനസിലാകുക. ഈ യത്നത്തിൽ 1,62,295 പേർ പങ്കാളികളായതായി കണക്കാക്കുന്നു.

കൂട്ടത്തിൽ എടുത്തുപറയേണ്ട ഒന്നാണ് മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജനം. ഇതിലൂടെ ആയിരത്തിലേറെ ഏക്കറിൽ നെൽക്കൃഷിയും പുനരാരംഭിച്ചു. രണ്ടാം ഘട്ടമായി അവിടെ 2000 കി.മീ. നീർച്ചാലുകൂടി പുനരുജ്ജീവിപ്പിച്ച് 52,000 ഏക്കറിൽക്കൂടി കൃഷി ഇറക്കി. മേലുകാവ് ഇലവിഴാപ്പൂഞ്ചിറ നാലുകോടി രൂപ മുടക്കി നവീകരിച്ചതിലൂടെ കൈവരിച്ചത് 225 ലക്ഷം ലിറ്റർ ജലസംഭരണം. ആമയിഴഞ്ചാൻതോടിന്റെയും പാർവതീപുത്തനാറിന്റെയും ഒഴുക്കു പുനഃസ്ഥാപിച്ചത് തലസ്ഥാനത്തെ വെള്ളക്കെട്ടിനു പരിഹാരമായി. എല്ലാറ്റിനുമുണ്ട് ഇത്തരം നേട്ടങ്ങൾ.

കുളവും കിണറും നിർമ്മിച്ചതിന്റെയും നവീകരിച്ചതിന്റെയും കണക്കു നേരത്തേ പറഞ്ഞു. ഇതിലൂടെ സൃഷ്ടിച്ചത് 1,21,81,650 ഘനമീറ്റർ ജലസംഭരണശേഷിയാണ്. പാറമടകളിലെ ജലം പരിശോധനകൾക്കുശേഷം നിർമ്മാണത്തിനും കൃഷിക്കും വ്യാവസായത്തിനും നല്കാനും അങ്ങനെ ശുദ്ധജലം ലാഭിക്കാനുമുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

ഹരിതകേരളത്തിൽ 2019-20-ൽമാത്രം ചെറുകിടജലസേചനവിഭാഗത്തിൽ 12.85 കോടി രൂപയുടെ 35 പ്രവൃത്തികളും 13.29 കോടി രൂപ ചെലവിൽ 52 ടാങ്കുകളുടേയും കുളങ്ങളുടേയും പുനരുദ്ധാരണവും നടന്നു. ഏറ്റവും വലിയ കായലും കുട്ടനാടിന്റെ ഹൃദയവുമായ വേമ്പനാട് കായൽ പുനരുദ്ധാരണത്തിനും പദ്ധതി തയാറായിരിക്കുന്നു.

വനത്തിനുള്ളിലും  ജലാശയങ്ങളും നദികളും ഹരിതകേരളം മിഷന്റെ ഭാഗമായി മാലിന്യമുക്തമാക്കുന്നുണ്ട്. അത്തരം 169 കുളങ്ങൾ വൃത്തിയാക്കി. നൂറുകണക്കിനു ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും നടപടിയെടുക്കുകയും ചെയ്തു.

ഹരിതകേരളമിഷന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും അണിനിരത്തി നടത്തിയ വിപുലമായ ജലസംരക്ഷണക്യാമ്പയിനിലൂടെയാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്.

ജലസംരക്ഷണരംഗത്തു പ്രാദേശികമായി വന്ന മാറ്റത്തിനു വഴികാട്ടിയായത് ജലസമൃദ്ധിപദ്ധതിക്കായി കാട്ടാക്കട നിയോജകമണ്ഡലം കാഴ്ചവച്ച പ്രവർത്തനമാണ്. മണ്ഡലത്തിലൂടെ ഒഴുകുന്ന കരമനയാറിന്റെ ശുദ്ധീകരണം മുതൽ വീട്ടുതലം‌വരെ അതിവിപുലമായ പ്രവർത്തനമാണ് അവിടെ നടന്നത്. അവിടെ 40 സർക്കാർസ്ഥാപനങ്ങളിലും അഞ്ച് അങ്കണവാടികളിലും കൃത്രിമഭൂജലസംപോഷണപദ്ധതികൾ പൂർത്തീകരിച്ചു. ഇതിലൂടെയെല്ലാം ഭൂജലത്തിന്റെ നിരപ്പ് ഉയർന്നു. എല്ലാ പൊതുസ്ഥാപനങ്ങളിലും കൃത്രിമഭൂജലസംപോഷണപദ്ധതികൾ പൂർത്തീകരിച്ച ആദ്യനിയോജകമണ്ഡലമായി 2019 നവംബർ 14-നു കാട്ടാക്കട മാറി.

പ്രകൃതിസംരക്ഷണവും വിഭവപരിപാലനവും ശാസ്ത്രീയമായി നടപ്പാക്കാൻ തൊഴിലുറപ്പുപദ്ധതി (MGNREGS) ഉപയോഗപ്പെടുത്തി. ഹരിതകേരളം മിഷന്റെ ഭാഗമായി തൊഴിലുറപ്പുപദ്ധതിയിൽ ‘ജലസംരക്ഷണമിഷൻ’ എന്ന പദ്ധതിതന്നെ കൊണ്ടുവന്നു. രൂക്ഷമായ ജലദൗർലഭ്യം അനുഭവിക്കുന്ന ബ്ലോക്കുകളിൽ തുടങ്ങി വ്യാപിപ്പിക്കുന്ന രീതിയാണു സ്വീകരിച്ചിട്ടുള്ളത്. പരമാവധി മഴവെള്ളം ഭൂമിയിൽ താഴ്ത്താനും മണ്ണൊലിപ്പ് തടയാനുമുള്ള മഴക്കുഴികൾ, കോണ്ടൂർ ട്രഞ്ച്, കോണ്ടൂർ ടെറസിങ്, മണ്ണുകയ്യാല, കല്ലുകയ്യാല, ചെക്ക് ഡാമുകൾ, വനവത്ക്കരണപ്രവൃത്തികൾ തുടങ്ങിയവയൊക്കെ ഇതിലുണ്ട്.

ജലത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും ഫലപ്രദമായ നടപടി നാം തുടങ്ങിയിരിക്കുന്നു. ജലനിധിയുടെ സി.സി.ഡി.യു.വിന്റെ നേതൃത്വത്തിൽ 2019-20-ൽമാത്രം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ആശ, എൻ.എസ്.എസ്. പ്രവർത്തകരുടെയും സഹകരണത്തോടെ ആറായിരത്തോളം സാമ്പിളുകൾ ഫീൽഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചു പരിശോധിച്ചു. അംഗീകൃത ജലഗുണനിലവാരപരിശോധനാകേന്ദ്രങ്ങൾ ഗവ. ഹയർസെക്കൻഡറി സ്കൂളുകളിൽ സ്ഥാപിക്കാനുള്ള നടപടികൾ ഹരിതകേരളമിഷനുമായി ചേർന്നു സ്വീകരിച്ചുവരികയാണ്.

ഇങ്ങനെ നടന്ന ഒട്ടേറെ ജലസംരക്ഷണകാര്യങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണച്ചട്ടങ്ങൾ ഭേദഗതി ചെയ്ത് 300 ചതുരശ്രയടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുകൾക്കും എല്ലാ വ്യവസായകെട്ടിടങ്ങൾക്കും ജലക്കൊയ്ത്തും സംഭരണവും നിർബ്ബന്ധമാക്കുന്നതു മാത്രമാകും പത്രമാദ്ധ്യമങ്ങളിൽ വന്നത്. എന്നാൽ, ഇവയൊക്കെ പ്രാദേശികവികസനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനുള്ള മുന്നുപാധികളാണ് എന്ന് അറിയുന്നവർക്കേ അതിന്റെ പ്രാധാന്യം മനസിലാകൂ.

 

ഒഴുക്കുവെള്ളത്തിൽ അഴുക്കില്ല

പുനർനിർമ്മാനത്തിനും ശുദ്ധീകരണത്തിനും ഒപ്പം എല്ലാ ജലസ്രോതസ്സുകളുടെയും സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. അതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമിതികൾക്കു രൂപം നല്കി. ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതു പൂർണ്ണമായും നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്കു മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ഏർപ്പെടുത്തി കേരള ജലസേചനവും ജലസംരക്ഷണവും നിയമം 2018-ൽ ഭേദഗതി ചെയ്തു.

‘പുഴയോരസംരക്ഷണപദ്ധതി’വഴി പമ്പാതീരത്ത് 72.5 കി.മീറ്റർ ദൂരത്തിൽ മുള വച്ചുപിടിപ്പിച്ചു. നദികളുടെ തീരങ്ങളിൽ ആറ്റുവഞ്ചിച്ചെടി, മുള മുതലായവ വച്ചുപിടിപ്പിക്കുന്നു. നദികളുടെ പാർശ്വഭിത്തികൾ ഇടിഞ്ഞു നദികൾ നികന്നുപോകുന്നതിനാൽ പാർശ്വഭിത്തികൾ  രാമച്ചം, കയർ ഭൂവസ്ത്രം എന്നിവ ഉപയോഗിച്ചു ബലപ്പെടുത്തുന്നു. ഹരിതകേരളം മിഷൻ മണ്ണു-ജലസംരക്ഷണപ്രവർത്തനങ്ങൾക്കു വ്യാപകമായി കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നുണ്ട്. ഇതു കയർവ്യവസായത്തിനും താങ്ങായി. ഇതിനകം 1,47,239 ഏക്കർ വൃഷ്ടിപ്രദേശപരിപാലനം പൂർത്തീകരിച്ചു.

ഈ രംഗത്തെ ഇടപെടൽ മനസിലാക്കാൻ ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം നല്ല മാതൃകയാണ്. അവിടെ സംസ്ഥാന ജൈവവൈവിദ്ധ്യബോർഡിന്റെ സഹായത്തോടെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBGIPS) ആണു പദ്ധതി നടപ്പാക്കിയത്. നീർച്ചാലുകൾ ശുചിയാക്കുക, വശങ്ങളിൽ കയർ ഭൂവസ്ത്രം  അണിയിക്കുക, അന്യംനിന്നുപോകുന്ന വാഴയിനങ്ങൾ വശങ്ങളിൽ വച്ചുപിടിപ്പിക്കുക, നാടൻ മത്സ്യയിനങ്ങളുടെ സംരക്ഷണം എന്നിവയാണു നടപ്പിലാക്കിയത്. ഇതു വ്യാപിപ്പിക്കുകയാണ്. ഇതിനൊപ്പം തീരദേശഗ്രാമപ്പഞ്ചായത്തുകളിലെ കാവുകളുടെ തത്‌സ്ഥിതി അവലോകനം ചെയ്തു സംരക്ഷണമാർഗരേഖയും തയ്യാറാക്കിവരികയാണ്.

ജലവിഭവവകുപ്പ് വേമ്പനാട് ജലവ്യൂഹത്തിലേക്ക് ഒഴുകിയെത്തുന്ന അഞ്ചു നദികളുടെ അളവ്, ഗുണനിലവാരം, സ്ഥാലികവും താത്ക്കാലികവുമായ ജലലഭ്യത, ഉപയോഗം, ഭാവിയിലെ ജലാവശ്യം എന്നിവയുടെ വിവരശേഖരം തയ്യാറാക്കി. ഭാരതപ്പുഴയിൽ നിലവിലുള്ള 3,876 ടാങ്കുകളെയും കുളങ്ങളെയും സംഭരണശേഷി, ജലത്തിന്റെ ഗുണനിലവാരം, ഉടമസ്ഥാവകാശം, ഉപയോഗം എന്നിവയനുസരിച്ചു വേർതിരിച്ചു. കുപ്പം നദീതടത്തിലെ മംഗാര, വളപട്ടണം തടത്തിലെ പാലപ്പുഴ, കീച്ചേരി തടത്തിലെ പാഴുർ, മൂവാറ്റുപുഴ തടത്തിലെ കടമ്പൂർ, മീനച്ചിൽ തടത്തിലെ ചെരിപ്പാട്, മണിമല തടത്തിൽ മുണ്ടക്കയം എന്നിവയുടെ ഡ്രെയിനേജ് മാപ്പ്, മണ്ണുമാപ്പ്, ഭൂവിനിയോഗമാപ്പ് എന്നിവ തയ്യാറാക്കി. മലമ്പുഴ, കുറ്റിയാടി, പീച്ചി, മൂവാറ്റുപുഴ, നെയ്യാർ ജലസേചനപദ്ധതികൾക്കായുള്ള ജലോപയോഗക്ഷമത പഠിച്ചു. കേരളത്തിലെ പ്രധാന തണ്ണീർത്തടങ്ങളുടെ മാനേജ്മന്റ് ആക്‌ഷൻ പ്ലാൻ തയ്യാറാക്കി. എത്ര മാദ്ധ്യമങ്ങളിൽ വാർത്തയായി?

കായലുകളുടെ രക്ഷയ്ക്ക് ഹൗസ്ബോട്ടുകളിലെ മാലിന്യം നിയന്ത്രിക്കാൻ ബയോടോയ്‌ലെറ്റ് കർശനമാക്കി. ആലപ്പുഴയിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ആരംഭിച്ചു.

സമാനമായ മറ്റൊന്ന് വൃഷ്ടിപ്രദേശപരിപാലനമാണ്. അതു നമ്മളിൽ പലരും അറിഞ്ഞിട്ടുതന്നെ ഉണ്ടാവില്ല. നീരൊഴുക്കു വർദ്ധിപ്പിക്കാനും ഭൂഗർഭജലം വർദ്ധിപ്പിക്കാനും കിണറുകളിലെ ജലനിരപ്പ് ഉയർത്താനും കൃഷിക്കു വെളളം എത്തിക്കാനും വലിയതോതിൽ വഴിയൊരുക്കിയ പ്രവർത്തനമാണിത്. വരൾച്ച രൂക്ഷമായിരുന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിച്ചത് ഇങ്ങനെയാണ്. ഇപ്രകാരം പരിപാലിക്കുന്നത് 1,60,116 ഏക്കർ വൃഷ്ടിപ്രദേശമാണ്. ഇതൊക്കെക്കൊണ്ടാണ് കുടിവെള്ളക്ഷാമവും വെള്ളമില്ലാതെ കൃഷി ഉണങ്ങലുമൊക്കെ പത്രമാദ്ധ്യമങ്ങളിൽനിന്നു പടിയിറങ്ങിയത്.

 

ശ്വാസകോശങ്ങളായി പച്ചത്തുരുത്ത്

വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയ മറ്റൊന്നാണ് ‘പച്ചത്തുരുത്ത്’ പദ്ധതി. വൃക്ഷവത്ക്കരണത്തിനു പുറമെ, കാവുകളും‌മറ്റും സംരക്ഷിക്കുന്നതല്ലാതെ കാവുകൾ സൃഷ്ടിക്കുന്ന പ്രവർത്തനം ഉണ്ടായിരുന്നില്ല. സാമൂഹികവനവത്ക്കരണം എന്ന പേരിൽ നാടിനും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഇണങ്ങാത്ത ചില പരദേശിമരങ്ങൾ പുറം‌പോക്കുകളിൽ നടുന്ന പരിപാടിയാണു വേറെ ഉണ്ടായിരുന്നത്. എന്നാൽ, തദ്ദേശീയമായ ഫലവൃക്ഷങ്ങളും മറ്റുംകൊണ്ട് 1500-ഓളം പച്ചത്തുരുത്തുകൾ സൃഷ്ടിച്ചിരിക്കുന്നൂ ഹരിതകേരളം മിഷൻ!

“പൊതുസ്ഥലങ്ങൾ ഉൾപ്പെടെയുള്ള തരിശിടങ്ങൾ കണ്ടെത്തി നാടൻ മരങ്ങളും നാടൻ സസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക ജൈവവൈവിദ്ധ്യത്തുരുത്തുകൾ സൃഷ്ടിച്ചെടുത്തു സംരക്ഷിക്കുകയാണു ലക്ഷ്യം.” മന്ത്രി എ. സി. മൊയ്തീൻ വിശദീകരിച്ചു.

അരസെന്റ് മുതൽ മുകളിലേക്ക് എത്ര ഭൂമിയിലും ജനങ്ങൾതന്നെ കാവുപോലെ മരങ്ങൾ വളർത്തുന്നു. 2019-ലെ പരിസ്ഥിതിദിനത്തിൽ തിരുവനന്തപുരത്തെ പോത്തൻകോട് പഞ്ചായത്തിൽ വെങ്ങോട് വാർഡിൽ പഞ്ചായത്തിന്റെ ആറു സെന്റിൽ നീർമാതളം നട്ടു മുഖ്യമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ ലക്ഷ്യമിട്ടത് 2020 ജൂൺ ആകുമ്പോഴേക്ക് ആയിരം പച്ചത്തുരുത്തുകൾ സൃഷ്ടിക്കണമെന്നാണ്. എന്നാൽ ലക്ഷ്യവും കടന്നു പദ്ധതി മുന്നേറി! നിശ്ചിതസമയത്തിനകം‌തന്നെ 590 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ 454 ഏക്കർ ഭൂമിയിൽ 1261 പച്ചത്തുരുത്തുകൾ വളർന്നു; 1,69,552 വൃക്ഷത്തൈകളും അസംഖ്യം കുറ്റിച്ചെടികളും വള്ളിച്ചെടികളും ചേർന്നു കാടായി! ഈ പ്രവർത്തനം തുടരുകയാണ്.

പ്രാദേശികസർക്കാരുകൾക്കു പുറമെ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, സർക്കാർ വകുപ്പുകൾ, മതസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെല്ലാം പച്ചത്തുരുത്തുകൾ വളർത്തി. “മാലിന്യം വലിച്ചെറിഞ്ഞിരുന്ന ഇടങ്ങൾ വൃത്തിയാക്കി പച്ചത്തുരുത്തൊരുക്കി. തീരസംരക്ഷണത്തിനു കണ്ടൽക്കാടുകൾ വളർത്തലും പരമ്പരാഗതഫലവൃക്ഷങ്ങളുടെ സംരക്ഷണവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.” ഡോ: സീമ വിശദീകരിച്ചു. “ഇവയുടെ മൂന്നുവർഷത്തെ പരിപാലനവും പഴയ കാവുകൾ മെച്ചപ്പെടുത്തലും തൊഴിലുറപ്പുപദ്ധതിയിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി പ്രാദേശികകൂട്ടായ്മകൾക്കും രൂപം നല്കിയിട്ടുണ്ട്. നിരീക്ഷണസൗകര്യത്തിന് എല്ലാ പച്ചത്തുരുത്തുകളെയും മാപ്പത്തോണിലൂടെ ഉപഗ്രഹമാപ്പിങ് ചെയ്തു. എല്ലാ അർത്ഥത്തിലും പരിസ്ഥിതിജാഗ്രതയുടെ അടയാളങ്ങളാണ് ഓരോ പച്ചത്തുരുത്തും.”

 

പരിസ്ഥിതിനവോത്ഥാനം

ഹരിതകേരളം മിഷനുവേണ്ടി സർക്കാരിന്റെ സാമൂഹികവനവത്ക്കരണവിഭാഗമാണ് മുഖ്യമായും ഹരിതവത്ക്കരണം നടപ്പാക്കുന്നത്. മിഷന്റെ ഭാഗമായ സ്കൂൾക്കുട്ടികൾക്കുള്ള ‘എന്റെ മരം’ പദ്ധതിയൊക്കെ അവർ നടത്തുന്നതാണ്. ഇതുവഴിയും പഞ്ചായത്തുകൾ വഴിയും‌മായി മാത്രം വിതരണം ചെയ്തത് 2.715 കോടി വൃക്ഷത്തൈകൾ!

കേരളത്തിലെ 12,000 സ്കൂളുകളിൽ കുട്ടികൾ സൃഷ്ടിച്ച ‘ജൈവവൈവിദ്ധ്യോദ്യാനങ്ങൾ’ പുതിയ അവബോധസൃഷ്ടിയുടെകൂടി മുദ്രയാണ്. സംസ്ഥാനത്തെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും 2018-ലെ സ്കൂൾ തുറക്കൽസമയത്തു ചിത്രപുസ്തകരൂപത്തിൽ മുഖ്യമന്ത്രി അയച്ച കത്തുകൾ പരിസരശുചിത്വത്തിലും മരം വളർത്തലിലും ആണ് ഊനിയത് എന്നതു യാദൃച്ഛികമല്ല.

ടെറിറ്റോറിയൽ വിഭാഗവുമായിച്ചേർന്ന് വനമഹോത്സവത്തിന്റെ ഭാഗമായും തൈവിതരണം നടത്തിയിട്ടുണ്ട്. പങ്കാളിത്തവനപരിപാലനത്തിന്റെ ഭാഗമായി സാമൂഹികവനവത്ക്കരണവിഭാഗത്തിന്റെ കീഴിൽ ‘ഗ്രാമഹരിതസമിതികളും’ രൂപവത്കരിച്ചു പ്രവർത്തിപ്പിച്ചുവരുന്നു.

മുൻകാലങ്ങളിലെപ്പോലെ നടൽ മാത്രമല്ല, അവ വളരുന്നുവെന്ന് ഉറപ്പാക്കാനും ഇപ്പോൾ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നു സീമ ചൂണ്ടിക്കാട്ടി. “2016-18 കാലയളവിൽ നട്ട 1.3141 കോടി വൃക്ഷത്തൈകളുടെ അതിജീവനക്കണക്കെടുത്തത് വലിയൊരു തുടക്കമാണ്. ഇരുപതു കോളെജുകളിലെ വിദ്യാർത്ഥികളാണു കണക്കെടുത്തത്. 2016-17-ലെ 55.24-ഉം 2017-18-ലെ 62.53-ഉം ശതമാനം തൈകൾ വളർച്ചയെത്തിയതായി കണ്ടു; 75 ലക്ഷത്തിലേറെ തൈകൾ! അതൊരു ചെറിയ സംഖ്യയല്ല.”

ഈ കണക്കെടുപ്പ് പിന്നത്തെ മൂന്നുകൊല്ലം നട്ട തൈകൾ സംരക്ഷിക്കാനും പ്രേരണ ആയിട്ടുണ്ട്. പിന്നീടുള്ള വർഷങ്ങളിൽ നടീൽതന്നെ ഒരുകോടിവീതമായി ഉയർത്തി. അതിജീവനം 62.5 ശതമാനം‌വച്ചു നോക്കിയാൽപ്പോലും അതിജീവിക്കുന്നവ രണ്ടരക്കോടിയിലേറെ വരും. മൂന്നേകാൽക്കോടി ജനങ്ങൾക്കു രണ്ടരക്കോടി മരം! ഇതിനുപുറമെ, വനാവരണം വർദ്ധിപ്പിക്കുന്നതിലും ഭൂവിസ്തൃതി കുറവായ ഈ സംസ്ഥാനം രാജ്യത്തു മൂന്നാം സ്ഥാനം നേടി.

പ്രതിവർഷം ഒരുകോടി ഫലവൃക്ഷത്തെകൾ‌വീതം നടുന്ന ‘ദശവത്സരപരിപാടി’യാണ് 2020-21-ലെ ബജറ്റിൽ ധനമന്ത്രി ഡോ: റ്റി. എം. തോമസ് ഐസക്ക് പ്രഖ്യാപിച്ചത്: “പ്രതിവർഷം 54 കോടി രൂപ ചെലവുവരും. എന്നാൽ 10 വർഷംകൊണ്ട് 50,000 കോടി രൂപയുടെ അധികവരുമാനം ഇതു സംസ്ഥാനത്തു സൃഷ്ടിക്കും.” അസാദ്ധ്യമായ കാര്യമൊന്നുമല്ല ഇത്. ഫലസംഭരണത്തിനും സംസ്ക്കരണത്തിനും മൂല്യവർദ്ധനയ്ക്കും വിപണനത്തിനുമൊക്കെ സംവിധാനങ്ങൾ വികസിപ്പിച്ചാൽ ഇതു നല്ല വിജയമാക്കാം. തൊഴിലവസരവും വർദ്ധിക്കും. അടുത്ത രണ്ടു മന്ത്രിസഭകൾകൂടി ഇതേ കാര്യക്ഷമതയോടെ പ്രവർത്തിച്ചാൽ മതി.

കണ്ടൽക്കാടുകൾ സംരക്ഷിക്കാനും വിവിധ പദ്ധതികൾ നടത്തിവരുന്നുണ്ട്. കണ്ടൽ സംരക്ഷണവും പരിപാലനവും എന്ന പദ്ധതിപ്രകാരം വനംവകുപ്പ് കണ്ടൽത്തൈകളും തീരപ്രദേശങ്ങളിൽ വളരുന്ന കാറ്റാടി, രാമച്ചം, പൂവരശ് എന്നിവയും ഉത്പാദിപ്പിച്ചു നേരിട്ടു നട്ടുപിടിപ്പിക്കുകയും പൊതുജനങ്ങൾക്കു വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. കണ്ടൽച്ചെടി നടുന്നവർക്കും സംരക്ഷിക്കുന്നവർക്കും പ്രോത്സാഹനമായി കുടിവെള്ളവിതരണം, ഗ്യാസ് കണക്‌ഷൻ, ബയോഗ്യാസ് പ്ലാന്റ് നിർമ്മാണം, മീൻകുഞ്ഞുങ്ങളുടെ  വിതരണം എന്നിവയും നടത്തുന്നു. സ്വകാര്യഭൂമിയിലെ കണ്ടൽ സംരക്ഷിക്കാൻ 2016 ഡിസംബറിലെ ഉത്തരവുപ്രകാരം ഏക്കറിനു 4000 രൂപ നിരക്കിൽ ധനസഹായവും നല്കുന്നുണ്ട്.

കണ്ണൂർ ജില്ലയിൽ 237.92-ഉം തൃശൂർ ജില്ലയിൽ 3.385-ഉം ഹെക്റ്റർ കണ്ടൽവനങ്ങൾ റിസർവ് വനമായും കോഴിക്കോടുജില്ലയിൽ 2.82-ഉം മലപ്പുറം ജില്ലയിൽ 20.78-ഉം കാസർഗോഡ് ജില്ലയിൽ 54.695-ഉം ഹെക്ടർ കണ്ടൽവനങ്ങൾ ‘നിർദ്ദിഷ്ട’ റിസർവ് വനമായും വിജ്ഞാപനം ചെയ്തു സംരക്ഷിച്ചുവരുന്നു. കണ്ടൽക്കാടുള്ള മറ്റു ഭൂമികളും റിസർവ് വനമായി പ്രഖ്യാപിക്കാൻ നടപടി നടക്കുകയാണ്.

 

വീടും നാടും വെടിപ്പായി

ഇപ്പോഴത്തെ എൽ. ഡി. എഫ്. സർക്കാർ സത്യപ്രതിജ്ഞ ചെയ്ത 2016 മേയ് 25-നു ചേർന്ന ആദ്യമന്ത്രിസഭായോഗത്തിലെ പ്രധാന ചർച്ചാവിഷയം മഴക്കാലപൂര്‍വ്വശുചീകരണം ആയിരുന്നു എന്നതു പലരും ഓർക്കുന്നുണ്ടാവില്ല. ഇതിനായി മേയ് 27-നുതന്നെ രാവിലെ എല്ലാ വകുപ്പുകളുടേയും യോഗം വിളിച്ചുചേർക്കുകയും അടുത്തദിവസം‌തന്നെ ശക്തമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. വെള്ളക്കെട്ടും മാലിന്യങ്ങളും ജനപങ്കാളിത്തത്തോടെ കണ്ടുപിടിച്ചു പരിഹരിക്കാൻ ‘ഇടവപ്പാതി’ എന്ന മൊബൈൽ ആപ്പുവരെ ദിവസങ്ങൾക്കകം തയ്യാറാക്കി. ശുചിത്വകാര്യത്തിൽ ആദ്യദിനം‌മുതൽ പുലർത്തിയ ഈ ശുഷ്ക്കാന്തിയാണ് തുടക്കത്തിൽ പറഞ്ഞതുപോലെ ഈ അടുത്ത വർഷങ്ങളിൽ പതിവു പകർച്ചവ്യാഥികൾ ഉണ്ടാകാതെ കേരളത്തെ കാക്കുന്നത്.

ഇപ്പോൾ സംസ്ഥാനത്തെ ജൈവമാലിന്യത്തിൽ 45 ശതമാനവും ഉറവിടത്തിൽ സംസ്ക്കരിക്കുന്നു. ബാക്കി ശേഖരിച്ചു വളമോ വളർത്തുജീവികളുടെ ആഹാരമോ ഒക്കെ ആക്കി മാറ്റാനും സംവിധാനം ഒരുക്കി. റോഡിൽ മാലിന്യം കാണാത്തതും നഗരങ്ങൾ നാറാത്തതും ഇതുകൊണ്ടാണ്.

“തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ പത്തുശതമാനം ഉറവിടമാലിന്യസംസ്ക്കരണത്തിനു വകയിരുത്താൻ നിഷ്ക്കർഷിച്ചു. അതുപ്രകാരം പ്രാദേശികസർക്കാരുകൾ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിയതിലൂടെയാണ് ഇതു സാദ്ധ്യമായത്.” ഡോ: സീമ വ്യക്തമാക്കുന്നു.

‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന ആശയം പ്രചരിപ്പിച്ച് ജൈവമാലിന്യം ഉറവിടത്തി‌ൽത്തന്നെ കമ്പോസ്റ്റാക്കുന്ന സംവിധാനം 42.11 ലക്ഷം വീടുകളിലും 36,480 സ്ഥാപനങ്ങളിലും 2,365 കമ്മ്യൂണിറ്റിതലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇവയിലൂടെ ദിവസേന 4,667.87 ടൺ ജൈവമാലിന്യം സംസ്കരിക്കുന്നു. കൂടാതെ 92,616 വീടുകളിലും 1,419 സ്ഥാപനങ്ങളിലും 100 കമ്മ്യൂണിറ്റിതലങ്ങളിലും ബയോഗ്യാസ് പ്ലാന്റുകൾ പ്രവർത്തിക്കുന്നു. ഇതു സാദ്ധ്യമാക്കാൻ വീടുകൾക്ക് ബയോഗ്യാസ് പ്ലാന്റുകൾ, വെർമി കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, കിച്ചൻ ബിൻ കമ്പോസ്റ്റിങ് തുടങ്ങിയ സംവിധാനങ്ങൾ സ്ഥാപിക്കാൻ സർക്കാർ 50 ശതമാനം സബ്സിഡി നല്കുന്നു. കമ്പോസ്റ്റായി സംസ്ക്കരിക്കപ്പെടുന്ന മാലിന്യം ഇപ്പോൾ വ്യാപകമായി കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.

ആലപ്പുഴ ഉറവിടമാലിന്യസംസ്കരണപദ്ധതിക്ക് യുഎൻഡിപിയുടെ പ്രത്യേക പരാമർശം ലഭിച്ചു എന്നത് ഈ രീതിക്കുള്ള ആഗോളസ്വീകാര്യതയുടെ സാക്ഷ്യമാണ്.

കേരളത്തിലെ ഓരോ പ്രാദേശികസർക്കാർപ്രദേശത്തെയും മാലിന്യപ്രശ്നങ്ങൾക്കു സുസ്ഥിരപരിഹാരം ലക്ഷ്യമിട്ടുള്ള ഹരിതകേരളം മിഷന്റെ ‘മാലിന്യത്തിൽനിന്നു സ്വാതന്ത്ര്യം’ കാമ്പയിൻ 2017 ആഗസ്റ്റ് 15 മുതൽ എല്ലാ ജില്ലയിലും നടക്കുന്നു. വീടുകളിലെയും കോളനികളിലെയും ഫ്ലാറ്റുകളിലെയും കമ്പോളങ്ങളിലെയും കച്ചവട-വ്യവസായസ്ഥാപനങ്ങളിലെയും മാലിന്യം ഇതിലൂടെ സംസ്ക്കരിക്കുന്നു.  സ്ഥലപരിമിതിയുള്ള വീടുകളിലെ മാലിന്യം കമ്മ്യൂണിറ്റിതലത്തിലും സംസ്കരിക്കുന്നുണ്ട്. ഗാർഹികമാലിന്യസംസ്കരണത്തിനു 4,859 യൂണിറ്റുകളാണു സ്ഥാപിച്ചത്.

തദ്ദേശഭരണസ്ഥാപനങ്ങളിൽ 15,358 മാലിന്യസംസ്ക്കരണപദ്ധതികളാണു യാഥാർത്ഥ്യമാകുന്നത്. സീറോവേസ്റ്റ് ഓൺ ഗ്രൗണ്ട് പദ്ധതി 17 നഗരസഭകളിലായി 170 വാർഡുകളിൽ തുടങ്ങി. ഇതിനായി 1,419 വ്യവസായസ്ഥാപനതല ബയോഗ്യാസ് പ്ലാന്റുകളും 97 കമ്മ്യൂണിറ്റിതല ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചു. കേരള ഫീഡ്സ് ജൈവമാലിന്യം ഉപയോഗിച്ച് തൊടുപുഴ ഫാക്ടറിയിൽ കോഴിത്തീറ്റ ഉത്പാദനം തുടങ്ങി.

വെളിയിടത്തിൽ വിസർജ്ജനം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് മാലിന്യവിമുക്തിക്കുള്ള പരിശ്രമത്തിലെ തിളങ്ങുന്ന ഏടാണ്. ഇതിനായി 2016-17 മുതൽ 2019-20 വരെ 431 കമ്മ്യൂണിറ്റി ടോയ്‌ലെറ്റുകൾ നിർമ്മിച്ചു. ഫിഷറീസ് വകുപ്പുമുഖേന 1,700 സാനിറ്ററി കക്കൂസുകൾ സ്ഥാപിച്ചതടക്കം വിവിധ വകുപ്പുകളുടെ പ്രയത്നവുമുണ്ട്. നഗരസഭകളിൽ 924-ഉം പഞ്ചായത്തുകളിൽ 457-ഉം പൊതുശൗചാലയങ്ങളുണ്ട്. ഇതിൽ 494 എണ്ണം സ്ത്രീസൗഹൃദമാണ്. ഹൈവേ ഓരത്ത് 59-ഉം പെട്രോൾ പമ്പുകൾ, ഹൈവേ ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ 699-ഉം പൊതുശൗചാലയങ്ങളുണ്ട്.

2020-21-ലെ ബജറ്റിൽ പ്രഖ്യാപിച്ച 12,000 പൊതുടോയ്‌ലെറ്റുകളുടെ നിർമ്മാണപുരോഗതിയുടെ വിവരം ലഭ്യമാകാത്തതിനാൽ ചേർത്തിട്ടില്ല.

കേരളത്തിലൂടെ ഓടുന്ന ട്രയിനുകളിൽ ബയോടോയ്‌ലെറ്റുകൾ റയിൽവേയെക്കൊണ്ടു നിർബ്ബന്ധമായും ഘടിപ്പിച്ചതും എടുത്തുപറയണം. ജല അതോറിറ്റി അമൃത് പദ്ധതിയിൽ നഗരങ്ങളിൽ നിർമ്മിക്കുന്ന സീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ മറ്റൊരു വലിയ ചുവടുവയ്പാണ്.

ജൈവമാലിന്യങ്ങളുടെ സംസ്ക്കരണത്തിൽ കുടുംബങ്ങളെ സഹായിക്കാനും അജൈവമാലിന്യം സംഭരിക്കാനുമായി ഇന്ന് 1,033 തദ്ദേശഭരണസ്ഥാപനങ്ങളിൽ ഹരിതകർമ്മസേന സജീവമാണ്. അവയിലെ 32,003 അംഗങ്ങൾ 47,91,226 വീടുകളിലും 4,64,842 സ്ഥാപനങ്ങളിലും സേവനം നല്കുന്നു.

ഇത്തരം പ്രവർത്തനങ്ങളിലെല്ലാം‌കൂടി ഇക്കഴിഞ്ഞ തദ്ദേശഭരണത്തെരഞ്ഞെടുപ്പിനു മുമ്പായി 501 ഗ്രാമപ്പഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്ക് പഞ്ചായത്തുകളും ശുചിത്വപദവി നേടി.  എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സ്രോതസ്സിൽത്തന്നെ വേർതിരിക്കുന്ന, ജൈവമാലിന്യം ഉറവിടത്തിലോ സമീപത്തോ സംസ്കരിക്കുന്ന, അജൈവമാലിന്യം ഹരിതകർമ്മസേനവഴി ശേഖരിച്ചു റിസോഴ്സ് റിക്കവറി സെന്ററിൽ എത്തിക്കുന്ന, പൊതുചടങ്ങുകളിലും പൊതു ഓഫീസുകളിലും ഹരിതചട്ടം പാലിക്കുന്ന, നിരത്തുകൾ വൃത്തിയാക്കുന്ന, ഡമ്പിങ് കേന്ദ്രങ്ങൾ ഇല്ലാത്ത ഇത്രയും തദ്ദേശസ്ഥാപനങ്ങൾ! കേരളത്തിന്റെ പകുതിയിലേറെ പ്രദേശം വരും ഇത് എന്ന് ഓർക്കണം.

“കോവിഡ് മഹാമാരി വേഗം കുറച്ചില്ലായിരുന്നെങ്കിൽ കൂടുതൽ സ്ഥാപനങ്ങൾ അതിനകം സമ്പൂർണ്ണശുചിത്വപദവി കൈവരിക്കുമായിരുന്നു.” ഡോ: സീമ ചൂണ്ടിക്കാട്ടി.

“ഇതൊക്കെ നിർണ്ണയിക്കാൻ കൃത്യമായ മാനദണ്ഡങ്ങളും അവലോകനസംവിധാനങ്ങളുമുണ്ട്. സമ്പൂർണ്ണശുചിത്വപദവിക്കുമുമ്പ് ശുചിത്വപദവി എന്നൊരു ഘട്ടവുമുണ്ട്.” തദ്ദേശഭരണമന്ത്രി എ. സി. മൊയ്തീൻ വിശദീകരിക്കുന്നു. “ഖരമാലിന്യസംസ്കരണത്തിൽ 60 ശതമാനം പ്രവർത്തനം പൂർത്തിയാക്കുമ്പോൾ ശുചിത്വപദവി. തുടർന്ന് ദ്രവമാലിന്യം ഉൾപ്പെടെ എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള 100 ശതമാനം പ്രവർത്തനവും പൂർത്തിയാക്കുമ്പോൾ സമ്പൂർണശുചിത്വപദവി. ഇതാണു മാനദണ്ഡം.” എന്നുവച്ചാൽ, കേരളത്തിന്റെ ബാക്കി പകുതിയും ഈ നിലയിലേക്കു കുറെയേറെ മാറിക്കഴിഞ്ഞു; അവയും സമ്പൂർണ്ണശുചിത്വത്തിലേക്ക് അതിവേഗം മുന്നേറുകയാണ്.

മാലിന്യസംസ്ക്കരണത്തിന്റെ കാര്യത്തിൽ മികച്ച സംസ്കാരത്തിലേക്കു നമ്മുടെ നാടു മാറുന്നതിന്റെ ശുഭസൂചനയാണ് ശുചിത്വപദവി ആർജ്ജിക്കലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

“കേരളം തീർക്കുന്ന പുതുമാതൃകകൾ നാളെ രാജ്യത്തിനു വഴികാട്ടിയാകുന്നു എന്നാണല്ലോ നാം കാണുന്നത്. ഭാവനാപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ നമ്മുടെ നാട്ടിൻപുറങ്ങളും നഗരങ്ങളും വൃത്തിയും വെടിപ്പും വീണ്ടെടുക്കുന്നതും രാജ്യം മാതൃകയാക്കും.” മന്ത്രി മൊയ്തീൻ അഭിമാനം‌ കൊള്ളുന്നു.

അതിനുമപ്പുറമുള്ള ലക്ഷ്യത്തിലേക്കാണു മിഷൻ ചുവടുവച്ചതെന്നു ഡോ: റ്റി. എൻ. സീമ പറയുന്നു: “വയനാട്ടിലെ മീനങ്ങാടിപോലെ കൂടുതൽ പഞ്ചായത്തുകളെ കാർബൺ ന്യൂട്രൽ പദവിയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളും മിഷൻ ഏറ്റെടുത്തിട്ടുണ്ട്.”

 

കീറിപ്പൊളിച്ച കീറാമുട്ടി

അജൈവമാലിന്യമായിരുന്നു എക്കാലത്തെയും നമ്മുടെ കീറാമുട്ടി. ഹരിതകർമ്മസേന വന്നതോടെ വീടുകളിൽനിന്ന് അവ സംഭരിക്കാൻ വഴിതുറന്നു. കൂടാതെ, അവ ശേഖരിക്കാൻ 1,339 മെറ്റീരിയൽ കളക്‌ഷൻ സെന്ററു(M. C. F.)കളും 2,825 മിനി എം. സി. എഫുകളും പുനഃചം‌ക്രമണസാദ്ധ്യതയില്ലാത്ത പ്ലാസ്റ്റിക് കവറുകൾ പൊടിക്കാനും രണ്ടാംഘട്ടതരം‌തിരിവിനുമായി ബ്ലോക്കുതലത്തിൽ 220 റിസോഴ്സ് റിക്കവറി ഫെസിലിറ്റി(R. R. F.)കളും തുടങ്ങി.

ഹരിതകേരളം മിഷൻ തെരഞ്ഞെടുത്ത 51 ഹരിതസഹായസ്ഥാപനങ്ങൾ അവർക്ക് അനുവദിച്ച 335 ഗ്രാമപ്പഞ്ചായത്തുകൾക്കും 46 നഗരസഭകൾക്കും രണ്ടു കോർപ്പറേഷനുകൾക്കും ഖരമാലിന്യസംസ്ക്കരണപരിപാലനപ്രവർത്തനങ്ങൾക്കു സാങ്കേതികപിന്തുണ നല്കുന്നു.

പ്ലാസ്റ്റിക് പോലുള്ള അജൈവമാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ പ്രഖ്യാപിച്ച ‘ഹരിതചട്ട’(ഗ്രീൻ പ്രോട്ടോക്കോൾ)ത്തിലൂടെ വലിയതോതിൽ കഴിഞ്ഞിട്ടുണ്ട്. ഹരിതചട്ടത്തിന്റെ ഗുണഫലം മനസിലാക്കാൻ ഒറ്റ ഉദാഹരണം മതി. തലസ്ഥാനനഗരത്തെ മാലിന്യക്കൂമ്പാരമാക്കിമാറ്റുന്ന ആറ്റുകാൽ പൊങ്കാലയ്ക്കു ഹരിതചട്ടം ബാധകമാക്കിയപ്പോൾ മാലിന്യം കുറഞ്ഞത് 400 ടണിൽനിന്ന് 50 ടണിലേക്ക്! വമ്പിച്ച ജനക്കൂട്ടം ഉണ്ടാകുന്ന പല ഉത്സവങ്ങളും പെരുനാളുകളും ഇങ്ങനെ ഹരിതമായി മാറിയിട്ടുണ്ട്. ഉത്സവങ്ങളിലും മറ്റു പരിപാടികളിലും നടപ്പാക്കിയതിനു പുറമെ, ലക്ഷ്യമിട്ട 10,000-ഉം കടന്ന് 11,507 ഓഫീസുകളും 9939 ഘടകസ്ഥാപനങ്ങളും 1,21,889 ഇതരസ്ഥാപനങ്ങളും ഇന്ന് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നു.

ക്യാരിബാഗുകൾ അടക്കമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാമഗ്രികൾ 2020 ജനുവരി ഒന്നുമുതലും പി.വി.സി. കലർന്ന ഫ്ലക്സ് 2019 ഓഗസ്റ്റ് 29 മുതലും പൂർണ്ണമായും നിരോധിച്ചു.  കുടുംബശ്രീയുടെ 1,320 യൂണിറ്റുകൾ ബദലുത്പന്നങ്ങൾ നിർമ്മിച്ച് ഈ നിരോധം വിജയമാക്കി. ‘പ്ലാസ്റ്റിക്‌മുക്തക്യാമ്പസ്’ എന്ന നിലയിലേക്കു സ്കൂൾ ക്യാമ്പസുകൾ മാറിയിട്ടുണ്ട്.

വിനോദസഞ്ചാരകേന്ദ്രങ്ങൾ മാലിന്യമുക്തമാക്കാൻ ‘ഹരിതടൂറിസം പദ്ധതി’ നടപ്പാക്കി. വാഗമൺ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്ന 'വഴികാട്ടാൻ വാഗമൺ' പദ്ധതി വിജയം കണ്ടു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വന്യജീവിസംരക്ഷണകേന്ദ്രങ്ങളിലും ഇതര വനമേഖലകളിലും മാലിന്യം ഇടുന്ന സ്ഥലങ്ങൾ കണ്ടെത്തി അപ്പപ്പോൾ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ട്. ‘മാലിന്യമുക്തകേരളം’ എന്ന ഈ പദ്ധതിയുടെ ഭാഗമായ ‘പ്രോജക്റ്റ് ഗ്രീൻ ഗ്രാസ്’ വഴി 121 സ്ഥലങ്ങൾ കണ്ടെത്തി 1850 മെട്രിക് ടൺ മാലിന്യം വനത്തിൽനിന്ന് ഇതിനകം നീക്കി.

ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികൾ വിജയമായി. ‘മിഷൻ ഗ്രീൻ ശബരിമല’ പദ്ധതിയുടെ ഭാഗമായി പൂങ്കാവനവും നടപ്പാതകളും മാലിന്യമുക്തമാക്കി. ശബരിമലവനമേഖലയിലും കുറിഞ്ഞി സാങ്ച്വറിയിലും മാലിന്യം ഇടുന്നതു തടയാൻ സ്പോട്ട് ഫൈൻ ഏർപ്പെടുത്തി.

പ്ലാസ്റ്റിക് കൂടകൾ ഒഴിവാക്കി വനംവകുപ്പ് പരിസ്ഥിതിസൗഹൃദകൂടകളിൽ തൈ ഉത്പാദനം തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ 2020-21 വർഷം ഒരു ലക്ഷം തൈ കയർ ഫൈബർ കൂടകളിൽ വിതരണം ചെയ്തു.

കടലിൽനിന്നു പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചു സംസ്ക്കരിക്കുന്ന പദ്ധതി മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നീണ്ടകരയിൽ നടപ്പാക്കിയത് ലോകശ്രദ്ധ നേടിയിരുന്നു. വേമ്പനാട് കായൽ പുനരുദ്ധാരണപദ്ധതിയിൽ കായലിനടിത്തട്ടിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നീക്കം ചെയ്യുന്ന ഒന്നാംഘട്ടം ഫിഷറീസ് വകുപ്പു നടപ്പിലാക്കുന്നു. വേമ്പനാട്ടുകായലിന്റെ ഭാഗമായ കോട്ടയം പഴുക്കാനിലം കായലിന്റെ ആഴം കൂട്ടാനുള്ള 105 കോടിയുടെ പദ്ധതി കിഫ്ബിവഴി കെ.ഐ.ഐ.ഡി.സി. നടപ്പാക്കുന്നുമുണ്ട്.

ബ്ലോക്കുതലത്തിൽ സ്ഥാപിച്ച 220 റിസോഴ്സ് റിക്കവറി ഫെസിലിറ്റികളിൽ 1324.65 മെട്രിക് ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് ഉത്പാദിപ്പിച്ചു. റോഡുനിർമ്മാണത്തിനായി അതിൽ 630.18 മെട്രിക് ടൺ പൊതുമരാമത്തുവകുപ്പിനും 594.16 മെട്രിക് ടൺ പ്രാദേശികസർക്കാരുകൾക്കും 5.03 മെട്രിക് ടൺ നാഷണൽ ഹൈവേക്കും നല്കി. കഴിഞ്ഞ നാലുവർഷം ഇതുപയോഗിച്ചു 2,023.34 കിലോമീറ്റർ റോഡു നിർമ്മിച്ചു.

ശബ്ദമലിനീകരണം, വായുമലിനീകരണം, നിർമ്മാണമാലിന്യങ്ങൾ എന്നിവ പരമാവധി കുറയ്ക്കുന്ന പരിസ്ഥിതിസൗഹൃദമായ റോഡുനിർമ്മാണരീതിയായ കോൾഡ് ഇൻ പ്ലേസ് റീസൈക്ലിങ് എന്ന ജർമ്മൻ സാങ്കേതികവിദ്യ കേരളത്തിലും നടപ്പാക്കി. നിലവിലുള്ള റോഡുപ്രതലം പൊളിച്ചെടുത്തു പുനരുപയോഗിക്കുന്ന രീതിയാണിത്. ആലപ്പുഴ ജില്ലയിലെ പുറക്കാട് - പാതിരപ്പള്ളി റോഡും ചേർത്തല - അരൂർ 23 കി.മീ. റോഡും തൃശൂർജില്ലയിലെ മണത്തല - തളിക്കുളം 17 കി.മീ. റോഡും കണ്ണൂർ കണ്ണൂർ ടൗൺ - മാഹി 17 കി.മീ. റോഡും ഇത്തരത്തിലാണു പുനർനിർമ്മിച്ചത്. ഇതു വ്യാപകമാക്കുകയാണ്.

കെട്ടിടവും കെട്ടിടനിർമ്മാണവും പരിസ്ഥിതിസൗഹൃദമാക്കാനും പൊതുമരാമത്തുവകുപ്പ് ഹരിതനിർമ്മാണച്ചട്ടംകൊണ്ടുവന്നു. വകുപ്പിലെ സാങ്കേതികജീവനക്കാർക്ക് ഹരിതതത്വങ്ങളെയും ഊർജ്ജസംരക്ഷിതനിർമ്മാണനിയമത്തെ(ECBC)യും പറ്റി പരിശീലനവും നല്കി. മറ്റു നിർമ്മാണമേഖലകളിലും ഇത്തരം വിദ്യകൾ ഉപയോഗിച്ചുവരുന്നുണ്ട്.

രസം പോലുള്ള രാസവിഷങ്ങളിൽനിന്നു നാടിനു മോചനം നല്കി എൽ. ഇ. ഡി. ബൾബുകൾ വ്യാപിപ്പിക്കുന്ന ഫിലമിന്റുരഹിതകേരളം പദ്ധതി വൈദ്യുതിയുപയോഗം കുറയ്ക്കുന്നതിലൂടെയും പ്രകൃതിക്ക് അനുഗ്രഹമാകുന്നു. പല വകുപ്പുകളും ഇങ്ങനെ അവരവരുടെ രംഗങ്ങളിൽ ഹരിതമാർഗ്ഗങ്ങൾ നടപ്പിലാക്കുന്നുണ്ട്.

സംസ്ഥാനത്തുണ്ടാകുന്ന മാലിന്യത്തിന്റെ അഞ്ചുശതമാനം വരുന്ന ഉപയോഗശൂന്യവും പുനഃചംക്രമണസാദ്ധ്യതയില്ലാത്തതുമായ വസ്തുക്കൾ ക്ലീൻ കേരള കമ്പനി ശേഖരിച്ച് കോയമ്പത്തൂർ എ. സി. സി. സിമന്റ് കമ്പനിക്കു കൈമാറുന്നു. കുറ്റിപ്പുറത്ത് ക്ലീന്‍കേരള കമ്പനി പ്ലാസ്റ്റിക്ക് റീസൈക്ലിങ് ഫെസിലിറ്റി സെന്ററിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഗ്രീൻ കേരള കമ്പനിയുമായി ചേർന്നു സംസ്ഥാന ബെവ്‌റിജസ് കോർപ്പറേഷൻ ഒഴിഞ്ഞ കുപ്പികൾ ശേഖരിച്ചു റീസൈക്കിൾ ചെയ്യുന്നു.

ഇ-മാലിന്യങ്ങളിലെ ആപത്ക്കരമായ ട്യൂബ് ലൈറ്റ്, സി. എഫ്. എൽ., പ്രിന്റർ കാട്രിഡ്ജുകൾ, സി ഡി., പൊട്ടിയ മോണിട്ടറുകൾ, ബൾബുകൾ എന്നിവ ക്ലീൻ കേരള കമ്പനി പ്രത്യേകമായി ശേഖരിച്ച് അംഗീകൃതസ്ഥാപനങ്ങൾ വഴി ശാസ്ത്രീയമായി സംസ്ക്കരിക്കുന്നു. ക്ലീൻ കേരള കമ്പനി 1,319 ടൺ ഇലക്ട്രോണിക് മാലിന്യവും ആപത്ക്കരമായ 47 ടൺ മാലിന്യവും ഇങ്ങനെ കൈമാറിയിട്ടുണ്ട്.

പൊതുമേഖലാവ്യവസായങ്ങൾ നിജപ്പെടുത്തിയ മലിനീകരണതോതിൽത്തന്നെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നുമുണ്ട്. സംരംഭരംഗത്തു ഹരിതസമീപനം വളർത്താനുള്ള പരിശ്രമങ്ങളിൽ ഈ അടുത്ത നാളുകളിൽ മുഖ്യമന്ത്രിയുടെ നൂറുദിനപരിപാടിയില്‍ ഹരിതകര്‍മ്മസേനയുമായി സഹകരിച്ച് കുടംബശ്രീ ആരംഭിച്ച 2,227 ഹരിത എന്റര്‍പ്രൈസുകള്‍ അടക്കം വേറെയും പലതുമുണ്ടു പറയാൻ.

മാലിന്യത്തിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന വയനാട് സുൽത്താൻബത്തേരിയിലെ മാലിന്യസംസ്കരണപ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. മറ്റൊന്നു കോഴിക്കോട്ട് നിർമ്മാണം ആരംഭിച്ചു. കൊല്ലം, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും പ്ലാന്റു നിർമ്മിക്കുന്നുണ്ട്. കോഴിക്കോട് പ്ലാന്റിൽ ബയോമെത്തനൈസേഷൻ ആൻഡ് ഇൻസിനറേഷനും മറ്റിടങ്ങളിൽ ബയോമെത്തനൈസേഷനുമാണ് സാങ്കേതികവിദ്യ.

 

പഠിപ്പിച്ചു കൊയ്ത വിള

ഈ മാറ്റമൊക്കെ യാഥാർത്ഥ്യമാകാൻ അതിവിപുലമായ ബോധവത്ക്കരണം ആവശ്യമായിരുന്നു. വരുത്തിയ മാറ്റം ചിരസ്ഥായിയാകണമെങ്കിലും ആ അവബോധം അതിപ്രധാനമാണ്. ആ ലക്ഷ്യത്തോടെ പരിസരശുചിത്വം സംബന്ധിച്ച് ഇക്കാലയളവിൽ നടന്ന ബോധവത്ക്കരണത്തിന്റെ വൈപുല്യം‌തന്നെ പഠനവിഷയം ആകേണ്ടതാണ്.

സംസ്ഥാനത്തെ 1034 പ്രാദേശികസർക്കാരുകളിലെ 68,66,332 വീടുകൾ സന്ദർശിച്ചു വിവരശേഖരണവും ഉറവിടമാലിന്യസംസ്കരണം സംബന്ധിച്ച് അടിസ്ഥാനബോധവത്ക്കരണവും നടത്തി. തെരഞ്ഞെടുത്ത മൂവായിരത്തിലധികംപേരെ സംസ്ഥാന-ജില്ലാതലങ്ങളിലും ഇരുപത്തയ്യായിരത്തോളം പേരെ ബ്ലോക്ക് തലത്തിലും രണ്ടേമുക്കാൽ ലക്ഷം വോളന്റിയർമാരെ തദ്ദേശസ്ഥാപനവാർഡുതലത്തിലും പരിശീലിപ്പിച്ചാണ് ഇതു നടത്തിയത്.

പകർച്ചവ്യാധിപ്രതിരോധത്തിനു 15,600 വാർഡുകളിൽ 4,90,830 കുട്ടിക‌ൾ‌വഴി ബോധവത്ക്കരണം നടത്തുകയുണ്ടായി. കൂടാതെ ‘ജാഗ്രതോത്സവം’, ‘പെൻസിൽ ഹരിതോത്സവം’, ‘മീഡിയ ക്യാമ്പയിൻ’ എന്നിവയും നടത്തി. വിദ്യാഭ്യാസവകുപ്പ് ജൈവവൈവിദ്ധ്യത്തെയും കൃഷിയെയും പരിസ്ഥിതിയെയും കുറിച്ചു വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും ബോധവത്ക്കരിക്കാൻ ‘ക്യാമ്പസ് ഒരു പാഠപുസ്തകം’ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കി. പകർച്ചവ്യാധിപ്രതിരോധത്തിനു 4,90,830 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 15,600 വാർഡുകളിൽ ജാഗ്രതോത്സവം സംഘടിപ്പിച്ചു. ശാസ്ത്രസാങ്കേതികവിദ്യകളിലൂടെ മാലിന്യനിർമാർജ്ജനത്തിന് പ്രചാരണ - അവബോധ പ്രവർത്തനങ്ങൾ തുടരുന്നു.

ആഗോളതാപനത്തിനെതിരെ പരിസ്ഥിതിവകുപ്പ് ദേശീയ-അന്താരാഷ്ട്രസെമിനാർ സംഘടിപ്പിച്ചു. ഇതിനായി റെഡ്യൂസ് - റീയൂസ് തത്വങ്ങളിൽ ഊന്നിയുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. യു.എൻ.ഡി.പി.യുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളുമുണ്ട്. ഇത്തരത്തിൽ 2020 ജനുവരി 20, 21 തീയതികളിൽ നടന്ന ശുചിത്വസംഗമത്തിൽ ഇന്ത്യയിലെ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്ദ്ധരും യു.എൻ.ഡി.പി., യൂണിസെഫ്, ജിസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

 

നാളെയുടെ ഫലശ്രുതി

ഈ ലേഖനത്തിൽ പറഞ്ഞ എല്ലാക്കാര്യങ്ങളും ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങൾ അല്ലെങ്കിലും മരാമത്തുവകുപ്പുപോലുള്ള ചില വകുപ്പുകൾ ചെയ്തവയൊഴിച്ചാൽ മിക്കതും മിഷന്റെ ഭാഗമോ ആ യജ്ഞത്തിന്റെ ചൈതന്യം ഉൾക്കൊണ്ടു നടപ്പാക്കപ്പെട്ടവയോ ആണ്. ഇത്തരത്തിൽ വലുതും ചെറുതുമായ എത്രയെത്ര പ്രവർത്തനങ്ങൾ! അവയെല്ലാം ഇവിടെ ഉൾക്കൊള്ളിക്കാനാവില്ല.

ഇത്തരം കാണാമാറ്റങ്ങൾ പക്ഷെ, നമ്മുടെ പരിസരശുചിത്വത്തിലും പരിസ്ഥിതിസംരക്ഷണത്തിലും പകർച്ചവ്യാധിനിയന്ത്രണത്തിലും ആരോഗ്യസംരക്ഷണത്തിലുമൊക്കെ സൃഷ്ടിക്കുന്ന ഗുണകരമായ മാറ്റങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തിനുള്ള അടിസ്ഥാനസൗകര്യം തന്നെയാണ്. ഈ പ്രതിച്ഛായ നല്കുന്ന ആഗോളാംഗീകാരം കോവിഡ് നിയന്ത്രണത്തിലൂടെ നമുക്കു കൈവന്ന സ്വീകാരം പോലെ നിക്ഷേപകരെയും വിനോദസഞ്ചാരികളെയുമൊക്കെ ആകർഷിക്കും.

ആരോഗ്യമുള്ള മനുഷ്യവിഭവം എന്നതും ആ നിലയിൽ പ്രധാനമാണ്. ഇപ്പോൾ പൊതുവിദ്യാഭ്യാസത്തിൽ വന്ന മാറ്റവും ഇനി ഉന്നതവിദ്യാഭ്യാസത്തിലും നൈപുണ്യവികസനത്തിലും വരാൻപോകുന്ന മാറ്റവുംകൂടി ആകുമ്പോൾ ആരോഗ്യത്തിനൊപ്പം നമ്മുടെ മനുഷ്യവിഭവത്തിന്റെ വൈജ്ഞാനിക-സാങ്കേതികവിദ്യാ-പ്രായോഗികമികവും നിക്ഷേപാകർഷകമാകും. മാറ്റങ്ങൾ കാണാതെപോകുന്നതുപോലെതന്നെ പെട്ടെന്നു നമ്മുടെ മനസിൽ തോന്നാത്ത വലിയലക്ഷ്യമാണ് ഹരിതകേരളം മിഷൻ എന്ന നിശബ്ദയജ്ഞം നമ്മുടെ ഭാവിവികസനരംഗത്തിനു സംഭാവന ചെയ്യാൻ‌പോകുന്നത്.

ഇത്തരത്തിൽ വലിയ ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ചു നടപ്പാക്കിയ ഹരിതകേരളമിഷനാണ് വാർത്തകളിലൊന്നും ഏറെ നിറഞ്ഞില്ലെങ്കിലും മറ്റു മിഷനുകളെ അപേക്ഷിച്ച് ജനപങ്കാളിത്തവും മനോഭാവമാറ്റം അടക്കമുള്ള അടിസ്ഥാനമാറ്റങ്ങളും ഒക്കെക്കൊണ്ട് ദൂരവ്യാപകവും ചിരസ്ഥായിയുമായ മാറ്റം സൃഷ്ടിച്ചത്. പാർപ്പിടമോ സ്കൂൾ നവീകരണമോ ആശുപത്രിവികസനമോപോലെ പ്രത്യക്ഷത്തിൽ കാണാവുന്നതല്ലെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടന്ന നിശബ്ദവിപ്ലവമാണ് ഹരിതകേരളയജ്ഞം. തീർച്ചയായും വലിയ തുടർച്ച വേണ്ട മഹായജ്ഞം.