Thursday 27 February 2014

പുതിയ വിളകൾ (ഇരുപത്തൊന്നാം നൂറ്റാണ്ട്)

ഡിജിറ്റൽ മലയാളം

ഡിജിറ്റൽ യുഗത്തിൽ പ്രാദേശികഭാഷകൾക്കു വിപ്ലവകരമായ മുന്നേറ്റത്തിനു വഴിതുറന്നത് യൂണികോഡ് കൺസോർഷ്യത്തിന്റെ വരവോടെയാണ്. എന്നാൽ ദൗർഭാഗ്യവശാൽ നമ്മുടെ ഭാഷയ്ക്ക് ആ അവസരം തുടക്കത്തിലേ പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ഭാഷാവിദഗ്ദ്ധർക്ക് വിവരസാങ്കേതികതയിലും സാങ്കേതികവിദഗ്ദ്ധർക്കു ഭാഷയിലും താല്പര്യവും വൈദഗ്ദ്ധ്യവും ഇല്ലാതെപോയതാണു കാരണം. മാതൃഭാഷ അദ്ധ്യയനമാദ്ധ്യമം ആക്കാത്ത അത്യപൂർവ്വം സമൂഹങ്ങളിൽ ഒന്ന് ആയതും ഭരണകൂടത്തിന്റെ മുൻഗണനയിൽ ഇക്കാര്യം വരാതിരുന്നതും സാങ്കേതികതാവളർച്ചയ്ക്ക് അനുഗുണമായി ഭാഷയെ വികസിപ്പിക്കാൻ അദ്ധ്വാനിക്കാതെ ലാഘവത്തോടെ ലക്കുംലഗാനുമില്ലാതെ ആംഗലപദങ്ങൾ അപ്പടി കടംകൊണ്ട ഭാഷാസ്നേഹമില്ലായ്മയും (അന്യഭാഷാടിമത്തവും വിധേയത്വവും) സാങ്കേതികപദാവലി ഉണ്ടാക്കാൻ നടത്തിയ ശ്രമം സംസ്കൃതബഹുലതയായി പൊളിഞ്ഞുപോയതുമൊക്കെ ഇതിനു കാരണമായി. ഈ സാഹചര്യത്തിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാകുകയും അവരെല്ലാംകൂടി ഭാഷാശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഇണങ്ങാത്ത എന്തെല്ലാമോ നിർദ്ദേശങ്ങൾ സമർപ്പിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതാണു പിന്നീടു കണ്ടത്. ഏതായാലും എല്ലാ ഔദ്യോഗികസംവിധാനവും പരാജയപ്പെട്ടിടത്ത് ഭാഷാസ്നേഹികളായ ഒരുകൂട്ടം യുവസാങ്കേതികവിദഗ്ദ്ധർ സ്വന്തം സമൂഹബദ്ധതമാത്രം കൈമുതലാക്കി കളത്തിലിറങ്ങുകയും കളം പിടിച്ചടക്കുകയും ആയിരുന്നു. അവരുടെ അർത്ഥപൂർണ്ണമായ ഇടപെടലുകൾ വലിയ മുന്നേറ്റമുണ്ടാക്കി. ആ പരിശ്രമം ഈ രംഗത്തെ അടിയന്തരയിടപെടൽ വേണ്ട ഒട്ടേറെക്കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. അവയെയൊന്നും പൊതുസമൂഹമോ മാദ്ധ്യമങ്ങളോ ശരിയായ ഗൗരവത്തോടെ കണ്ടില്ല. ഈ സാഹചര്യത്തിൽ അത്തരം കാര്യങ്ങൾ പൊതുസമൂഹത്തിന്റെയും വിശേഷിച്ച് ഈ രംഗവുമായി ബന്ധപ്പെട്ട, ഗുണഭോക്താക്കളും പ്രയോക്താക്കളുമായ, ആളുകളുടെയും സ്ഥാപനങ്ങളുടെയും മുന്നിൽ അവതരിപ്പിക്കാൻ നടത്തിയ എളിയ ശ്രമമാണ് കേരള പ്രസ് അക്കാദമിയുടെ പ്രസിദ്ധീകരണമായ 'മീഡിയ'യുടെ 2013 നവംബർ ലക്കത്തിൽ എഴുതിയ ഈ ലേഖനം.
മലയാളം കമ്പ്യൂട്ടിങ്ങും മാദ്ധ്യമങ്ങളും:പുതിയ സമസ്യകളും അടിയന്തരകടമകളും
(ലേഖനം വായിക്കാൻ മുകളിലുള്ള തലക്കെട്ടിൽ ക്ലിക് ചെയ്യുക!)


No comments:

Post a Comment