Monday 4 March 2019

പതിനെട്ടാമത്തെ ആനയുടെ യുക്തി [അഭിമുഖം ഡോ. ആർ. വി.ജി.മേനോൻ]


പതിനെട്ടാമത്തെ ആനയുടെ  യുക്തി
അഭിമുഖം
ഡോ. ആർ. വി.ജി.മേനോൻ/ മനോജ് കെ. പുതിയവിള



പുൽമേട്ടിലെ മകരജ്യോതിദുരന്തം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിവിട്ടിരിക്കുന്നു. അവയിൽ ഒന്നാണ് കേരളസമൂഹത്തിന്റെ യുക്തിബോധനിലവാരം. യുക്തിചിന്തയുടെ അടിത്തറയും യുക്തിബോധത്തിന്റെ കരുത്തും നമുക്കു കൈമോശം വരികയാണോ? യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും വളരുകയാണോ? ശാസ്ത്രീയസമീപനങ്ങളിൽനിന്ന് അശാസ്ത്രീയതകളിലേക്കും മതനിരപേക്ഷമൂല്യങ്ങളിൽനിന്ന് അസഹിഷ്ണുതയിലേക്കും ആഴമേറിയ വിശകലനബോധത്തിൽനിന്ന് ഉപരിപ്ലവനിഗമനങ്ങളിലേക്കുമെല്ലാം കേരളം അധഃപതിക്കുകയാണോ? പ്രസ്ഥാനങ്ങളും ഭരണകൂടവുമെല്ലാം ഈ പതനത്തിൽ നോക്കുകുത്തികളോ ഉൽപ്രേരകങ്ങളോ ആകുകയാണോ? ചോദ്യങ്ങൾ ഏറെയാണ്. എന്നാൽ, കേരളസമൂഹം മൊത്തത്തിൽ ഒരുകാലത്തും ഇതിനെക്കാളൊന്നും യുക്തിഭദ്രം ആയിരുന്നില്ലെന്നും പുതിയകാലത്തും നാം നേടേണ്ട നിലവാരം കൈവരിച്ചിട്ടില്ലെന്നും ശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമായ ഡോ. ആർ.വി. ജി. മേനോൻ വിലയിരുത്തുന്നു. ശാസ്ത്രബോധവും ശാസ്ത്രീയസമീപനവും വളർത്താൻ യത്നിക്കുന്ന ഇദ്ദേഹം സമൂഹത്തിന് ഉയർന്ന യുക്തിബോധം നേടാൻ കഴിയാതെ പോയതിന് ഉത്തരവാദിയായി വിധിക്കുന്നത് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തെയാണ്. ഗഹനമായ കാര്യങ്ങൾപോലും ലളിതമായി അദ്ദേഹം വ്യാഖ്യാനിക്കുന്നു:
  ആദ്യം തന്നെ പറയട്ടെ, യുക്തിവാദം എന്ന് ഇന്നു വ്യവഹരിക്കുന്ന മൗലികയുക്തിവാദം അഥവാ അന്ധയുക്തിവാദം അല്ലെങ്കിൽ കേവലയുക്തിവാദത്തോട് എനിക്കു യോജിപ്പില്ല. യാഥാർഥ്യബോധമുള്ളതും പ്രായോഗികവുമായ യുക്തിബോധമാണു വേണ്ടത്. വിശ്വാസങ്ങളെ വെറുതെ എതിർക്കുകയല്ല, അവ ഉണ്ടായതും നിലനില്ക്കുന്നതുമായ സാഹചര്യങ്ങളെയും അവയ്ക്കു സ്വീകാര്യത നല്കുന്ന ഘടകങ്ങളെയും വിശകലനം ചെയ്തുകൊണ്ടുവേണം അതിനെ സമീപിക്കാൻ.
  സമൂഹത്തിലെ ദുഃഖങ്ങളിലും ദുരിതങ്ങളിലും യാതനകളിലും നിന്ന് ആശ്വാസം തേടുന്നതിൽ വിശ്വാസത്തിനു വലിയ റോളുണ്ട്. സമൂഹപരിണാമത്തിലും വിശ്വാസം പങ്കുവഹിച്ചിട്ടുള്ളതായി നരവംശശാസ്ത്രജ്ഞർ വിലയിരുത്തിയിട്ടുണ്ട്.
  യുക്തിചിന്തയോടുകൂടിയ ജന്തുവാണു മനുഷ്യൻ എന്നു പറയുമെങ്കിലും അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലപ്പോഴും തീരുമാനങ്ങൾ എടുക്കേണ്ടിവരാറുണ്ട്. ചില ഉള്ളറിവുകളോ ഉൾവിളികളോ ചേർത്ത് നേതാവായിരിക്കും ഇത്തരം ഉടൻതീരുമാനങ്ങൾ എടുക്കുന്നത്. ജനമനസ്സിൽ അയാളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വിശ്വാസദാർഢ്യമാണ് അയാളെ നേതാവാക്കുന്നതും ഇത്തരം തീരുമാനങ്ങൾക്കു സ്വീകാര്യത നല്കുന്നതും. ഇത്തരം വിശ്വാസം പിൻതുടർന്നിരുന്ന സമൂഹങ്ങൾക്ക് അതിജീവനസാദ്ധ്യത കൂടുതലായിരുന്നു എന്നു ചില നരവംശശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
  ഗോത്രയുദ്ധങ്ങളിൽ വിജയം നേടിക്കൊടുത്തത് പലപ്പോഴും ഇത്തരം വിശ്വാസങ്ങളാണ്. യുദ്ധത്തിൽ ജയിച്ചാൽ ഭൂമിയുടെ അധികാരവും; മരിച്ചാൽ സ്വർഗവും. ഇന്നു മതഭീകരതാപ്രസ്ഥാനങ്ങളും ഇതേ വിശ്വാസമാണ് ഉപയോഗപ്പെടുത്തുന്നത്. ഭഗവത്ഗീതയിലും ഇതുകാണാം.
  'ഹതോവാ പ്രപ്സ്യസി സ്വർഗം
  ജിത്വാ വാ ഭോക്ഷ്യസേ മഹിം'
  രണ്ടുംകല്പിച്ചു യുദ്ധം ചെയ്യുന്നവർ ജയിക്കും. വളരെ യുക്തിപൂർവം ചിന്തിച്ചു പോകുന്നവർ യുദ്ധത്തിനേ പോകില്ല.
  'നൈനം ഛിന്ദന്തി ശസ്ത്രാണി' എന്ന ശ്ലോകത്തിലൂടെ ആത്മാവിനു നാശമില്ലെന്നു പറഞ്ഞ് യുദ്ധത്തിൽ കൊല്ലുന്നതിനെ ഗീത യുക്തിഭദ്രമാക്കുന്നു. വിശ്വരൂപം കാട്ടിക്കൊടുത്തിട്ട്, 'ഇതെല്ലാം ഞാൻ സംഭവിപ്പിച്ചു കഴിഞ്ഞിരിക്കുന്നു, ഇപ്പോൾ നീ ചെയ്യുന്നതു കേവലനിർവഹണവും നീ അതിന്റെ ഉപകരണവും മാത്രം' എന്നു വിശ്വസിപ്പിക്കുന്നു. എന്നിട്ടും പോരാഞ്ഞാണു ഭഗവാൻ ഈ വാദം മുന്നോട്ടു വെക്കുന്നത്.

പക്ഷേ, ശാസ്ത്രബോധത്തിന്റെ ആധുനികകാലത്ത് അയുക്തികതയുടെ ഇത്തരം വിശ്വാസങ്ങളിൽനിന്നു സമൂഹം മുക്തമാകേണ്ടതല്ലേ? അതിനുള്ള ശ്രമം പ്രസക്തമല്ലേ?
  തിരുവനന്തപുരം ചെഷയർ ഹോമിലെ അന്തേവാസിയായ സരസുവിനെ അറിയുമായിരിക്കും. ദേഹം തളർന്നിട്ടും ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന അവൾ ആത്മകഥയിൽ എഴുതുന്നു അവൾക്കു ജീവിക്കാൻ ധൈര്യം നല്കുന്നത് യേശുവിലുള്ള വിശ്വാസമാണെന്ന്. യേശു വെറും സാധാരണ മനുഷ്യൻ മാത്രമാണ് എന്ന് ആ കുട്ടിയോടു പറയാൻ എനിക്ക് എന്താണ് അധികാരം? പ്രതീക്ഷ- അതു നല്കുന്ന മാറ്റം വലുതാണ്.
  വിശ്വാസം ചെയ്യുന്ന ധർമം ഉദാഹരിക്കാൻ കുട്ടികളോടു പറയാറുള്ള പതിനെട്ടാമത്തെ ആന എന്ന കഥ ഉതകും. ഒരു രാജാവ്. അദ്ദേഹം തനിക്കുള്ള 17 ആനകളെ മൂന്നു മക്കൾക്കായി വീതിച്ചു നല്കാൻ എഴുതിവെച്ചാണു മരിച്ചത്. മൂത്തയാൾക്കു പകുതി, രണ്ടാമനു മൂന്നിലൊന്ന്, മൂന്നാമന് ഒമ്പതിൽ ഒന്ന്. പക്ഷേ, 17 ആനകളെ ഈ മൂന്നു രീതിയിലും പകുക്കാനാവില്ലല്ലോ. അവർ തമ്മിൽ വഴക്കായി. അപ്പോൾ ഒരു സന്ന്യാസി ആനപ്പുറത്തുകയറി അവിടെ വന്നു. പ്രശ്നം മനസ്സിലാക്കിയ അദ്ദേഹം തന്റെ ആനയെക്കൂടി രാജാവിന്റെ ആനകൾക്കൊപ്പം നിർത്തി. 18 ആനകളെ ഒസ്യത്തുപ്രകാരം പകുത്തു. മൂന്നു മക്കൾക്കുംഅർഹമായ പങ്കുകിട്ടി. സന്ന്യാസിയുടെ ആന മിച്ചംവന്നു. സന്ന്യാസി അതുമായി യാത്ര തുടരുകയും ചെയ്തു.
  ആ പതിനെട്ടാമത്തെ ആനകൂടി ഉണ്ടെങ്കിലേ സമവാക്യം ശരിയാകൂ. പക്ഷേ, ആന യഥാർഥത്തിൽ ഉണ്ടാകണമെന്നില്ല. ആ വിശ്വാസം മാത്രം മതി. ഇതാണു ദൈവസങ്കല്പം നിർവഹിക്കുന്ന ധർമം. പീഡിപ്പിക്കപ്പെടുന്നവർക്ക് ആശ്വാസമാണത്. ദൈവസങ്കൽപം അതിനായുള്ള നിർമിതി ആണ്. അതുകൂടി വരുമ്പോൾ ധൈര്യവും ആത്മവിശ്വാസവും ഒക്കെയാകും. അതാണു വിശ്വാസത്തിന്റെ റോൾ. അതുകൊണ്ടുപക്ഷേ, പതിനെട്ടാമത്തെ ആന ഉണ്ടാകണമെന്നില്ല.
  ശാസ്ത്രത്തിന് ഈ സമാശ്വാസദൗത്യം നിർവഹിക്കാനാവില്ല. സരസുവിനോടു ശാസ്ത്രം പറഞ്ഞിട്ടുകാര്യമില്ല. അതേസമയം സമ്പത്തിനും അധികാരത്തിനുമായി ഇതിനെ ദുരുപയോഗപ്പെടുത്തുന്ന, ചൂഷണം ചെയ്യുന്ന, ഒരു വിഭാഗം എന്നും ഉണ്ട്. സമ്പത്തിന്റെ ശക്തി, അധികാരത്തിന്റെ ശക്തി എല്ലാം ചേർത്തു വിശ്വാസത്തെ അവർ ഉപയോഗിക്കുന്നു. ഇതിനെ എതിർക്കണം. ഇതിനെ എതിർക്കാൻ വിശ്വാസത്തിന്റെ ശാസ്ത്രീയത മാത്രമല്ല അതു നിർവഹിക്കുന്ന സാമൂഹികധർമംകൂടി തിരിച്ചറിഞ്ഞും അംഗീകരിച്ചുംകൊണ്ടേ കഴിയൂ. യുക്തിവാദിപ്രസ്ഥാനം അത്തരം ധർമമല്ല നിർവഹിക്കുന്നത്.

യുക്തിവാദികളുടെ പ്രവർത്തനം ശരിയായ ഫലം നല്കുന്നില്ല എന്നാണോ?
  നോക്കൂ, ശബരിമല ക്ഷേത്രത്തിൽ പണ്ടു തീപ്പിടിത്തം ഉണ്ടായപ്പോൾ സി. കേശവൻ പറഞ്ഞു, ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയുമെന്ന്. അത്തരം അഭിപ്രായവും നിലപാടും വിശ്വാസപക്ഷത്തെ കൂടുതൽ സംഘടിതരാക്കുകയാണു ചെയ്യുക. ശബരിമലയുടെ തനിമ, അനന്യത, ആത്മാർഥമായി വ്രതമെടുത്ത് അവിടെ പോകുന്നവർക്ക് അനുഭവിക്കാവുന്ന ഒരനുഭൂതി-ഇതെല്ലാം വസ്തുതകളാണ്. പക്ഷേ, പൊന്നമ്പലമേട്ടിലെ ജ്യോതി കത്തിക്കലും ടിവിക്കാരുടെ നുണപ്രചാരണവും ഒക്കെ ശുദ്ധ അസംബന്ധമാണ്. പണം പിടുങ്ങാനുള്ള പുതിയ കഥകൾ, ചടങ്ങുകൾ, അനുഷ്ഠാനങ്ങൾ ഒക്കെ തുറന്നുകാട്ടണം. ഒപ്പം മതവും മതപ്രസ്ഥാനങ്ങളും നിർവഹിക്കുന്ന സാമൂഹികധർമം അംഗീകരിക്കുകയും വേണം. അതേ പറ്റൂ.

മകരജ്യോതി ദൈവികമോ അത്ഭുതമോ അല്ല, മനുഷ്യൻ കത്തിക്കുന്നതാണ് എന്ന അറിവ് മലയാളികൾക്കുള്ളത് കേരളസമൂഹത്തിന്റെ ഉയർന്ന യുക്തിബോധം കൊണ്ടല്ലേ? 1999- ലും ഈ വർഷവുമായി മകരവിളക്കുദിവസം മരിച്ച 154 തീർഥാടകരിൽ വെറും നാലുപേരല്ലേ മലയാളികൾ ഉള്ളൂ. അപകടങ്ങൾ നടന്നത് കേരളത്തിലായിട്ടും ഇങ്ങനെ സംഭവിച്ചത് യുക്തിവാദികൾ നടത്തിയ പ്രചാരണം കൊണ്ടുകൂടിയല്ലേ?
  ഏതു പ്രവർത്തനത്തിനും അതിന്റേതായ ഫലമുണ്ടാകും. യുക്തിവാദികളുടെ പ്രവർത്തനത്തിനു ഫലമില്ലെന്നല്ല ഞാൻ പറഞ്ഞത്; വിശ്വാസചൂഷണം അവസാനിപ്പിക്കാൻ അവരുടെ സമീപനമല്ല ശാസ്ത്രീയം എന്നാണ്; വിശ്വാസങ്ങൾ നിലനില്ക്കുന്ന സമൂഹത്തെ മാറ്റിത്തീർക്കാനുള്ള പ്രവർത്തനമാണ് ആവശ്യമെന്നാണ്.

താങ്കൾ പ്രതിനിധാനം ചെയ്യുന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ കാര്യം എന്താണ്? ഞാനൊക്കെ യുക്തിവാദി സംഘത്തിൽനിന്നു കുറേക്കൂടി ശാസ്ത്രീയവും ഫലപ്രദവുമായി യുക്തിചിന്ത വളർത്താൻ കഴിയുന്ന വേദി എന്ന ധാരണയോടെ പരിഷത്തിലേക്കു വന്നവരാണ്. പ്രപഞ്ചോല്പത്തിയെയും മറ്റും പറ്റി ശാസ്ത്രീയമായി പഠിപ്പിക്കുകവഴി സ്രഷ്ടാവും നിയന്താവുമായ ദൈവത്തിന്റെ പ്രസക്തി ചോദ്യംചെയ്യപ്പെടും എന്ന കാഴ്ചപ്പാടിൽ.
  ഈ രണ്ടു ലൈനിലുള്ളവരും പരിഷത്തിലുണ്ട്. യുക്തിവാദം വഴി വന്നവരും ശാസ്ത്രത്തിലൂടെ വന്നവരും. യുക്തിചിന്ത അടിച്ചേല്പിക്കുന്നതിനുപകരം വിമർശനാത്മകസമീപനം വളർത്തുകയാണു വേണ്ടത് എന്നതാണ് ഒരു പക്ഷം. വിശ്വാസംകൊണ്ട് അർഥമാക്കുന്നതിനെ എതിർക്കുകയല്ല, ചൂഷണത്തെ എതിർക്കുകയാണു വേണ്ടത്. എം. പി. പരമേശ്വരനും മറ്റും ഈ പക്ഷക്കാരാണ്. അന്ധവിശ്വാസത്തെ സന്ധിയില്ലാതെ എതിർക്കുക എന്നതാണു ശാസ്ത്രബോധം എന്നതാണു മറ്റൊരു പക്ഷം.
  ശാസ്ത്രലോകത്തുമുണ്ട് ഈ രണ്ടുപക്ഷം. നൊബേൽ ജേതാക്കളിൽപ്പോലും ദൈവവിശ്വാസികൾ ഏറെയുണ്ട്. ചിലർ അന്ധവിശ്വാസികൾപോലും ആയിരുന്നു. ന്യൂട്ടൻതന്നെ ഒടുവിൽ ആൽക്കെമി, ഒകൾട്ടിസം(രാസ-മാന്ത്രിക വിദ്യകൾ) എന്നിവയിലാണ് അഭിരമിച്ചത്. അതുകൊണ്ട് ന്യൂട്ടനു ശാസ്ത്രബോധം ഇല്ലായിരുന്നു എന്നു പറയാനാവില്ല. അദ്ദേഹം അവയ്ക്കു തെളിവു കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം.
  ശാസ്ത്രീയമായി തെളിയിച്ചാലേ വിശ്വസിക്കൂ എന്ന നിലപാട് എല്ലാ കാര്യത്തിലും ശരിയല്ല. പിതൃത്വം നല്ല ഉദാഹരണമല്ലേ? ഇന്നു ജീൻമാപ്പിങ്വഴി പിതൃത്വം തെളിയിക്കാനാകും. പക്ഷേ, അങ്ങനെ തെളിയിച്ചാലേ വിശ്വസിക്കൂ എന്ന നിലപാടു ശരിയല്ലല്ലോ. അതുപോലെതന്നെയാണു സ്നേഹം, കരുണ തുടങ്ങി മറ്റനേകം മാനവികനിലപാടുകളും.
  ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനെ അംഗീകരിച്ചേതീരൂ എന്ന നിലപാടു ശരി. പക്ഷേ, എല്ലാം അങ്ങനെയേ ആകാവൂ എന്നില്ല. ആദ്യം ആകാശം, പിന്നെ ഭൂമി, ആദ്യം പുരുഷൻ, പിന്നെ സ്ത്രീ... എന്നിങ്ങനെയാണു പ്രപഞ്ചസൃഷ്ടി എന്നും മറ്റുമുള്ള വാദങ്ങൾ ഇതുകൊണ്ടുതന്നെ അംഗീകരിക്കാനാവില്ല.
  പ്രപഞ്ചപരിണാമവും അതിന്റെ കാലഗണനയും കുറെയെല്ലാം നാം കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ ഇതെല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടോ? ഉണ്ട് എന്നു പറയാനുള്ള ശാസ്ത്രീയതെളിവില്ല. അതിനർഥം അങ്ങനെയൊന്ന് ഇല്ല എന്നല്ല. അങ്ങനെയൊരു ശക്തിയെ അംഗീകരിക്കാതെ പ്രപഞ്ചത്തെപ്പറ്റി അന്വേഷിക്കുകയാണു ശാസ്ത്രത്തിന്റെ മാർഗം.
  ഒരു സംഭവകഥയിലൂടെ ഇതു വ്യക്തമാക്കാം. വിഖ്യാതശാസ്ത്രജ്ഞനായ ലാപ്ലാസിന്റെ കഥയാണ്. അക്കാലത്തു വിദ്യാഭ്യാസമുള്ള അപൂർവം യൂറോപ്യൻ ഭരണാധികാരികളിൽ ഒരാളായിരുന്ന നെപ്പോളിയന്റെ ഗുരുവായിരുന്നു ലാപ്ലാസ്. ലാപ്ലാസിനെ അദ്ദേഹം ഉപദേഷ്ടാവാക്കി. 'നെബുലാർ ഹൈപ്പോത്തെസിസ്' എന്ന സിദ്ധാന്തം അവതരിപ്പിക്കുന്ന 'സെലസ്റ്റിയൽ മെക്കാനിക്' എന്ന ഗ്രന്ഥം ലാപ്ലാസ് നെപ്പോളിയനു സമർപ്പിച്ചു.
  ഈ പുസ്തകത്തിൽ ദൈവത്തെപ്പറ്റി ഒന്നും പറയുന്നില്ല. അന്നുവരെയുള്ള എല്ലാ പ്രപഞ്ചസിദ്ധാന്തത്തിലും ആകാശഗോളങ്ങളെയെല്ലാം ചലിപ്പിക്കുന്ന ഒരു ദൈവം ഉണ്ടായിരുന്നു. ന്യൂട്ടന്റെ പുസ്തകത്തിലും പ്രപഞ്ചചലനത്തിലെ പിശകുകൾ അപ്പപ്പോൾ ശരിയാക്കി നടത്തുന്നതു ദൈവമാണ്. ഇതിൽ എന്താണു ദൈവത്തെക്കുറിച്ചുള്ള പരാമർശം ഇല്ലാത്തത് എന്ന് നെപ്പോളിയൻ ലാപ്ലാസിനോടു ചോദിച്ചു. ‘Sir, I didn't need that hypന്മthesis' എന്നായിരുന്നു മറുപടി.
  നമ്മുടെ അജ്ഞതയുടെ തകരാറുകൾ പരിഹരിക്കാനാണ് ദൈവത്തെ കൊണ്ടുവരുന്നത്. എനിക്ക് അത്തരം പ്രശ്നം വന്നില്ല എന്നാണു ലാപ്ലാസ് പറഞ്ഞത്. പ്രപഞ്ചവിജ്ഞാനം വളരുന്തോറും അതിലെ ദൈവത്തിന്റെ റോൾ കുറഞ്ഞുവരും.

അപ്പോൾ ദൈവവിശ്വാസത്തിന് എതിരാണു ശാസ്ത്രം?
  സയൻസ് ദൈവം ഉണ്ടോ ഇല്ലയോ എന്നു പറയുന്നില്ല. രണ്ടും രണ്ടുതരം അന്വേഷണമാണ്. വിശ്വാസത്തിനു ശാസ്ത്രീയത പകരുന്ന, തെളിവു നിരത്തുന്ന ശ്രമം കപടശാസ്ത്രമാണ്. തെറ്റെന്നു തെളിയിക്കപ്പെട്ടാൽ അതു തള്ളണം. അല്ലാത്തിടത്തോളം, നിരുപദ്രവമെങ്കിൽ അതു നിലനില്ക്കട്ടെ എന്നു കരുതുന്നതിൽ തെറ്റില്ല.

യുക്തിവാദം, കേവലനിരീശ്വരവാദം എന്നിവ മാറ്റിനിർത്തിയാൽത്തന്നെ, കേരളീയർ ഇന്ത്യയിലെ ഇതര സമൂഹങ്ങളെക്കാൾ ഉയർന്ന യുക്തിബോധം പുലർത്തുന്ന ഒരു സമൂഹമല്ലേ? ലോകത്തെ നാനാവിഭാഗങ്ങളുമായി ചരിത്രാതീതകാലം മുതലേ സമ്പർക്കം പുലർത്താൻ അവസരം കിട്ടിയ ഒരു സമൂഹം എന്ന മെച്ചം നമുക്കില്ലേ? നമ്മുടെ മാവേലിനാട് ഐതിഹ്യംപോലും സമത്വാധിഷ്ഠിതവും അതുകൊണ്ടുതന്നെ ചൂഷണരഹിതവുമായ ഒരു സമൂഹസങ്കല്പത്തിന്റെ യുക്തിപരതയല്ലേ വെളിവാക്കുന്നത്?
  യുട്ടോപ്യൻ സോഷ്യലിസം എന്ന സങ്കല്പം ലോകത്തു പലയിടത്തും ഉണ്ടായിരുന്നു. അതിന്റെ കേവലം കാല്പനികമായ ഒരു പകർപ്പു മാത്രമാണു മാവേലിനാട്. മലയാളിയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ഈ കാല്പനികാധിക്യം തന്നെയാണ്. എല്ലാവരും നല്ലവരായാൽ ലോകം നന്നാകും എന്ന കാവ്യകല്പന. ഇന്നത്തെ ദൂഷ്യമെല്ലാം അന്നും ഉണ്ടായിരുന്നു എന്നതിന്റെ വെളിപ്പെടുത്തലാണു മാവേലിപ്പാട്ടിലെ പരാമർശങ്ങൾ. ഇവയെ എങ്ങനെ മെരുക്കാം? അതു ഭരണസംവിധാനം ചെയ്യണം. ലളിതമായ പരിഹാരം! മറ്റൊന്നു സ്വാർഥപ്രേരണയാണു പ്രശ്നമെന്നു സമ്മതിക്കലാണ്. യഥാർഥത്തിൽ ഉത്പാദനബന്ധമാണ് ഈ സ്വാർത്ഥതയ്ക്കു വളം വെക്കുന്നത്.
  ഇക്കാര്യത്തിൽ വളരെ യുക്ത്യധിഷ്ഠിതമായ രചന കൗടില്യന്റെ അർഥശാസ്ത്രമാണ്. രാജാധിപത്യത്തിലെ ഉത്പാദനബന്ധം അംഗീകരിച്ചുകൊണ്ടുള്ള വിശകലനമാണത്. അന്നത്തെ മൂല്യബോധത്തിന്റെ ആവിഷ്കാരം.
  മുതലാളിത്തത്തിന്റെ അവസ്ഥയിൽ നല്ല ഭരണം എങ്ങനെ എന്നു ചിന്തിക്കുമ്പോൾ അതിൽനിന്നു വന്നതാണ് സമത്വബോധവും ജനാധിപത്യവും. ഗ്രീസിൽ പണ്ടേ ജനാധിപത്യം ഉണ്ടായിരുന്നുവെന്നു പറയുമെങ്കിലും അതു യഥാർഥ ജനാധിപത്യം ആയിരുന്നില്ല. അടിമകൾക്കും സ്ത്രീകൾക്കും അവിടെ സമത്വം ഉണ്ടായിരുന്നില്ല. എല്ലാവർക്കും സമത്വം, സ്വാതന്ത്ര്യം എന്ന ആശയം വളരെ വൈകിയാണു വന്നത്. മാർക്സിനു ശേഷം. അതു മലയാളിയെ വളരെ സ്വാധീനിച്ചു. ഇതും മാവേലിസങ്കല്പവും ചേർന്ന കാല്പനികസങ്കരമാണു നമ്മുടെ സോഷ്യലിസ്റ്റ് സങ്കല്പം.
  ഈ കാല്പനികത ശാസ്ത്രീയത കുറയ്ക്കും. മലയാളിയുടെ സമീപനങ്ങളിലെല്ലാം കാണാം ഈ തകരാറ്. ആ നിലയ്ക്ക് ഒരു യുക്ത്യധിഷ്ഠിത സമൂഹമല്ല നാം.

പുതിയ സഹസ്രാബ്ദത്തിലും ഇതാണോ സ്ഥിതി? ഇതു നമ്മളെ ഏതെല്ലാം തരത്തിൽ ബാധിക്കുന്നുണ്ട്?
  ചരിത്രകാരന്റെ നിസ്സംഗതയോടെ, വസ്തുനിഷ്ഠതയോടെ നാം പഠിക്കുന്നില്ല. യുക്തിപരമായ സമീപനത്തിന്റെ കുറവ് ഏറെയാണ്. സർവകലാശാലാ തലത്തിലെങ്കിലും ഇതിനു നാം ശ്രമിക്കണം.
  സമൂഹം കാര്യങ്ങളെ ബ്ലാക്ക് ആൻഡ് വൈറ്റ് ആയി കാണുന്നു. ഒന്നുകിൽ നമ്മുടെയാൾ അല്ലെങ്കിൽ ശത്രു എന്ന കാഴ്ചപ്പാട്. അഭിപ്രായങ്ങളെ കാണുന്നത് അങ്ങനെയാണ്. ശരിയേത് എന്നതല്ല. അടുത്തിടെ ഉണ്ടായ ജനിതക വ്യതിയാനത്തർക്കം, കീടനാശിനിത്തർക്കം എന്നിവയിലെല്ലാം ഇതു കാണാം. താൻ പറയുന്നതിനോടു യോജിക്കുന്നില്ലെങ്കിൽ സാമ്രാജ്യത്വവക്താവാക്കുക. അല്ലെങ്കിൽ പണം വാങ്ങി അഭിപ്രായം പറയുന്നു, പ്രീണിപ്പിക്കാൻ പറയുന്നു, പാർട്ടിനോക്കി അഭിപ്രായം പറയുന്നു എന്നൊക്കെയാണ് ആരോപണങ്ങൾ. അതു ശാസ്ത്രത്തിന്റെ രീതിയല്ല.
  അതുകൊണ്ടെന്താ, ശാസ്ത്രത്തിന്റെ കാര്യങ്ങളിൽപോലും ശാസ്ത്രജ്ഞൻ അഭിപ്രായം പറയാൻ മടിക്കുന്നു. ഈയിടെ തിരുവനന്തപുരത്തു നടന്ന ശാസ്ത്രകോൺഗ്രസിൽ ഇതു ചർച്ചാവിഷയമായി. ഇന്ന് ഏതുകാര്യത്തിലും സാഹിത്യകാര•ാരാണ് അഭിപ്രായങ്ങൾ പറയുന്നത്. അതും പക്ഷം ചേർന്ന അഭിപ്രായങ്ങൾ. ഇതു നന്നല്ല.  ചില കാര്യങ്ങളിൽ ഖണ്ഡിതമായി അഭിപ്രായം പറയാനുള്ള വിവരങ്ങൾ ഉണ്ടാവില്ല. എല്ലാം പരിഗണിച്ചു വിവേചനപൂർവം കാര്യങ്ങൾ കാണാനുള്ള അറിവിന്റെ തലത്തിലേക്കു ജനങ്ങൾ എത്തുന്നില്ല. വാർത്ത വായിക്കാതെ തലക്കെട്ടുമാത്രം വായിച്ച് അഭിപ്രായരൂപവത്കരണം നടത്തുന്നു. നമ്മുടെ മുൻവിധികൾ ചേർത്താണിതു ചെയ്യുന്നത്. തലക്കെട്ടുപോലും തെറ്റായി വായിച്ചേക്കാം. തലക്കെട്ടുതന്നെ തെറ്റാകാം. അപ്പോൾ അഭിപ്രായങ്ങൾ എങ്ങനെ വസ്തുനിഷ്ഠമാകും? പത്രങ്ങൾ വായിക്കുന്നത് ഇങ്ങനെയായാൽ ജനലക്ഷങ്ങളുടെ അറിവുനില എങ്ങനെയിരിക്കും? ഇതു യുക്തിപൂർവകസമൂഹത്തിനു ചേർന്നതല്ല.
  ഇന്നത്തെ മലയാളിയുടെ മറ്റൊരു കുഴപ്പം ഏതു പ്രശ്നത്തിനും ഉടൻ ഖണ്ഡിതമായ അഭിപ്രായം കിട്ടണം എന്ന നിർബന്ധമാണ്. ചുവന്ന മഴ ഒരു ഉദാഹരണം. ടി.വി. ചാനലുകൾ ഉടൻ ശാസ്ത്രജ്ഞരെ വിളിക്കുകയായി. ഉടൻ മറുപടി പറഞ്ഞോളണം. പറഞ്ഞില്ലെങ്കിൽ വിവരങ്ങൾ മറച്ചുവെക്കുന്നു എന്ന ആക്ഷേപമാകും. വിവരങ്ങൾ ശേഖരിക്കുന്നു എന്നു പറഞ്ഞാൽ സ്വീകാര്യമാവില്ല.
  അതേസമയം, ചില കാര്യങ്ങളിൽ പൂർണമായ വിവരങ്ങൾ ഇല്ലെങ്കിലും നയപരമായ തീരുമാനം എടുക്കേണ്ടിവരും. എൻഡോസൾഫാൻ പ്രശ്നം അത്തരത്തിൽ ഒന്നാണ്. ആദ്യമായി ഈ പ്രശ്നം ഉയർന്നപ്പോൾ എൻഡോസൾഫാൻ കൊണ്ടാണോ എന്നു കണ്ടെത്താൻ പഠനം നടത്തണമായിരുന്നു. അതിനു സമയമെടുക്കും. അതുകൊണ്ട്, ആണെന്നോ അല്ലെന്നോ അറിയാത്തതിനാൽ തീരുമാനം എടുക്കാതിരിക്കുകയല്ല, മരുന്നു തളി ഉടൻ നിർത്തിവെയ്ക്കാൻ തീരുമാനിക്കുകയാണു വേണ്ടത്. തീരുമാനം തെറ്റായാൽ പിന്നെ മാറ്റാമല്ലോ. ഇതു പൂർണമായി ശാസ്ത്രീയമല്ല, പക്ഷേ, പ്രായോഗികമായത് അതാണ്.
  വൈകാരികമായി തീരുമാനങ്ങളിലേക്ക് എത്തുന്ന ഒരു സമൂഹമാണു നമ്മുടേത്. ഇതിന്റെ ഉത്തവാദിത്വം വിദ്യാഭ്യാസത്തിനാണ്. വിമർശനാത്മകബോധനശാസ്ത്രത്തിന് ഒരിക്കലും നാം ഊന്നൽ നല്കിയില്ല. വ്യവസ്ഥിതിക്ക് ഇഷ്ടപ്പെട്ട അഭിപ്രായങ്ങൾ മാത്രം സ്വീകരിക്കുക, വിഴുങ്ങുക -ഇതാണു രീതി. ഇതുമാറാതെ സമൂഹത്തിന്റെ യുക്തിരാഹിത്യവും വൈകാരികനിലപാടും മാറില്ല.

ചരിത്രം പരിശോധിച്ചാൽ കേരളീയർ എന്നും ഇങ്ങനെ ആയിരുന്നോ?
  അതേപ്പറ്റി ആധികാരികമായി പറയാനുള്ള അറിവ് എനിക്കില്ല. ഞാൻ ചരിത്രകാരനല്ല. സാമാന്യധാരണവെച്ചുള്ള എന്റെ നിരീക്ഷണങ്ങളാണു പറയുന്നത്.

ശാസ്ത്രം, ദർശനം, കല തുടങ്ങിയ രംഗങ്ങളിലെല്ലാം ആഗോള പ്രതിഭകളെ സംഭാവന ചെയ്ത മണ്ണാണു കേരളം എന്ന് അഭിമാനിക്കാറുണ്ടല്ലോ. ആര്യഭടൻ കേരളീയനായിരുന്നു, ഭാസൻ കേരളത്തിൽ ജീവിച്ചയാളാണ് എന്നൊക്കെ പറയാറുണ്ട്. താത്ത്വികനായിരുന്ന ശങ്കരാചാര്യരുണ്ട്. ഉയർന്ന യുക്തിബോധം ഇല്ലാത്ത ഒരു സമൂഹത്തിന് ഇങ്ങനെയുള്ളവരെ സൃഷ്ടിക്കാൻ കഴിയുമോ?
  ഈ ചോദ്യത്തിൽത്തന്നെയുണ്ട് ഒരു പ്രശ്നം. ആര്യഭടനും ഭാസനും കേരളത്തിൽ ജീവിച്ചവരാണെന്ന വാദം ബന്ധപ്പെട്ടവർ യുക്തിഭദ്രമാക്കിയിട്ടില്ല. അവരുടെ ഏതെങ്കിലും രചനയുടെ പ്രതിയോ ഭാഗങ്ങളോ ഇവിടെനിന്നു കിട്ടി എന്നതുകൊണ്ടുമാത്രം അവർ ഇവിടുത്തുകാരായിരുന്നു എന്നു പറയാനാകില്ല. വസ്തുനിഷ്ഠതെളിവുകൾ കണ്ടെത്തി ഇതു സ്ഥാപിക്കാൻ ഇന്നും ശ്രമമില്ല. - ഇത് ഒരുവശം.
  മറുവശം, ശാസ്ത്രകാര്യങ്ങളിൽ നമുക്കുള്ള വലിയ പൈതൃകം നാം മനസ്സിലാക്കുന്നില്ല എന്നതാണ്. ലോകനിലവാരമുള്ള ഒരു ഗണിതശാസ്ത്രപാരമ്പര്യം 14 മുതൽ 19 വരെ നൂറ്റാണ്ടിൽ ഇവിടെ ഉണ്ടായിരുന്നു. ലിബ്നിട്സും ഗ്രിഗറിയും ന്യൂട്ടനുമൊക്കെ നടത്തിയ ചില സുപ്രധാന കണ്ടെത്തലുകൾ അതിന് 150 ഉം 200 ഉം കൊല്ലം മുമ്പു കണ്ടെത്തിയ ഗണിതജ്ഞരുടെ പരമ്പര! ഇതു നമുക്കു പറഞ്ഞുതരാനും സായ്പു വരേണ്ടിവരുന്നു. (ആർ.വി.ജി. മേനോന്റെ 'ശാസ്ത്രസാങ്കേതികവിദ്യയുടെ ചരിത്രം' എന്ന പുതിയ ഗ്രന്ഥത്തിൽ വിശദാംശങ്ങളുണ്ട്.)
  ഈ ശാസ്ത്രജ്ഞരെല്ലാം നമ്പൂതിരിമാരായിരുന്നു. അബ്രാഹ്മണർക്ക് അറിവു നിഷേധിക്കുന്ന കാടത്തം നിറഞ്ഞ ജാതീയതയുടെ കൂത്തരങ്ങായിരുന്നു അന്ന് ഇവിടം. ഈ വിജ്ഞാനലോകം കേരളീയർക്കു മുഴുവൻ അവർ തുറന്നുകൊടുത്തിരുന്നെങ്കിൽ അത് എത്രയോ വികസിക്കുമായിരുന്നു. കുറ്റിയറ്റു പോകുമായിരുന്നുമില്ല.
  ശാസ്ത്രം പഠിക്കുന്നവരും അതിന്റെ പ്രായോഗമായ തൊഴിൽ ചെയ്യുന്നവരും രണ്ടു വിഭാഗമായി. പാരസ്പര്യം നഷ്ടപ്പെട്ട് രണ്ടും അധഃപതിച്ചു. ലോഹവിദ്യയും രാസവിദ്യയും ശാസ്ത്രത്തിന്റെ പിൻബലമില്ലാതെ വികാസം നഷ്ടപ്പെട്ടു കുലത്തൊഴിലായി. ജ്യോതിശാസ്ത്രം ജ്യോതിഷമായി വയറ്റുപ്പിഴപ്പായി. ഇന്നും നമ്മുടെ വിദ്യാഭ്യാസം തൊഴിലിലും ജീവിതത്തിലുംനിന്ന് അയിത്തത്തോടെ അകന്നു നില്ക്കുന്നു. പൊതു സമൂഹത്തിന്റെ മറ്റൊരു വലിയ അയുക്തികതയുടെ ദുരന്തം!

അപ്പോൾപിന്നെ യുക്തിചിന്ത ഒരു പ്രസ്ഥാനമെന്നനിലയിൽ ആധുനികകാലത്തു കടന്നുവന്നപ്പോഴാണോ സമൂഹത്തിൽ സമഭാവനയുടെയും മറ്റും യുക്തി വ്യാപിക്കുന്നത്? ബർട്രന്റ് റസ്സലിന്റെയും കാൾമാർക്സിന്റെയും ഏംഗൽസിന്റെയും ഒക്കെ യുക്തിപരമായ വിശകലനങ്ങളും തത്ത്വദർശനങ്ങളുമാണോ ഇവിടെ സ്വീകരിക്കപ്പെട്ടത്? ഇത്തരം ആഗോള നവീന ചിന്തകളുടെ സ്വാധീനം ശ്രീനാരായണഗുരുവിന്റെ ജാതിഭേദവിരുദ്ധചിന്തകളിലും കാണാനാകുമോ?
  ശ്രീനാരായണഗുരു തനതാണ്. തനി കേരളീയം. ജൈവികമായ വളർച്ചയാണത്. ശങ്കരനും യുക്ത്യധിഷ്ഠിതമായ ദർശനമാണ് അവതരിപ്പിച്ചത്. മണ്ഡനമിശ്രനും മറ്റും പ്രതിനിധാനംചെയ്ത യജ്ഞ-യാഗസംസ്കൃതിയോടുള്ള വിമർശനമായിരുന്നു അത്. അന്ന് അദ്ദേഹത്തെ യാഥാസ്ഥിതികർ നിഷേധിയായി കണ്ടു. അതുകൊണ്ടാണ് പ്രച്ഛന്നബുദ്ധൻ എന്നു വിളിച്ച് ആക്ഷേപിച്ചത്. ശങ്കരദർശനം ആത്യന്തികമായി ബുദ്ധദർശനംപോലെ ശുന്യവാദത്തിലേക്കു പോകുമായിരുന്നു.
  ബുദ്ധമതത്തിൽ മഹായാനവും മറ്റും രൂപപ്പെട്ട് അതിനെ അനുഷ്ഠാനങ്ങളിലേക്കു താഴ്ത്തിയതുപോലെ, ഇന്നു ശങ്കരന്റെ പേരിൽ ബ്രാഹ്മണർ യാഗം നടത്തുന്നു! അവർ ശങ്കരനെ കൈയടക്കുകയാണ്. ശ്രീനാരായണഗുരുവും ശങ്കരന്റേതിനു സമാനമായ ദർശനപാതയിലേക്കാണു വികസിച്ചത്. കണ്ണാടി പ്രതിഷ്ഠിച്ചതും മറ്റും അതിന്റെ സാക്ഷ്യമാണ്. അമ്പലമല്ല, വിദ്യാലയവും ഫാക്ടറികളുമൊക്കെയാണ് ഇനി നമുക്കു വേണ്ടത് എന്നിങ്ങനെയുള്ള ആഹ്വാനങ്ങൾ സമൂഹവികസനത്തിനുള്ള ആഹ്വാനങ്ങളായിരുന്നു.

യുക്തിവാദത്തിന്റെ തുടക്കം കേരളത്തിൽ ശ്രീനാരായണ ഗുരുവിൽ കണ്ടെത്താനാവില്ലേ?
  വിശ്വാസം, ധർമം എന്നിവയെ നിഷേധിക്കാതെ അവയെ അംഗീകരിച്ചുകൊണ്ടുള്ള പരിഷ്കരണമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ചൂഷണം, അയിത്തം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയ തെറ്റായ കാര്യങ്ങളെ നിഷേധിച്ചുകൊണ്ടുള്ള പരിഷ്കരണമായിരുന്നു അത്. ആ സമീപനം പക്ഷേ, പിൻഗാമികൾക്കു മുന്നോട്ടു കൊണ്ടുപോകാനായില്ല.

'ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദർശനത്തിൽനിന്ന് ഒരുപടികൂടി മുന്നോട്ടുപോയ യുക്തിചിന്തയല്ലേ 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന തത്ത്വശാസ്ത്രത്തിലൂടെ ശിഷ്യനായ സഹോദരൻ അയ്യപ്പൻ പ്രഖ്യാപിച്ചത്? സഹോദരപ്രസ്ഥാനവും പന്തിഭോജനവുമൊക്കെ അക്കാലത്ത് അംഗീകാരം നേടിയില്ലേ?
  ഒരു എക്സ്ട്രീമിൽ നിൽക്കുമ്പോൾ മറ്റേ എക്സ്ട്രീമിൽ പിടിച്ചാലേ നിവരൂ. അന്നത്തെ സാഹചര്യത്തിൽ അങ്ങനെ പറഞ്ഞുപോകും. ഗുരു പക്ഷേ, അതിനെ പിന്തുണച്ചില്ല എന്നോർക്കണം. അനുകൂലിച്ചുപോലുമില്ല. പില്ക്കാലയുക്തിവാദികൾ യാന്ത്രികനിലപാടിലേക്കു വരികയും എല്ലാറ്റിനെയും തള്ളിപ്പറയുകയും ചെയ്തു.
  വിഷമങ്ങളിൽ യുക്തിവാദം സഹായിക്കില്ല എന്ന അവസ്ഥയിൽ മനുഷ്യൻ മറ്റേ എക്സ്ട്രീമിലേക്കു പോകും. ഊന്നുവടി ആവശ്യമുള്ളവർ കൊണ്ടുനടക്കട്ടെ. അതു വേണ്ട എന്നു പറയണ്ടാ. അംഗവൈകല്യമില്ലാത്തവർ അതു കൊണ്ടുനടക്കുകയും അലങ്കാരമാക്കുകയും ചെയ്യുന്നതാണു തെറ്റ്.

താങ്കൾ ദൈവ വിശ്വാസിയാണോ?
  അല്ല. അടുത്തകാലം വരെ ഞാൻ അതു പച്ചയായി പറയാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. കുറച്ചുനാൾക്കുമുമ്പ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ സുഗതകുമാരി ടീച്ചർ എന്നെക്കൊണ്ട് അതു വെളിപ്പെടുത്തിച്ചുകളഞ്ഞു. ടീച്ചർതന്നെ ഞെട്ടിപ്പോയി എന്നു തോന്നുന്നു. തുടർന്ന്, 'ഐൻസ്റ്റൈൻ പറയുന്നതുപോലെ 'ജഗന്നിയന്താവായ ഒരു ശക്തിയിൽ വിശ്വസിക്കുന്നില്ലേ' എന്നു ചോദിച്ച് ടീച്ചർ എനിക്കൊരു വഴി തുറന്നുതന്നു. പക്ഷേ, 'അതിൽ വിശ്വസിക്കാനും തെളിവൊന്നും കാണുന്നില്ല' എന്നേ എനിക്കു സത്യസന്ധമായി പറയാൻ കഴിയുമായിരുന്നുള്ളൂ.
  നേരത്തേ പറഞ്ഞ കഥയിലെ പതിനെട്ടാമത്തെ ആനയുടെ പ്രശ്നം അടിസ്ഥാനപരമായി സമവാക്യത്തിലേതന്നെ പിശകാണ്. ആ തെറ്റാണു ദൈവത്തിലേക്കു നയിക്കുന്നത്. പ്രകൃതിയിൽ മനുഷ്യനു വിശേഷിച്ച് പ്രാധാന്യം ഒന്നുമില്ല. ഇത് അംഗീകരിച്ചാൽ പതിനെട്ടാമത്തെ ആനവേണ്ട.
  എന്താണിതിന്റെയൊക്കെ അർഥം, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതൊന്നും പ്രകൃതിയുടെ പ്രശ്നമല്ല. കുറച്ചു യുറേനിയം അണുക്കൾ എടുത്തുവെച്ചാൽ അതിലൊന്നു ചിലപ്പോൾ ഇപ്പോൾ വിഘടിച്ചേക്കാം. ചിലപ്പോൾ അത് ഒരു ലക്ഷം വർഷം കഴിഞ്ഞാവും വിഘടിക്കുക. ഇതു യാദൃച്ഛികതയാണ്. ഇതിനൊക്കെ ലക്ഷ്യം വേണം, ഉദ്ദേശ്യം വേണം എന്നു ശഠിച്ചാൽ എന്തുചെയ്യും? പ്രകൃതിക്ക് ഇവയൊന്നുമില്ല.
  ആയിരത്താണ്ടുകൾക്കു മുമ്പുതന്നെ യവനശാസ്ത്രജ്ഞൻ എംപിഡോക്ലിസ് ഇതു വ്യക്തമാക്കിയിട്ടുണ്ട്. കുപ്പി താഴെയിട്ടാൽ പൊട്ടും. അതിനുള്ളത് ഭൗതികകാരണങ്ങളാണ്. അല്ലാതെ കുപ്പിയുടെ വിധിയല്ല. എഫിഷ്യന്റ് കോസ് എന്നു ശാസ്ത്രത്തിൽ പറയും. വണ്ടിയിടിച്ചു മരിക്കുന്നതും ഇങ്ങനെതന്നെ. അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുള്ള അൾട്ടിമേറ്റ് കോസ് (പരമമായ കാരണം) പ്രകൃതിയിൽ ഇല്ല. പ്രകൃതിയിൽ ഉദ്ദേശ്യം എന്നൊന്നില്ല.
  മനുഷ്യന്റെ കൂട്ടായ്മപോലെ തേനീച്ചയ്ക്കും ഉറുമ്പിനും ഒക്കെ കൂട്ടായ്മയുണ്ട്. പക്ഷേ, അവർക്കാർക്കും അനീതിബോധം ഇല്ല. അവിടെ പണിയെടുക്കാത്ത മടിയ•ാരുണ്ട്, റാണിമാരുണ്ട്. പണിയെടുക്കുന്ന-തേൻ ശേഖരിക്കുന്ന, കൂടൊരുക്കുന്ന- അദ്ധ്വാനവർഗമുണ്ട്. പക്ഷേ, അതിൽ അവ അനീതി കാണുന്നില്ല.
  വിശേഷബുദ്ധിയുള്ള മനുഷ്യന് ഒന്നിച്ചു പ്രവർത്തിക്കണമെങ്കിൽ നീതിബോധം വേണം. എനിക്കു നീതി കിട്ടണം. പ്രകൃതിയിൽ നീതിയില്ല. സമൂഹബന്ധത്തിലും ഇല്ല. ഈ വൈരുദ്ധ്യം പരിഹരിക്കാനുള്ള കുറുക്കുവഴിയാണു പൂർവജ•വിശ്വാസം. ജൂഡായിക് മതങ്ങളിൽ അന്തിമവിധി നിർണയത്തിലൂടെ എല്ലാത്തിനും കണക്കുപറയും എന്നും ജീവിതദുരിതങ്ങൾ പരീക്ഷണങ്ങൾ ആണെന്നും പറയുന്നു. അതാണ് അനീതിക്കുള്ള മറുപടി. പ്രകൃതിയിൽ പക്ഷേ, ഇതില്ല. മനുഷ്യന്റെ രചന ആണത്. വിധികർത്താവായ ദയാമയനായ ദൈവം.
  ഈ കൺസ്ട്രക്റ്റ് ഇല്ലാതെ ജീവിതത്തിന്റെ അർഥം കണ്ടെത്താനാകണം. സമൂഹത്തിനായി നമുക്ക് എന്തു ചെയ്യാനാകും എന്നു നോക്കുക. അതിനുള്ള ശേഷിയും അറിവും ആർജിക്കുക. അപ്പോൾ സന്തോഷത്തിനായി അടുത്ത ജ•മോ അന്തിമവിധിയോവരെ കാക്കേണ്ടാ. അർഹിക്കാത്തതു പിടിച്ചെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം കുറ്റബോധത്തിനു വഴിമാറും. വേണ്ടെന്നു വെക്കുമ്പോൾ കിട്ടുന്ന സന്തോഷം കൂടുതൽ സ്ഥായിയായിരിക്കും. അതാണ് അഭികാമ്യം. 'തേന ത്യക്തേന ഭൂഞ്ജീഥാ' എന്ന ഉപനിഷദ്വാക്യംതന്നെ പരമപ്രമാണം.

ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനം ഇന്ന് അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് കടകവിരുദ്ധമായാണു നീങ്ങുന്നതെന്ന് അതിന്റെ നേതൃത്വം ഒഴികെ എല്ലാവരും സമ്മതിക്കും. ഗുരു എടുത്തു കുളത്തിൽ കളഞ്ഞ വിഗ്രഹങ്ങൾ മുങ്ങിയെടുത്തു ഗുരു പ്രതിഷ്ഠിച്ച കണ്ണാടികൾക്കു മുന്നിൽ പ്രതിഷ്ഠിച്ചു. വിഗ്രഹാരാധനക്കെതിരെ കണ്ണാടി പ്രതിഷ്ഠിച്ച് അവനവനാണു ദൈവം എന്ന അദ്വൈതം പഠിപ്പിച്ച ഗുരുവിനെത്തന്നെ വിഗ്രഹമായി നാടാകെ പ്രതിഷ്ഠിക്കുന്നു. ജാതി ചോദിക്കുന്നു, പറയുന്നു, ചിന്തിക്കുന്നു. മതാടിസ്ഥാനത്തിൽ സംഘടിക്കാൻ ആഹ്വാനം ചെയ്യുന്നു. ചെത്തുന്നു, വാറ്റുന്നു, വില്ക്കുന്നു, കുടിക്കുന്നു.
  വ്യക്തിനിഷ്ഠപ്രസ്ഥാനങ്ങൾക്കെല്ലാം ഇതു സംഭവിക്കാം. ബുദ്ധനും ക്രിസ്തുവിനും മുഹമ്മദിനും ഒക്കെ ഇതുണ്ടായില്ലേ? ഇവിടെയാണു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രസക്തി.
  ഏതാനും വ്യക്തികൾ നന്നായാൽ സമൂഹം നന്നാകും. ഒരാൾ ആഹ്വാനം ചെയ്താൽ കാര്യങ്ങൾ സംഭവിക്കും എന്നതാണു വ്യക്ത്യധിഷ്ഠിത പ്രസ്ഥാനങ്ങളുടെ അടിസ്ഥാനം. ഗാന്ധിജിക്കു ജീവിച്ചിരുന്നപ്പോൾ കുറെയെല്ലം ഇതു കഴിഞ്ഞു. പക്ഷേ, ഇത്തരം മാറ്റം ശാശ്വതമല്ല. അതാണു നാം ഇന്നു കാണുന്നത്. കാലം ചെല്ലുന്തോറും വ്യക്തികളുടെ പ്രഭാവം കുറയും. ക്രമേണ, കൂടെനിന്നവരുടെയും. തങ്ങളുടെ ഗുണത്തിൽ മാത്രമാകും പിന്നെപ്പിന്നെ അനുയായികളുടെ ശ്രദ്ധ. ഇതു സാർവലൗകികമാണ്.
  ആന്തരിക ജൈവികത ഗുരുവിനുശേഷം ഈ പ്രസ്ഥാനങ്ങൾക്കു നഷ്ടമായി. താത്ത്വികതലത്തിൽ ആദ്ധ്യാത്മികതയുടെ കാമ്പു നഷ്ടമായി. അതിനെ ഭൗതികതലവുമായി ബന്ധപ്പെടുത്തി സാമൂഹികമായി അവതരിപ്പിക്കുകയായിരുന്നു ഗുരു; സമൂഹത്തെ ആധുനികീകരിക്കുകയായിരുന്നു. ഉത്പാദനപ്രക്രിയയുമായും അദ്ദേഹം അതിനെ ബന്ധിപ്പിച്ചു.
  ഇന്ന് സ്കൂളുംകോളേജും നടത്തുന്നതല്ലാതെ ഉത്പാദനരംഗത്ത് എസ്എൻഡിപി ഒന്നും ചെയ്യുന്നില്ല. ചെറുകിട ഉത്പാദനരംഗത്തു സംഘടിതപ്രവർത്തനത്തിനുള്ള ഇടപെടൽ ഉണ്ടായില്ല. ആദ്ധ്യാത്മികതയുടെ രംഗം മുന്നോട്ടു കൊണ്ടുപോകാൻ എസ്.എൻ. ട്രസ്റ്റിനും കഴിഞ്ഞില്ല. ഒരു യുഗത്തിൽ ഒരു ഗുരുവേ ഉണ്ടാകൂ. ബാക്കിയെല്ലാം അതിന്റെ പ്രതിഫലനങ്ങൾ. ചില ശ്രദ്ധേയരാകട്ടെ, സ്വന്തം വഴിക്കു പോകാനും നിർബ്ബന്ധിതരായി.
  ഈ പ്രവണതയിൽനിന്നു വേറിട്ടു കാണുന്ന ഒരു പ്രസ്ഥാനം മിഷനറി സ്വഭാവമുള്ള ശ്രീരാമകൃഷ്ണമിഷനാണ്. ഇതൊന്നും പോര. നമുക്കു വേണ്ടത് അടിസ്ഥാനപരവും ശാശ്വതവുമായ മാറ്റമാണ്. അതിനു വ്യവസ്ഥിതി മാറണം. എങ്കിലേ മാറ്റം സ്ഥായിയാകൂ.
  മുതലു കുന്നുകൂട്ടാനുള്ള പ്രവണതയാണ് അടിസ്ഥാനം. അതിനായിട്ടാണു ബാക്കിയെല്ലാം. മാർക്സിസത്തിന്റെ പ്രസക്തി അവിടെയാണ്.

ആ രംഗത്തും പ്രസ്ഥാനങ്ങൾക്കു വിപര്യയം സംഭവിക്കുന്നുണ്ടല്ലോ?
  ഉണ്ട്. വ്യക്തികളുടെ താത്പര്യങ്ങൾക്കായി തിരുത്തുന്നു. പക്ഷേ, പ്രസ്ഥാനത്തിലാണു മാറ്റത്തിനുള്ള സംവിധാനം. വേറെയുമുണ്ടു പ്രശ്നം. സോഷ്യലിസ്റ്റ് ആശയം ഇവിടേക്കെത്തുംമുൻപേ നമുക്കു നല്ലൊരു മുതലാളിത്തം ഉണ്ടായില്ല.
  ഇവിടെ തേങ്ങാവെട്ടുകാരനും പീടികക്കാരനുമായിരുന്നു നാട്ടുമ്പുറങ്ങളിൽ മുതലാളിമാർ! പിന്നെ കങ്കാണിമാർ മാത്രമായ കുറെ കയർ, കശുവണ്ടി മുതലാളിമാരും. ചുരുക്കത്തിൽ, മുതലാളിത്തം വരുമ്മുമ്പേ ഇവിടെ മുതലാളിത്തവിരുദ്ധത വന്നു. മുതലാളിത്തം വികസിച്ചില്ല. അതുകൊണ്ടാണു സോഷ്യലിസവും വരാത്തത്. നമുക്ക് അതിന്റെ ക്ഷേമവശം മാത്രമാണുള്ളത്.
  ഉത്പാദനമാണു സോഷ്യലിസത്തിന്റെ അടിസ്ഥാനം. ഉത്പാദനശക്തികളുടെ വികാസം, അതിൽ സാങ്കേതികവിദ്യ വഹിക്കുന്ന പങ്ക് തുടങ്ങിയവ കാണാതെ മുതലാളിത്തത്തിന്റെ അപകടങ്ങൾ പറഞ്ഞുകേട്ട അറിവിലൂടെ നാം കണ്ടു. സാമ്പത്തികരംഗത്തിന്റെ ജൈവികവളർച്ച ഇവിടെയുണ്ടായില്ല. അത് അനുഭവിച്ചു തിരുത്തൽശക്തിയായി വരുന്നതിനു പകരം കേട്ടറിവുവെച്ചുള്ള മുൻവിധിയോടു കൂടിയ ഇടപെടലാണു നാം നടത്തിയത്. അതുകൊണ്ട്, ഉത്പാദനവളർച്ച നേടാനുള്ള പ്രവർത്തനം ഇന്നു മുഖ്യദൗത്യമായി മാറിയിരിക്കുന്നു.

പ്രസ്ഥാനങ്ങൾക്കു മാത്രമല്ല സമൂഹത്തിനാകെ യുക്തിഭദ്രത നഷ്ടപ്പെടുന്ന തരം അസഹിഷ്ണുതയും മറ്റുമാണല്ലോ സ്വാതന്ത്യാനന്തരം ഇവിടെ വളർന്നുവരുന്നത്. ജനാധിപത്യസമൂഹം നിലവിൽ വന്നശേഷം ഇങ്ങനെ സംഭവിക്കാമോ? ക്രിസ്തുവിന്റെ ആറാം തിരുമുറിവും ഭഗവാൻ കാലുമാറുന്നുവുംപോലുള്ള നാടകങ്ങൾ അരങ്ങേറാനാവാത്ത അവസ്ഥ! മതവികാരം പെട്ടെന്നു വ്രണമാകുന്ന അവസ്ഥ!
  ഭൂ-സാമൂഹിക ബന്ധങ്ങളിൽ വലിയ മാറ്റം വന്ന കാലമാണിത്. പ്രത്യേകം പഠിക്കപ്പെടേണ്ട വിഷയമാണിത്. ഭൂ ബന്ധങ്ങളിൽ മാറ്റം വന്നപ്പോൾ കീഴാള-മേലാളവ്യവസ്ഥ അങ്ങനെ തുടരാനാവില്ല എന്നു വന്നു. തേങ്ങയ്ക്കു വിലയിടിയുന്നു, പണഞെരുക്കം വരുന്നു, കുടുംബങ്ങൾ തകരുന്നു, ക്രിസ്ത്യാനികൾ സംഘടിക്കുന്നു, അദ്ധ്വാനിക്കുന്നു, പണക്കാരാകുന്നു, അവർ ചെറിയ വ്യവസായങ്ങൾ തുടങ്ങുന്നു,.. ഇങ്ങനെ പലതും സംഭവിക്കുകയായിരുന്നു അന്ന്. വില്ക്കുന്നവർ പഴയ ജ•ിമാരും വാങ്ങുന്നവർ പുതിയ വിഭാഗവും. അതിന്റെ അസഹിഷ്ണുത സമൂഹത്തിലുണ്ടായി. പുത്തൻ പണക്കാർക്ക് ഉണ്ടാകുന്ന അഭിമാനബോധവും പഴയ അപകർഷബോധത്തിൽ നിന്നുള്ള അഹങ്കാരവും മറുവശത്ത്. ഇതൊക്കെ സംഘർഷാത്മകത സൃഷ്ടിച്ചു.
  നേരത്തെ സോഷ്യലിസ്റ്റ് ആശയങ്ങളും ശ്രീനാരായണ ആശയങ്ങളും വന്നപ്പോൾ അത് ഏറ്റവും സ്വാധീനിച്ചത് ഹിന്ദുസവർണരെയാണ്. കൂടുതൽ വായിച്ചിരുന്നവരെ എന്നു പറയാം. അതുകൊണ്ട്, ജനാധിപത്യവ്യവസ്ഥയിൽ ജ•ിത്തവ്യവസ്ഥ നീതിയധിഷ്ഠിതമല്ല, നിലനില്ക്കില്ല, മാറ്റം അനിവാര്യമാണ്, ആരോഗ്യകരമാണ് എന്നെല്ലാമുള്ള തോന്നലുണ്ടായി. ജ•ിമാർക്കു ഗുണ്ടകൾ ഉണ്ടായിരുന്നിട്ടും ഭൂപരിഷ്കരണം സമാധാനപരമായി നടന്നത് അങ്ങനെയാണ്. ഇന്ന് അത് ഒരിഞ്ച് മുന്നോട്ടു കൊണ്ടുപോകാൻ ആകുന്നില്ല.

അന്നു പ്രകടമായത് ഒരു യുക്തിചിന്തയല്ലേ?
  യുക്തിചിന്തയെക്കാൾ അനിവാര്യതാബോധമായിരുന്നു എന്നു പറയാം. പക്ഷേ, അടുത്ത തലമുറയായപ്പോഴേക്ക് എതിർപ്രതികരണങ്ങൾ വന്നു. ജാതിസംവരണത്തിന് എതിരായ വികാരം ഇതിന്റെ ഉദാഹരണമാണ്. ഇവർ പീഡിതരായിരുന്നു, ഞങ്ങളാണതിന്റെ ഉത്തരവാദികൾ എന്ന കുറ്റബോധം അന്ന് ഉണ്ടായിരുന്നു. ഇന്ന് അതില്ല. എന്റെ തലമുറ ജ•ിമാരുടെ മർദനം നേരിട്ടുകണ്ടവരാണ്. ഇന്നുള്ളവർക്ക് ആ അനുഭവമില്ല. ഒരുപക്ഷേ, പറഞ്ഞുകേട്ട അറിവുപോലും പലർക്കുമില്ല.
  പട്ടികവിഭാഗസംവരണം പോലെയല്ല മറ്റു പിന്നാക്കവിഭാഗസംവരണത്തെ കാണുന്നത്; മുസ്ലിം സംവരണത്തെ കാണുന്നത്. തിരുവിതാംകൂറിലെയും മലബാറിലെയും സാഹചര്യങ്ങൾ തമ്മിലുള്ള വ്യത്യാസം ഒരു കാരണമാണ്. ആ വിഭാഗങ്ങൾ സംഘടിതരായി ആനുകൂല്യങ്ങൾ പിടിച്ചുപറ്റുന്നു എന്ന തോന്നലുമുണ്ട്. ഹിന്ദുക്കൾ എല്ലാം സഹിക്കുന്നവർ ആയതുകൊണ്ടാണ് ഇതെല്ലാം എന്ന ആർ.എസ്.എസ്. ലൈനിനു ചില വിഭാഗങ്ങളുടെയിടയിൽ സ്വീകാര്യത കിട്ടുന്നു.
  മനസ്സിൽ വിദ്വേഷമൊന്നുമില്ലാതെ ഇരിക്കുന്നവരെ സ്വാധീനിക്കാനാണ് അവരുടെ ശ്രമം. ഗോവധനിരോധനമൊന്നും ഇവിടെ ഏശിയില്ല. തളിക്ഷേത്രം, നിലയ്ക്കൽ, വിവേകാനന്ദപ്പാറ തുടങ്ങിയ സംഭവങ്ങൾ കിട്ടിയപ്പോഴാണു ക്ലച്ചുപിടിച്ചത്. വിശാലത, തുറന്ന സമീപനം, എല്ലാറ്റിനെയും ഉൾക്കൊള്ളൽ തുടങ്ങിയവയാണു ദൗർബല്യം എന്ന പ്രചാരണം നന്നായി ഏശി.
  സമാന്തരമായി മറ്റു മതങ്ങളും ആക്രമണോത്സുകമായി സംഘടിച്ചു. അങ്ങനെയാണ് ഭഗവാൻ കാലുമാറുന്നതും ക്രിസ്തുവിന്റെ തിരുമുറിവുമൊന്നും നടത്താൻ പറ്റാതായത്. കൈവെട്ടുന്നിടത്തേക്കു കാര്യങ്ങൾ എത്തിയത്. നിർമാല്യംപോലൊരു സിനിമ ഇന്ന് എടുക്കാനാകുമോ?

കഴിഞ്ഞ തലമുറയെ മാറ്റങ്ങൾക്കു പാകമാക്കിയപോലുള്ള ബോധവത്കരണം ഇന്ന് ഇല്ലാത്തതല്ലേ ഇത്തരമൊരു തിരിച്ചുപോക്കിനു കാരണം?
  ചരിത്രബോധമില്ലായ്മയാണു പ്രശ്നം. ചരിത്രപഠനത്തിലൂടെയാണതു വളരേണ്ടത്. പ്രസ്ഥാനങ്ങളുടെ ബോധവത്കരണം അന്നന്നത്തെ വിഷയങ്ങളിലാണ്. അന്ന് ആ വിഷയങ്ങളായിരുന്നു സമകാലികം. കുടികിടപ്പുകാരൻ അനുഭവിക്കുന്ന മർദനം, ചൂഷണം ഒക്കെ നേരിട്ടുള്ള അനുഭവങ്ങളായിരുന്നുതാനും. ചരിത്രപഠനത്തിൽ ഇത്തരം കാര്യങ്ങളൊന്നും വേണ്ട, പാടില്ല, എന്ന തോന്നലാണ് ഇവിടെ നിലനില്ക്കുന്നത്. ഇതുമാറണം. ഇതൊക്കെ ഔപചാരികവിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ വരണം. ഉദ്യോഗസ്ഥസംവരണമാണു സവർണരെ വളരെ പ്രതിലോമമായി ചിന്തിപ്പിക്കുന്നത്. ആ ചിന്ത തിരുത്താനുള്ള ചരിത്രബോധം നല്കാൻ ഇതുവരെ വിദ്യാഭ്യാസത്തിന് ആയില്ല. വീടുകളിൽനിന്ന് അതു കിട്ടില്ല. പക്ഷപാതപരമാണ് അവിടെ കിട്ടുന്ന ചരിത്രബോധം.

മതങ്ങളെ ആദ്ധ്യാത്മികതയുടെ തലത്തിൽ ഒതുക്കിനിർത്താൻ കഴിയാതെ വന്നതല്ലേ യഥാർഥപ്രശ്നം? വോട്ടിനായി രാഷ്ട്രീയപ്രസ്ഥാനങ്ങളും അവർ നയിക്കുന്ന ഭരണകൂടങ്ങളും നടത്തുന്ന മതപ്രീണനം ഈ സ്ഥിതി കൂടുതൽ മോശമാക്കുന്നില്ലേ?
 തീർച്ചയായും ഉണ്ട്. ആദ്യകാലത്തു തത്ത്വാധിഷ്ഠിത നിലപാടായിരുന്നു രാഷ്ട്രീയപ്പാർട്ടികൾക്ക്. വ്യക്തിനിയമപരിഷ്കരണം, ഭൂപരിഷ്കരണം തുടങ്ങിയവയിൽ കോൺഗ്രസുകാർപോലും ശരിയായ നിലപാടെടുത്തു. മുന്നണിഭരണവും മറ്റും വന്നതോടെ ആരെയും പിണക്കണ്ടാ എന്ന നിലപാടായി. ഇടക്കെല്ലാം തത്ത്വാധിഷ്ഠിത രാഷ്ട്രീയം പറയുമെങ്കിലും എതിർപ്പുവരുമ്പോൾ പിന്നോട്ടു പോകുന്ന പ്രവണതയാണിന്ന്. ഇത് മത-ജാതിപ്രസ്ഥാനങ്ങളുടെ ദുഃസ്വാധീനം ശക്തിപ്പെടുത്തുന്നു. മുസ്ലിങ്ങളുടെ പ്രശ്നം പറയേണ്ടതു മുസ്ലിം ലീഗല്ല, കോൺഗ്രസിലെ ദേശീയമുസ്ലീങ്ങളാണ് എന്ന ആശയം സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലത്തു കോൺഗ്രസിൽ ഉണ്ടായിരുന്നു. ഇതൊരു കടുംപിടിത്തം പോലും ആയിരുന്നു. ക്രിസ്ത്യാനികളുടെ കാര്യത്തിലും ഇതായിരുന്നു സ്ഥിതി.
  കേരള കോൺഗ്രസുകൾ വന്നതോടെ, അവരും ലീഗും മുന്നണികളിൽ പങ്കാളികളായതോടെയാണ്  സ്ഥിതി മാറിയത്. സമുദായ പിന്തുണ ഉണ്ടായാലേ നിലനില്പുള്ളൂ എന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങി. ജാതിയും മതവും നോക്കി സ്ഥാനാർഥിയെ നിർത്തുന്ന രീതിയും ജാതിക്കും മതത്തിനും കണക്കുനോക്കുന്ന രീതിയുമൊന്നും ആദ്യം ഉണ്ടായിരുന്നില്ല. ഇന്നത് ഏതാണ്ടു നിയമവിധേയമായതുപോലെയാണ്! പത്രമാദ്ധ്യമങ്ങൾപോലും വളരെ സ്വാഭാവികമെന്ന നിലയിൽ ഇത്തരത്തിൽ വിശകലനങ്ങൾ നടത്തുന്നു! മൊത്തത്തിലുള്ള സിനിസിസം അവിടേക്കും വന്നു. പാർട്ടികളും അതിനനുസരിച്ചു മാറുന്നു-ജാതിമത പരിഗണനകളാണു ജനം നോക്കുന്നത് എന്ന മട്ടിൽ. കാര്യങ്ങൾ കുറെയെല്ലാം അങ്ങനെ ആകുകയാണ്.

അതേസമയം, ലോകത്താകെ മനുഷ്യന്റെ മതാഭിമുഖ്യം കുറയുന്നതായും റിപ്പോർട്ടുകൾ വരുന്നു. ആളെ സംഘടിപ്പിക്കാൻ മൗലികവാദികൾ നടത്തുന്ന ശ്രമം മാദ്ധ്യമങ്ങളിലും പൊതുവിലും പ്രാധാന്യം നേടുന്നുണ്ടെങ്കിലും മറിച്ചൊരു മാറ്റം പരക്കെ സംഭവിക്കുന്നുണ്ടത്രെ. യൂറോപ്പിലും അമേരിക്കയിലുമൊക്കെ പുരോഹിതരാകാൻ ആളെ കിട്ടാതെ പള്ളികളും മറ്റും പൂട്ടുന്നു. ഇവിടെയും ആനുപാതികമായി ഈ മാറ്റം കാണാനുണ്ട്. ജന്മിത്തയുഗത്തിന്റെ സംഭാവനയായ പൗരോഹിത്യമതം മുതലാളിത്തത്തിന്റെ വളർച്ചയിൽ കാലഹരണപ്പെടുകയാണോ? വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്ധ്യാത്മികതയും അതിന്റെ ഉത്പന്നങ്ങളും ആ ഇടം കൈയടക്കുകയാണോ?
  മതാഭിമുഖ്യം എന്താണ്? ആദ്ധ്യാത്മികത കുറയുന്നു. ആചാരപരത കുറയുന്നില്ല; കൂടുന്നു. ബ്രഹ്മചര്യം പാലിക്കണം, ഭൗതികസമ്പത്ത് ഉപേക്ഷിക്കണം എന്നൊക്കെ പറഞ്ഞാൽ ഇക്കാലത്ത് ആളെ കിട്ടില്ല, വിശേഷിച്ചും അണുകുടുംബങ്ങളിലെ കുട്ടികളെ. പൗരോഹിത്യം നല്ല കരിയറാണ് എന്നു പറഞ്ഞാൽ ആളെ കിട്ടും. യൂറോപ്പിൽ നല്ല കരിയറുകൾ വേറെയും ധാരാളം ഉള്ളതിനാൽ അങ്ങനെയും കിട്ടില്ല. വ്യക്തിപരമായി നല്ലതെന്നു കരുതുന്ന ദുർഗുണങ്ങൾ-പൊങ്ങച്ചം, അസൂയ തുടങ്ങിയവ-ആണ് ഇന്നു മതപരത. കൊടിമരത്തിന്റെ പൊക്കം, ആരാധനാലയത്തിന്റെ വലുപ്പം, സ്വർണം പൂശൽ ഒക്കെയാണു കാര്യം. വെറും പ്രകടനപരത. മറ്റൊന്ന്, ധനസമ്പാദനത്തിലൂടെ മാത്രം കിട്ടാത്ത അംഗീകാരത്തിനു ജാതിമത സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ഉപയോഗിക്കുകയാണ്. വലിയ സംഭാവനകൾ നല്കുക, സ്ഥാനങ്ങൾ നേടുക ഒക്കെ. മതത്തിനുവേണ്ടി കാര്യങ്ങൾ ചെയ്യുന്നതിലൂടെ കിട്ടുന്ന പ്രമാണിത്തമാണ് ലക്ഷ്യം.
  വളരെ വേഗം മാറുന്ന സമൂഹത്തിൽ ഉണ്ടാകുന്ന അരക്ഷിതബോധമാണു മതാചാരങ്ങളെയും ധ്യാനകേന്ദ്രങ്ങളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂട്ടുന്ന മറ്റൊരുഘടകം. പണം ഉണ്ടാകുമ്പോഴാണു പണംകൊണ്ട് എല്ലാം ആകുന്നില്ല എന്ന തോന്നൽ. ഒരു ഓഹരി ഗുരുവായൂരപ്പനും ഇടാം എന്ന ചിന്ത. ഗുരുവായൂരപ്പൻ സ്വന്തം നേട്ടത്തിനായി അദ്ദേഹത്തിനുകൂടി ഓഹരിപങ്കാളിത്തമുള്ള തന്റെ കമ്പനിയെ ലാഭത്തിലാക്കിത്തരുമല്ലോ എന്ന മുതലാളിത്തവ്യാമോഹം. ഇങ്ങനെ പലതരത്തിലാണ്.
  'ആർത്തോ ജിജ്ഞാസുരർഥാർഥീ' എന്നിങ്ങനെ ചതുർവിധമുള്ള മനുഷ്യരാണു ദൈവത്തെ ഭജിക്കുന്നത് എന്നു ഭഗവത്ഗീതയിൽത്തന്നെ പറയുന്നുണ്ട്. ദുഃഖിതരും ജിജ്ഞാസയുള്ളവരും ധനമോഹമുള്ളവരും ജ്ഞാനികളുമാണത്രെ ഇവർ. ഒന്നും പുതിയതല്ല. അന്നേ ഇങ്ങനെയൊക്കെത്തന്നെയാണു ഭക്തി! മാർക്സ് പറഞ്ഞതുപോലെ ആർത്തരാണു പ്രധാനം.

മതത്തിന്റെ കാര്യത്തിലും ഏതാണ്ടിങ്ങനെത്തന്നെ ആണെന്നു തോന്നുന്നു. ബഹുഭൂരിപക്ഷവും മതവിശ്വാസികളാണെങ്കിലും അവർക്കതു വിശ്വാസം മാത്രമാണ്. മതത്തിന്റെ പേരിൽ ആളാകാൻ ശ്രമിക്കുന്നവരാണ് അതിന്റെ വക്താക്കൾ ചമഞ്ഞു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മതങ്ങളുടെ സ്വീകാര്യത കുറയുന്നു, നിലനില്പ് ക്രമേണ പരുങ്ങലിലാകും എന്നെല്ലാമുള്ള ഒരുതരം ആത്മവിശ്വാസക്കുറവാണോ ഇത്തരക്കാരെ കൂടുതൽ അസഹിഷ്ണുക്കളാക്കുന്നത്?
  അസഹിഷ്ണുത ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന്റെ ഫലമാണ്. വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുമ്പോൾ പ്രസ്ഥാനങ്ങൾ വളരെ സഹിഷ്ണുത കാട്ടും. ആഭ്യന്തരമോ ബാഹ്യമോ ആയ ഭീഷണികൾ വരുമ്പോൾ തോടിനുള്ളിലേക്കു ചുരുങ്ങും. സ്വയം രക്ഷിക്കണം എന്ന ചിന്തയാണ്. അർനോൾഡ് ടോയൻബി ഇതു പറഞ്ഞിട്ടുണ്ട്.
  ഈ മാനസികാവസ്ഥയാണു ഹിന്ദുത്വവാദികൾ മുന്നോട്ടു വെക്കുന്നത്. ജനസംഖ്യയിലെ മാറ്റത്തിന്റെ കണക്കിലൂടെ മാത്രമാണ് അവർ പ്രശ്നം അവതരിപ്പിക്കുന്നത്.
  കുട്ടികളുടെ എണ്ണം കൂട്ടണമെന്നതു റോമൻ കത്തോലിക്കാ സഭയും മറ്റും എന്നും പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, ആരും ഒരിക്കലും ഗൗരവമായി എടുത്തിട്ടില്ല. സവർണഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങളുടെ വലുപ്പം സമാനമാണ്. ദരിദ്രരിലാണു കുടുംബത്തിന്റെ വലുപ്പം കൂടുന്നത്. മുസ്ലിങ്ങളിലും കുടുംബം പൊതുവെ വലുതാണ്. സാമ്പത്തികഘടകമാണു കാര്യം.
  അടുത്തിടെ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിൽ, മുസ്ലിം സമൂഹത്തിന്റെ ശരാശരി സാമ്പത്തികനില താഴെയാണെന്നു കണ്ടു. പാവപ്പെട്ടവർ കൂടുതലാണ് അവർക്കിടയിൽ. ഈ അവസ്ഥ മാറുമ്പോൾ, വിദ്യാഭ്യാസം കൂടുമ്പോൾ, കുടുംബവലുപ്പം കുറയും.
  കേരളത്തിൽ 35 ശതമാനം ദരിദ്രരും 15 ശതമാനം പരമദരിദ്രരും 40 ശതമാനം താഴ്ന്ന ഇടത്തരക്കാരും ആണെന്നാണു കണ്ടത്. ഉയർന്ന ഇടത്തരക്കാരും ധനികരുംകൂടി പത്തു ശതമാനമേ ഉള്ളൂ. ഈ പത്തു ശതമാനത്തിലേക്കാണു സമ്പത്ത് ഒഴുകുന്നത്. ആസ്തിയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ മുസ്ലിംവിഭാഗം പിന്നിലാണ്.
  ജനസംഖ്യയിലെ മാറ്റത്തിൽ ഉത്കണ്ഠയുള്ളവർ ചെയ്യേണ്ടതു വർഗീയവികാരം വളർത്തുകയല്ല, മുസ്ലിങ്ങൾക്കിടയിൽ വിദ്യാഭ്യാസം കൊണ്ടുവരികയാണ്. അതാണു പ്രധാനം. മുസ്ലിം പെൺകുട്ടികൾ ഇന്നു ധാരാളം വിദ്യാഭ്യാസം ചെയ്യുന്നു. ഇത് മാറ്റമുണ്ടാക്കും. ഹിന്ദുത്വവാദികൾക്കുള്ള മറുപടിയും ഇതാണ്.
  രാഷ്ട്രീയപ്പാർട്ടികൾ ഈ മതങ്ങളിലെ പുരോഗമനവിഭാഗങ്ങൾക്കൊപ്പം നില്ക്കണം. എന്നാൽ, വോട്ടുബാങ്ക് നോക്കിയുള്ള പ്രീണനം ഇതിനെതിരാണ്. ദൗർഭാഗ്യവശാൽ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇതാണു ചെയ്യുന്നത്.

താങ്കൾ പറയുന്നതിന്റെ ആകെത്തുക, യുക്തിബോധം ഏറെയൊന്നും ഇല്ലാത്ത, അതിലേറെ കാല്പനികതയും വൈകാരികതയും നയിക്കുന്ന, ഉൾക്കാമ്പു കുറഞ്ഞ ഒരു സമൂഹമാണു കേരളം എന്നാണ്. യുക്തിബോധവും ശാസ്ത്രീയസമീപനവും ഈ സമൂഹത്തിൽ വളർത്തിയെടുക്കാൻ എന്താണുവഴി?
  ഇതിൽ പ്രധാനപങ്ക് വിദ്യാഭ്യാസം, മാദ്ധ്യമങ്ങൾ, പ്രസ്ഥാനങ്ങൾ എന്നിവയ്ക്കാണ്.
  വിദ്യാഭ്യാസത്തിൽ, സ്കൂൾ തലത്തിലെങ്കിലും, ബോധപൂർവമായ ഇടപെടൽ ഇപ്പോൾ നടക്കുന്നുണ്ട്. വിമർശനാത്മകബോധനമാണ് എക്കാലത്തും വേണ്ടത്. എന്നാൽ, ഇതിനുള്ള ശ്രമം എതിർപ്പു വിളിച്ചുവരുത്തുന്നു. കാണാപ്പാഠം പഠിക്കലും വിവരം നേടലും മാത്രമാണു വിദ്യാഭ്യാസം എന്നാണു പൊതുധാരണ. അതു തിരുത്തപ്പെടുകയാണ്. പുതിയ പാഠ്യപദ്ധതി ഇതു കുറേ മുന്നോട്ടുകൊണ്ടുപോയി. ഇനിയും ഏറെ പോകാനുണ്ട്. കലാശാലാ, ഉന്നത വിദ്യാഭ്യാസങ്ങളിലേക്കും ഈ മാറ്റം വ്യാപിപ്പിക്കുകയും വേണം.
  മാദ്ധ്യമങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും കാര്യമാണ് ഏറെ ഗുരുതരം. തങ്ങൾക്കു വരുമാനം നേടാൻ കഴിയുന്ന കാര്യങ്ങൾ ജനപ്രിയം എന്നു പ്രഖ്യാപിച്ച് അതു നല്കുകയാണു മാദ്ധ്യമരീതി. വിമർശനംപോലും സെൻസേഷനാക്കുന്നു. കാര്യകാരണവിശകലനത്തിനപ്പുറം, ഇംപാക്ടിലാകുന്നു ഊന്നൽ. ഇതുമാറ്റി ആരോഗ്യകരമായ മാദ്ധ്യമസംസ്കാരം വളർത്തണം. മാദ്ധ്യമവിമർശനത്തിനു വലിയ പ്രാധാന്യമുണ്ട്.
  സെൻസേഷണലായവ അപ്പോഴേക്കു മാത്രം ഉള്ളതാണ്. അടുത്ത സെൻസേഷൻ വരുമ്പോൾ വിടും. ഇതിനുപകരം പ്രശ്നങ്ങൾ ഏറ്റെടുത്തു തുടർന്നുകൊണ്ടുപോയി ന്യായമായ ഒരു തീർപ്പിൽ എത്തിക്കണം. അതിനു ബോധപൂർവം ശ്രദ്ധിക്കണം. ഒന്നാം പേജിലല്ലെങ്കിലും, തുടർച്ചയായി ഓർമിപ്പിക്കൽ, എന്തായി എന്ന അന്വേഷണം, വേണം.
  ആധുനിക പരിവർത്തനകാലത്തു മാദ്ധ്യമങ്ങൾ ഇതു നിർവഹിച്ചു. അന്നു ലാഭം ആയിരുന്നില്ല ലക്ഷ്യം. ജാതിമതാടിസ്ഥാനത്തിൽ മാദ്ധ്യമങ്ങൾ ഉണ്ടായിരുന്നെങ്കിലും പത്രപ്രവർത്തനം ഒരു ധർമ്മസേവനം ആയിരുന്നു. വ്യവസായസ്ഥാപനങ്ങൾ മാദ്ധ്യമങ്ങളെ ഭരിച്ചിരുന്നില്ല. സമൂഹപരിഷ്കരണം ആയിരുന്നു ലക്ഷ്യം. അവ യുക്തിചിന്ത വളർത്തിയിരുന്നു. വലിയ പങ്കാണു മാദ്ധ്യമങ്ങൾ അന്നു വഹിച്ചത്.

പ്രസ്ഥാനങ്ങളുടെ കാര്യം നേരത്തേ പറഞ്ഞല്ലോ. പുതിയ പ്രസ്ഥാനങ്ങളുടെ യുക്തിനില എങ്ങനെയാണ്? സോളിഡാരിറ്റിയും മറ്റും പോലുള്ളവ?
  സോളിഡാരിറ്റി പോലുള്ളവയ്ക്കു പ്രത്യേക അജൻഡയുണ്ട്. സ്വത്വരാഷ്ട്രീയ അജൻഡയാണ് അവർക്കു പ്രധാനം. പുരോഗമനം മുഖംമൂടിയാണ്. വികാരപരമായി ജനങ്ങളെ സ്വാധീനിക്കാവുന്ന പ്രശ്നങ്ങൾ ബുദ്ധിപരമായി തിരഞ്ഞെടുത്ത് അവർ ഉപയോഗപ്പെടുത്തുകയാണെന്നു തോന്നുന്നു.
  ദേശീയപാതയുടെ ബി ഒ ടി വത്കരണം, ബഹുരാഷ്ട്രക്കുത്തകയുത്പന്നങ്ങളുടെ ബഹിഷ്കരണം, എൻഡോസൾഫാൻ പ്രശ്നം തുടങ്ങിയവയിലൊക്കെ അവയിലെ രാഷ്ട്രീയത്തിനപ്പുറമുള്ള വൈകാരികതയാണു പുതിയ പ്രസ്ഥാനങ്ങൾ ഉയർത്തിക്കാട്ടുന്നത്. അതിനാൽ അവയ്ക്കു യുക്ത്യധിഷ്ഠിത ഇല്ലാതെപോകുന്നു.
  ഭൂമി നഷ്ടപ്പെടുന്നവർക്കു ന്യായമായ നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിച്ചുകൊണ്ടു സർക്കാർതന്നെ നേരിട്ട് റോഡുവികസനമോ വ്യവസായവത്കരണമോ നടത്തുന്നതിനെ എതിർക്കുന്നതു യുക്തിയല്ല. അതു നാടിന്റെ വളർച്ചയ്ക്ക് എതിരാണ്. മറിച്ച്, ബി ഒ ടി വത്കരണത്തിന്റെ അപകടം തുറന്നുകാട്ടി അതിനെയാണ് എതിർക്കേണ്ടത്. വീതി കൂട്ടാനേ പാടില്ല, വികസനമേ പാടില്ല എന്നതു മൗലികവാദമാണ്.
  ഇത്തരം കാര്യങ്ങളിലൊക്കെ ശാസ്ത്രീയസമീപനം ഉരുത്തിരിഞ്ഞുവരുന്നതിന് ഇന്നത്തെ ഏക വിഷയപ്രസ്ഥാനങ്ങളുടെ ഇടപെടൽ തടസ്സമാകുന്നുണ്ട്. മുഖ്യധാരാപ്രസ്ഥാനങ്ങൾ ഇത്തരം പ്രശ്നങ്ങളെ വേണ്ട ഗൗരവത്തിൽ കാണാത്തതാണ് ഇവർക്ക് ഇടം നല്കുന്നത്.

ആഗോളീകരണത്തിന്റെയും വിവരവിനിമയ-വിതരണ വിപ്ലവത്തിന്റെയും വിനോദമാദ്ധ്യമ പ്രളയത്തിന്റെയും പുതിയകാലത്ത് യുക്തിബോധത്തിന്റെ നില എന്താണ്? പൊതുവായ ഇടങ്ങൾ സമൂഹത്തിൽ നഷ്ടമാകുന്നു. കൂട്ടായ്മകൾ ഇല്ലാതാകുന്നു. പൊതുപ്രവർത്തനം നടത്താനും പങ്കെടുക്കാനും ആളെ കിട്ടാതാകുന്നു. അതേസമയം ഇന്റർനെറ്റ് കൂട്ടായ്മകൾ വളരുന്നു. ബ്ലോഗുകളും മറ്റുമായി പ്രതികരണത്തിന്റെ പുതിയ മേഖലകൾ വികസിക്കുന്നു. ഈ മാറ്റം എങ്ങനെ കാണുന്നു? 'മിഥ്യാകൂട്ടായ്മകൾ'ക്കു മാറ്റം ഉണ്ടാക്കാൻ കഴിയുമോ?
  നല്ല ആശയങ്ങൾ ഏതു നിലയ്ക്കും പ്രചരിക്കുന്നതു നല്ലതുതന്നെ. പക്ഷേ, മാറ്റത്തിനായി പ്രവർത്തിക്കാൻ പ്രസ്ഥാനങ്ങൾക്കേ കഴിയൂ. ഇന്റർനെറ്റിന്റെയും മറ്റും സാദ്ധ്യതകൾ ഇത്തരം പ്രസ്ഥാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണു വേണ്ടത്.
  പൊതു ഇടങ്ങൾ കുറഞ്ഞുവരുന്നു എന്നതു ഗൗരവമുള്ള പ്രശ്നം തന്നെയാണ്. അതേസമയം ധനികരും ദരിദ്രരും തമ്മിൽ വളർന്നുവരുന്ന അന്തരം -പൊതു പാപ്പരീകരണം- സൃഷ്ടിക്കുന്ന അനിവാര്യമായ സംഘർഷം പ്രസ്ഥാനങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുകയും അതിനെ അനിവാര്യമാക്കുകയും ചെയ്യും. ഈജിപ്തിൽ തെരുവിലിറങ്ങിയ ജനമഹാസമുദ്രംതന്നെ പ്രസ്ഥാനങ്ങളുടെയും സംഘടിക്കലിന്റെയും പ്രക്ഷോഭങ്ങളുടെയും പ്രസക്തിയുടെ ഏറ്റവും പുതിയ സാക്ഷ്യമാണ്.
  രണ്ടു തരം ആശങ്കയാണ് എനിക്കു ഭാവിയെപ്പറ്റിയുള്ളത്. ഇടക്കാലത്തു ശക്തിപ്പെട്ട, ഇപ്പോഴും കുറെയെല്ലാം തുടരുന്ന, അപക്വവും അപൂർണവുമായ വിദ്യാഭ്യാസപരിഷ്കാരമാണ് ഒന്ന്. ഉപകരണാത്മകമായാണു കേരളം വിദ്യാഭ്യാസത്തെ പരിഗണിച്ചത്. ഉദ്യോഗസമ്പാദനത്തിനായാണ്, അല്ലാതെ മനഃസംസ്കരണത്തിനുള്ള ഉപാധിയായല്ല. അതിന്റെ ഒരുപാടു ദുഷ്ഫലങ്ങൾ നാം അനുഭവിക്കുകയാണ്.
  സർക്കാരുദ്യോഗത്തിനുള്ള സർട്ടിഫിക്കറ്റു നേടാനുള്ള ഉപകരണമാണു നമുക്കു വിദ്യാഭ്യാസം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്കു കുട്ടികളെ നയിക്കുകയായിരുന്നു ലക്ഷ്യം. സമുദായങ്ങൾ മത്സരിച്ചു സ്കൂളുകൾ തുടങ്ങി. നാം സ്ഥാപനങ്ങളെ കാണുന്നതും അങ്ങനെതന്നെ. ഒന്നാമത്, രാഷ്ട്രീയക്കാർക്കു സ്വന്തക്കാരെ കുടിയിരുത്താനുള്ള താവളങ്ങൾ; രണ്ടാമത്, സമുദായത്തിൽപ്പെട്ടവർക്കു രക്ഷകരാകാനും രക്ഷിക്കാനുമുള്ള സംവിധാനം. സ്വാധീനവും തൊഴിലവസരവുമായി സമൂഹത്തിന്റെ വിദ്യാഭ്യാസകാഴ്ചപ്പാടു മാറി. രക്ഷിതാക്കൾക്കാകട്ടെ കുട്ടികൾക്കു നല്ല തൊഴിലിനുള്ള വഴിയും.
  കുട്ടികൾക്കു പാണ്ഡിത്യവും വൈദഗ്ദ്ധ്യവും മനഃസംസ്കരണവും ലഭിക്കുന്നില്ല എന്ന പരാതി ഒരിക്കലും ഉയർന്നിട്ടില്ല! ഇത്തരം ദൗത്യങ്ങൾ നിർവഹിക്കപ്പെടുന്നുമില്ല, സമൂഹം ആവശ്യപ്പെടുന്നുമില്ല. അതുകൊണ്ടാണ് അവനവനിസം വളർന്നത്.
  ഇന്റർനെറ്റ് സമൂഹത്തിലെ സമ്പന്നസന്തതികൾ പലരും ഓരോ പ്രശ്നവും തങ്ങളെ എങ്ങനെ ബാധിക്കും എന്നതിനപ്പുറം കാര്യങ്ങളെ കാണുന്നില്ല. വളരെ ഉപരിപ്ലവമാണവ. വളരെയേറെ വ്യക്തികേന്ദ്രിതം.
  ഇതിനൊരു മറുഭാഗംകൂടി ഉണ്ട്. പുരോഗമനപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാല്പനികതത്ത്വചിന്തകർ എന്ന പരിവേഷത്തിലൂടെ വളർന്നുവന്നവർ നടത്തുന്ന വിമർശനങ്ങളാണത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കടമ നിർവഹിക്കുന്നില്ല, അവർക്കു രാഷ്ട്രീയവും വിപ്ളവവും പോരാ എന്നു കുറ്റം പറഞ്ഞു സ്വന്തം വിപ്ളവബോധത്തെ തൃപ്തിപ്പെടുത്തുകയാണവർ. കട്ടിൽ നേതാക്കൾ, ചാരുകസേര രാഷ്ട്രീയം എന്നെല്ലാം പറയുന്നതിന്റെ പുതിയ പതിപ്പ്.
  അടുത്തിടെ ബ്രസീലിൽ പോയപ്പോൾ ലാറ്റിനമേരിക്കയിൽ ലൂലയ്ക്കെതിരായും മറ്റുമുള്ള വിമർശനങ്ങൾ കേൾക്കുകയുണ്ടായി. സാഹചര്യങ്ങൾക്കനുസരിച്ചു വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം. എങ്കിലും ദീർഘവീക്ഷണപരമായ കാഴ്ചപ്പാടും സമീപനവും ഉണ്ടായിരിക്കണം എന്നതാണു പ്രധാനം.
  പക്ഷേ, നാം സോഷ്യലിസ്റ്റു സമൂഹത്തിൽ ജീവിക്കുന്നു എന്ന ധാരണയിലാണു വിമർശനങ്ങൾ. കേരള സർവകലാശാലയുടെ രാജ്യാന്തരബന്ധം, എ ഡി ബി വായ്പ തുടങ്ങിയ പ്രശ്നങ്ങളിലെ ചിലരുടെ സമീപനങ്ങളിൽ ഇതാണു കണ്ടത്. ഒന്നാം മന്ത്രിസഭയുടെ കാലത്ത് ഇ എം എസ് പറഞ്ഞതുപോലെ, സോഷ്യലിസം നടപ്പാക്കാനുള്ള അവസരം ഈ സംവിധാനത്തിലില്ല. കോൺഗ്രസുകാർ ചെയ്യും എന്നു പറഞ്ഞതും ചെയ്യാത്തതുമായ കാര്യങ്ങൾ തൊഴിലാളികൾക്കും പാവങ്ങൾക്കും കൂടുതൽ പ്രയോജനം കിട്ടുന്ന തരത്തിൽ ഫലപ്രദമായി ചെയ്യുക, അങ്ങനെ ചെയ്യിക്കുക. അതേ കഴിയൂ.
  മാറ്റത്തിനുള്ള യഥാർത്ഥ കർമപദ്ധതിയും തന്ത്രവും ആവിഷ്കരിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാതെ, വിപ്ലവബോധവും വീര്യവും ഇല്ല എന്ന കുറ്റപ്പെടുത്തൽ നടത്തുന്നവർ സ്വയം വിമർശനമാണു നടത്തേണ്ടത്. വേണ്ടത്ര ചരിത്രബോധമില്ലാത്തതുകൊണ്ടാണ് ഇത്. നേരത്തേ പറഞ്ഞ വ്യക്തികേന്ദ്രിതമായ പ്രതികരണങ്ങളുടെ കാരണവും ഇതുതന്നെ. മാറ്റം ഉണ്ടാകേണ്ടതു വിദ്യാഭ്യാസത്തിലൂടെത്തന്നെയാണ്. വിമർശനാത്മകബോധനം നടപ്പായേ തീരൂ. ശാസ്ത്രബോധവും ശാസ്ത്രീയസമീപനവും വളർത്തിയേ തീരൂ.
  ഇന്ന് സ്കൂൾ തലത്തിൽ നടപ്പിലാക്കിവരുന്ന ഈ മാറ്റം ഉന്നതവിദ്യാഭ്യാസത്തിലേക്കും സംക്രമിപ്പിക്കുക. അതാണു പ്രധാനം. സ്കൂൾ തലത്തിൽ നല്ലമാറ്റം ഉണ്ടായിട്ടുണ്ട്. കുട്ടികൾ അർഹിക്കുന്ന അദ്ധ്യാപകരെ അവർക്കു കിട്ടുന്നില്ല എന്ന വലിയ സത്യമാണ് ഇന്നു ബോദ്ധ്യപ്പെടുന്നത്. അതുപോലെതന്നെ കുട്ടികൾ അർഹിക്കുന്ന ഉന്നതവിദ്യാഭ്യാസവും നല്കാനാകണം. എങ്കിലേ സമൂഹം മാറൂ. എങ്കിൽ സമൂഹം മാറും. അതു സംഭവിക്കുകതന്നെ ചെയ്യും. അല്ലാതെ പറ്റില്ലല്ലോ. എനിക്കു ശുഭപ്രതീക്ഷയുണ്ട്.

No comments:

Post a Comment