Friday 8 December 2023

ഒരു സ്നേഹിതന്റെ കഥ – എന്റെയും: ഒരു നാടൻ ചരിത്രകഥയും ചരിത്രകാരനും അല്പം നാട്ടുചരിത്രചിന്തയും

 

ഒരു സ്നേഹിതന്റെ കഥ – എന്റെയും

ഒരു നാടൻ ചരിത്രകഥയും ചരിത്രകാരനും അല്പം നാട്ടുചരിത്രചിന്തയും

[പുതിയവിള സ്വദേശിയായ ഓടാശേരിൽ ആർ. ഗോപാലകൃഷ്ണപിള്ള കുടുംബസുഹൃത്തായിരുന്ന ഇളങ്ങള്ളൂർക്കണ്ടത്തിൽ എം. കെ. കൃഷ്ണൻ നായരെപ്പറ്റി എഴിതിസൂക്ഷിച്ച ഒരോർമ്മ.] 


   
ആർ. ഗോപാലകൃഷ്ണപിള്ളയും എം. കെ. കൃഷ്ണൻ നായർ

സകരമായ ഒരു പഴയ ഡയറിക്കുറിപ്പാണിത്. സർക്കാരിൽ താൽക്കാലികജീവനക്കാരനായിരുന്ന ഒരു തനി ഗ്രാമീണൻ അതിപ്രതാപശാലിയായിരുന്ന ദിവാൻ സർ സി. പി. രാമസ്വാമി അയ്യരെ മുഖാമുഖം കാണാൻ ഇടയായതിന്റെ വിവരണമാണ്. സംഭവത്തിന്റെ പിരിമുറുക്കങ്ങളും സംഘർഷവും ഒട്ടും ചോരാതെ അദ്ദേഹത്തിന്റെ സുഹൃത്തും നാട്ടുകാരനുമായ ഒരു ഗ്രാമീണാദ്ധ്യാപകൻ സ്വന്തം ഡയറിയിൽ പകർത്തിസൂക്ഷിച്ചത്. കഥപോലെയുള്ള ഈ ആവിഷ്ക്കാരത്തിൽ രാജഭരണകാലത്തെ സംഭവത്തിനു ചേർന്ന അന്നത്തെ ഫ്യൂഡൽ കഥാന്തരീക്ഷം നിലനിർത്തി അതിനൊത്ത ഭാഷയിലാണ് ഇതിന്റെ രചന. അദ്ദേഹംതന്നെ നല്കിയ തലക്കെട്ടോടെ അത് അതേപടി പകർത്താം:

ഒരു സ്നേഹിതന്റെ കഥ – എന്റെയും


കൊല്ലവർഷം 1118 ചിങ്ങം 3, കാലത്ത് ഒൻപത് മണി.  സെക്രട്ടേറിയറ്റിൽ, ദിവാൻജിയുടെ ഓഫീസ് മുറിയിലേക്കു നയിക്കുന്ന വഴിയുടെ ഇരുവശവും പഞ്ചപുച്ഛമടക്കി ആളുകൾ വരിവരിയായി നില്ക്കുന്നു. പരാതിക്കാരുണ്ട്, അഭിവാദനം അർപ്പിക്കാൻ എത്തിയവരുമുണ്ട് അക്കൂട്ടത്തിൽ.

കൃത്യസമയത്തു ദിവാൻ സർ സി. പി. രാമസ്വാമി അയ്യർ കാറിൽ വന്നിറങ്ങി.  സ്വതസിദ്ധമായ ഗൗരവത്തോടെ ദിവാൻ മുന്നോട്ടു നടന്നു.  ഒരു ചെറുപുഞ്ചിരിയാൽ സന്ദർശകരുടെ അഭിവാദനങ്ങൾ സ്വീകരിച്ചുകൊണ്ടു മുന്നോട്ടു നീങ്ങിയ ദിവാൻ, സന്ദർശകരിൽ ഒരാൾക്കുമുന്നിൽ ക്ഷണനേരം നിലയുറപ്പിച്ചു.  ശുദ്ധമായ ആംഗലേയശൈലിയിൽ അദ്ദേഹം ഉത്തരവിട്ടു, “Oh! The disbanded surveyor, you come up”. ഉദ്ധതശീർഷനായി ദിവാൻ മുന്നോട്ടു നീങ്ങി, ദിവാന്റെ കൃപാകടാക്ഷം ലഭിച്ച സന്ദർശകൻ പുറകെയും.

സംഗതി ഇതാണ്.  കൊല്ലവർഷം 1111 കർക്കിടകം 1-ാം തീയതി സർവ്വേ ഡിപ്പാർട്ടുമെന്റിൽ സർവ്വേയറായി നിയമനം ലഭിച്ച വ്യക്തിയാണ് ശ്രീ. എം. കെ. കൃഷ്ണൻ നായർ. കായംകുളത്തു, കീരിക്കാട്ടുള്ള എന്റെ അയൽവാസി. മൂന്നു വർഷത്തേക്കുള്ള താൽക്കാലികനിയമനമായിരുന്നു ആദ്യം. 1114 കർക്കിടകത്തിൽ താല്ക്കാലികനിയമനം തീർന്നു.  പക്ഷേ, അവർ ചെയ്തുതീർക്കേണ്ട ഭാരിച്ച ജോലി കിടക്കുന്നതേയുള്ളൂ - ഫോറസ്റ്റ് സർവ്വേ.  അതിനാൽ നിയമനത്തിന്റെ കാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടി. വീണ്ടും ഇതേ അനുഭവം.  സർവ്വേ ചെയ്യേണ്ട വനവിഭാഗത്തിന്റെ വിസ്തൃതി കൂടിക്കൂടിവരുന്ന പ്രതീതി.  അങ്ങനെ നിയമനകാലാവധി ഓരോ വർഷമായി നിണ്ടുനീണ്ട് 1117 കർക്കിടകം 30 വരെയായി.  അവരെ ഏൽപിച്ചിരുന്ന ജോലി മിക്കവാറും തീർന്നുകഴിഞ്ഞിരിക്കുന്നു. പുനർനിയമനം നടത്തണമെങ്കിൽ ദിവാന്റെ ഉത്തരവു കൂടിയേ കഴിയൂ.  ദിവാനാകട്ടെ, സർക്കീട്ടിലും.  അങ്ങിനെ 1117 കർക്കിടകം 30 ന്, നീണ്ട ആറു വർഷങ്ങൾക്കുശേഷം, ശ്രീ. എം. കെ. കൃഷ്ണൻ നായർക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും ഔദ്യോഗികജീവിതത്തോടു വിട വാങ്ങേണ്ടി വന്നു.

ഡയറിയിൽ എഴുതിസൂക്ഷിച്ച കുറിപ്പിന്റെ ആദ്യതാൾ

കർക്കിടകം 30 ന്, ദിവാൻ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിൽ ഹതഭാഗ്യരായ ഈ സംഘം തിരുവനന്തപുരത്തു കഴിച്ചുകൂട്ടി. പിറ്റേദിവസം ഉച്ചവരേയും അവർ പ്രതീക്ഷാനിർഭരരായിരുന്നു.  പക്ഷേ ദിവാൻ എത്തിച്ചേർന്നിരുന്നില്ല.  അതു കാരണം കഥാനായകൻ ഒഴികെ മറ്റുള്ളവരെല്ലാം അവരവരുടെ നാട്ടിലേക്കു യാത്രയായി.

സമയം ഉച്ചയ്ക്കു രണ്ടു മണി. ദിവാൻ തലസ്ഥാനനഗരിയിൽ തിരിച്ചെത്തിയതായി അദ്ദേഹത്തിന് എങ്ങിനെയോ അറിവുകിട്ടി. തയ്യാറാക്കി വെച്ചിരുന്ന മെമ്മോറാണ്ടവുമായി അദ്ദേഹം ദിവാന്റെ ഔദ്യോഗികവസതിയായ ഭക്തിവിലാസത്തേക്കു തിരിച്ചു.  മൂന്നു മണി മുതൽ അഞ്ചു മണി വരെയാണു സന്ദർശനസമയം.  സന്ദർശകലിസ്റ്റിൽ പേരെഴുതിക്കൊടുത്തിട്ട് അദ്ദേഹം കാത്തിരുന്നു.

സമയം 4.10  “എം. കെ. കൃഷ്ണൻ നായർ”, ഡഫേദാർ നീട്ടി വിളിച്ചു.

കിരാതഭരണക്കാരനായ സർ സി. പി.യെപ്പറ്റി വേണ്ടുവോളം കേട്ടറിവുള്ള കൃഷ്ണൻ നായർ ചഞ്ചലനായി, വിറയ്ക്കുന്ന കൈകളിൽ മെമ്മോറാണ്ടവുമായി, പതറുന്ന കാൽവെയ്പുകളോടെ അദ്ദേഹം സന്ദർശനമുറിയിലേക്കു കടന്നു.  ഘനഗംഭീരനായ ദിവാൻ മുന്നിലുള്ള കസേര ചൂണ്ടി ആജ്ഞാപിച്ചു: “Please sit down!” ഇതികർത്തവ്യതാമൂഢനായ കൃഷ്ണൻ നായർ ഇരിക്കുവാൻ അറച്ചു.  ദിവാൻ ചാടിയെഴുന്നേറ്റു.  ദിവാന്റെ ശബ്ദം ആ മുറിയിൽ മറ്റൊലിക്കൊണ്ടു: “No sitting, no talking. Now you are my guest. Sit down and talk.”

സമനില വീണ്ടെടുത്ത പരാതിക്കാരൻ കസേരയിലിരുന്നു.  ദിവാനും ഉപവിഷ്ടനായി. “Go on!”, ദിവാൻ ആജ്ഞാപിച്ചു.  പറഞ്ഞറിയിക്കാനുള്ള കാര്യങ്ങളെല്ലാം ഇംഗ്ലീഷിൽ പറയേണ്ടി വരുന്നല്ലോ, എന്നോർത്തപ്പോൾ പരാതിക്കാരൻ പരുങ്ങലിലായി.  അതു കണ്ടറിഞ്ഞ ദിവാൻ പ്രോത്സാഹിപ്പിച്ചു:  “മലയാളത്തിൽ പറഞ്ഞോളു.  നല്ലവണ്ണം മനസ്സിലാകും. പറയാനേ എനിക്കു പ്രയാസമുള്ളൂ”.

പരാതിക്കാരനു പറയാൻ ഒന്നേയുള്ളൂ.  അഞ്ചു വർഷം തുടർച്ചയായ സർവ്വീസുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടരുതെന്നു നിയമമുണ്ട്.  തനിക്കു ലഭിച്ചിരിക്കുന്ന നിയമനം ആദ്യം മൂന്നു വർഷവും പിന്നീട് താൽക്കാലികാടിസ്ഥാനത്തിൽ ഓരോ വർഷം വീതം മൂന്നു വർഷവും അങ്ങിനെ  ആറു വർഷത്തെ സർവ്വീസുണ്ടെങ്കിലും ആവർത്തിച്ചുള്ള താൽക്കാലികനിയമനം ആയതുകൊണ്ട് മേല്പറഞ്ഞ വകുപ്പനുസരിച്ചുള്ള ആനുകൂല്യം തനിക്കു ലഭിക്കുന്നില്ല. ഇതിന് ഒരു പരിഹാരം ഉണ്ടാക്കിത്തന്നാൽ കൊള്ളാം.  വിശദവിവരങ്ങൾ മെമ്മോറാണ്ടത്തിലുണ്ട്.

ദിവാൻ പരാതി സശ്രദ്ധം കേട്ടു. മെമ്മോറാണ്ടവും വാങ്ങി.  “മറ്റന്നാൾ കാലത്ത് കച്ചേരിയിൽ വരൂ!” ദിവാൻ യാത്ര പറഞ്ഞു.

ഭരണപരമായ കാര്യങ്ങൾ സംബന്ധിച്ചും അല്ലാതെയും ഒട്ടധികം പേരുമായി ദിവസവും ദിവാൻ ചർച്ച നടത്താറുണ്ട്.  അവരെയെല്ലാം ഓർത്തിരിക്കുക മനുഷ്യസാദ്ധ്യമല്ല.  ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ‘മറ്റന്നാൾ’ (ചിങ്ങം 3) കാലത്ത് പരാതിക്കാരൻ സെക്രട്ടേറിയറ്റിലെത്തിയത്.  അപ്പോൾ അകപ്പെട്ടുപോയത് ആരാധകരായി എത്തിയിരിക്കുന്നവരുടെ നീണ്ട ക്യൂവിലും.  അങ്ങിനെ മനസ്സുമടിച്ചു നിന്നപ്പോഴാണു ദിവാന്റെ ഉത്തരവു കേട്ടത് “Oh! The disbanded surveyor, you come up.”

എം. കെ. കൃഷ്ണൻ നായർ

ദിവാൻ മുൻപേയും പരാതിക്കാരൻ പുറകേയും ആഫീസ് മുറിയിൽ പ്രവേശിച്ചു.  കോളിംഗ് ബെല്ലിൽ ദിവാന്റെ വിരലമർന്നു.  ഡഫേദാർ മുന്നിലെത്തി താണുവണങ്ങി.  “ചീഫ് സെക്രട്ടറി” ദിവാൻ ഗർജ്ജിച്ചു.  ഭക്തിവിലാസത്തുവച്ചു തന്നെ സ്വീകരിച്ച സർ സി. പി.യല്ല, കോണിപ്പടിക്കു സമീപം വച്ചു മുകളിലേക്കു വരാൻ തന്നെ ക്ഷണിച്ച സർ സി. പി.യല്ല, ഇപ്പോൾ മുന്നിലിരിക്കുന്നത് എന്നു പരാതിക്കാരൻ കണ്ടറിഞ്ഞു.  മുൻപു കണ്ട ശാന്തതയല്ല.  തികഞ്ഞ രൗദ്രഭാവമാണു ദിവാന്റ മുഖത്ത് ഇപ്പോൾ കാണുന്നത്. കോളിംഗ് ബെല്ലിൽനിന്നു പുറപ്പെട്ട ശബ്ദവീചികൾ അലിഞ്ഞലിഞ്ഞില്ലാതാകുന്നതിനുമുമ്പ് ചീഫ് സെക്രട്ടറി എത്തിക്കഴിഞ്ഞു. മെമ്മോറാണ്ടം ചീഫ് സെക്രട്ടറിയുടെ നേർക്കെറിഞ്ഞശേഷം ദിവാൻ ഗർജ്ജിച്ചു: “Bring the file!”  നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെട്ട ഫയലുകളുമായി ചീഫ് സെക്രട്ടറി പാഞ്ഞെത്തി.  ദിവാന്റെ കയ്യിലെത്തിയ ഫയലിന്റെ താളുകൾ ദ്രുതഗതിയിൽ പുറകോട്ടു മറിഞ്ഞുകൊണ്ടിരുന്നു.

“Bring the other fool here!” സെക്രട്ടേറിയറ്റ് മുഴുവൻ കിടുങ്ങത്തക്കവിധത്തിലുള്ള ദിവാന്റെ അലർച്ച കേട്ടു ചീഫ് സെക്രട്ടറി ഫയലിലേക്കു നോക്കി.  ദിവാന്റെ സ്വന്തം കൈപ്പടയിൽ അതിലെന്തോ എഴുതി ഒപ്പിട്ടിരിക്കുന്നു.  ബന്ധപ്പെട്ട വകുപ്പു സെക്രട്ടറി ക്ഷണത്തിൽ ഹാജരാക്കപ്പെട്ടു.  ഫയൽ വകുപ്പുസെക്രട്ടറിയുടെ മുഖത്തേക്കു പാഞ്ഞുചെന്നു. “You fool! Study the file and submit your explanation!” ദിവാൻ രൗദ്രമൂർത്തിയായി.  കാരണം, വീണ്ടും ഒരു വർഷത്തേക്കു കൂടി ഇവരുടെ നിയമനം നീട്ടിക്കൊടുക്കണമെന്നു കഴിഞ്ഞവർഷം വകുപ്പുസെക്രട്ടറി ശുപാർശ ചെയ്തയച്ച കടലാസിൽ അതംഗീകരിച്ചുകൊണ്ടും ആ നിയമനത്തിന്റെ കാലാവധി കഴിഞ്ഞാൽ സർവ്വീസിനു വിഘ്നം വരാത്തവിധത്തിൽ അവരെ ലാൻഡ് റെവന്യൂ വകുപ്പിലേക്കു വിട്ടുകൊള്ളണമെന്നുമാണ് ദിവാൻ എഴുതി ഒപ്പിട്ടിരുന്നത്.  വകുപ്പു സെക്രട്ടറിയുടെ നോട്ടക്കുറവു കാരണമായിരിക്കാം, അതു കണ്ണിൽപ്പെട്ടില്ലന്നേയുള്ളൂ.
 

വകുപ്പുസെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുറി വിട്ടിറങ്ങിയപ്പോൾ ദിവാൻ ശാന്തത കൈക്കൊണ്ടു.  സ്വതസിദ്ധമായ പുഞ്ചിരിയോടുകൂടി ദിവാൻ പരാതിക്കാരനെ നോക്കി പറഞ്ഞു. “You may go. The paper will reach you on 6th and you will be posted with retrospective effect.”

മുൻകാല പ്രാബ്യലത്തോടുകൂടി ചിങ്ങം-6 നു പുതിയ തസ്തികയിൽ നിയമിക്കപ്പെട്ട പരാതിക്കാരൻ (എം. കെ. കൃഷ്ണൻ നായർ) വില്ലേജ് ഓഫീസറായി ഇംഗ്ലിഷ് വർഷം 1965 ജനുവരിയിൽ റിട്ടയർ ചെയ്തു.

ഇത്രയുമാണാ കുറിപ്പ്.

ഈ കുറിപ്പിൽ മുൻകാലപ്രാബല്യത്തോടെ സർക്കാരിൽ സ്ഥിരനിയമനം കിട്ടിയ സർവ്വേയർ കണ്ടല്ലൂർ പുതിയവിള ഇളങ്ങള്ളൂർക്കണ്ടത്തിൽ എം. കെ. കൃഷ്ണൻ നായർ ആണ്. അതിനുമുമ്പും ശേഷവുമൊക്കെ നാടിനെ ഇന്നത്തെ നിലയിലേക്കു മാറ്റാൻ വഴിയൊരുക്കിയ പല പ്രവർത്തനങ്ങളിലും സുപ്രധാനപങ്കുകൾ നിർവ്വഹിച്ച ആളാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ ജീവിതം വൈകാതെ പറയാം.

അറിയാതെപോയ ചരിത്രകാരൻ


ഇവിടെ പരാമർശിക്കുന്ന, ദിവാനെക്കണ്ട സംഭവം നടന്നത് 73 വർഷം മുമ്പ് 1942ൽ ആണ്. ഇദ്ദേഹം നൽകിയ വിവരണം പ്രാദേശികചരിത്രരചനയിൽ താല്പര്യം ഉണ്ടായിരുന്ന ഓടാശേരിൽ ഗോപാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ തനതു ശൈലിയിൽ കൃത്യമായ തീയതികളും വിവരങ്ങളുമായി പകർത്തുകയായിരുന്നു. ദീർഘകാലം പുതിയവിള യുപി സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയിരുന്ന അദ്ദേഹത്തിൻ്റെയും അച്ഛനായ ഓടാശേരിൽ ദാമോദരൻ പിള്ളയുടെയും കുടുംബസുഹൃത്ത് ആയിരുന്നു കഥാപുരുഷൻ. ഈ കുറിപ്പിന് ‘ഒരു സ്നേഹിതന്റെ കഥ - എന്റെയും’ എന്ന തലക്കെട്ട് രചയിതാവുതന്നെ നൽകിയതാണ്.

ആർ. ഗോപാലകൃഷ്ണപിള്ളയും കുടുംബവും ഇ‌എം‌എസിനോടൊപ്പം


ഓടാശേരിൽ ഗോപാലകൃഷ്ണപിള്ള ശാസ്ത്രകുതുകിയും വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിൽ ശ്രദ്ധാലുവും ഒക്കെ ആയ നല്ല അദ്ധ്യാപകനും ചരിത്രകാര്യങ്ങളിൽ അതീവതത്പരനും ആയിരുന്നു. കായംകുളം രാജവംശവുമായും ഗ്രാമത്തിലെ പഴക്കംചെന്ന ആരാധനാലയങ്ങളുമായും ഒക്കെ ബന്ധപ്പെട്ടു ലഭ്യമായിരുന്ന രേഖകൾ പരിശോധിച്ചും ഐതിഹ്യങ്ങൾ ശേഖരിച്ചു വിശകലനം ചെയ്തും യുക്തിസഹമായ നിഗമനങ്ങളിലെത്തി ചരിത്രക്കുറിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.

കായംകുളം രാജവംശത്തിന്റെ കഥ ആസ്പദമാക്കി ‘ചരിത്രത്തിന്റെ ശവകുടീരം’ എന്ന പേരിൽ ഒരു ചരിത്രാഖ്യായിക രചിച്ചിട്ടുണ്ട്. അശ്വഥാമാവിന്റെ കണ്ണിലൂടെ മഹാഭാരതകഥ പുനരാവിഷ്ക്കരിക്കുന്ന ‘ഇതിഹാസഭൂമിയിലൂടെ’ എന്ന മറ്റൊരു നോവലും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ചരിത്രവും ജീവചരിത്രവും ഒക്കെയായി കേരളചരിത്രം അന്നും ഇന്നും - തലക്കുളത്തു വേലുത്തമ്പി, പടത്തലവനായിരുന്ന വീരകർമ്മം നാരായണന്റെ കഥ, കഥകളിവിദ്വാനായിരുന്ന കീരിക്കാട്ടു നാരായണപിള്ളയുടെ ജീവിതവും കലയും, പള്ളാത്തുരുത്തിയുടെ വിരിമാറിൽ, ശബരിമലയുമായി ബന്ധപ്പെട്ട് ഉദയനനെപ്പറ്റി രചിച്ച A Strange Messenger, കണ്ണകി, Dakshina Kailasam തുടങ്ങിയ രചനകളും Last Hours of Karna, Weeping Soul, Noble Sacrifice, തുടങ്ങി ചില ഇംഗ്ലിഷ് കവിതകളും ഊർമ്മിള, ദുഃശള, ശരശയനത്തിലെ ഭീക്ഷ്മർ, ദുര്യോധനൻ, അണയാത്ത കൈത്തിരി എന്നീ കവിതകളും അടക്കം വേറെയും ധാരാളം എഴുതിയിട്ടുണ്ട്.

ഇവ മിക്കതും പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അർഹമായ അംഗീകാരം കിട്ടാതെപോയ ഒരാളാണ് ഓടാശ്ശേരിൽ ഗോപാലകൃഷ്ണപിള്ളയും. ഇന്നായിരുന്നെങ്കിൽ സാമൂഹികമാദ്ധ്യമങ്ങളിലൂടെയെങ്കിലും പ്രസിദ്ധീകരിക്കാമായിരുന്നു. എങ്കിൽ നൂറുകണക്കിനുപേർ വായിക്കുകയും അവർതന്നെ പ്രചരിപ്പിക്കുകയും ഒക്കെ ചെയ്തേനെ. പ്രസാധനം ബുദ്ധിമുട്ടുള്ളതും ചെലവേറിയതും ആയിരുന്ന മുൻകാലങ്ങളിൽ ഇങ്ങനെ എത്രപേരുടെ എത്രയെത്ര രചനകൾ അച്ചടിക്കപ്പെടാതെ കാലപ്രവാഹത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാകും! ഇനിയെങ്കിലും ഇത്തരം രചനകൾ കണ്ടെത്താനും സംരക്ഷിക്കാനും അർഹമായവ പ്രസിദ്ധീകരിക്കാനും നാം സന്നദ്ധരാകേണ്ടിയിരിക്കുന്നു.

ആർ. ഗോപാലകൃഷ്ണപിള്ള

എഴുത്തുകാലത്തെ മൂല്യബോധം

എപ്പോഴും എല്ലാവരിലും വിസ്മയം വിടർത്തുന്ന ഒന്നാണു ചരിത്രം. ഓരോ കാലത്തും ചരിത്രം വായിക്കുന്നത് അതതു കാലത്തെ സാമൂഹികകാഴ്ചപ്പാടുകളിലൂടെയാണ്. അതേസമയം, ചരിത്രത്തിന് ആസ്പദമായ സംഭവം നടന്ന കാലത്തെയും എഴുതപ്പെട്ടകാലത്തെയും സാമൂഹികമൂല്യങ്ങളുടെകൂടി തലങ്ങൾ പകർന്നുനല്കിയാണതു വായിക്കുന്നത്. അതുകൊണ്ടുതന്നെ, ചരിത്രവായന ഓരോ കാലത്തും ഓരോ അനുഭവമാണ്. രാജഭരണകാലത്തെ മൂല്യബോധം മനസിൽ ഉള്ള ഒരാൾ, ദിവാൻ ചീഫ് സെക്രട്ടറിയെ ഫൂൾ എന്നു  വിളിക്കുന്നതിനെ ആരാധനയോടെ കാണുമെങ്കിൽ ജനാധിപത്യകാലത്ത് അതു വായിക്കുന്നവർ മനുഷ്യാവകാശലംഘനമായും ജനാധിപത്യവിരുദ്ധതയായും കാണും. ആ സ്വാതന്ത്ര്യം ചരിത്രവായനയുടെ അടിസ്ഥാനമാണ്.

അതേസമയം, പുതിയ കാലത്തിനു സ്വീകാര്യമല്ലാത്ത ഒരു മൂല്യബോധമാണ് ആ ചരിത്രരചനയിൽ ഉള്ളതെന്നു കരുതി ആ ചരിത്രവും രചനയും അസംഗതം ആകുന്നില്ല. മറിച്ച് അവയുടെ അനിവാര്യമായ വായനയിലൂടെയാണ് ചരിത്രത്തിലെ ആവർത്തിച്ചുകൂടാത്ത ഏടുകൾ നാം തിരിച്ചറിയുന്നത്. അവ ഓർമ്മപ്പെടുത്തലുകളാണ്. തിരുവനന്തപുരത്തെ വിക്റ്റോറിയ ജൂബിലി ടൗൺ ഹാളും കാപ്പാട്ടെ വാസ്ക്കോഡ ഗാമയുടെ സ്മാരകവും ഇല്ലാതാക്കുകയോ പേരു മാറ്റുകയോ ചെയ്തു ‘ചരിത്രത്തെ തിരുത്താ’നല്ല, അവ നിലനിർത്തി അടുത്ത തലമുറയ്ക്ക് ആ അധിനിവേശത്തിന്റെ ഓർമ്മ പകർന്നുനല്കി വീണ്ടുമൊരു അധിനിവേശത്തിലേക്കു രാജ്യം പോകാതിരിക്കാനുള്ള ജാഗ്രത വളർത്താനാണു നാം ശ്രമിക്കേണ്ടത്. പേരു മാറ്റിയസ്ഥിതിക്ക്, ബ്രിട്ടിഷ് റാണിയുടെ ജൂബിലിക്കുപോലും സ്മാരകം പണിയേണ്ട, അതു കൊണ്ടാടേണ്ട, അവസ്ഥ കോളനിരാജ്യങ്ങളിൽ ഉണ്ടായിരുന്നു എന്ന കാര്യവും സ്വാതന്ത്ര്യത്തിൻ്റെ ഒരു ആവിഷ്ക്കാരം എന്ന നിലയിൽ അതിൻ്റെ പേരു നാം മാറ്റി എന്നതും അവിടെ രേഖപ്പെടുത്തിവയ്ക്കുകയെങ്കിലും ചെയ്യേണ്ടതാണ്.
ആർ. ഗോപാലകൃഷ്ണപിള്ള

അതുപോലെതന്നെ, സാധാരണക്കാരുടെ വേദനകളോട് അലംഭാവം പുലർത്തുന്ന, ജനങ്ങളുടേതല്ലായിരുന്ന, ഭരണയന്ത്രം ഇന്നും അതേ ബോധത്തോടെ തുടരുന്നു എന്ന ഓർമ്മപ്പെടുത്തലും ആ കുറിപ്പിലുണ്ട്. ജനാധിപത്യരീതിയിൽ ഭരണയന്ത്രം ഉടച്ചുവാർത്തില്ല എന്ന ഓർമ്മപ്പെടുത്തൽ. സിവിൽ സർവ്വീസ് ശരിയായി പുനഃസംഘടിപ്പിക്കാത്തതിന്റെ ഫലമായി ആ സംവിധാനത്തിന് അച്ചടക്കവും കർത്തവ്യബോധവും കൈമോശം വന്നതിനെപ്പറ്റി ഓർക്കുന്നതും ചരിത്രപരമായ ശരിതന്നെ. ഭരണസംവിധാനം കാര്യക്ഷമമാക്കാൻ സമഗ്രാധിപത്യത്തിലേക്കു തിരിച്ചുപോകുകയാണ് അഭികാമ്യം എന്ന പാഠമൊന്നും ഇതിൽനിന്നു വായിച്ചെടുക്കാനുള്ള മൗഢ്യം പുതിയകാലത്തെ പൗരസമൂഹത്തിന് ഉണ്ടാവില്ല അതിനാൽത്തന്നെ, ഭരണം ഫലപ്രദമാക്കാനുള്ള മാർഗ്ഗം ആ സംവിധാനങ്ങളുടെ ജനാധിപത്യവത്ക്കരണവും സുതാര്യവത്ക്കരണവും പങ്കാളിത്തവത്ക്കരണവും ഒക്കെയാണെന്നു ചിന്തിക്കാനാകും ഈ ഓർമ്മക്കുറിപ്പു സഹായിക്കുക.

ഇതിനൊക്കെപ്പുറമെ, ദിവാന്റെ ‘കേമത്തം ഘോഷിക്കൽ’ ആയി ആർക്കെങ്കിലും തോന്നിയാലും കുറ്റം പറയാനാവില്ല. കാരണം, അത്തരം കേമത്തങ്ങൾ ഘോഷിക്കുന്ന ഒരു സാമൂഹികബോധമായിരുന്നു ഒരു തലമുറ മുമ്പുവരെ ഇവിടെ ഉണ്ടായിരുന്നത്. ഈ കുറിപ്പിലെ കഥാപാത്രവും കുറിപ്പെഴുതിയ ആളും ആ തലമുറയുടെ പ്രതിനിധികളാണ്. ഫ്യൂഡലിസത്തിന്റെ അതേ അംശങ്ങൾ തന്നെയാണ് ഇന്നും ജനാധിപത്യത്തിന്റെ മേഖലയിൽ നാം നല്ലപങ്കും പിന്തുടരുന്നതെന്നു തിരിച്ചറിയാൻ ശ്രമിച്ചാൽ വിമർശകരുടെ ആ വിഷമം മാറിക്കിട്ടും. നമ്മുടെ രാജ്യത്ത് പൗരസമൂഹത്തിന്റെ ശമ്പളം പറ്റുന്ന, നമ്മുടെ സേവകരായ, ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും മറ്റും പൗരർ പുലർത്തുന്ന ദാസ്യവും മറുവശത്ത് ഉദ്യോഗസ്ഥരിലും ഭരണകർത്താക്കളിലും ഒരുവിഭാഗം പുലർത്തുന്ന ധാർഷ്ട്യവും പരിഷ്ക്കൃതസമൂഹങ്ങളിൽ കാണാത്തതാണ്. ഫ്യൂഡൽ അവസ്ഥയിൽനിന്നു നാം ഏറെയൊന്നും മാറിയിട്ടില്ലെന്നുകൂടി ഓർമ്മിപ്പിക്കുന്നൂ ഈ സംഭവക്കുറിപ്പ്.

വിസ്മൃതമാകുന്ന നാട്ടുചരിത്രങ്ങൾ

പുതിയവിള യുപി സ്കൂൾ

ഓരോ നാടിനും ഇങ്ങനെ എത്രയെത്ര കഥകളും വ്യക്തിജീവിതങ്ങളും ഒക്കെ ഉണ്ടാകും രേഖപ്പെടുത്തേണ്ടവയായി! തുടക്കത്തിലെ കുറിപ്പും ഈ അനുസ്മരണവും പ്രാദേശികചരിത്രനിർമ്മിതിയുടെ പ്രാധാന്യം സാക്ഷ്യപ്പെടുത്തുന്നു. അക്കാലത്തെ സമൂഹമനസ് ഉണ്ട് ആ കുറിപ്പിൽ. രാജാധികാരത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നതിലെ കൗതുകവും അധികാരത്തിന്റെ താഴേത്തലത്തിലെ അരക്ഷിതാവസ്ഥയും നിസ്സഹായതയും മേലേത്തലത്തിലെ കാർക്കശ്യവും ഗർവ്വും ഇടത്തലത്തിലെ സാധാരണമായ അശ്രദ്ധയോ അനാസ്ഥയോ അവഗണനയോ ഒക്കെയും ജനാധിപത്യത്തിനു മുമ്പ് എങ്ങനെയായിരുന്നു എന്നതിന്റെ ഏകദേശചിത്രവും അതു നല്കുന്നു. ഇതൊക്കെ ജനാധിപത്യഭരണത്തിലും എങ്ങനെയെല്ലാം ഒളിഞ്ഞും തെളിഞ്ഞും നിലനില്ക്കുന്നു എന്നു ചിന്തിക്കാനും ഇത് പ്രേരണയാകുന്നു.

മണ്മറഞ്ഞ ഓരോ ആൾക്കും പറയാൻ ഇതുപോലെ ഒരായിരം ചരിത്രം ഉണ്ടായിരുന്നിരിക്കും. അയാൾ അറിഞ്ഞ, അനുഭവിച്ച കാലങ്ങളുടെ സ്വന്തം ആഖ്യാനങ്ങൾ. അതെ, നമുക്ക് ഇതിനകം കൈമോശം വന്നത് കോടാനുകോടി ചരിത്രങ്ങളാണ്. കാലത്തിന്റെ മാത്രമല്ല, അയാളുടെതന്നെ ചരിത്രവുമുണ്ട്; അയാളുടേതു മാത്രമായ ചരിത്രം. അതിനപ്പുറം അയാളുടെ കുടുംബത്തിന്റെ, അയൽക്കൂട്ടത്തിന്റെ, ഗ്രാമത്തിന്റെ, ജനപഥത്തിന്റെ, നാട്ടുവഴിയുടെ, അതിനരികിലെ ആൽമരത്തിന്റെ, കാവിന്റെ, കുളത്തിന്റെ, ആരാധനാലയത്തിന്റെ, വിദ്യാലയത്തിന്റെ, കൂട്ടുകാരുടെ, തൊഴിലിടത്തിന്റെ... കോടാനുകോടി ചരിത്രങ്ങൾ!

ഓരോ നാടിനും ഇങ്ങനെ സമൃദ്ധമായ ചരിത്രം ഉണ്ടാകും. ചൈനയും ഈജിപ്റ്റും പേർഷ്യയും റോമും ഒക്കെ കച്ചവടം നടത്തിയ പ്രാചീനകാലത്ത് നിങ്ങളുടെ ഗ്രാമം എങ്ങനെ ആയിരുന്നു? സംഘകാലത്ത് അവിടം എങ്ങനെ മാറി? അങ്ങനെ ഓരോ നാടിനും ഓരോ കാലത്തും ഉണ്ടായിരുന്ന ജീവിതം അറിയാൻ കഴിഞ്ഞാൽ എത്ര നന്നായിരുന്നു! പക്ഷെ, അവയൊന്നും ആരും രേഖപ്പെടുത്തിവച്ചില്ല. ചരിത്രം അറിയണം എന്ന പുതിയ ബോധം ഉണ്ടായപ്പോൾ മനുഷ്യർ അവ അന്വേഷിച്ചു പിന്നോട്ടുപോയി. കാടു തെളിച്ചും മണ്ണു നീക്കിയും അവർ ഇന്നലെകളുടെ വിസ്മയങ്ങൾ പുറത്തുകൊണ്ടുവന്നു. നമ്മുടെ നാട്ടിൽ പട്ടണത്തേതുപോലെ അങ്ങുമിങ്ങും നടക്കുന്ന ചരിത്രപര്യവേഷണങ്ങൾ അങ്ങിങ്ങുള്ള അത്തരം ഒറ്റയൊറ്റ കേന്ദ്രങ്ങളുടെയും അവയിലൂടെ കണ്ടെടുക്കാവുന്ന പൊതുവായതുമായ പഴങ്കഥകൾ നമുക്കു പറഞ്ഞുതരും. പക്ഷേ, ബാക്കി നാടുകളുടെയെല്ലാം സൂക്ഷ്മചരിത്രം അജ്ഞാതമായി തുടരും. ചരിത്രബോധമൊക്കെ വികസിച്ച ഇക്കാലത്തും നമ്മുടെ നാട്ടകങ്ങളുടെ ഇന്നലെകൾ കണ്ടെത്താൻ നമുക്ക് ആകുന്നില്ല. തലമുറകൾ കൈമാറിക്കിട്ടിയ അറിവുകളും ഓർമ്മകളുംപോലും അതിവേഗം നാം നഷ്ടപ്പെടുത്തുകയാണ്. ആ വാമൊഴിചരിത്രങ്ങളും ലഭ്യമായ രേഖകളിലും മറ്റു തെളിവുകളിലുംനിന്നു വസ്തുനിഷ്ഠതയോടെ നിർമ്മിച്ചെടുക്കാവുന്ന ചരിത്രങ്ങളും സമീപഭൂതകാലത്തിൻ്റെയെങ്കിലും നല്ലൊരു ചിത്രം നമുക്കു തരും. പക്ഷേ, അവയും സമാഹരിക്കാനും എഴുതിസൂക്ഷിക്കാനും ഇന്നും നാം വിമുഖരാണ്. അതുണ്ടാക്കുന്ന നഷ്ടം ചെറുതല്ല.

ചരിത്രം എഴുതിവയ്ക്കുന്നതിൽ ഏറ്റവും മടിയർ ഒരുപക്ഷെ, മലയാളികളാകും. പല രാജ്യങ്ങളിലും കുടുംബചരിത്രങ്ങൾ എഴുതിവയ്ക്കുകയും കുടുംബവൃക്ഷങ്ങളുടെ ചിത്രം തയ്യാറാക്കി സൂക്ഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്. പ്രാദേശികചരിത്രനിർമ്മിതി ഇന്ന് ലോകം പ്രാധന്യം നൽകുന്ന ഒരു മേഖലയാണ്. ആ മേഖലയിൽ ഇനിയും നാം വേണ്ടത്ര ശ്രദ്ധിച്ചുതുടങ്ങിയിട്ടില്ല. ആ കുറവു നാം നികത്തേണ്ടിയിരിക്കുന്ന്. ഓരോ ആൾക്കും ഈ വഴിക്കു സംഭാവൻ ചെയ്യാനാകും. (പ്രാദേശികചരിത്രനിർമ്മിതിയെപ്പറ്റി ഏതാനും ലക്കം മുമ്പ് ഓച്ചിറവിശേഷത്തിൽ ഒരു ലേഖനം ഈ ലേഖകൻതന്നെ എഴുതിയിരുന്നതിനാൽ ആവർത്തിക്കുന്നില്ല.
ലിങ്ക്: https://docs.google.com/file/d/0B45a7ROwYJo4aU1xbVhUdGxwSXM/view?resourcekey=0-F7lQamY9jHD7IrakOZSnwA


[ഇതിലെ കഥാപുരുഷൻ ലേഖകന്റെ അച്ഛനും ചരിത്രക്കുറിപ്പ് എഴുതിയ ശ്രീ. ഗോപാലകൃഷ്ണപിള്ള ലേഖകന്റെ അദ്ധ്യാപകനും ആണ്.]




 

No comments:

Post a Comment