Friday 8 December 2023

കർമ്മയോഗിയായ കൊച്ചുമനുഷ്യൻ: എം. കെ. കൃഷ്ണൻ നായരുടെ ജീവിതം

 

"കർമ്മയോഗിയായ കൊച്ചുമനുഷ്യൻ"

 

 

എം. കെ. കൃഷ്ണൻ നായരുടെ ജീവിതം: 30-ാം ചരമവാർഷികത്തിൽ ഒരു അനുസ്മരണം

(ജീവിതം: 1910 ഫെബ്രുവരി 10 – 1993 ഡിസംബർ 9)

മനോജ് കെ. പുതിയവിള



ർക്കാരിൽ താൽക്കാലികജീവനക്കാരൻ ആയിരുന്ന ഒരു തനി ഗ്രാമീണൻ അതിപ്രതാപശാലി ആയിരുന്ന ദിവാൻ സർ സി. പി. രാമസ്വാമി അയ്യരെ മുഖാമുഖം കാണാൻ ഇടയായതിന്റെ വിവരണം അദ്ദേഹത്തിന്റെ സുഹൃത്ത് ഡയറിയിൽ കുറിച്ചുവച്ചത് ഇരുവരുടെയും മരണശേഷം കാണാൻ അവസരം ഉണ്ടായി. ദിവാനുമായി ഓഫീസിൽ കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ച വേറെ ആരും ആ നാട്ടിൽ ഇല്ലായിരുന്നതുകൊണ്ടാകാം ആ സംഭവം അത്തരത്തിൽ നാടകീയതയും അതിഭാവുകത്വവും ഒക്കെ കലർത്തി സവിസ്തരം എഴുതപ്പെട്ടത്. പുതിയവിള യുപി സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ഓടാശേരിൽ ഗോപാലകൃഷ്ണപിള്ള ആ കുറിപ്പ് എഴുതിയത് കുടുംബസുഹൃത്തായിരുന്ന ഇളങ്ങള്ളൂർ കണ്ടത്തിൽ എം. കെ. കൃഷ്ണൻ നായരെപ്പറ്റി ആണ്. അച്ഛനായ ഓടാശേരിൽ ദാമോദരൻ പിള്ളയുടെയും അടുത്ത സുഹൃത്ത് ആയിരുന്നു കൃഷ്ണൻ നായർ.

ഒരു സ്നേഹിതന്റെ കഥ - എൻ്റെയും

‘ഒരു സ്നേഹിതന്റെ കഥ - എന്റെയും’ എന്ന തലക്കെട്ടിൽ എഴുതിയ ആ കുറിപ്പിൽ വിവരിച്ചിരുന്നത് സർവ്വേ വകുപ്പിൽ താത്ക്കാലികനിയമനത്തിൽ വർഷങ്ങളോളം ജോലി ചെയ്ത ഏതാനുംപേരെ അന്നത്തെ നിയമപ്രകാരം സ്ഥിരപ്പെടുത്താതെ പിരിച്ചുവിട്ടതിനെത്തുടർന്ന് അവർക്കുവേണ്ടി ദിവാനെ കണ്ട് നിവേദനം നല്കി സ്ഥിരം നിയമനം മുൻകാലപ്രാബല്യത്തോടെ നേടിയെടുത്ത സംഭവം ആണ്. ദിവാന്റെ മുന്നിൽ ഇരിക്കാൻ കൃഷ്ണൻ നായർ മടിച്ചതും ദിവാൻ വിരട്ടി ഇരുത്തി പരാതി കേട്ടതും നിവേദനം സ്വീകരിച്ച് മറ്റെന്നാൾ കാലത്ത് കച്ചേരിയിൽ വരാൻ നിർദ്ദേശിച്ചതും അതുപ്രകാരം എത്തി കാത്തിരുന്ന കൃഷ്ണൻ നായരെ മറ്റു സന്ദർശകർക്കിടയിൽനിന്നു തിരിച്ചറിഞ്ഞ് “Oh! The disbanded surveyor, you come up” എന്നു പറഞ്ഞ് ദിവാൻ വിളിച്ചുകൊണ്ടുപോയതും ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഫയൽ എടുപ്പിച്ചതും അതു പരിശോധിച്ചു കുപിതനായ ദിവാൻ വകുപ്പുസെക്രട്ടറിയെ വിളിച്ചുവരുത്തി ശകാരിച്ചതും അയാൾക്കുനേരെ ഫയൽ വലിച്ചെറിഞ്ഞതും ഒക്കെ സവിസ്തരം അതിൽ വർണ്ണിച്ചിരിക്കുന്നു. ഒരുവർഷം മുമ്പ് ഇവർക്ക് ഒരുവർഷത്തേക്കുകൂടി താത്ക്കാലികനിയമനം നല്കാൻ സെക്രട്ടറി നല്കിയ ശുപാർശയിൽ അത് അംഗീകരിച്ചതോടൊപ്പം ആ സേവനം പൂർത്തിയാകുന്നമുറയ്ക്ക് ഇവർക്കു സ്ഥിരനിയമനം നല്കണമെന്നും ദിവാൻ നിർദ്ദേശിച്ചിരുന്നു. അതു ശ്രദ്ധിക്കാതെ അവരെ പിരിച്ചുവിടാൻ ഉത്തരവ് ഇറക്കിയതാണ് ദിവാനെ പ്രകോപിപ്പിച്ചത്. അനന്തരം “You may go. The paper will reach you on 6th and you will be posted with retrospective effect” എന്നു പറഞ്ഞാണ് കൃഷ്ണൻ നായരെ സിപി മടക്കിയയച്ചത്. 1936 ജൂലൈ 1 മുതൽ ആറുകൊല്ലം താത്ക്കാലികനിയമനത്തിൽ ജോലി ചെയ്തുവന്ന കൃഷ്ണൻ നായരുടെ കഥ ഉപസംഹരിക്കുന്നത് ഇങ്ങനെ: “മുൻകാല പ്രാബ്യലത്തോടുകൂടി 1118 ചിങ്ങം 6-ന് (1942 ഓഗസ്റ്റ് 22) പുതിയ തസ്തികയിൽ നിയമിക്കപ്പെട്ട പരാതിക്കാരൻ (എം. കെ. കൃഷ്ണൻ നായർ) വില്ലേജ് ഓഫീസറായി ഇംഗ്ലിഷ് വർഷം 1965 ജനുവരിയിൽ റിട്ടയർ ചെയ്തു.” [ആ വിവരണം ഈ ലിങ്കിൽ വായിക്കാം.]

കഥാപുരുഷനും കഥകളും

ഈ ചരിത്രക്കുറിപ്പിലെ കഥാനായകനായ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽ പുതിയവിള ഇളങ്ങള്ളൂർക്കണ്ടത്തിൽ എം. കെ. കൃഷ്ണൻ നായർ ആ നാടിനെ ഇന്നത്തെ നിലയിലേക്കു മാറ്റാൻ വഴിയൊരുക്കിയ പല പ്രവർത്തനങ്ങളിലും സുപ്രധാനപങ്കുകൾ നിർവ്വഹിച്ച ആളാണ്. അദ്ദേഹത്തിന്റെ ജീവിതം ഓണാട്ടുകരയുമായും ചില നിലകളിൽ കേരളവുമായും ബന്ധമുള്ളതാണ്. അതിൽ പല ഓർമ്മകളും ഓണാട്ടുകരയിലെ കണ്ടല്ലൂർ, മുതുകുളം ഗ്രാമങ്ങളിലുണ്ട്. പക്ഷെ, ആ ഓർമ്മകൾ വിശദാംശങ്ങൾ നഷ്ടപ്പെട്ട് ഒളിമങ്ങുകയാണ്. നാടിന്റെ മറവി വിഴുങ്ങിയ, നാട് അറിയേണ്ട, അത്തരം ചില സംഭവങ്ങൾ അനുസ്മരിക്കുകയാണ്, അദ്ദേഹത്തെ അറിയുന്നവർക്കും അറിയാത്ത പുതുതലമുയ്ക്കുമായി.

ആ ജീവിതകഥ തുടങ്ങുന്നത് 113 കൊല്ലം മുമ്പാണ്. 1910-ൽ. അക്കൊല്ലം ഫെബ്രുവരി 10 (1085 മകരം 28) വ്യാഴാഴ്ചയാണ് കഥാപുരുഷന്റെ ജനനം. അച്ഛൻ കാഞ്ഞിരത്തിൻമൂട്ടിൽ നാരായണപിള്ള. അമ്മ മരങ്ങാട്ട് ലക്ഷ്മിപ്പിള്ള. ഇരുവരും പുതിയവിളക്കാർ; അയൽക്കാർ. സ്കൂൾ അദ്ധ്യാപിക ആയിരുന്ന കൈലാസത്തിൽ എൽ. ഗൗരിപ്പിള്ള, ഗൃഹസ്ഥ ആയിരുന്ന ഇളങ്ങള്ളൂർ കണ്ടത്തിൽ എൽ. കുഞ്ഞുകുഞ്ഞമ്മ, കുത്തിയോട്ടകലാകാരനും ചുവടിന്റെ ആശാനും നാട്ടിൽ മിഡ്വൈഫറി സെന്ററിനു ദീർഘകാലം ആസ്ഥാനമായ കെട്ടിടം നിർമ്മിച്ചു നല്കിയ, അക്കാലത്ത് ആ നാട്ടിലെ ഏക സാംസ്ക്കാരികസംഘടന ആയിരുന്ന, ദേശസേവിനി യുവജനസമാജം പ്രവർത്തകനും ആയിരുന്ന കെ. പരമേശ്വരൻ പിള്ള, ആ സമാജത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായ, രോഗബാധയാൽ ചെറുപ്പത്തിലേ മരിച്ച കെ. വാസുദേവൻ പിള്ള, ഗൃഹസ്ഥ ആയിരുന്ന എൽ. ഭാർഗ്ഗവിപ്പിള്ള എന്നിവർ ആയിരുന്നു സഹോദരർ.

VSLE സർട്ടിഫിക്കറ്റ് - 1926 ഏപ്രിൽ

തിരുവിതാംകൂറിൽ ആണുങ്ങൾക്ക് അച്ഛന്റെയും പെണ്ണുങ്ങൾക്ക് അമ്മയുടെയും പേരിന്റെ ആദ്യാക്ഷരം ആയിരുന്നു ഇനീഷ്യൽസായി ചേർത്തിരുന്നത്. അതിനൊപ്പം വീട്ടുപേരിന്റെ ആദ്യക്ഷരവും ചിലർ ചേർത്തിരുന്നു. മരുമക്കത്തായത്തിന്റെ നഷ്ടപ്രതാപകാലത്ത് സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയത് അമ്മാവൻ മരങ്ങാട്ട് കണക്ക് കുഞ്ഞുപിള്ളയാണ്. അങ്ങനെയാണ് കൃഷ്ണൻ നായരുടെ ഇനീഷ്യൽസ് എം. കെ. ആയത്. വീട്ടുകാർ ഇട്ട കൃഷ്ണപിള്ള എന്ന പേര് ഔദ്യോഗികരേഖകളിൽ കൃഷ്ണൻ നായർ ആയതും ആ സ്കൂൾ ചേർക്കലിൽ ആണത്രേ! ചരിത്രപ്രസിദ്ധമായ ‘തൊണ്ണുറ്റൊമ്പതിലെ വെള്ളപ്പൊക്കം’ 14-ാം വയസിൽ കണ്ടനുഭവിച്ച ആ തലമുറയുടെ കാലത്ത് അതൊക്കെ നാട്ടുനടപ്പായിരുന്നു.

രാമപുരം മിഡിൽ സ്കൂളിൽ പഠിച്ച് ഡയറക്റ്റർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷനിൽനിന്ന് 1926 ജൂലൈ 28-ന് 16 വയസിൽ വെർണാക്കുലർ സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റും തുടർന്ന്, മൂവാറ്റുപുഴ സർവ്വേ സ്കൂളിൽ മെഷറിങ് ലാൻഡ് വിത്ത് ചെയിൻ, പ്ലോട്ടിങ് ഫീൽഡ്സ്, കാൽക്കുലേറ്റിങ് ഏരിയാസ് ആൻഡ് റിസ്റ്റോറിങ് മിസിങ് സർവ്വേ ബൗൺഡറി മാർക്സ്  എന്നിവ അടങ്ങുന്ന സർവ്വേ കോഴ്സ് പഠിച്ച് 1935 സെപ്റ്റംബർ 29-ന് (1107 കന്നി 9) ട്രാവൻകോർ സർവ്വേ സൂപ്പറിന്റൻഡന്റിന്റെ സർട്ടിഫിക്കറ്റും നേടിയശേഷമുള്ള സംഭവവികാസങ്ങളാണ് തുടക്കത്തിലെ കഥയിൽ ഉള്ളത്.

അങ്ങനെ സർക്കാരിൽ മുൻകാലപ്രാബല്യത്തോടെ സ്ഥിരനിയമനം ലഭിച്ച കൃഷ്ണൻ നായർ പിന്നീട് വില്ലേജ് ഓഫീസർ ആകുകയും സമീപവില്ലേജായ മുതുകുളവും സ്വദേശമായ കണ്ടല്ലൂരും ഉൾപ്പെടെയുള്ള വില്ലേജുകളിൽ സേവനം അനുഷ്ഠിച്ചശേഷം 1965 ജനുവരി 31-നു സർവ്വീസിൽനിന്നു വിരമിക്കുകയും ചെയ്തു. സർക്കാർസേവനകാലത്തെ വേറെയും പല സംഭവങ്ങളും കൗതുകകരവും ചരിത്രപ്രാധാന്യം ഉള്ളതുമാണ്. അവയിലേക്കു വരുന്നതിനുമുമ്പ് നാടുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സംഭാവനകൾ ചുരുക്കി പറയാം.

സർവ്വേ സർട്ടിഫിക്കറ്റ് 1931 സെപ്റ്റംബർ 25

കർമ്മയോഗിയായ കൊച്ചുമനുഷ്യൻ

ശതാബ്ദിയുടെ നിറവിൽ നില്ക്കുന്ന, ഇപ്പോൾ സഹകരണബാങ്കായ, പുതിയവിള സർവ്വീസ് സഹകരണസംഘം നം: 631-ന്റെ രൂപവത്ക്കരണത്തിനു മുൻകൈ എടുത്തു പ്രവർത്തിച്ച ഒൻപതുപേരിൽ ഒരാളാൾ ഇദ്ദേഹം ആയിരുന്നു എന്ന് 1997-ൽ കണ്ടല്ലൂർ പഞ്ചായത്ത് പ്രസിദ്ധീകരിച്ച വികസനറിപ്പോർട്ടിന്റെ 85-ാം പേജിൽ ഈ സൊസൈറ്റിയുടെ ചരിത്രം പറയുന്നിടത്ത് രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ ഒൻപതാമത്തെ പേരുകാരനായ ഇളങ്ങള്ളൂർ കണ്ടത്തിൽ എം. കെ. കൃഷ്ണൻ നായർ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ ആയിരുന്നു. സംഘം രൂപവത്ക്കരിക്കുന്ന 1923 ജൂലായിൽ അദ്ദേഹത്തിനു 14 വയസ്. അന്നൊക്കെ മിഡിൽ സ്കൂൾ വിദ്യാഭ്യാസം ചെയ്യുന്നവർ നാട്ടിൽ നന്നേ കുറവായിരുന്നതിനാൽ, അങ്ങനെയൊരാൾ എന്ന നിലയിൽ ഈ കൗമാരക്കാരനും അന്നത്തെ 18-25 പ്രായക്കാർ മാത്രം ആയിരുന്ന മറ്റു സംഘാടകരിൽ ഒരാളായി പങ്കുചേർന്നതു സ്വാഭാവികം. പ്രായപൂർത്തി ആയപ്പോൾ അംഗം ആകുകയും ചെയ്തു. പിന്നീട് ഈ സൊസൈറ്റി പ്രതിസന്ധിയിൽ ആയ ഘട്ടത്തിൽ അതിനെ രക്ഷപ്പെടുത്താൻ അന്നു വില്ലേജോഫീസർ ആയിരുന്ന കൃഷ്ണൻ നായരെ അവധിയെടുപ്പിച്ചു കൊണ്ടുവന്ന് സെക്രട്ടറിയുടെ ചുമതല ഏല്പിച്ചതും ചരിത്രം. പിന്നീടാണ് സെക്രട്ടറി ആകാൻ കൊമേഴ്സും കോപ്പറേഷനും ഒക്കെ യോഗ്യത ആകുന്നത്. അടിയന്തരാവസ്ഥയുടെ കാലത്ത് ഈ സൊസൈറ്റിയിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയപ്പോൾ അതിൽ അംഗമായി സർക്കാർ നിയമിച്ചതും ഇദ്ദേഹത്തെയാണ്. അക്കാലത്ത് ബോംബേ ഡൈയിങ്ങിന്റെ വില്പനശാല തുടങ്ങിയതടക്കം സൊസൈറ്റിക്കു കാര്യമായ ഉണർവ്വ് ഉണ്ടായി.

കണ്ടല്ലൂർ പഞ്ചായത്തിന്റെ 1997-ലെ വികസനറിപ്പോർട്ട് പേജ് 85

ആദ്യകാലത്ത് റേഷൻ കടയും വളം ഡിപ്പോയും ഒക്കെ ഉണ്ടായിരുന്ന പുതിയവിള സർവ്വീസ് സഹകരണസംഘം തുടക്കം മുതലേ പ്രവർത്തിച്ചിരുന്നത് ഇളങ്ങള്ളൂർ വീടിന്റെ തെക്കുപുറത്തുള്ള നടപ്പുരയിൽ ആയിരുന്നു. അന്ന് കൃഷ്ണൻ നായരുടെ അച്ഛനും കുടുംബവുംകൂടി ഉൾപ്പെട്ട കൂട്ടുകുടുംബം താമസിച്ചിരുന്നത് ആ വീട്ടിൽ ആണ്. കുടുംബസ്വത്തു വീതം വച്ചപ്പോൾ പിതാവിനു കിട്ടിയ കണ്ടം നികത്തി വീടുകെട്ടി ഇളങ്ങള്ളൂർക്കണ്ടത്തിൽ എന്നു പേരിട്ട് സഹോദരങ്ങൾക്കൊപ്പം കൃഷ്ണൻ നായർ താമസം തുടങ്ങിയശേഷവും ഏറെക്കാലം സൊസൈറ്റി അവിടെത്തന്നെ ആയിരുന്നു. സൊസൈറ്റി സ്വന്തം കെട്ടിടം പണിത് അവിടേക്കു മാറിയപ്പോൾ റേഷൻ കട മാത്രം അവിടെ തുടർന്നു.

മുതുകുളം ഹൈസ്കൂൾ സമാജം ഭരണഘടനയുടെ കരട്

മുതുകുളം ഹൈസ്കൂൾ ആണ് കൃഷ്ണൻ നായരുടെകൂടി മുൻകൈയിൽ തുടങ്ങിയ മറ്റൊരു സ്ഥാപനം. അമ്പഴവേലിൽ വേലുപ്പിള്ളയെപ്പോലെ ഉള്ളവർ ആയിരുന്നു മുന്നണിയിൽ. 1951-ൽ മുതുകുളം ഹൈസ്കൂൾ സ്ഥാപിക്കാൻ രൂപംകൊടുത്ത ‘മുതുകുളം ഹൈസ്കൂൾ സമാജ’ത്തിന്റെ ഭരണഘടന എഴുതിത്തയ്യാറാക്കിയത് ഇദ്ദേഹമാണ്. അത് ഉൾപ്പെടെ സ്കൂൾ സ്ഥാപിക്കലിന്റെ മുഖ്യചുമതലകളിൽ കൃഷ്ണൻ നായർ സജീവം ആയിരുന്നു. നാട്ടിൽ ഒരു സ്ക്കൂൾ എന്ന ആശയം ഉയർത്തി അതിനായി പ്രദേശത്തെ ‘എല്ലാ സ്ത്രീപുരുഷന്മാരും’ (ജാതിമതരാഷ്ട്രീയഭേദമൊന്നും ഇല്ലാതെ) അംഗങ്ങളായി ഒരു ‘സമാജം’ രൂപവത്ക്കരിക്കാൻ മുന്നിട്ടിറങ്ങിയവരിൽ സുപ്രധാനപങ്ക് ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കൈപ്പടയിൽ തയ്യാറാക്കിയ സമാജത്തിന്റെ ഭരണഘടനയുടെ കരട് അദ്ദേഹം സൂക്ഷിച്ച രേഖകളിൽ ഉണ്ട്. 

മുതുകുളം ഹൈസ്കൂളിന് 1957-ൽ കെട്ടിടം നിർമ്മിച്ചതിൻ്റെ വരവുചെലവുകണക്ക് എഴുതിയ ബുക്കുകളിൽ ഒന്നിൻ്റെ ആദ്യതാൾ

മുതുകുളം ഹൈസ്ക്കൂളിനായി  1957-ൽ കെട്ടിടങ്ങൾ നിർമ്മിച്ച കമ്മിറ്റിയുടെ കൺവീനറും ഇദ്ദേഹം ആയിരുന്നു. 1976-77-ൽ അതേ സ്ക്കൂളിന്റെ രജതജൂബിലി കൊണ്ടാടിയപ്പോൾ ആ ആഘോഷക്കമ്മിറ്റിയുടെയും കൺവീനർ ആയി. അന്നു പിറ്റിഎ പ്രസിഡന്റും ആയിരുന്നു. അതിനുമുമ്പ് മറ്റു മൂന്നു മക്കൾ പഠിച്ചപ്പോഴും കൃഷ്ണൻ നായർ ആയിരുന്നു പിറ്റിഎ പ്രസിഡന്റ്. ഈ ചുമതലകൾ വഹിച്ച് സ്ക്കൂൾക്കെട്ടിടത്തിന്റെയും രജതജൂബിലിസ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും നിർമ്മാണത്തിനു ചുക്കാൻ പിടിച്ച ആളെന്ന നിലയിലും പഴമക്കാർക്ക് ഇദ്ദേഹത്തെ ഓർമ്മയുണ്ടാകും. സ്കൂളിന്റെ ആദ്യകെട്ടിടത്തിന്റെയും മതിലിന്റെയും രജതജൂബിലി ആഘോഷത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും വരവുചെലവുകണക്കുകളും ഇദ്ദേഹം ഭദ്രമായി സൂക്ഷിച്ചിരുന്നു.

മുതുകുളം ഹസികൂൾ രജതജൂബിലി ആഘോഷത്തിൻ്റെയും ഓപ്പൺ ഓഡിറ്റോറിയം നിർമ്മാണത്തിൻ്റെയും വരവുചെലവുകണക്കുപുസ്തകത്തിൻ്റെ ആദ്യതാൾ

പുല്ലുകുളങ്ങര, മുതുകുളം, കാർത്തികപ്പള്ളി വഴിയുള്ള കായംകുളം - ഹരിപ്പാട് റോഡിന്റെ വളവുകൾ കുറച്ചു വീതികൂട്ടാനുള്ള സ്കെച്ചുകൾ സ്വയം തയ്യാറാക്കി ജനങ്ങളുടെ ഒപ്പു ശേഖരിച്ചു 1960-കളിലും 70-കളിലും പലവുരു നിവേദനങ്ങൾ നൽകിയതുൾപ്പെടെ വേറെയും നിരവധി പൊതുക്കാര്യങ്ങളിൽ നേതൃത്വപരമായി ഇടപെട്ടിരുന്ന കൃഷ്ണൻ നായർ ഒന്നിന്റെയും പേരും പെരുമയും അവകാശപ്പെടാൻ താല്പര്യപ്പെട്ടിരുന്നില്ല; പ്രമാണിയാകാനും നിന്നില്ല.

പുതിയവിളയിൽ 1938 (കൊ.വ. 1110)-ൽ ആദ്യമായി നായർ കരയോഗം ആരംഭിച്ചപ്പോൾ സ്ഥാപകസെക്രട്ടറി ആയതും എം. കെ. കൃഷ്ണൻ നായർ ആണ്. കാഞ്ഞിരപ്പള്ളിൽ ക്ഷേത്രമുറ്റത്ത് നിലവിളക്കു കൊളുത്തി കരയോഗത്തിനു തുടക്കം കുറിച്ചതും ആദ്യ വിശേഷാൽ പൊതുയോഗം 1110 വൃശ്ചികം 24 (1934 ഡിസംബർ 9, ഞായർ)-ന് പ്രസിഡന്റ് കോയിപ്പള്ളിൽ കൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ഓടാശേരിൽ വീട്ടിൽ ചേർന്ന് കരയോഗത്തിന് ‘ഐശ്വര്യപ്രദായിനി’ എന്നു പേരിടാൻ തീരുമാനിച്ചതു മുതലുള്ള യോഗങ്ങളുടെയും കരയോഗം സംഘടിപ്പിച്ച പരിപാടികളുടെയും മിനുട്ടുകളും സെക്രട്ടറിയായ ഇദ്ദേഹം സൂക്ഷിച്ചിരുന്നത് ആ ചരിത്രത്തിലേക്കു വെളിച്ചം വീശുന്നു. ഇതുകൂടാതെ, പുല്ലുകുളങ്ങര നായർ കരയോഗയൂണിയൻ എന്നൊരു സംഘടനയുടെ ചട്ടങ്ങളും കൃഷ്ണൻ നായരുടെ കൈപ്പടയിൽ എഴുതിയത് ശേഖരത്തിൽ കാണുന്നു. ‘പുല്ലുകുളങ്ങര ദേവസ്വത്തോട് ബന്ധിച്ചുള്ള എല്ലാ കരകളും ഇതിന്റെ വ്യാപ്തിയിൽ ഉൾപ്പെടും’ എന്ന് ഇതിൽ പറയുന്നു. എൻഎസ്എസിന്റെ കരയോഗങ്ങൾ ഈ പ്രദേശങ്ങളിൽ രൂപംകൊള്ളുന്നതിനു മുമ്പ് നായർ കരയോഗങ്ങൾ ആയിരുന്നു നായർ സമുദായത്തിന്റെ സംഘടന. അതു മുഖ്യമായും ആ കരകളുടെ പൊതുക്ഷേത്രം ആയിരുന്ന പുല്ലുകുളങ്ങര ക്ഷേത്രത്തിന്റെ ഭരണവും ഉത്സവനടത്തിപ്പും ഒക്കെയായി ബന്ധപ്പെട്ട് ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ഈ നായർ കരയോഗ യൂണിയന്റെ ചട്ടങ്ങളിൽ ‘ഉദ്ദേശ്യങ്ങൾ’ എന്ന ശീർഷകത്തിൽ കാണുന്നതും ‘കരയോഗങ്ങൾക്ക് ഐകരൂപ്യം ഉണ്ടാക്കി അവയെല്ലാം യൂണിയന്റെ ഘടകങ്ങൾ എന്ന നിലയ്ക്ക് ഒരു പൊതുനയത്തോടുകൂടി അന്യോന്യം സഹകരിച്ചു പ്രവർത്തിപ്പിക്കുക’ എന്നാണ്. ഇതിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

പുല്ലുകുളങ്ങര നായർ കരയോഗയൂണിയൻ ചട്ടങ്ങൾ

നാട്ടുകാർക്കു സുസമ്മതൻ ആയിരുന്ന ഇദ്ദേഹത്തിന്റെ മിക്ക പ്രഭാതവും ആരംഭിച്ചിരുന്നത് നാട്ടുകാരുടെ വസ്തുത്തർക്കങ്ങളോ അതിരുവഴക്കുകളോ കുടുംബകലഹങ്ങളോ തീർത്തുകൊണ്ട് ആയിരുന്നു. അതിർത്തിത്തർക്കമൊക്കെ ആവശ്യമെങ്കിൽ നേരിട്ടു പോയി അളന്നു കല്ലിട്ട് തീർപ്പാക്കും. അമ്മാവൻ, കണ്ടത്തിലെ അമ്മാവൻ, വല്യമ്മാവൻ, കൊച്ചുകിട്ടനമ്മാവൻ, പാറോത്യാരമ്മാവൻ എന്നെല്ലാം ഇളംമുറക്കാരും കൃഷ്ണൻ നായരുചേട്ടൻ എന്നു കുറച്ചു മുതിർന്നവരും സ്നേഹാദരത്തോടെ വിളിച്ചിരുന്ന കൃഷ്ണൻ നായരുടെ തീർപ്പുകൾ എല്ലവർക്കും സമ്മതം ആയിരുന്നു. ആ നീതിനിഷ്ഠതയിൽ എല്ലാവർക്കും അത്രയ്ക്കു വിശ്വാസം ആയിരുന്നു.

  

ഐശ്വര്യപ്രദായിനി നായർ കരയോഗത്തിനു നാമകരണം ചെയ്ത യോഗത്തിന്റെ മിനുട്സ്

 ഇദ്ദേഹത്തിന്റേതായി കണ്ട എഴുത്തുകളെല്ലാം പ്രൗഢമായ ഭാഷയിൽ എഴുതിയവയാണ്. ഇടയ്ക്കൊക്കെ ചെറുകവിതകളും എഴുതിയിരുന്നതായി കാണുന്നു. നിയമസഭകളുടെ പ്രവർത്തനം നിലവാരം കുറഞ്ഞ് പരസ്പരപോരാട്ടമായി മാറിയ ഒരു ഘട്ടത്തിൽ എഴുതിയ ‘നിയമസഭാവലോകനം’ എന്ന നാലുവരിശ്ലോകം അദ്ദേഹത്തിന്റെ രചനാരീതിയുടെ സ്വഭാവം വെളിവാക്കുന്നു:
“കഷ്ടം! സ്ഥാനവലിപ്പമോ ജനമനോഭാവങ്ങളോ ധർമ്മമോ
നാട്ടാവശ്യങ്ങളിലൊന്നുമോ ചെറുതുമിങ്ങോരില്ല സാമാജികർ
കഷ്ടം! നിയമസഭാപരിസരം നാറുന്നു ബാലിസുഗ്രീവർപോ-
ലിഷ്ടന്മാർ പൊരുതുന്നു, ഹാ! ഇവിടമാണശ്ലീലവിദ്യാലയം!”

കവിത: നിയമസഭാവലോകനം

വിദ്യാഭ്യാസത്തിന്റെ ഭാഗമായി എഴുതിയതോ എന്നു വ്യക്തമല്ലാത്ത സാഹിത്യനിരൂപണം പോലുള്ള ചില എഴുത്തുകളും കൂട്ടത്തിൽ ഉണ്ട്. 1934, 35 വർഷങ്ങളിലെയൊക്കെ ‘മലയാളനാട് ചിത്രവാരിക’യുടെ പല ലക്കത്തിന്റെയും പുറംചട്ടകളും ഉൾത്താളുകളും ശേഖരത്തിൽ കാണുന്നതിൽനിന്ന് അവയൊക്കെ അദ്ദേഹം വരുത്തി വായിച്ചിരുന്നെന്നു മനസിലാക്കാം. അക്കാലത്ത് പ്രസിദ്ധമായിരുന്ന ‘അനാർക്കലി’ നാടകത്തിൽ അതിലൂടെ പ്രസിദ്ധരായ അഭിനേതാക്കളായ അനാർക്കലി വാസുദേവൻ പിള്ളയോടും അക്ബർ ശങ്കരപ്പിള്ളയോടും ഒപ്പം അഭിനയിച്ച ചരിത്രവും കൃഷ്ണൻ നായർക്കുണ്ട്.

സേവനപർവ്വം

അഴിമതിയുടെ കറപുരളാത്ത അഭിമാനപൂർവ്വമായ വ്യക്തിജീവിതത്തിന്റെ ഉടമയായിരുന്ന ഇദ്ദേഹം അതുകൊണ്ടുതന്നെ, നാലു കാശുണ്ടാക്കാത്തവൻ മണ്ടനാണെന്ന തത്വചിന്ത പുലർത്തിയ ഒരു അനന്തരവനാൽ ‘മണ്ടൻ പാറോത്യാർ’ എന്ന് അധിക്ഷേപിക്കപ്പെടാനും ഇടയായിട്ടുണ്ട് എന്നത് ആ ജീവിതത്തിലെ മറ്റൊരു അഭിമാനം. രാജഭരണകാലം പ്രവൃത്തിക്കാർ (പ്രവർത്ത്യാർ, പാറോത്യാർ) എന്ന വില്ലേജോഫീസർമാർക്ക് വലിയ അധികാരങ്ങൾ ഉണ്ടായിരുന്ന കാലമാണ്. അത് ഉപയോഗിച്ച് പലരും അവിഹിതസ്വത്തു സമ്പാദിക്കുന്നതു കണ്ടിട്ടുള്ള അനന്തരവൻ അമ്മാവനെക്കൊണ്ട് പലതും സാധിച്ചുകൊടുക്കാം എന്നു പറഞ്ഞ് ചിലരോടെല്ലാം കാശുവാങ്ങിയത് അറിഞ്ഞ കൃഷ്ണൻ നായർ അനന്തരവനെ പരസ്യമായി ശാസിച്ച് ആ കാശു തിരികെ കൊടുപ്പിച്ചതാണത്രേ മേല്പറഞ്ഞ അധിക്ഷേപത്തിനുള്ള പ്രകോപനം.

അന്നൊക്കെ രാജഭരണത്തിന്റെ എന്തെങ്കിലും ആനുകൂല്യം കിട്ടുന്നത് ഇന്നത്തെ ജനാധിപത്യഭരണത്തിലെപ്പോലെ പൗരരുടെ അവകാശമായല്ല കണ്ടിരുന്നത്. അതിനാൽ, അങ്ങനെ ആനുകൂല്യങ്ങൾ കിട്ടുന്നവർ അതു നല്കിയ ഉദ്യോഗസ്ഥർക്ക് വാഴക്കുലകളും കൃഷിവിളകളും മത്സ്യത്തൊഴിലാളികൾ ആണെങ്കിൽ നല്ലയിനം മീനും ഒക്കെ ‘കാഴ്ച’യായി നല്കുമായിരുന്നു. പലപ്പോഴും അങ്ങനെയൊക്കെ നല്കിയാലേ അർഹമായ ആനുകൂല്യംപോലും കിട്ടുമായിരുന്നും ഉള്ളൂ. രാജഭരണം തീർന്നിട്ടും ആ ശീലം ആ തലമുറയിൽ നിലനിന്നുപോന്നു. ആ ശീലത്തോടെ ആരെങ്കിലും അങ്ങനെയെന്തെങ്കിലും ‘കാഴ്ച’യോ ‘സ്നേഹസമ്മാന’മോ കൊണ്ടുവന്നാൽ അവരെ അതു പാടില്ലെന്നു ഗുണദോഷിച്ചും എന്നിട്ടും കേൾക്കുന്നില്ലെങ്കിൽ കഠിനമായി ശകാരിച്ചും കാഴ്ചവസ്തുവുമായി നിർദ്ദയം തിരിച്ചയയ്ക്കുമായിരുന്നു. അവരെ അനുസരിപ്പിക്കാൻ ‘തനിക്കു കിടപ്പാടത്തിനു പതിച്ചുതന്ന ഭൂമി ഞാൻ സർക്കാരിലേക്കു തിരിച്ചെടുത്തുകളയും’ എന്നുവരെ ഭീഷണിപ്പെടുത്തുമായിരുന്നു. ഒരാളോളം നീളമുള്ള ഒരു സ്രാവിനെ കമുകിന്റെ കഴയിൽ വച്ചുകെട്ടി രണ്ടാളെക്കൊണ്ടു മൂന്നു കിലോമീറ്റർ അകലെയുള്ള കൊച്ചിയുടെ ജെട്ടിയിൽനിന്നു ചുമപ്പിച്ചു വീട്ടിൽ കൊണ്ടുവന്നത് തിരിച്ചയച്ചതിന് ഈ ലേഖകനും സാക്ഷിയായിട്ടുണ്ട്. അത് അത്രയും ദൂരം വീണ്ടും അങ്ങനെ ചുമന്നു കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടൊക്കെ അയാൾ വിവരിച്ചിട്ടും കൃഷ്ണൻ നായർ ചെവിക്കൊണ്ടില്ല. അയാളുടെ പാടും ദുരിതവും കേട്ട് ‘ഇനി അത്രയും ദൂരം അവരിതു ചുമക്കണ്ടേ’ എന്നൊന്നു ചോദിച്ചതിന് ജീവിതത്തിൽ ആദ്യമായും അവസാനമായും ഭാര്യയോടു ദേഷ്യപ്പെട്ടതും ‘ഈ കാര്യത്തിൽ മേലിൽ ഇടപെടരുത്’ എന്നു വിലക്കിയതും ആ ഓർമ്മയിലുണ്ട്. ആ ശകാരം തന്നെയും അഴിമതിവിരുദ്ധത എന്ന ആദർശം പാലിക്കാൻ ആയിരുന്നു എന്നതും കാണണം. കർക്കശമായ ഈ അഴിമതിവിരുദ്ധത ഉൾക്കൊള്ളാൻ ആകാതിരുന്നവർക്ക് ഇങ്ങനെയൊരാൾ ‘മണ്ടൻ’ ആകുന്നതു സ്വാഭാവികം.

തുടക്കത്തിൽ പരാമർശിച്ച കുറിപ്പിൽ വിവരിക്കുന്ന സംഭവത്തിലോ അതിനുശേഷം മറ്റെന്തോ ആവശ്യത്തിനോ സഹജീവനക്കാരുടെ സർവ്വീസ് കാര്യത്തിനായി ഒരു സംഘടന രൂപവത്ക്കരിക്കുകയും ആവശ്യം കഴിഞ്ഞമുറയ്ക്ക് അതു പിരിച്ചുവിടുകയും ചെയ്ത ചരിത്രവുമുണ്ട് ഇദ്ദേഹത്തിന്. ഇതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. അങ്ങനെയെങ്കിൽ, കേരളത്തിലെ ആദ്യ സർവ്വീസ് സംഘടനാസ്ഥാപകൻ എന്ന പദവിയും, ഒരുപക്ഷേ, ഇദ്ദേഹത്തിന് അവകാശപ്പെട്ടതാകും.

എം. കെ. കൃഷ്ണൻ നായർ

സർവ്വേ രംഗത്തു പ്രവർത്തിക്കവേ, പമ്പാതീരത്തിന്റെ സർവ്വേ നടത്തുന്ന ചുമതല ഇദ്ദേഹത്തിനു കൈവന്നു. ആറിന്റെ ഗതിയിൽ കാലഗതിയിൽ ഉണ്ടായ ഏറ്റിറക്കങ്ങളിൽ പല സർവ്വേക്കല്ലുകളും കാണാതായിരുന്നു. ആറ്റിനുള്ളിൽ ആയ ഇവയുടെ സ്ഥാനം നിർണ്ണയിക്കാൻ ഇദ്ദേഹം ഒരു വിദ്യയും സമവാക്യവും ആവിഷ്ക്കരിച്ചു. അതുപ്രകാരം കല്ലുകൾ പലതും കണ്ടെത്താനും മറ്റുള്ളവയുടെ സ്ഥാനം നിർണയിക്കാനും കഴിഞ്ഞു. ഈ സമ്പ്രദായവും സമവാക്യവും ബ്രിട്ടിഷ് ഉദ്യോഗസ്ഥർ സർവ്വേ സംബന്ധിച്ച പുസ്തകത്തിൽ ചേർക്കുകയും ‘കൃഷ്ണൻ നായേഴ്സ് ഇക്വേഷൻ’ എന്ന പേരിൽ അന്നത്തെ സർവ്വേപരിശീലനപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞിട്ടുള്ള ഈ കാര്യത്തിനുള്ള ആധാരങ്ങൾക്കായി തെരച്ചിൽ നടത്തിവരികയാണ്. അതിനുമുമ്പ് പ്രസിദ്ധീകരിക്കേണ്ടിവന്നതിനാൽ തത്ക്കാലം ഉൾപ്പെടുത്താൻ കഴിയുന്നില്ല.

ചരിത്രപ്രാധാന്യമുള്ള മറ്റൊരു സംഗതി പുന്നപ്ര-വയലാർ സമരകാലത്ത് വയലാറിലെ വില്ലേജ് ഓഫീസർ ഇദ്ദേഹമായിരുന്നു എന്നതാണ്! ദിവാന്റെ കല്പനപ്രകാരം അവിടത്തെ രാഷ്ട്രീയസാഹചര്യത്തെപ്പറ്റി ഇദ്ദേഹം പതിവായി സർക്കാരിലേക്കു റിപ്പോർട്ടുകൾ അയച്ചിരുന്നു. ഇവ ആർക്കൈവിലോ റവന്യൂവകുപ്പിന്റെ ബന്ധപ്പെട്ട ഓഫീസുകളിലോ സൂക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ നല്ല ചരിത്രരേഖകൾ ആയിരിക്കും. സൈന്യം വരും, സംഘർഷം ഉണ്ടാകും എന്നെല്ലാം ഉറപ്പായതോടെ ഒപ്പമുണ്ടായിരുന്ന കുശിനിക്കാരനെ നിർബ്ബന്ധിച്ചു നാട്ടിലേക്ക് അയച്ച് കൃഷ്ണൻ നായർ തനിച്ചാണ് അവിടെ കഴിഞ്ഞത്. അവധി എടുത്തു പോകാനൊന്നും കഴിയാത്ത അടിയന്തരസാഹചര്യം ആയിരുന്നു അവിടെ.

വയലാർ വെടിവയ്പിന്റെ വേളയിൽ സൈന്യം വഴികാട്ടാൻ വില്ലേജോഫീസറുടെ സേവനം തേടിയെങ്കിലും അദ്ദേഹം വിസമ്മതിച്ചു. അതു ജീവനു തുടർന്നു ഭീഷണിയാകും എന്ന വാദമൊക്കെ ഉയർത്തിയെങ്കിലും അതൊന്നും സൈനികോദ്യോഗസ്ഥൻ അംഗീകരിച്ചില്ല. തിരിച്ചറിയാതിരിക്കാൻ പട്ടാളവേഷം ധരിപ്പിച്ചു നിർബ്ബന്ധിച്ചു കൂടെ കൊണ്ടുപോയത്രേ! അവിടെ നടന്ന നരനായാട്ടിന്റെ നേർസാക്ഷിയായ ഇദ്ദേഹം പുറത്തറിയാത്ത ഭീകരതകൾ നാട്ടുകാരായ പലരോടും പറഞ്ഞിട്ടുണ്ട്. ഭിലായിയിൽ താമസിക്കുന്ന കൈലാസത്തിൽ പദ്മനാഭപിള്ള ഉൾപ്പെടെ നാട്ടുകാരും ബന്ധുക്കളും ആയ പലരും ഇക്കാര്യത്തിൽ ഓർമ്മ പങ്കുവച്ചു. ഈ ലേഖകനും ആ വിവരണം നേരിട്ടു കേട്ടിട്ടുണ്ട്.

അളിയനായ, പിന്നീട് ആർഡിഒ ആയി വിരമിച്ച, പുളിയറപ്പടീറ്റതിൽ നാരായണൻ നായരുമായി ചേർന്ന് അക്കാലത്തുതന്നെ മാർക്സിസം പഠിച്ചെങ്കിലും സമത്വം പ്രായോഗികമല്ല എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. കോൺഗ്രസ് അനുഭാവി ആയിരുന്ന കൃഷ്ണൻ നായർ കമ്മ്യൂണിസ്റ്റുവിരുദ്ധൻ ആയിരുന്നില്ല. ഇക്കാര്യം ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശികനേതാവും പിന്നീട് സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്തു പ്രസിഡന്റും ഒക്കെ ആയിരുന്ന ആലേക്കളത്തിൽ ശങ്കരപ്പിള്ള ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. കൃഷ്ണൻ നായരും നാരായണൻ നായരും പിന്നീട് ആദ്ധ്യാത്മികപാതയിലേക്കു തിരിഞ്ഞു. തിരുവനന്തപുരത്തുള്ള ആദ്ധ്യാത്മികചിന്തകൻ കൃഷ്ണമേനോൻ ആയിരുന്നു ഇരുവരുടെയും ഗുരു. നാരായണൻ നായർ പിന്നീട് അടൂർ തട്ടയിൽ ആശ്രമം സ്ഥാപിക്കുകയും ചെയ്തു.

സ്വന്തം ഉത്തരവാദിത്തത്തെപ്പറ്റി തികഞ്ഞ ജാഗ്രത ഉണ്ടായിരുന്ന കൃഷ്ണൻ നായർ വില്ലേജോഫീസറായിരിക്കേ കൃഷിമന്ത്രിക്കെതിരെ കേസ് ഫയൽ ചെയ്ത സംഭവവും ഉണ്ട്! ദിവാൻ ഭരണത്തിന്റെ അപ്രമാദിത്വത്തിന്റെ കാലത്ത് അതിനു വിധേയനായി പ്രവർത്തിക്കുകയും ജനാധിപത്യത്തിന്റെ കാലത്ത് നിയമത്തിനുമേലേ ഭരണാധികാരിക്ക് ഇല്ലാത്ത അപ്രമാദിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തതിൽ വൈരുദ്ധ്യമല്ല, കാലികമായ വളർച്ചയാണു കാണുന്നത്. പൊതുസ്വത്തിന്റെ കാര്യത്തിൽ ഉദ്യോഗസ്ഥൻ കാണിക്കേണ്ട ജാഗ്രതയാണ് ഇവിടെ കണ്ടത്. സംഭവം ഇങ്ങനെ:

1967-ലെ മന്ത്രിസഭയുടെ കാലത്ത് കായംകുളം കായൽ നികത്തി കായൽ ഫാം (ഇപ്പോൾ താപനിലയം നിൽക്കുന്ന സ്ഥലം) നിർമ്മിക്കാൻ തറക്കല്ലിടുമ്പോൾ റവന്യൂ ഭൂമിയായ കായലിലെ ആ സ്ഥലത്തിന്റെ അവകാശം കൃഷിവകുപ്പിനു കൈമാറിയിരുന്നില്ല. ആ സാഹചര്യത്തിൽ, റവന്യൂ ഭൂമിയുടെ മേൽനോട്ടാധികാരിയായ വില്ലേജോഫീസറുടെ അനുമതി കൂടാതെ ആ സ്ഥലം കയ്യേറി എന്ന് ആരോപിച്ചാണ് മൂന്നുകൈ മണ്ണുവാരി ഇട്ടു പദ്ധതിക്കു തുടക്കം കുറിച്ച അന്നത്തെ കൃഷിമന്ത്രി എം. എൻ. ഗോവിന്ദൻ നായർക്ക് എതിരെ ഇദ്ദേഹം പരാതി നൽകിയത്. റവന്യൂ മന്ത്രി കെ.ആർ. ഗൗരി ആയിരുന്നു അദ്ധ്യക്ഷ. മന്ത്രിക്കെതിരെ കേസു കൊടുക്കാൻ ഉദ്യോഗസ്ഥനു കഴിയുമായിരുന്നില്ല എന്നതിനാൽ, മന്ത്രി എന്നതിനു പകരം,  എം. എൻ. ഗോവിന്ദൻ നായർ എന്ന വ്യക്തിയുടെ പേരിലാണത്രേ കേസു കൊടുത്തത്! സംഗതി കുസൃതിയാണെങ്കിലും അതിനു കാട്ടിയ ചങ്കൂറ്റവും അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ച കർത്തവ്യബോധവും ആ നിലയിൽത്തന്നെ കണ്ടേ മതിയാകൂ. ജനാധിപത്യഭരണത്തിന്റെ വികസനപദ്ധതിക്കു തുരങ്കം വച്ചു എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന ഈ പ്രവൃത്തി കായൽ നികത്തലൊക്കെ പാരിസ്ഥിതികമായി അരുതാത്തതാണെന്നു തിരിച്ചറിഞ്ഞ പുതിയ കാലത്ത് പ്രശംസനീയമായ ദീർഘവീക്ഷണമായി പ്രകീർത്തിക്കപ്പെടാം. അതാണു ചരിത്രത്തിന്റെ ഫലിതയുക്തി.

ക്ഷേത്രാരാധകൻ അല്ലാത്ത ക്ഷേത്രാധികാരി

സർക്കാർസേവനത്തിൽനിന്നു വിരമിച്ച ശേഷം എം. കെ. കൃഷ്ണൻ നായർ പുല്ലുകുളങ്ങര ക്ഷേത്രത്തിന്റെ മാനേജർ (ദേവസ്വം പിള്ള) ആയി ദീർഘകാലം പ്രവർത്തിച്ചു. അന്നാണ് അന്യാധീനപ്പെട്ടു കിടന്നിരുന്ന ഏക്കറുകണക്കിനു ക്ഷേത്രഭൂമിയുടെ ആന്വിറ്റി കൊല്ലം ലാൻഡ് ട്രിബ്യൂണലിൽ വർഷങ്ങൾ നീണ്ട കേസുകൾ നടത്തി നേടിയതും സദ്യാലയം, ഓപ്പൺ എയർ ഓഡിറ്റോറിയം തുടങ്ങിയവ നിർമ്മിക്കുന്നതും ചുറ്റുമതിൽ പണിയുന്നതും നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ ഗണേശൻ എന്ന പ്രസിദ്ധനായ ആനയെ വാങ്ങുന്നതും ജീവതയും സ്വർണ്ണച്ചമയങ്ങളും നവീകരിക്കുന്നതും ഒക്കെ. ഇതൊന്നും എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

ആന ഇണങ്ങില്ല, മെരുക്കാനേ ആകൂ എന്നു പറയുമ്പോഴും ഗണേശൻ ഇദ്ദേഹത്തിന്റെ വീടിനടുത്തുകൂടി പോയാൽ ആനപ്പാപ്പാന്റെ വിലക്കൊക്കെ അവഗണിച്ചും നേരേ അവിടേക്കു കയറിച്ചെല്ലുമായിരുന്നു. കുംഭഭരണിദിവസം ചെട്ടികുളങ്ങരയിലെ എഴുന്നള്ളത്തു കഴിഞ്ഞ് വടക്കൻകോയിക്കലേക്കു വരുന്നവഴി ഒരു കൊല്ലവും ഗണേശൻ ഈ പതിവു മുടക്കിയിട്ടില്ല. ആനപ്പാപ്പാൻ വിജയൻ പിള്ള മുറ്റത്തെ ചെന്തെങ്ങിൽ കയറി പറിക്കുന്ന കരിക്കു പൊളിച്ച് കാമ്പ് ഇളക്കിയെടുത്ത് കരുപ്പെട്ടിയും ചേർത്തു കൃഷ്ണൻ നായർ ഗണേശന്റെ വായിൽ വച്ചുകൊടുക്കും. അദ്ദേഹത്തിന്റെ സ്നേഹലാളനകളും സ്വീകരിച്ചേ മടങ്ങൂ. ഈ ലേഖകനും അതിനു പലപ്പോഴും സാക്ഷിയായിട്ടുണ്ട്. കൃഷ്ണൻ നായരുടെ മരണദിവസം ഗണേശൻ ആ വീട്ടിൽ എത്തി ഏറെനേരം നിശ്ചലനായി നിന്നതൊക്കെ പിന്നെ ഏറെനാൾ നാട്ടുകാർ അത്ഭുതത്തോടെ പറഞ്ഞിരുന്നു.


നാട്ടിലെ വലിയ ഉത്സവം ആയിരുന്ന ക്ഷേത്രസദ്യാലത്തിന്റെ സമർപ്പണച്ചടങ്ങിൽ ‘കർമ്മയോഗിയായ കൊച്ചുമനുഷ്യൻ’ എന്നു പ്രശംസിക്കപ്പെട്ട ഇദ്ദേഹം ക്ഷേത്രാരാധനയിൽ വിശ്വാസമില്ലായിരുന്ന ആദ്ധ്യാത്മികവാദി ആയിരുന്നു എന്നതു നാട്ടുകാരുടെ വലിയ കൗതുകം ആയിരുന്നു. ഉത്സവവാശ്യങ്ങൾക്കും മറ്റും ക്ഷേത്രത്തിന്റെ ശ്രീകോവിലിനടിയിലെ ഭണ്ഡാരം തുറന്ന് തിരുവാഭരണങ്ങൾ എടുക്കുകയും വയ്ക്കുകയും ഒക്കെ ചെയ്യുമായിരുന്നിട്ടും ഒരിക്കൽപ്പോലും അവിടെ തൊഴുകയോ വഴിപാടുകഴിക്കുകയോ ചെയ്തിട്ടില്ല! ഞാൻ മാത്രമാണ് ഉണ്മ (ഉള്ളത്) എന്ന ആത്മബോധം അതിനപ്പുറമുള്ള ദൈവത്തെ നിഷേധിക്കുന്നതാണല്ലോ. എന്നാൽ, ഈ ആത്മബോധം നേടാനാവാത്ത ബഹുഭൂരിപക്ഷത്തിന് ആരാധനാലയങ്ങൾ ആവശ്യമാണെന്നും അതുകൊണ്ടാണ് ആദ്ധ്യാത്മികാചാര്യർ പലരും ക്ഷേത്രാരാധന നിരുത്സാഹപ്പെടുത്താതിരുന്നതെന്നും ഇദ്ദേഹം കരുതി. അതിനാൽ തന്റെ കർമ്മത്തിൽ അദ്ദേഹം വൈരുദ്ധ്യം കണ്ടില്ല.

ഗണപതി, സരസ്വതി, രാമൻ, കൃഷ്ണൻ തുടങ്ങിയവരെ സ്തുതിക്കുന്ന കീർത്തനങ്ങൾ മക്കൾ ചൊല്ലുന്നതിനോട്, ബഹുദൈവവിശ്വാസത്തോട്, അദ്ദേഹത്തിന് ആഭിമുഖ്യം ഇല്ലായിരുന്നെന്ന് മകൾ എസ്. ഗിരിജ കുമാരി ഓർക്കുന്നു. അതിനെ എതിർക്കുകയോ തടയുകയോ ഒന്നും ചെയ്തിരുന്നില്ലെങ്കിലും കൂട്ടത്തിൽ ‘സദ്ഗുരുവേ ജയ’ എന്ന കീർത്തനം ചൊല്ലുമ്പോൾ പറയുമായിരുന്നത്രേ, ‘ങാ, അതാണു ചൊല്ലേണ്ടത്. സദ്ഗുരു മാത്രമാണുള്ളത്. അതാണു പരമാത്മാവ്’ എന്ന്. എല്ലാ ദിവസവും രാത്രി പതിവായി ഇത്തരം തത്വചിന്താഗ്രന്ഥങ്ങളുടെ വായനയും കണ്ണടച്ചുള്ള ഏകാഗ്രധ്യാനവും (ആദ്ധ്യാത്മോപാസനയായ മെഡിറ്റേഷൻ) ഇദ്ദേഹം നിർവ്വഹിച്ചിരുന്നു.

മരണാനന്തരച്ചടങ്ങുകൾ പാടില്ലെന്നു നിർദ്ദേശിക്കുന്ന കുറിപ്പ്

ആദ്ധ്യാത്മികവാദി ആയതുകൊണ്ടുതന്നെ, അദ്ദേഹം സ്വന്തം മരണാനന്തരകാര്യങ്ങളെപ്പറ്റി മുൻകൂട്ടി എഴുതിവച്ചിരുന്നു: “ഞാൻ മരിച്ചാൽ ശവം ചുട്ടുകളയുകയല്ലാതെ മറ്റു കർമ്മങ്ങളൊന്നും വേണ്ട - കോടിയിടൽ, കർമ്മം ചെയ്യൽ, ബലിയിടൽ, സഞ്ചയനം തുടങ്ങിയവ.” നാട്ടുകാർക്കു മുഴുവൻ ആദരണീയനായ ‘അമ്മാവൻ’ ആരുന്ന ഇദ്ദേഹത്തിന്റെ ഈ തീരുമാനം സകലരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. എങ്കിലും അവരെല്ലാം അതിലെ ദാർശനികമാനം ഉൾക്കൊണ്ട് അവസരത്തിനൊത്ത് ഉയർന്നു. ബാല്യത്തിൽ യോഗാഭ്യാസമൊക്കെ ശീലിച്ചിരുന്ന, 83-ാം വയസിലും പൂർണ്ണ ആരോഗ്യവാൻ ആയിരുന്ന, അദ്ദേഹത്തിന്റെ ജീവിതത്തിന് 1993 ഡിസംബർ 9-നു രാത്രി പതിവ് ആദ്ധ്യാത്മികദ്ധ്യാനത്തിൽ ഇരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതം അന്ത്യം കുറിക്കുക ആയിരുന്നു. ഡിസംബർ 10-ന് ഉച്ച കഴിഞ്ഞ് വലിയൊരു പൗരാവലിയുടെ സാന്നിദ്ധ്യത്തിൽ ആചാരരഹിതമായി അദ്ദേഹത്തെ സംസ്ക്കരിച്ചു. ആ നാട്ടിലെ ആദ്യത്തെ ആചാരരഹിതശവദാഹം.

കുടുംബം

പൊതുമണ്ഡലത്തിലൊന്നും ഇടപെടാൻ അവസരം കിട്ടാതെപോയ അക്കാലത്തെ ഒരു സാധാരണ എയ്ഡെഡ് സ്കൂൾ അദ്ധ്യാപിക ആയിരുന്നു ഭാര്യ. പേര് കെ. കെ. സരോജിനിയമ്മ. കൊല്ലം പെരിനാട് ഇഞ്ചവിള കൈതയ്ക്കൽ കുടുംബാംഗം ആയിരുന്ന അവർ വിവാഹശേഷം പുതിയവിള യുപി സ്കൂളിലും പ്രൊട്ടക്ഷന്റെ ഭാഗമായി കീരിക്കാട് രാമപുരം, പത്തിയൂർ, തൂണേത്ത്, കായംകുളം ടൗൺ യുപിഎസ്, കായംകുളം വിഠോബാ സ്കൂൾ, മംഗലത്ത്, ചെറിയഴീക്കൽ, തുടങ്ങിയ സ്കൂളുകളിലും മലയാളം അദ്ധ്യാപിക ആയിരുന്നു.

കെ. കെ. സരോജിനി അമ്മ

നാലു മക്കൾ. തിരുവനന്തപുരം കവടിയാർ ജവാഹർ നഗറിൽ താമസിക്കുന്ന പ്രമുഖ ആർക്കിടെക്റ്റും സിനിമകളുടെ കലാസംവിധായകനും ആയ കെ. പുരുഷോത്തമൻ ആണ് മൂത്തമകൻ. ഏകമകൾ എസ്. ഗിരിജ കുമാരി ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ആയിരുന്ന ഭർത്താവ് കെ. നാരായണപിള്ളയ്ക്കൊപ്പം തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് താമസിക്കുന്നു. തിരുവിതാംകൂർ ദേവസം ബോർഡിൽ സബ്ഗ്രൂപ് ഓഫീസറും അസിസ്റ്റന്റ് കമ്മിഷണറും ആയിരുന്ന കെ. ശശികുമാർ ആണ് മൂന്നാമൻ. കേരളശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനും കേരളസർക്കാരിൽ ഇൻഫർമേഷൻ ഓഫീസറും ആയിരുന്ന മനോജ് കെ. പുതിയവിള ആണു നാലാമൻ.

എം. കെ. കൃഷ്ണൻ നായരുടെ 30-ാം ചരമവാർഷികദിനത്തിൽ പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ പെട്ടെന്നു തയ്യാറാക്കിയ ഈ അനുസ്മരണക്കുറിപ്പിൽ ഉൾപ്പെടേണ്ട ഒട്ടേറെ കാര്യങ്ങൾ വേറെയും ഉണ്ട്. പലതിന്റെയും വിശദാംശങ്ങളും വിസ്തരഭയത്താൽ ഒഴിവാക്കിയിട്ടുമുണ്ട്. അവയെല്ലാം ചേർത്ത് ഇതു പിന്നീടു വിപുലപ്പെടുത്താം. അതിനു സഹായിക്കാവുന്ന വിവരങ്ങൾ നല്കാൻ കഴിയുന്നവർ അവ നല്കി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

 


No comments:

Post a Comment